Connect with us

Video Stories

കമ്യൂണിസ്റ്റ് പാര്‍ട്ടിയും മത വിശ്വാസവും

Published

on

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍
‘വിശ്വാസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും’ എന്ന ശീര്‍ഷകത്തില്‍ 2019 ജനുവരി 12 ന് ദേശാഭിമാനിയില്‍ ലേഖനം വായിക്കുകയുണ്ടായി. എഴുതിയത് പത്രശില്‍പിയിലൊരാളും പാര്‍ട്ടി നേതാവുമായ പി. രാജീവ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി ഉള്‍പ്പെടെ പല നേതാക്കളും മന്ത്രിമാരും അമ്പലത്തേയും ദൈവത്തേയും വിഗ്രഹ ചൈതന്യത്തേയുംപറ്റി പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍, മൗനം കുറ്റകരമാണെന്ന് തോന്നി. അവരൊക്കെ ദൈവ ചിന്തയെ ദുരുപയോഗം ചെയ്യുകയാണെന്ന് മനസിലായി. കണിച്ചികുളങ്ങര ഭഗവതിയുടെ ചൈതന്യം വര്‍ധിച്ചിരിക്കുന്നതായി മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നേരിട്ട് സാക്ഷ്യപ്പെടുത്തി. പല മാര്‍ക്‌സിസ്റ്റ് മന്ത്രിമാരും ശബരിമലയിലെ ചൈതന്യ വര്‍ധവിനാല്‍ അതീവ ഭക്തരായതും കണ്ടു. ഒന്നുകില്‍ കപട മാര്‍ക്‌സിസം അല്ലെങ്കില്‍ കപടഭക്തി. ഏതായാലും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സത്യം. ക്ഷേമ പെന്‍ഷന്‍ ഇത്രയൊക്കെ വര്‍ധിപ്പിച്ചിട്ടും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം കോപിക്കുമെന്നും മുകളിലെ ആള്‍ ഇതൊക്കെ കാണുമെന്നും (ആര്‍ക്കു വോട്ടു ചെയ്യുമെന്ന്) ദേവസ്വം മന്ത്രി പറഞ്ഞത് മന്ത്രിയുടെ ഭക്തി മാത്രമല്ല, പാവപ്പെട്ട മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് മുന്നറിയിപ്പുമാണ്. (മന്ത്രി ഇങ്ങനെ പേടിപ്പിച്ചാല്‍, അംഗന്‍വാടി ജീവനക്കാരും തൊഴിലുറപ്പ് പണിക്കാരും അവര്‍ക്കൊരു ജീവിതമാര്‍ഗം കാണിച്ചു കൊടുത്തത് യു.പി.എയും കോണ്‍ഗ്രസുമൊക്കെയാണല്ലോ എന്നോര്‍ത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കല്ലെ വോട്ടു ചെയ്യുക എന്ന് ചിന്തിച്ചുപോകുകയാണ്.

പാര്‍ട്ടിയുടെ ഈശ്വര വിചാരൗദാര്യത്തില്‍ ലേഖകന്‍ അഭിമാനിച്ചുതുടങ്ങുന്നത്, പാര്‍ട്ടിയുടെ ഒരു ജാഥയില്‍ സ്ഥിരാംഗങ്ങളായി രണ്ടു ക്രിസ്ത്യന്‍ പുരോഹിതന്മാരെ കണ്ടതും കോലഞ്ചേരി ഏരിയയിലെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പഠനച്ചെലവിനും കുടുംബം പോറ്റാനുമായി ക്ഷേത്രപൂജയിലൂടെ വരുമാനം സമാഹരിച്ചതും പരാമര്‍ശിച്ചുകൊണ്ടാണ്. യാഥാര്‍ത്ഥത്തില്‍ ഈ രണ്ടുകൂട്ടര്‍ ചെയ്തതും മാര്‍ക്‌സിസത്തിന് വിരുദ്ധമാണെന്ന് കേവല പാര്‍ട്ടി ജ്ഞാനമുള്ള ആര്‍ക്കും മനസ്സിലാവും. ‘We must make an end of all religious institutions, influences and the very idia of God’ എന്ന് മാര്‍ക്‌സ് തന്നെ എഴുതിയതാണല്ലൊ-Answ-er to the communism Karal Marx, (page 15) എന്ന പുസ്തകത്തില്‍! എല്ലാ മതസ്ഥാപനങ്ങള്‍ക്കും സ്വാധീങ്ങള്‍ക്കും ഈശ്വരന്‍ എന്ന ആശയത്തിനുതന്നെയും നാമൊരന്ത്യം വരുത്തണമെന്നാണല്ലൊ അര്‍ത്ഥം. മാര്‍ക്‌സിസം തീര്‍ത്തും ഭൗതികവാദമാണ്, മതത്തിന്റെ ശത്രു. എന്നിട്ടും മതപുരോഹിതന്മാരും ശാന്തിക്കാരുമൊക്കെ പാര്‍ട്ടി കാര്യങ്ങളില്‍ മുഴുകുന്നവരും പാര്‍ട്ടി ഭാരവാഹികളുമൊക്കെയായുണ്ടെങ്കില്‍, അതിനര്‍ത്ഥം അവര്‍ മാര്‍ക്‌സിനെ തള്ളിക്കളയുന്നുവെന്നുതന്നെ. പുരോഹിതന്മാര്‍ക്ക് പരമാധികാരി യഹോവയാണ്. ഒരു ‘ബ്രഹ്മജ്ഞാനി’യായ ശാന്തിക്കാരന് പരബ്രഹ്മവും. യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ പരമാധികാരി പോളിറ്റ്ബ്യൂറോയുടെ ജനറല്‍ സെക്രട്ടറിയും. ഈ രണ്ടുകാര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാനാകാത്ത വൈരുധ്യമല്ലെ ഉള്ളത്. എന്നാല്‍ ബുദ്ധിപരമായ കാപട്യങ്ങളിലൂടെ പൊരുത്തപ്പെടുത്തുന്നതിന്റെ കാരണം എം.പി പരമേശ്വരന്‍ വ്യക്തമാക്കിയിട്ടുണ്ട് . ‘ഇരുപതാം നൂറ്റാണ്ടിലും ഈശ്വര വിശ്വസികളുണ്ടെങ്കില്‍ ഉത്തരവാദി തലച്ചോറല്ല, വയറാണ്’. (വൈരുധ്യാത്മിക ഭൗതികവാദം പേജ് 15) പാര്‍ട്ടിയുടെ താത്വികാചാര്യരില്‍ പ്രമുഖനായിരുന്നുവല്ലോ ഇദ്ദേഹം.

‘മതം നശിക്കട്ടെ, നിരീശ്വരവാദം നീണാള്‍ വാഴട്ടെ എന്നത് ഉപരിവിപ്ലവകരമായ നിലപാടാണെ’ന്ന് ലെനിന്‍ വ്യക്തമാക്കിയതായി രാജീവ് ചൂണ്ടിക്കാട്ടുന്നുണ്ട്. ‘Atheism is an integral part of communism. consequently a class conscious marxist shou-ld carry on propaganda in favour of atheism’ എന്നത് ലെനിന്‍ തന്നെ പറഞ്ഞതാണല്ലോ. (‘ലനില്‍ മതത്തെ പറ്റി’ പേജ്- 7) അനീശ്വരത്വം കമ്യൂണിസത്തിന്റെ ഉല്‍ഗ്രഥന ഘടകമാണ്. അതുപ്രകാരം, വര്‍ഗബോധമുള്ള കമ്യൂണിസ്റ്റ്കാരന്‍ അനീശ്വരത്വത്തിന് മേല്‍ പ്രചാരണം നടത്തികൊണ്ടേയിരിക്കണം എന്നാണല്ലോ ലെനിനുപദേശത്തിന്റെ അര്‍ത്ഥം. എന്നു പറഞ്ഞാല്‍ പ്രസ്തുത പ്രചാരണം നടത്താത്തവര്‍ (അഥവാ ഈശ്വരത്വം അംഗീകരിക്കുന്നവര്‍) പ്രത്യയശാസ്ത്രത്തെ വികലമാക്കുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധരല്ലെ. എന്നിട്ടും അവര്‍ വിളിക്കുന്നു സ്വയം, ഇടതു പക്ഷ/മാര്‍ക്‌സിസ്റ്റ് എന്നൊക്കെ. 2017 സെപ്തംബറില്‍ ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അഞ്ജലീബദ്ധനായിനിന്നത് പാര്‍ട്ടിയില്‍വരെ വിവാദമായി. പാര്‍ട്ടി സെക്രട്ടറി പറഞ്ഞു വ്യതിയാനമുണ്ടെങ്കില്‍ നടപടിയുമുണ്ടാകുമെന്ന്. ഒരു നടപടിയുമുണ്ടായില്ല. കാരണമെന്തെന്നല്ലേ മുഖ്യമന്ത്രിക്കും വി.എസ്സിനും അടുത്തമാസം അരിയിലെഴുത്തുണ്ടായിരുന്നു. ‘ഹരിശ്രീഗണപതയെ നമഃ’ എന്ന് കുട്ടിയുടെ നാവിന്മേലും കൈവിരല്‍പിടിച്ച് അരിയിലും എഴുതണം എഴുതിക്കണം. ‘അവിഘനമസ്തു ശ്രീ ഗുരുഭ്യോനമഃ’ എന്നും ചൊല്ലി ഗജാനനന്‍ ആയ ഗണപതിയെ വന്ദിക്കണം. ഇതും മുന്നില്‍കണ്ടുകൊണ്ട് എങ്ങനെയാണ് കൊടിയേരി കടകംപള്ളിയെ ശിക്ഷിക്കുക! ‘മാര്‍ക്‌സിസം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദര്‍ശനമല്ല. അത് വര്‍ഗസമരത്തിന്റെ കലയും ശാസ്ത്രവുമാണ്. എന്നും രാജീവ് വിശദമാക്കുന്നു. ചോദിക്കട്ടെ, മാര്‍ക്‌സ് പറഞ്ഞപോലെയെങ്കില്‍ ഇവിടെ തുടരുന്ന ഏറ്റുമുട്ടലുകളും കൊലകളും ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നടക്കുന്ന വര്‍ഗസമരങ്ങളാണോ. മതത്തേയും വിശ്വാസങ്ങളേയും കീഴടക്കി നയിച്ചും തെളിച്ചും നടക്കുന്ന വിശ്വാസി- സമുദായ വേഷം കെട്ടുകാരുടെയും മേല്‍കോയ്മകളുടേയും നിയന്ത്രണത്തിലല്ലെ ഇപ്പോഴും സമൂഹ്യ രാഷ്ട്രീയ രംഗം കെട്ടുപിണഞ്ഞുകിടക്കന്നത്. എന്നിട്ടും മാര്‍ക്‌സും ലെനിനും കല്‍പ്പിച്ച കാര്യങ്ങളൊക്കെ മറന്ന് ഈ മാലീമസ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിമാറിയും സകല അന്ധവിശ്വാസങ്ങളുടേയും കൂടെനിന്നും എന്ത് സമൂഹിക സാംസ്‌കാരിക വിപ്ലവമാണ് പാര്‍ട്ടി നടത്താന്‍ പോകുന്നത്! ‘ജനകീയ ജനാധിപത്യ സര്‍ക്കാറിന്റെ പരിപാടിയില്‍ (അത് പീപ്പിള്‍സ് ഡിമോക്രസി ആണല്ലോ) മതവിശ്വാസത്തിന്’ ആരാധനക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പ്‌വരുത്തുമെന്ന് ലേഖനം പറയുന്നു. പിന്നെ എന്ത് ഭൗതീകവാദമാണ് പാര്‍ട്ടിയുടെതെന്ന് മനസിലാകുന്നില്ല. മദ്യനിരോധനം പറയുന്ന സര്‍ക്കാര്‍ മദ്യപാനവിതരണ നിര്‍മ്മാണവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുംപോലെ പരിഹാസ്യമല്ലേ ഈ ഭാഷയും.

‘ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്, മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വര്‍ഗീയത’ എന്ന് ലേഖനത്തില്‍ കാണുന്നു. തെറ്റാണത്. ഹിന്ദുവും ഹിന്ദുത്വവും ഒന്നാണ്. ഹിന്ദുവിന്റെ പ്രഭാവമാണ് ഹിന്ദുത്വം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗമല്ല, വര്‍ഗീയപ്രയോഗമാണ് വര്‍ഗീയത. ഏത് മതത്തിന്റെ രാഷ്ട്രീയ പ്രയോഗവും ധാര്‍മികതയാണ് (ലേഖകന്‍ പറയുന്നത് കക്ഷി രാഷ്ട്രീയത്തിന്റെ കാര്യമാകണം) ‘ഹിന്ദുത്വം ക്രിസ്ത്യാനിയെയും മുസ്‌ലിമിനേയും കമ്യൂണിസ്റ്റുകാരനേയും ശത്രുവായി പ്രഖാപിക്കുന്നതാണ്’ എന്ന ലേഖകന്റെ കണ്ടെത്തല്‍ ക്രൂരമാണ്. ആ വിശേഷണം ഹിന്ദുത്തതിന്റേതല്ല, ഹിന്ദു വര്‍ഗീയതയുടെതാണ്. ‘ആത്മവല്‍സര്‍വഭൂതാനി യ പശ്യതി സപണ്ഡിത’ എന്നാണ് ഹിന്ദുത്വത്തിന്റെ അധ്യാപനം. ഹിന്ദുത്വം ഹിന്ദുവിന്റെ ഉണ്മയായാണ് (വ്യക്തിത്വം, നേതൃത്വം, കര്‍ത്തൃത്വം എന്നൊക്കെ പറയുമ്പോലെ) ‘ഗാന്ധിയെപ്പോലും ഉള്‍കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണതയുടെതാണ് ഹിന്ദുത്വം’ എന്നെഴുതിയതും ശരിയല്ല. കാരണം, ഗാന്ധിജി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത് ഞാനൊരു സനാതന ഹിന്ദുവാണെന്നായിരുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും മറ്റു മതവിശ്വസികളും ഗാന്ധിയെ ഉള്‍കൊണ്ടവരും ആദരിച്ചിരുന്നവരുമാണ്. ഗാന്ധിയെ ഹിന്ദു വര്‍ഗീയവാദികള്‍ വധിക്കുംമുമ്പേ അദ്ദേഹത്തെ ക്രൂരമായി തേജോവധം ചെയ്തുപോന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഹിന്ദുവര്‍ഗീയവാദികളുടെ കൂട്ടത്തില്‍, മൊത്തം ഹിന്ദുവിശ്വാസികളെയാണ് പാര്‍ട്ടിയും പത്രവും ആക്ഷേപിച്ചുപോരുന്നത്. മാവോയിസ്റ്റുകള്‍ ഒട്ടേറെ നരവേട്ട നടത്തിയിട്ടുണ്ട്. മാര്‍ക്‌സിസവും ലെനിനിസവുമൊക്കെ അവര്‍ക്ക് വഴികാട്ടുന്നു. ചെഗുവേരയുടെ ഒളിയുദ്ധതന്ത്രം അവര്‍ പ്രയോഗിക്കുന്നു. അവരുടെ കൊടിയും ചുകപ്പുതന്നെ. തങ്ങളാണ് അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാരെന്ന് അവര്‍ അവകാശപ്പെടുന്നു. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ത്വം’ കമ്യൂണിസം, നരഭോജികളുടേതാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ മര്യാദകേടാണ് ലേഖനത്തില്‍ ഉടനീളമുള്ളത്. ‘ഹിന്ദുവിന്റെ മതവിശ്വാസത്തെ വര്‍ഗീയ താല്‍പര്യങ്ങള്‍ക്കുപയോഗിക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത്’ എന്ന ലേഖകന്റെ കണ്ടെത്തല്‍ തെറ്റാണ്. അങ്ങനെ ശ്രമിക്കുന്നത് ഹിന്ദുത്വമല്ല- ഹിന്ദുവര്‍ഗീയതയാണ്. ‘ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായുള്ള സങ്കല്‍പമല്ല ഹിന്ദുത്വം’ എന്നത് തെറ്റാണത്. ആ സങ്കല്‍പ്പമാണ് ഹിന്ദുത്വം. അത് ലേഖകന്‍ പറഞ്ഞതുപോലെ സവര്‍ക്കറിന്റെ സംഭാവനയല്ല. സവര്‍ക്കറിന്റെ സംഭാവന ഹിന്ദു വര്‍ഗീയതയാണ്. ആ ഭാഗത്ത് ലേഖകന്‍ ഒടുവില്‍ പറഞ്ഞ വാക്യമേ ശരിയുള്ളു. ‘ഹിന്ദുവിശ്വാസം എല്ലാ മതവിശ്വാസങ്ങളേയും അംഗീകരിക്കുന്നതാണ്.’ കാരണം, ഹിംസയില്‍ ദുഃഖിക്കുന്നവനാണ് ഹിന്ദു. ഹിംസാം ദൂയതെ ഇതി ഹിന്ദു’. അല്ലാതെ ഹിന്ദു വര്‍ഗീയവാദികളെപ്പോലെ ഹിംസ ആഘോഷിക്കുന്നവരല്ല. ആനോഭദ്രാഃ ക്രതവോ യന്തുവിശ്വതഃ:-ലോകത്തിലുള്ള സകലമംഗളങ്ങളും ഇങ്ങോട്ടുകടന്നുവരട്ടെ എന്നു പാടിയ നാടായിരുന്നു ഭാരതം. അതായിരുന്നു അന്നത്തെ സനാതന ഹിന്ദുത്വം.
എന്നാല്‍, അങ്ങനെ വന്നെത്തിയ നന്മകളെ ആശ്ലേഷിക്കാതെ, അവര്‍ പുറത്തുപോകണമെന്ന് ശഠിക്കുന്നവര്‍, അങ്ങനെ വിചാരിക്കുന്നവര്‍പോലും ഹിന്ദുവല്ല. പകരം വിഷം തുപ്പുന്ന വര്‍ഗീയവാദിയാണത്. ‘ഞങ്ങളേ ഇവിടെ പാടുള്ളൂ’ എന്നു പറയുന്ന വര്‍ഗീയ ഭീകരത തന്നെയാണ്, ‘ഞങ്ങളുടെ പാര്‍ട്ടിയേ ഇവിടെ പറ്റൂ’ എന്ന നിലപാടുള്ള രാഷ്ട്രീയ ഭീകരതയും.’യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വത്തെ എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടത് ശരിയായ വിശ്വാസിയുടെ കടമയാണ്’ എന്ന് ലേഖകന്‍ പറഞ്ഞത് മഹാപരാധമാണ്. കാരണം യഥാര്‍ത്ഥ വിശ്വാസിയുടെ കടമ ഹിന്ദുത്വത്തിന്റെ സനാതന മൂല്യങ്ങളെ സംരക്ഷിച്ചുപോരുകയും കപട-ഫാസിസ്റ്റ് ഹിന്ദുത്വ ഭീകരതയെ ചെറുത്തുതോല്‍പിക്കുകയും ചെയ്യുക എന്നതാണ്. ആദ്യ ഇം.എം.എസ് സര്‍ക്കാറിനെകൂടി പരാമര്‍ശിച്ചുകൊണ്ട് ‘ഈ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒന്നും തന്നെ മതവിശ്വാസങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല’ എന്ന് ലേഖകന്‍ ആവര്‍ത്തിക്കുമ്പോഴും, മുമ്പേ പറഞ്ഞ മാര്‍ക്‌സിന്റെയും ലെനിന്റെയും കല്‍പനകളെ പാര്‍ട്ടി തരിമ്പും വകവച്ചില്ല എന്നല്ലെ അര്‍ത്ഥം. ‘മാര്‍ക്‌സിസത്തിന്റെ താത്വികാടിസ്ഥാനം ഭൗതികവാദപരവും സര്‍വമതങ്ങള്‍ക്കെതിരുമാണ്.’ (മാര്‍ക്‌സിസം-മാര്‍ക്‌സ് ഏംഗല്‍സ് പേജ് 276, 278, 293) എന്ന വാക്യമനുസരിച്ച് എത്രമാത്രം പ്രത്യയശാസ്ത്രവിരുദ്ധമാണ് സി.പി.ഐ.എം എന്ന് തോന്നിപ്പോകുകയാണ്. മാത്രമല്ല, ഈ പറഞ്ഞ സര്‍ക്കാരുകള്‍ക്ക് രണ്ടുവട്ടം നേതൃത്വം നല്‍കിയ ഇം.എം.എസ് തന്നെ ‘സാംസ്‌കാരിക വിപ്ലവം-മതം-മാര്‍ക്‌സിസം’ എന്ന പുസ്തകത്തില്‍ പറഞ്ഞ ഒരു കാര്യം കൂടി ഓര്‍മിപ്പെടുത്തട്ടെ. ‘മാര്‍ക്‌സിസം ഭൗതികവാദപരമാണ്. ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരക്കണം- അതായത് മതത്തിന്റെ ശത്രു’ (പേജ് 56-59). ഈ.എം.എസിന്റെ ഈ നിലപാടു വെച്ചുനോക്കുമ്പോള്‍, ലേഖകന്‍ മുന്‍ സര്‍ക്കാരുകളുടെ മതൗദാര്യത്തെപ്പറ്റി പറഞ്ഞത് സത്യമെങ്കില്‍, ഇ.എം.എസ് തന്നെ കാണിച്ച ബുദ്ധിപരമായ കാപട്യം ചില്ലറയൊന്നുമല്ലല്ലൊ. ‘കമ്യൂണിസം നടപ്പാകാതെ മതവും ഈശ്വര വിശ്വാസവും വേരറ്റുപോകുകിയല്ല’ എന്ന് 84 ഫെബ്രവരി 17ന്റെ ചിന്തയിലും ഇ.എം.എസ് എഴുതി. ‘മത വിശ്വാസത്തില്‍നിന്നും സ്വതന്ത്രമാകാത്ത കാലത്തോളം ഒരു യുവാവിനോ യുവതിക്കോ കമ്യൂണിസ്റ്റാകുക സാധ്യമല്ല’ എന്നെഴുതിയത് 47 ഒക്‌ടോബര്‍ 18ന്റെ പ്രാവ്ദയാണ്. അതായത്, ഇന്ത്യയിലെ അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസം പഠിപ്പിച്ച റഷ്യയുടെ മുഖപത്രം.

ശബരിമലയുടെ കാര്യത്തിലുള്ള സുപ്രീം കോടതി വിധിയെ പരാമര്‍ശിക്കുന്നിടത്ത് ‘ഭരണപരമായ ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെ’ന്ന് ലേഖകന്‍ സമര്‍ത്ഥിച്ചിരിക്കുകയാണ്. എങ്കില്‍ ചോദിക്കട്ടെ, അതേ സുപ്രീംകോടതിയുടെ 2016 ഡിസംബറിലെ, ദേശീയ സംസ്ഥാന പാതയോര മദ്യശാലകള്‍ നീക്കം ചെയ്യാനുള്ള വിധിയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ ന്യായമെന്താണ്? ശബരിമലയില്‍ കുറച്ചു സ്ത്രീകളെ കയറ്റിയാലുണ്ടാകുന്ന സാമൂഹ്യ നേട്ടത്തേക്കാള്‍ എത്ര ക്ഷേമൈശ്വര്യങ്ങളും കുടുംബ ശാന്തിയുമായിരുന്നു നാട്ടില്‍ പുലരുക, ആ മദ്യശാലകളൊക്കെ അടച്ചുപൂട്ടിയിരുന്നുവെങ്കില്‍.

‘മതവിശ്വാസത്തെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുപയോഗിക്കുന്നവര്‍ നടത്തുന്ന നുണപ്രചരണങ്ങളെ തുറന്നുകാണിക്കേണ്ടത് വിശ്വാസിസമൂഹത്തിന്റെ ആവശ്യ’മായി ലേഖകന്‍ എഴുതിയത് നന്നായി. അങ്ങനെയെങ്കില്‍ ‘ശബരിമല എല്ലാവരുടേയും ക്ഷേത്രമാണെ’ന്ന് പിണറായിയുടെ പ്രയോഗത്തിന്റെ ഉദ്ദേശ്യമെന്താണ്? ‘എല്ലാ ജാതിമതസ്ഥര്‍ക്കും ചെന്നെത്താവുന്ന മതനിരപേക്ഷതയുടെ ഏറ്റവും ഉയര്‍ന്ന തീര്‍ത്ഥാടനകേന്ദ്രമാണിവിടം’ എന്ന് പിണറായി പറഞ്ഞതും നേരാണോ? അത്തരം ക്ഷേത്ര പ്രവേശന വിളംബരം മുഖ്യന്ത്രിക്കു നടത്താമെങ്കില്‍ എന്തുകൊണ്ട് ഗുരുവായൂരും ശ്രീ പത്മനാഭസ്വമി ക്ഷേത്രവും കേരളത്തിലെ എന്നല്ല ഇന്ത്യയിലെ മുഴുവന്‍ ക്ഷേത്രങ്ങളും ആ കൂട്ടത്തില്‍പെടുത്തിയില്ല. ശബരിമല അയ്യപ്പന്റെ ഉല്‍പത്തി, നിലനില്‍പ്പ്, ആചാരാനുഷ്ഠാനങ്ങള്‍, ബ്രാഹ്മചര്യ നൈഷ്ഠികത, ശാന്തി തുടങ്ങിയവയിലൊക്കെ പിണറായി വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ തുറന്നു പറയണം. വിശ്വസിക്കുന്നെങ്കില്‍ താങ്കളില്‍നിന്നകന്നവരും താങ്കള്‍ അകറ്റിയവരുമായ വിശ്വാസികള്‍ പലരും താങ്കളോടൊപ്പം നില്‍കുകയും ചെയ്യുമല്ലൊ.

തെറ്റിപ്പിരിഞ്ഞുണ്ടായ സി.പി.ഐ.എമ്മിനെപ്പോലെ, മാതൃകക്ഷിയായ സി.പി.ഐ ഇന്ത്യന്‍ ആത്മീയതയെ ശക്തമായി എതിര്‍ത്തിരുന്നില്ല. അതായിരുന്നല്ലൊ 64ല്‍ പാര്‍ട്ടി പിളരുമ്പോള്‍ സി.പി.ഐ.എം ഉന്നയിച്ച ഒരു ന്യായം. മാര്‍ക്‌സും എംഗല്‍സും ലെനിനുമൊക്കെ പഠിപ്പിച്ചതും ഇവിടെഇ.എം.എസുമൊക്കെ കൈക്കൊണ്ടതുമായ നിലപാടുകള്‍ക്കനുകൂലമായി മുന്നോട്ടുപോകുന്നത് പാര്‍ലിമെന്ററി വ്യാമോഹങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ സി.പി.ഐ.എം ഈശ്വര-മതചിന്തകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് നല്ലതുതന്നെ. അല്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇനിയും പാര്‍ട്ടി പ്രതിനിധികള്‍ കുറഞ്ഞുതന്നെവരും. കേരളത്തില്‍ നിന്നാണല്ലൊ അവിടെ കാര്യമായ പ്രാതിനിധ്യവും.!

ഒരു കാര്യം പാര്‍ട്ടിയും പത്രവും സമൂഹത്തോടു തുറന്നുപറയണം. ശബരിമലയില്‍ കാണുന്ന ‘തത്വമസി’യുടെ പൂര്‍വഭാഗം ‘അഹംബ്രഹ്മാസ്മി’ പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോ? ഏക ദൈവചിന്താപുനസ്ഥാപനത്തിനും സാമൂഹികാനാചാരനിര്‍മ്മാര്‍ജ്ജനത്തിനുമായി ജീവിച്ച വാഗ്ഭടാനന്ദഗുരുവിനെയും (ആ നാമം പാര്‍ട്ടി പലപ്പോഴും പരാമര്‍ശിക്കാറുണ്ടല്ലൊ) അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന അദ്വൈതത്തെയും അതിന്റെ പ്രോല്‍ഘാടകനായ ആദിശങ്കരനെയും ‘ഇനി ദേവാലയങ്ങളല്ല വേണ്ടത്, വിദ്യാലയങ്ങളാണ്’ എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിനെയുമൊക്കെയാണോ സി.പി.ഐ.എം അഗീകരിക്കുന്നത്. അതല്ല, സകല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കരിയും മരുന്നും, ധൂര്‍ത്തും മദ്യവും ചൂതാട്ടവും തെമ്മാടിത്തവിളയാട്ടങ്ങളും ഒക്കെയായി ‘വിവിധ വിഗ്രഹമൂര്‍ത്തികള്‍’ ഉറഞ്ഞുതുള്ളുന്ന ആരാധനകളോ, അതുമല്ലെങ്കില്‍, എല്ലാവരേയും പ്രീതിപ്പെടുത്താന്‍ ഇതൊക്കെയും കൂടിയുമാണോ വിശ്വാസികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമെന്നുള്ള ചിന്താവിഷയത്തില്‍ സി.പി.ഐ.എം തീരുമാനിക്കാന്‍ പോകുന്നത്? മാര്‍ക്‌സ് ഏംഗല്‍സ് ഇ.എം.എസ് പ്രഭൃതികളുടെ അനീശ്വരവാദം തെറ്റാണെന്ന് മനസ്സിലായെങ്കില്‍, ആ തെറ്റിനെ നിരാകരിച്ച് ആധ്യാത്മികതാബോധമെന്ന ശരിയെ നിങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. അതാണ് ശാസ്ത്രീയമായരീതി. പാര്‍ട്ടിയുടെ ഒരു പഴയ പ്രചാരണവാക്യമുണ്ടല്ലൊ- ‘മാര്‍ക്‌സിസം അജയ്യമാണ്, കാരണം അതൊരു ശാസ്ത്രമാണ്’.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending