X

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രശ്‌നങ്ങള്‍ക്ക് സ്റ്റോപ്പില്ല; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി, വനിത അംഗം രാജിവെച്ചു

കായംകുളം: സി.പി.എം പുതുപ്പളളി ലോക്കല്‍ കമ്മിറ്റിയില്‍ അശ്ലീല നടപടികള്‍ തുടര്‍ക്കഥയാകുന്നു. നേതാവിനെതിരെ അശ്ലീലകഥ മെനഞ്ഞ 2 ബ്രാഞ്ച് സെക്രട്ടറിമാരെയും ബി.ജെ.പി വനിത നേതാവിനോട് വര്‍ത്തമാനം പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി.

തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് വനിത ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചതും തിരിച്ചടിയായി. ഏരിയ കമ്മിറ്റി അംഗവും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനാഥനെ ഫോണ്‍ സംഭാഷണത്തിലൂടെ ആക്ഷേപിച്ച സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരായ രമേശന്‍, ജഗദീഷ് എന്നിവര്‍ക്കും ബി.ജെ.പി വനിത നേതാവിനോട് സംസാരിച്ച വിഷയത്തില്‍ അരുണിനുമെതിരെയാണ് നടപടി.

അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെയും വനിത നേതാവിനേയും രണ്ടാഴ്ച മുമ്പ് പുറത്താക്കിയിരുന്നു. ഇതിന്റെ അലകള്‍ അടങ്ങുന്നതിന് മുമ്പാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ബ്രാഞ്ച് സെക്രട്ടറിമാരുടെ നടപടി. ഇത്തരം നടപടി തുടര്‍ക്കഥയായതോടെയാണ് ഇവരോടൊപ്പം തുടരാനാകില്ലെന്ന നിലപാടുമായി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസേ പ്രസിഡന്റ് കൂടിയായ ശ്രീകുമാരി രാജിവെച്ചത്.

കുടുംബവിഷയത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതിന് ലോക്കല്‍ സെക്രട്ടറി താക്കീതിന് വിധേയനായെന്ന സൂചനയുണ്ട്. തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്നതായി അറിയുന്നു.

webdesk13: