Connect with us

kerala

എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക; പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

ഫെബ്രുവരി 21നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയ്ക്കുമേല്‍ പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നീട്ടിയ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്.
പുതിയ വോട്ടര്‍മാരായി ഇന്നലെ വരെ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയായിരിക്കും എസ്‌ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
ഇന്ന് മുതല്‍ പുതിയ വോട്ടര്‍മാരായി പേര് ചേര്‍ക്കുന്നവര്‍ നിയമസഭ തെരഞ്ഞടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലായിരിക്കും ഉള്‍പ്പെടുക.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസംവരെ പുതിയ വോട്ടര്‍മാരായി അപേക്ഷ നല്‍കാം. എന്നാല്‍ ഇവര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതോടെ ഇവര്‍ക്കും നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകുമെന്ന് കമ്മീഷന്‍.

2.58 കോടി വോട്ടര്‍മാരാണ് എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള കാലയളവില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മുഖേന പേര് ഉള്‍പ്പെടുത്തുന്നതിന് 14,769 അപേക്ഷകളും പേര് ഒഴിവാക്കുന്നതിന് 678 അപേക്ഷകളുമാണ് ലഭിച്ചത്. ഈ കാലയളവില്‍ പുതുതായി വോട്ട് ചേര്‍ക്കാന്‍ 10,00,952 അപേക്ഷകളും പ്രവാസി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 1,46,880 അപേക്ഷകളും ലഭിച്ചു. ഫെബ്രുവരി 21നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. 14 വരെ ഹിയറിങ് നടപടികള്‍ തുടരും.

 

kerala

‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’

വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ മധുസൂദനന് വിമര്‍ശനം

Published

on

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കടുത്ത ആരോപണങ്ങളുമായി വി. കുഞ്ഞികൃഷ്ണന്‍. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം എം.എല്‍.എയുടെ പ്രവര്‍ത്തനശൈലിയെയും പാര്‍ട്ടിയിലെ അഴിമതികളെയും കുറിച്ച് തുറന്നെഴുതുന്നത്. പയ്യന്നൂര്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് 2007-ല്‍ ടി.ഐ. മധുസൂദനന്‍ ഏരിയ സെക്രട്ടറി ആയതുമുതലാണെന്ന് കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. ആദ്യകാല നേതാക്കളായ ടി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് നിലനിന്നിരുന്ന ഐക്യം ഇല്ലാതാക്കിയത് മധുസൂദനന്റെ ശൈലിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.

മധുസൂദനന്റേത് ഒരു ‘ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ’ രീതിയാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. തനിക്ക് മുകളില്‍ ആരും വളരരുത് എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടിയില്‍ സ്വന്തമായി ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ല, മറിച്ച് തന്റെ വ്യക്തിപരമായ ഔദാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മധുസൂദനന്‍ ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, ഇലക്ഷന്‍ ഫണ്ട് എന്നിവയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സി. കൃഷ്ണന്‍, വി. നാരായണന്‍ എന്നിവരെ അംഗീകരിക്കാന്‍ മധുസൂദനന്‍ തയ്യാറായില്ലെന്നും പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെബ്രുവരി 4-ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വെച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

kerala

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.

വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

 

Continue Reading

kerala

‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’

കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

Published

on

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം സംബന്ധിച്ച വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് റോയി ജീവനൊടുക്കാന്‍ കാരണമെന്ന് നയിച്ചതെന്ന് സഹോദരന്‍ ബാബു റോയ് ആരോപിക്കുന്നു. ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം വ്യക്തമായി ആരോപിക്കുന്നുണ്ട്. റോയ് മരിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഡിസംബറിലും സ്ഥാപനത്തില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചതാണെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന ദിവസം, ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ ഉച്ചയ്ക്ക് എത്തിയ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ സ്വദേശിയായ റോയ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. കടങ്ങളില്ലാതെ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. അറബ് ലോകത്തെ സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് റോയ് ഇടംപിടിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Continue Reading

Trending