kerala
ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്കാരം നാളെ
സംസ്കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.
കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ അപൂര്‍വ കലാകാരനായിരുന്നു ശ്രീനിവാസന്.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. സംസ്കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.
മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേര് ആശുപത്രിയിലെത്തി. മൂത്തമകന് വിനീത് ശ്രീനിവാസന് ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്‍എ എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കുമെന്നും അറിയിച്ചു.
സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളായിരുന്നു ശ്രീനിവാസനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുമായും പ്രത്യേക സൗഹൃദം നിലനിര്‍ത്തിയിരുന്ന അദ്ദേഹം ജീവിതത്തില്‍ എന്നും ഹാസ്യം കൈവിടാത്ത വ്യക്തിയായിരുന്നു. ”ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും കുടുംബത്തോടും സുഹൃത്തുകളോടും നല്ല ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്‍കുന്നത്,” മോഹന്‍ലാല്‍ പറഞ്ഞു. അടുത്തകാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നുപോയ അനുഭവങ്ങളാണ് ശ്രീനിവാസനുമായുള്ള ബന്ധമെന്നും, സിനിമയിലെ സഹപ്രവര്ത്തകന് എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ വിരോധാഭാസങ്ങളും സാമൂഹിക സാഹചര്യങ്ങളും വിമര്‍ശിച്ചുകൊണ്ട് തമാശയുടെ രൂപത്തില്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചുവെന്നും, അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും സമൃദ്ധമായ പൈതൃകം സമ്മാനിച്ച ശ്രീനിവാസന്റെ വിയോഗം മലയാളികള്‍ക്കെല്ലാം തീരാനഷ്ടമായി മാറുകയാണ്.
kerala
‘ശ്രീനിയുമായി 43 കൊല്ലം നീണ്ട സൗഹൃദം,നഷ്ടപ്പെട്ടത് എന്റെ ധൈര്യം’ -മുകേഷ്
മമ്മൂക്കയുടെ അടുത്ത് ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു.
എറണാംകുളം: നടന് ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഞാനും ശ്രീനിയും ഒരുപാട് സിനിമയില്‍ അഭിനയിച്ചു. അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആയെന്നത് ദുഖകരം. അദ്ദേഹം ചിരിക്കുന്നത് പോലും എന്ജോയ് ചെയ്താണ് എന്നദ്ദേഹം പറഞ്ഞു.
ഇതുവരെ സൗഹൃദത്തില്‍ ഒരു നീരസവും ഉണ്ടായിട്ടില്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. നല്ല കഥയ്ക്ക് വേണ്ടി ഒരുവിട്ടുവീഴ്ച്ചയും ചെയ്യില്ല. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയില്‍ ശ്രീനി എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിരുന്നു. ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഞങ്ങള്‍ ഒരുമിച്ച് നിര്‍മിച്ച ചിത്രമാണ് ‘കഥ പറയുമ്പോള്‍’ സൗഹൃദത്തിന്റെ സന്ദേശം കൊടുത്ത കഥയാണ്.
മമ്മൂക്കയുടെ അടുത്ത് ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു. രണ്ടു ദിവസം മുന്‍പേയും ശ്രീനിവാസന് വിളിച്ചിരുന്നു. ഇന്ന് രാവിലെ ഇത് കേള്‍ക്കുമ്പോള്‍ ഇത് തീരാ നഷ്ടമാണ്. ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ട് വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു.
kerala
സ്നേഹത്തോടെ ഉപദേശിക്കാനും പരിഭവം തോന്നാത്തവിധം വഴക്കു പറയാനും ഇനി ശ്രീനിയേട്ടന് ഇല്ല’; ദിലീപ്
എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയയാള്‍,മലയാള സിനിമയില്‍ ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നടന് ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് ദിലീപ്. സ്നേഹത്തോടെ ഉപദേശിക്കാനും പരിഭവം തോന്നാത്തവിധം വഴക്കു പറയാനും ഇനി ശ്രീനിയേട്ടന് ഇല്ലയെന്ന് ദിലീപ് ഫെയ്ബുക്കില്‍ കുറിച്ചു. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയയാള്‍,മലയാള സിനിമയില്‍ ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട,
സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടന് ഇല്ല. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരാള്‍ ഇനി ഇല്ല എന്നറിയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു…. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും.ആദരാഞ്ജലികള്‍’- ദിലീപ് കുറിച്ചു.
Film
‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന് അഭിപ്രായപ്പെട്ടു.
പ്രിയദര്ശന് സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന് പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന് എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന് പറഞ്ഞു.
”ശ്രീനിവാസന് എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന് പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന് കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
kerala3 days ago‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
