Connect with us

kerala

ദർവേശിന്റെ സഞ്ചാരപഥങ്ങൾ; പി.എം ഹനീഫിന്റെ വേർപ്പാടിന് ഇന്നേക്ക് പത്ത് വർഷം

Published

on

ഷെരീഫ് സാഗർ

എന്റെ ഉള്ളിലും എനിക്കു ചുറ്റും
നീ നിറഞ്ഞു നിൽക്കുന്നു.
എങ്ങു തിരിഞ്ഞാലും
നിന്നെയല്ലാതെ മറ്റൊന്നും
ഞാൻ കാണുന്നില്ല.
കാരണം, പ്രണയത്തിന്റെ
ഈ പ്രപഞ്ചത്തിൽ
നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ ….

– ജലാലുദ്ദീൻ റൂമി

”പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി വൈകി വരുന്ന നേരങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവൻ ചാക്ക് വിരിച്ച് പുറത്തുതന്നെ കിടക്കും. നല്ല മഴയുള്ള ദിവസങ്ങളിൽ പോലും എന്റെ കുട്ടി അങ്ങനെ കിടന്നിട്ടുണ്ട്. നേരം പുലർന്ന് നോക്കുമ്പോൾ ആ കിടപ്പ് കണ്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്.”- ഹനീഫിന്റെ ഉമ്മ കരയുകയാണ്. ഉമ്മ തുടർന്നു. ”ഇങ്ങനെ നടന്നിട്ട് എന്തു കിട്ടാനാണെന്ന് ഞാൻ ഉപദേശിക്കാറുണ്ട്. അതൊക്കെ ചിരിച്ചുകൊണ്ട് കേൾക്കും. ഒരു വാക്ക് മറുത്ത് പറയില്ല. ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടില്ല”. -ദുഃഖഭാരത്താൽ ഉമ്മയുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞു.

ഉമ്മയോട് മറുത്ത് പറയാൻ മാത്രം അല്പജ്ഞാനിയായിരുന്നില്ല അവൻ. അറിവിനേക്കാൾ ജ്ഞാനത്തെ ഉൾക്കൊണ്ടവനായിരുന്നു. നശ്വരജീവിതത്തിന്റെ അർത്ഥമെന്തെന്ന ജ്ഞാനം. എങ്ങു തിരിഞ്ഞാലും ദൈവത്തെ കാണുന്ന അനുരാഗിയായ ദർവേശിന്റെ ജ്ഞാനം.

പി.എം ഹനീഫ് എന്ന വിദ്യാർത്ഥി, യുവജന നേതാവിന്റെ ഉമ്മയാണ് മകന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തിയത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ!. സാക്ഷി എന്നായിരുന്നു മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ ഹനീഫ് പുറത്തിറക്കിയ മാഗസിന്റെ പേര്. കൂട്ടുകാർ ഹനീഫിനെ ഓർക്കാനായി സംഘടിപ്പിച്ച കൂട്ടായ്മക്കും സാക്ഷി എന്ന് പേരിട്ടു. നേരോടെയും നിറവോടെയും ജീവിച്ച ഹനീഫിനെയാണ് അനുഭവിച്ചവരെല്ലാം ഓക്കുന്നത്. ആ ഓർമകൾക്ക് പോലും എന്തു മധുരം!

പത്തു വർഷം കടന്നുപോയിരിക്കുന്നു! ഹനീഫ് ഇല്ലാത്ത പത്തു വർഷം. കേരളത്തിലെ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിനും യുവജന പ്രസ്ഥാനത്തിനും വേണ്ടി ജീവിതത്തിന്റെ മുക്കാൽ പങ്കും നീക്കിവെച്ച നേതാവായിരുന്നു ഹനീഫ്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോഴേ ഹനീഫ് എം.എസ്.എഫിൽ സജീവമായി. സ്‌കൂൾ പാർലമെന്റിന്റെ മലപ്പുറം ജില്ലാ ലീഡർ പദവിയായിരിക്കും ഹനീഫ് ആദ്യം വഹിച്ച പ്രധാന സ്ഥാനങ്ങളിലൊന്ന്. 1987ൽ. പിന്നീട് പെരിന്തൽമണ്ണ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി (1998), സംസ്ഥാന ട്രഷറർ (2001), സംസ്ഥാന ജനറൽ സെക്രട്ടറി (2004), മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജോ. സെക്രട്ടറി (2007), യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ (2011) എന്നീ പദവികളാണ് പാർട്ടിതലത്തിൽ ഹനീഫിനെ തേടിയെത്തിയത്. കില റിസോഴ്‌സ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്‌സ് പേഴ്‌സൺ, തൂലിക എഡിറ്റർ എന്നീ പദവികളും ഹനീഫ്‌ വഹിച്ചു.

കൊർദോവ സമ്മേളനം എം.എസ്.എഫുകാർക്ക് മറക്കാനാവാത്തതാണ്. എം.എസ്.എഫിന്റെ ചരിത്രത്തിലെ ഏറ്റവും ശോഭയേറിയ സമ്മേളനങ്ങളിലൊന്നായിരുന്നു ചങ്ങരംകുളത്ത് നടന്നത്. പി.എം. സാദിഖലിയുടെയും സി.കെ സുബൈറിന്റെയും കൂടെ ആ സമ്മേളനം വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഹനീഫായിരുന്നു. എം.എസ്.എഫിൽനിന്ന് യൂത്ത്‌ലീഗിലേക്ക് ചേക്കേറിയപ്പോഴും ഹനീഫിന്റെ ചിന്തകളും വിചാരങ്ങളും സംഘടനക്ക് കരുത്തായി. യൂത്ത്‌ലീഗിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളിലെല്ലാം അദ്ദേഹത്തിന്റെ കൈയും തലയും ഒരുപോലെ പ്രവർത്തിച്ചു.

ഓരോ ജോലിയിലും മുഴുകുക എന്ന ശീലമായിരുന്നു ഹനീഫിന്റേത്. ഇടിച്ചു കയറി നേതാവാകുന്നവരുടെ കൂട്ടത്തിൽ പി.എം ഹനീഫ് ഉണ്ടായിരുന്നില്ല. മാരകമായ വേദനകളെയെല്ലാം മാന്യമായ പുഞ്ചിരിയിൽ അടക്കാനുള്ള അസാമാന്യ വിരുത് അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനാ പ്രവർത്തനം ഹനീഫിന് നേരമ്പോക്കായിരുന്നില്ല. സഹായത്തിന് അഭ്യർത്ഥിച്ച് വന്നവരെയൊന്നും അദ്ദേഹം മടക്കിയയച്ചില്ല. ചെയ്യാനാവുന്നതൊക്കെ ചെയ്തുകൊടുത്തു. പണമില്ലാതെ വിഷമിച്ച പലർക്കും കടം വാങ്ങി പൈസ കൊടുത്തു. ഹനീഫ് കൊടുത്ത പണത്തിന് തെളിവുണ്ടായിരുന്നില്ല. പക്ഷെ, വാങ്ങിയ പണത്തിന് തെളിവുമായി പലരുമെത്തി. കൂട്ടുകാർക്ക് ബിസിനസ്സ് തുടങ്ങാൻ സ്വന്തം പൈസ കടം കൊടുത്തു. ബാങ്കിൽ ജാമ്യം നിന്നു. ചുറ്റുമുള്ളവർക്ക് വേണ്ടി സ്വയം ഉരുകി.

ഒരു ദർവേശിനെ പോലെയായിരുന്നു ഹനീഫിന്റെ ജീവിതം. പ്രപഞ്ചത്തെയാകെ പ്രണയിക്കുന്നവരാണ് ദർവേശുകൾ. അതുതന്നെയാണ് ദൈവത്തോടുള്ള പ്രണയം. കാറ്റത്തും മഴയത്തും വെയിലത്തും മഞ്ഞത്തും ഹനീഫ്, ഒരു ദർവേശിനെ പോലെ അലഞ്ഞു. പരിഭവങ്ങളും പരാതികളുമില്ലാതെ ചുറ്റുപാടുകളെ ഹൃദയത്തോട് ചേർത്തുവെച്ചു. പരന്ന വായനയും നല്ല ചിന്തകളുമായിരുന്നു ഹനീഫിന്റെ മൂലധനം. ഓരോ വായനയും അന്വേഷണത്തിന്റെ ആത്മായനങ്ങളായിരുന്നു. വായിച്ചതെല്ലാം കുറിച്ചുവെച്ചു. യാത്രകളിൽ പുസ്തകങ്ങൾ കൂട്ടുകാരായി. അതിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചു. സർഗാത്മക രാഷ്ട്രീയത്തിന്റെ അകംപൊരുളിനെ ഹനീഫ് അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

ഉമ്മയുടെ ‘മാനു’ വായിച്ച് വളർന്നു. വായനയുടെ ആകാശങ്ങളിൽനിന്ന് കിട്ടിയ അറിവുകളെ ഭൂമിയിലെ വിത്തുകളാക്കി. പുസ്തകങ്ങളുടെ കൂട്ടുകാരനായ ഹനീഫിനെക്കുറിച്ച് ഉമ്മ പറയുന്നതിങ്ങനെ: “വായനാ മുറിയിലാകെ ഒരിക്കൽ കോട്ടെരുമ കയറിക്കൂടി. മരുന്നടിക്കാതെ പോകാത്ത അവസ്ഥ. എന്നാൽ മാനു അതിനു സമ്മതിച്ചില്ല. പുസ്തകങ്ങളുടെ ഉള്ളിലേക്ക് മരുന്ന് കയറുമെന്നും അത് ശരീരത്തിന് കേടാണെന്നും പറഞ്ഞു. അവൻ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. പുസ്തകങ്ങൾ കുന്നുകൂടി വായനാ മുറിയിലെ കട്ടിലിന്റെ കാല് പൊട്ടാറായിരുന്നു. പുസ്തകം ഒഴിവാക്കാൻ നോക്കണമെന്ന് പറഞ്ഞപ്പോൾ കട്ടിലിന് നടുവിൽ മരത്തിന്റെ മുട്ട് കൊടുത്താൽ മതിയെന്നായിരുന്നു മറുപടി. എന്നാലും പുസ്തകത്തിൽ തൊടുന്നത് അവൻ ഇഷ്ടപ്പെട്ടില്ല”.

എല്ലാവരും ഉറങ്ങുമ്പോൾ അവൻ ഉണർന്നിരുന്ന് സമുദായത്തിന്റെ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു. അനുരാഗത്തിന്റെ പാനപാത്രവുമായിട്ടായിരുന്നു ആ ദർവേശിന്റെ സഞ്ചാരപഥങ്ങൾ. പ്രപഞ്ചം അതിൽനിന്ന് ആനന്ദത്തിന്റെ മധുരം നുകർന്നു. ഹനീഫിനെ ഇഷ്ടപ്പെടുന്നവരെല്ലാം അവൻ പകർന്ന സ്‌നേഹത്തിന്റെ ആനന്ദം അറിഞ്ഞു. അതിൽ കളങ്കമുണ്ടായിരുന്നില്ല. ആരെയും കാത്തുനിൽക്കാതെ അവൻ ചെയ്യാനുള്ള കർമങ്ങളിൽ മുഴുകി. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ധൈഷണിക മാധുര്യത്തെ അറിയുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്തു. അകന്നുനിൽക്കുന്നവരെ തോളിൽ കൈയിട്ട് അരികിലേക്ക് ചേർത്തുനിർത്തി. നല്ല സൗഹൃദങ്ങളായിരുന്നു ഹനീഫിന്റെ സമ്പാദ്യം. വലിയ പ്രയാസങ്ങൾക്കിടയിലും, രോഗം ശരീരത്തെ തളർത്തുമ്പോഴും, ചെറുചിരിയുടെ തിരിനാളം ഹനീഫിന്റെ ചുണ്ടിലുണ്ടായിരുന്നു. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിച്ച കാലത്ത് ആത്മാഭിമാനത്തോടെ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് ഹനീഫിന്റെ ആ ചിരിയുടെ രഹസ്യം.

kerala

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Published

on

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണവും കെട്ടിടത്തില്‍ ഫയര്‍ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്‌നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.

കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.

Continue Reading

kerala

പാലക്കാട്ടെ കാട്ടന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്.

Published

on

പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.

രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

Continue Reading

Trending