Connect with us

kerala

ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടം; വിമർശനവുമായി സമദാനി

സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

Published

on

രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ഏറെ ഗൗരവമുള്ള മേഖലകളെ അവഗണിക്കുകയും ലാഭം പ്രതീക്ഷിക്കുന്ന സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ശാന്തി ബിൽ സംബന്ധിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സമദാനി. മൂന്ന് സുപ്രധാനമായ വിഷയങ്ങളിൽ തീർത്തും നിഷേധാത്മകമാണ് ഈ നിയമനിർമ്മാണം. പാർലിമെന്റിനോട് ഉത്തരം പറയേണ്ട ഒരു സുരക്ഷാ ക്രമീകരണത്തിന് അതിൽ വകുപ്പില്ല. ഗവൺമെന്റിൽ നിന്നും ന്യൂക്ലിയർ സ്ഥാപനങ്ങളിൽ നിന്നും മുക്തവും സ്വതന്ത്രവുമായ സുരക്ഷാക്രമമാണ് ആണവ വിഷയത്തിൽ ആവശ്യമായിട്ടുള്ളത്. ഒരു ചെറിയ പരാജയം പോലും നികത്താനാവാത്തതും തിരുത്താൻ കഴിയാത്തതുമായ വൻവിപത്തിന് കാരണമായേക്കാവുന്ന ഇതുപോലുള്ളൊരു മേഖലയിൽ സുരക്ഷാനിയന്ത്രണം മറ്റുള്ളവരെ ഏൽപ്പിക്കുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്ന് സമദാനി പറഞ്ഞു.

ശാന്തി എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിർമാണം ജനങ്ങൾക്ക് ആശാന്തി മാത്രം പകർന്നു നൽകാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതാണ്. ഇന്ത്യക്ക് വേണ്ടത് ശുദ്ധവും ജനങ്ങൾക്ക് സുരക്ഷിതമായി ആശ്രയിക്കാവുന്നതുമായ ഊർജ്ജമാണ്. ആണവശക്തി ഒരു സാധാരണ ഊർജ്ജസ്രോതസ്സല്ല. അത് ദേശസുരക്ഷയോടും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തോടും തലമുറകളോടുള്ള ഉത്തരവാദിത്വത്തോടും ബന്ധപ്പെട്ടതാണ്. ശക്തമായ നിയമങ്ങളും ജനകീയമായ സമ്മതവും ഉത്തരം പറയാനുള്ള ബാധ്യതയും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഈ മേഖലയിലൊരു നിയമനിർമാണത്തിന് മുതിരാവു. ശാന്തി ബിൽ ആണവോർജ്ജ ഉൽപാദനം വികസിപ്പിക്കുമ്പോൾ സുപ്രധാനമായ മേഖലകളിൽ നിയമപരമായ വിടവുകളാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നൊരു വിഷയത്തെ കേവലമൊരു നടപടിക്രമമായി സമീപിക്കുകയാണ് ബിൽ ചെയ്യുന്നത്.

വളരെ ഗൗരവ സ്വഭാവമുള്ളൊരു മേഖലയെ സ്വകാര്യ വ്യക്തികൾക്കും വിദേശ സംരംഭകർക്കും വേണ്ടി തുറന്നുകൊടുക്കുന്നത് നീതീകരിക്കാനാവില്ല. ഈ ബില്ലിന്റെ ഉദ്ദേശ്യം സ്വകാര്യവൽക്കരണമാണ്. ആണവ സ്ഥാപനങ്ങൾ നടത്തുന്നവർക്കുള്ള ബാധ്യതയിൽ വെള്ളം ചേർക്കാനും നിയന്ത്രണത്തിലെ ജനാധിപത്യാധികാരം എടുത്തുകളയാനും ക്രമീകരണ സംവിധാനം പിടിച്ചടക്കാനും കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ ബിൽ.

ചേർണോബിൽ ദുരന്തം ഒട്ടേറെ കാര്യങ്ങൾ സ്വയം വിശദീകരിക്കുന്നുണ്ട്. ഒരു പ്രദേശം മുഴുവൻ ജനാധിവാസ യോഗ്യമല്ലാതാവുകയും തലമുറകൾക്ക് കളങ്കമേൽപ്പിക്കുകയും ചെയ്തു. അവിടെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ചിലവ് വഹിച്ചത് കോർപ്പറേറ്റുകളായിരുന്നില്ല. രാഷ്ട്രവും ജനതയുമായിരുന്നുവെന്ന് സമദാനി ഓർമിപ്പിച്ചു. വിദേശ സംരംഭകർക്കും സ്വകാര്യവ്യക്തികൾക്കും രംഗം വിട്ടോടിപ്പോകാം, ദുരിതബാധിതരായ ജനങ്ങൾക്ക് അതിന് കഴിയില്ല. റേഡിയോ ആക്ടീവ് മാലിന്യനിർമാർജനത്തിനും അടിയന്തിര സജ്ജീകരണങ്ങൾക്കും ബില്ലിൽ വകുപ്പില്ല. കേന്ദ്രസർക്കാരിന്റെ പതിവ് നിയമനിർമാണങ്ങളെപ്പോലെ ഈ ബില്ലും ഫെഡറലിസത്തെ നിരാകരിക്കുന്നതാണ്. ആപൽഘട്ടങ്ങളെ ഏറ്റെടുക്കേണ്ട സംസ്ഥാനങ്ങളുമായി കൂടിയാലോചനക്കും ബില്ലിൽ വകുപ്പില്ല.

ആറ്റം ബോംബിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ ആണവയുഗത്തിന്റെ ജന്മത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ഭഗവത്ഗീതയിലെ ഒരു ശ്ലോകമാണ് ഓർത്തത്: “ദിവി സൂര്യസഹസ്രസ്യ ഭാവേദ് യുഗപദ്ത്ഥിതാ യദി ഭാഹ് സദൃശി സാ സ്യാദ് ഭാസസ്തസ്യ മഹാത്മന:”
(ആകാശത്ത് ആയിരം ആദിത്യന്മാർ ഉദിച്ച് പ്രസരിക്കുംപോലെയായിരിക്കും മഹാത്മൻ ആയിരിക്കുന്നവന്റെ ശോഭ). വിഭ്രമവും മുന്നറിയിപ്പും നൽകുന്നു ഈ ശ്ലോകം. മനുഷ്യനിയന്ത്രണത്തെ മറികടക്കുന്ന ശക്തിയെ ഉൽഘോഷിക്കുന്നു എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ ശ്ലോകം ഓർക്കുകയുണ്ടായത്. “ഇന്ത്യയെ പരിവർത്തിപ്പിക്കാനും” “ഇന്ത്യയുടെ ക്ഷേമത്തിനും” ആണ് ഈ ബിൽ എന്ന് അതിന്റെ ശീർഷകത്തിലും മുഖവുരയിലും പറയുന്നുണ്ട്. ഏത് അവസ്ഥയിലേക്ക് പരിവർത്തിപ്പിക്കാനും ഏതുതരം ക്ഷേമത്തിനുമാണെന്ന് മന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

kerala

കണ്ണൂരിൽ ബോംബ് നിർമാണത്തിന് പൊലീസ് കൂട്ടുനിൽക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

കൈബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ പടക്കമെന്ന് വരുത്തിത്തീർക്കുന്നതിലൂടെ പൊലീസിനെ പരിഹാസ്യരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൈബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ പടക്കമെന്ന് വരുത്തിത്തീർക്കുന്നതിലൂടെ പൊലീസിനെ പരിഹാസ്യരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാനത്തുടനീളം സി.പി.എം വ്യാപകമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂർ, പാനൂർ മേഖലകളിൽ കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പല സ്ഥലങ്ങളിലും പൊലീസ് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും പൊലീസ് പടക്കമാണെന്ന് പറയുന്നതാണ് അത്യന്തം ഗൗരവമുള്ളതെന്ന് സതീശൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരമൊരു സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശിച്ചു.

അക്രമം അവസാനിപ്പിക്കണം, ആയുധങ്ങൾ താഴെ വയ്ക്കണം, ബോംബ് നിർമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. പരസ്യമായി വടിവാളുകളുമായി ആക്രമണവും വെല്ലുവിളിയും നടക്കുകയാണ്. മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ തകർക്കുന്നത്ര ഹീനമായ പ്രതികാര രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും, കോൺഗ്രസ് പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളികളെയും വി.ഡി. സതീശൻ വിമർശിച്ചു. കേസ് കോടതിയിലായിരിക്കെ വെല്ലുവിളിയുടെ ആവശ്യമില്ലെന്നും, എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയുടെ മാനനഷ്ടം പറഞ്ഞ് നോട്ടീസ് അയച്ച കേസ് പിന്നീട് പത്ത് ലക്ഷമായി കുറഞ്ഞതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ആര്ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഈ ഇടപാടുകളെക്കുറിച്ചുള്ള എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

വധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Published

on

തലശ്ശേരി: സിപിഎം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലറായ യു. പ്രശാന്തിന് 36 വർഷം തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് 1,08,000 രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2007 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പി. രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Continue Reading

kerala

പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്

പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരേ സി.പി.എം പരാതി നൽകുന്നതിനെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്നും, ആ കോമഡിയിലേക്കാണ് ഇപ്പോൾ സി.പി.എം എത്തിയിരിക്കുന്നതെന്നും വിഷ്ണുനാഥ് വിമർശിച്ചു. ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയിരുന്നവർ, ഇന്ന് ഒരു പാട്ട് തങ്ങളെ പേടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് ദയനീയവും സഹതാപാർഹവുമാണെന്നും വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇതേ വിഷയത്തിൽ പരാതി നൽകുമെന്ന് അറിയിച്ചത്. പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു.

ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കിയതായും, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണമെന്നും, ഗാനം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.

Continue Reading

Trending