Connect with us

Views

അയാധ്യ മുതല്‍ ശബരിമല വരെ: 15 ദിവസം, നാല് വിധികള്‍

Published

on

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി ഈ മാസം 17ന് വിരമിക്കാനിരിക്കെ, രാജ്യം ഉറ്റുന്നോക്കുന്ന ഒരുപിടി കേസുകളില്‍ കൂട്ടത്തോടെ വിധി പറയാനൊരുങ്ങി പരമോന്നത നീതിപീഠം. ജസ്റ്റിസ് ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ച് പരിഗണിച്ച നാല് സുപ്രധാന കേസുകളിലാണ് ഇനിയുള്ള 15 ദിവസത്തിനിടെ വിധി പറയുക. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട അയോധ്യ ഭൂമി തര്‍ക്കക്കേസും ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ മുന്‍ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ ദുരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് നാല് വിധികളും എന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ, നിയമ വൃത്തങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.

ബാബരി കേസ്
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ചുറ്റുപാടുകളില്‍ പലരീതിയിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ച കേസാണ് ബാബരി. 1885 മുതല്‍ വിഷയത്തില്‍ കോടതി വ്യവഹാരങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധി ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബാബരി പള്ളി നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയതു മുതലാണ് വ്യവഹാരങ്ങളുടെ തുടക്കം. 1950ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ ബാബരി മസ്ജിദും പള്ളി നിലനിന്ന വളപ്പും ഏറ്റെടുത്ത് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റസീവര്‍ ഭരണത്തിനു കീഴിലാക്കാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ക്ഷേത്ര നിര്‍മാണത്തിന് ഈ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡയും കോടതിയെ സമീപിച്ചു. 1961ല്‍ ഭൂമിക്ക് അവകാശമുന്നയിച്ച് യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. എന്നാല്‍ 1982ല്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗപ്രവേശം ചെയ്തതോടെയാണ് അയോധ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കലുഷിത അന്തരീക്ഷമായി മാറിയത്. 1989ല്‍ ബി.ജെ.പി രാമക്ഷേത്രനിര്‍മ്മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി. 1990ല്‍ എല്‍.കെ അദ്വാനി തുടങ്ങിവെച്ച രഥയാത്ര അയോധ്യയിലെത്തിയ 1992 ഡിസംബര്‍ ആറിനാണ് രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

രാജ്യവ്യാപക സംഘര്‍ഷങ്ങളും കലാപങ്ങളുമായിരുന്നു ഇതിന്റെ അനന്തരഫലം. പിന്നെയും 18 വര്‍ഷത്തിനു ശേഷമാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് ഭൂമിതര്‍ക്കക്കേസില്‍ വിധി പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡക്കുമായി തുല്യമായി വിഭജിക്കാനുള്ള വിചിത്രമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. 2011 മെയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയിലെത്തിയത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ദൈനദിന വാദം കേള്‍ക്കലിലൂടെ ഭരണഘടനാ ബെഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയത്. ആഗസ്ത് ആറു മുതല്‍ 40 ദിവസമാണ് കോടതി തുടര്‍ച്ചയായി വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ രണ്ടാമത്തെ വാദംകേള്‍ക്കലായിരുന്നു ഇത്. അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേനയല്ലാതെ, ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ നിയമ പോരാട്ടം ഇനിയും നീണ്ടുപോയേക്കും.

ശബരിമല സ്ത്രീപ്രവേശം
ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ തന്നെ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണ് വിധി കാത്ത് കഴിയുന്നതില്‍ മറ്റൊന്ന്. 2018 സെപ്തംബര്‍ 28നായിരുന്നു സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു വിധി. വലിയ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കോടതി വിധി വഴിയൊരുക്കിയിരുന്നു. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച അനാവശ്യ ധൃതിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 9000 കേസുകളില്‍ 27,000 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ 17നു മുമ്പ് ഈ കേസിലും വിധി വരുമെന്നാണ് സൂചന.

റഫാല്‍ അഴിമതി കേസ്
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളിലും 17ന് മുമ്പ് വിധി പ്രതീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ക്രമക്കേട് നടന്നുവെന്നും പൊതുഖജനാവന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് പരാമര്‍ശിച്ചാണ് കേസില്‍ പ്രധാനമന്ത്രിക്ക് സുപ്രീംകോടതി നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമന്റില്‍ വച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍, ബി.ജെ.പി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ അരുണ്‍ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയില്‍
ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും ആവശ്യംതള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിലും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending