Connect with us

News

മഞ്ഞുവീഴ്ച തടസ്സമായി; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു

ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ടോസ് നടത്താനായിരുന്നു തീരുമാനം.

Published

on

ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം അനിശ്ചിതമായി വൈകുന്നു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ടോസ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കടുത്ത മഞ്ഞുവീഴ്ച മൂലം ടോസ് നീട്ടിവെക്കേണ്ടിവന്നു.

ഏഴോടെ അമ്പയർമാർ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയെങ്കിലും മത്സരം നടത്താൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് കണ്ടെത്തി. അടുത്ത ഗ്രൗണ്ട് പരിശോധന 7.30ന് നടക്കും. കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യത ശക്തമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

ശുഭ്മൻ ഗില്ലിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇന്ന് ജയം നേടിയാൽ അവസാന മത്സരം കാത്തുനിൽക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 2–1ന് ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നിലനിൽപ്പ് പോരാട്ടമാണ്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവുൾപ്പെടെയുള്ള ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യൻ ക്യാമ്പിന് തലവേദനയാണ്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ സൂര്യകുമാറിന്റെ പേരിൽ ഒരു അർധശതകവും ഇല്ല. പരമ്പരയിൽ അദ്ദേഹത്തിന്റെ സ്കോറുകൾ 12, 5, 12 എന്നിങ്ങനെയാണ്. ഫോമിലുള്ള സഞ്ജു സാംസണിനെപ്പോലുള്ളവർ പുറത്തിരിക്കുമ്പോഴാണ് മുൻനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. മൂന്നാം മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണക്കും അവസരം നൽകിയിരുന്നു.

രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക, ധരംശാലയിൽ നടന്ന മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ഏകദിന പരമ്പര നഷ്ടപ്പെടുകയും ചെയ്ത പ്രോട്ടീസ്, ട്വന്റി20 പരമ്പര സ്വന്തമാക്കി മടങ്ങാനുള്ള ശ്രമത്തിലാണ്.

ടീമുകൾ

ഇന്ത്യ:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷഹ്ബാസ് അഹ്മദ്.

ദക്ഷിണാഫ്രിക്ക:
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻട്രിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.

GULF

ദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ

ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.

Published

on

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കടുത്ത വൈകിപ്പിൽ. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.

വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ എത്തിയ ഫ്ലൈറ്റാണിതെന്നും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഒരു യാത്രികൻ പറഞ്ഞു. തന്റെ പിതാവ് മരിച്ച് കിടക്കുകയാണെന്നും അടിയന്തിരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ നിരവധി കുട്ടികൾ വിമാനത്തിലുണ്ടെന്നും, ഇതുവരെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രായമായവരും രോഗികളുമായ യാത്രക്കാരും വിമാനത്തിലുണ്ടായതിനാൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് യാത്രക്കാർ പറയുന്നു.

അതേസമയം, തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിൽ ഇറക്കേണ്ടിവന്നതാണ് വൈകിപ്പിന് കാരണമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. ഇതിന്റെ പ്രത്യാഘാതമായാണ് ദുബൈ–തിരുവനന്തപുരം സർവീസ് വൈകിയതെന്നും, വിമാനം നാളെ (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Continue Reading

kerala

തൃശൂർ പുന്നയൂർക്കുളത്ത് റോഡ് തകർന്നുവീണു

ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

Published

on

തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡ് തകരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

റോഡിൽ ഒരാഴ്ച മുൻപേ വിള്ളൽ കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിലായതിനെ തുടർന്ന് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.

ഏകദേശം 13 കോടി രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പി.ഡബ്ല്യുഡി ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതുതായി നിർമ്മിച്ച റോഡ് ഇത്തരത്തിൽ തകർന്നതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Continue Reading

kerala

വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം

വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

Published

on

കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനെ തുടർന്ന് കാലാവധി നീട്ടണമെന്ന മുസ്‌ലിം സംഘടനകളുടെയും വിവിധ സ്ഥാപന മാനേജ്‌മെന്റുകളുടെയും ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചതും, ട്രിബ്യൂണൽ മൂന്ന് മാസം കൂടി സമയം അനുവദിച്ചതും.

Continue Reading

Trending