Connect with us

Culture

ശക്തനിര; ചുണക്കുട്ടികള്‍

Published

on

രാജ് മോഹന്‍ ഉണ്ണിത്താന്‍
(കാസര്‍കക്കോട്)
1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍ തലശ്ശേരിയില്‍ നിന്നും 20016 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഇടതു കോട്ടകളില്‍ യഥാക്രമം കോടിയേരി ബാലകൃഷ്ണനെതിരെയും മേഴ്‌സിക്കുട്ടി അമ്മക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെച്ചു. 2015 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാസംഗികനായ അദ്ദേഹം പാര്‍ട്ടി വക്താവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഭാര്യയും ഒരു മകനുമുണ്ട്.

വി.കെ ശ്രീകണ്ഠന്‍
(പാലക്കാട്)
ഷൊര്‍ണൂര്‍ ഗവ. ഹൈസ്‌കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവേശം. കെ. എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരുന്നു. 2011ല്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചു. 2012ല്‍ കെ.പി.സി.സി സെക്രട്ടറി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടേയും കാര്‍ത്ത്യായനിയുടേയും മകന്‍. മുന്‍ വനിതാ കമ്മീഷന്‍ അംഗവും എ.ഐ.സി.സി മെമ്പറുമായ പ്രൊഫ. കെ.എ തുളസിയാണ് ഭാര്യ.

ബെന്നി ബെഹനാന്‍
(ചാലക്കുടി)
1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗം. 17 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറി. വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ്. ഭാര്യ ഷേര്‍ളി ബെന്നി. മക്കള്‍: വേണു തോമസ്, വീണ തോമസ്

ഹൈബി ഈഡന്‍
(എറണാകുളം)
മുന്‍ എറണാകുളം എം എല്‍ എയും എം പിയുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകന്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റിയിലൂടെ പൊതുരംഗത്തേക്ക്. കോളജ് യൂണിയന്‍ സെക്രട്ടറിയായി. കെ എസ് യു എറണാകുളം ജില്ലാ പ്രസിഡണ്ട്, തുടര്‍ന്ന് 2009 വരെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍. എന്‍ എസ് യു ദേശീയ അധ്യക്ഷനുമായി. 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016 ല്‍ തിരഞ്ഞെടുപ്പിലും എറണാകുളം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍കൊണ്ടും വന്‍ ജനപിന്തുണയുള്ള നേതാവായി മാറിയിരിക്കുകയാണ്. ഭാര്യ അന്ന. മകള്‍: ക്‌ളാര

ഡോ.ശശി തരൂര്‍
(തിരുവനന്തപുരം)
മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008ല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെത്തി. ഐക്യരാഷ്ട്രസഭയില്‍ സമാധാന ദൂതന്‍, അഭയാര്‍ത്ഥി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തി. 2009 ലും 2014ലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം യു പി എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവശേഷി മന്ത്രാലയത്തിന്‍ സഹമന്ത്രിയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ്
(മാവേലിക്കര)
മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് കൊടിക്കുന്നില്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് പരേതരായ കുഞ്ഞന്‍തങ്കമ്മ ദമ്പതികളുടെ മകനായി ജനനം. കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി നിലകളില്‍ പ്രവര്‍ത്തിച്ചു. 1989 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി. അടൂരില്‍ നിന്ന് നാലുതവണയും മാവേലിക്കരയില്‍ നിന്ന് രണ്ട് തവണയും ലോക്‌സഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, എ ഐ സി സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാണ്. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.

എം.കെ രാഘവന്‍
(കോഴിക്കോട്)
വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ് സി ഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതിയില്‍ അംഗം. കെ.പി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്നു. കന്നി അങ്കത്തിലാണ് 2009 ല്‍ കോഴിക്കോടു നിന്ന് അട്ടിമറി വിജയം നേടി. പയ്യന്നൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: എം കെ ഉഷ , മക്കള്‍: അശ്വതി രാഘവന്‍ , അര്‍ജുന്‍ രാഘവന്‍.

രമ്യ ഹരിദാസ്
(ആലത്തൂര്‍)
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കെ സുധാകരന്‍
(കണ്ണൂര്‍)
1948ല്‍ കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്ത് നടാലില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. എല്‍എല്‍ബി. സംഘടനാ കോണ്‍ഗ്രസില്‍നിന്ന് ജനതാപാര്‍ട്ടിയിലെത്തി. 1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. 80ലും 82ലും എടക്കാടും 87ല്‍ തലശേരിയിലും മല്‍സരിച്ചു. 90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് നിയമപോരാട്ടത്തിലൂടെ വിജയം. 1996 ലും 2001ലും 2006ലും കണ്ണൂരില്‍ നിന്ന് എംഎല്‍എ. എകെ ആന്റണി മന്ത്രിസഭയില്‍ വനം – കായിക വകുപ്പ് മന്ത്രി . 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നു വിജയിച്ചു. 2014 ല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലും 2017ല്‍ ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു. സ്മിതയാണ് ഭാര്യ. സന്‍ജ്യോത്, സൗരഭ് എന്നിവര്‍ മക്കള്‍.

ടി.എന്‍ പ്രതാപന്‍
(തൃശൂര്‍)
തളിക്കുളം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, നാട്ടിക ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, എ.ഐ. സി.സി മെമ്പര്‍, ഡി. സി.സി പ്രസിഡന്റ്, ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലെത്തി. 1987ല്‍ തളിക്കുളം പഞ്ചായത്തംഗമായ പ്രതാപന്‍ 2001ലും 2011ലും നാട്ടികയില്‍ നിന്നും 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭ അംഗമായി. 2006-11ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. ആദ്യമായാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ആന്റോ ആന്റണി
(പത്തനംതിട്ട)
1957 ല്‍ കോട്ടയം പൂഞ്ഞാറില്‍ ജനനം. പാലാ സെന്റ് തോമസ് കോളജ്, കേരളാ ലോ അക്കാദമി തിരുവനന്തപുരം, എറണാകുളം ലോകോളജ് എന്നിവിടങ്ങളില്‍ പഠനം. കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി പൊതു രംഗത്തെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃ നിരയില്‍. 2004ല്‍ കോട്ടയത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2009 സി.പി.എം നേതാവ് കെ. അനന്തഗോപനേയും 20014ല്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഫിലിപ്പോസ് തോമസിനേയുമാണ് അടിയറവ് പറയിപ്പിച്ചത്. ഭാര്യ ഗ്രേസി ആന്റോ. രണ്ട് മക്കളുണ്ട്.

ഡീന്‍ കുര്യാക്കോസ്
(ഇടുക്കി)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. കെ.എസ്.യൂവിലുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുിടക്കം. കഴിഞ്ഞ തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഉജ്ജ്വല വാഗ്മി. ഇടുക്കി പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണ്. കഴിഞ്ഞ് തവണ വീറുറ്റ പോരാട്ടമാണ് ഇവിടെ ഡീന്‍ കാഴ്ച്ചവെച്ചത്. ചെറിയ മാര്‍ജിനിലായിരുന്നു പരാജയം. യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇടത്പക്ഷ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക്് നേതൃത്വം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും മല്‍സരിക്കുന്ന ഡീനിനെ മണ്ഡലത്തില്‍ എതിര്‍ക്കുന്നത് സിറ്റിംഗ് എം.പിയായ ജോയ്‌സ് ജോര്‍ജ്ജാണ്

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending