Sports
ജയിച്ചാല്‍ പോരാ,വമ്പന്‍ വിജയം നിര്‍ബന്ധം; ഇന്ത്യ ഇന്ന് സിംബാബ് വെക്കെതിരെ
ഇന്ത്യ എന്ന ആതിഥേയര്‍ക്ക് നിലനില്‍പ്പിന്റെ ലോകകപ്പ് അങ്കം.
അഷ്റഫ് തൈവളപ്പ്
ഇന്നാണ് ആ മല്‍സരം. ഇന്ത്യ എന്ന ആതിഥേയര്‍ക്ക് നിലനില്‍പ്പിന്റെ ലോകകപ്പ് അങ്കം. സിംബാബ് വെ എന്ന പോരാളികള്‍ക്കും ലോകകപ്പിലെ സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധഘടകം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ വലിയ അങ്കത്തിന് സാക്ഷിയാവുന്നത് ചെപ്പോക്ക് സ്റ്റേഡിയം. ലോകകപ്പില്‍ ഗംഭീര തുടക്കം സ്വന്തമാക്കിയ ശേഷം സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നതാണ് ഇന്ത്യക്ക് വിനയായത്. അതിനൊപ്പം തന്നെ ഇതേ ഗ്രൂപ്പില്‍ വിന്‍ഡീസ് സിംബാബ്വെയെ തരിപ്പണമാക്കിയതോടെ റണ്‍റേറ്റും ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നു. അതിനാല്‍ തന്നെ വലിയ വിജയം മാത്രമാണ് സുര്യകുമാര്‍ യാദവിന്റെ സംഘത്തെ സഹായിക്കുക. വലിയ ചോദ്യം ഇന്ത്യന്‍ ടീമിലെ മാറ്റത്തെക്കുറിച്ചാണ്. വിജയ സംഘത്തെ നിലനിര്‍ത്തുക എന്ന പതിവ് തീരുമാനത്തിലാണ് ദക്ഷിണാഫ്രിക്കയോട് വലിയ തോല്‍വി രുചിച്ചത്. അതിനാല്‍ തന്നെ ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുമെന്നാണ് കരുതപ്പെടുന്നത്. സിംബാബ് വെ ലോകകപ്പില്‍ രണ്ട് വലിയ അട്ടിമറികള്‍ നടത്തിയവരാണ്. ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച അവരുടെ സംഘത്തില്‍ നായകന് സിക്കന്തര്‍ റാസ ഉള്‍പ്പെടെ ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരായ കളിക്കാരുണ്ട്.
സാധ്യത
സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് കൂറ്റന്‍ മാര്‍ജിനില്‍ തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. ഇന്ന് രണ്ടാം മല്‍സരത്തില്‍ ഇന്ത്യ സിംബാബ് വെക്കെതിരെ ഇറങ്ങുമ്പോള്‍ സെമി സാധ്യതകള്‍ ഇപ്രകാരം
*ഇന്ന് സിംബാബ് വെക്കെതിരെ വിജയിക്കുക. വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റ് ഉയരും. നിലവില്‍ അത് മൈനസാണ്
*സൂപ്പര്‍ എട്ടിലെ അവസാന മല്‍സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് നാല് പോയിന്റാവും. സെമി ഫൈനലിന് തടസമില്ല.
*ദക്ഷിണാഫ്രിക്കക്ക് രണ്ട് മല്‍സരങ്ങള്‍ ബാക്കിയുണ്ട്. അവര്‍ ഇന്ന് വിന്‍ഡീസുമായി കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക അവരുടെ രണ്ട് മല്‍സരങ്ങളും വിജയിക്കുന്നപക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. എന്നാല്‍ ആദ്യ മല്‍സരത്തില്‍ വിജയിച്ച വിന്‍ഡീസ് ഇന്ന് ജയിക്കുന്ന പക്ഷം ഇന്ത്യക്കുളള സമ്മര്‍ദ്ദം വര്‍ധിക്കും. ഇന്ന് വിന്‍ഡീസ് വിജയിക്കുന്നപക്ഷം അവര്‍ക്ക് നാല് പോയിന്റാവും.
ഇന്ന് ഇന്ത്യ സിംബാബ്വെയെ തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്ക വിന്‍ഡീസിനോട് തോല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങള്‍ നിര്‍ണായകമാവും. മൂന്ന് ടീമുകള്‍ക്ക് നാല് പോയിന്റ് വീതം സംജാതമാവുന്ന സാഹചര്യമുണ്ടായാല്‍ റണ്‍റേറ്റ് പ്രധാനമാവും. റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യക്കുളള സാധ്യതാ വഴികള്‍ ഇപ്രകതാരം.
ഉദാഹരണത്തിന് ഇന്ന് ഇന്ത്യ സിംബാബ്വെയെ 60 റണ്‍സിന് തോല്‍പ്പിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 180 റണ്‍സ് നേടിയതിന് ശേഷമാണ് ഈ വിജയമെങ്കില്‍, വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാല്‍, പിന്നെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ തോല്‍പ്പിക്കുകയും ഇന്ത്യക്ക് വിന്‍ഡീസിനെ 64 റണ്‍സ് മാര്‍ജിനിലെങ്കിലും തോല്പ്പിക്കാനവുകയും ചെയ്താല്‍ ഇന്ത്യക്ക് സെമി സാധ്യതയുണ്ട്. നെറ്റ് റണ്‍ റേറ്റ് ഉയരും.
ദക്ഷിണാഫ്രിക്കയോ, വിന്‍ഡീസോ അവരുടെ മൂന്ന് സൂപ്പര്‍ എട്ട് മല്‍സരങ്ങളും ജയിക്കുന്നപക്ഷം ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഇന്ത്യ ഒരു മല്‍സരം ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ റണ്‍റേറ്റാവും നിശ്ചയിക്കുക.
ജനപ്രിയന് സഞ്ജു ചേട്ടാ,വരൂ..
ചെന്നൈ: ഇന്ത്യന്‍ ഇലവനില്‍ ഇന്ന് സഞ്ജു സാംസണ് സ്ഥാനമുറപ്പാക്കി. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സഞ്ജുവിനാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ അദ്ദേഹം ഓപ്പണര്‍ സ്ഥാനത്തോ അല്ലെങ്കില്‍ വണ്‍ ഡൗണ്‍ സ്ഥാനത്തോ കളിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിലെ വലിയ പരാജയ കാരണമായത് ഇടം കൈയ്യന്മാരുടെ ബാറ്റിംഗ് നിരയിലെ ആധിപത്യമായിരുന്നു. ഇത് കാരണം പ്രതിയോഗികള്‍ക്ക് ബാറ്റര്‍മാരെ നിയന്ത്രിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു. സഞ്ജു വലം കൈയ്യനായതിനാല്‍ ഓപ്പണര്‍ സ്ഥാനത്ത് അദ്ദേഹം വന്നാല്‍ ഇഷാന് കിഷനൊപ്പം ഇടം-വലം കോമ്പിനേഷനായി മാറും. തിലക് വര്‍മയാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍. ഇഷാനൊപ്പം അഭിഷേക് ശര്‍മക്ക് തന്നെ അവസരം നല്കിയാല് മൂന്നാം നമ്പറില്‍ വലം കൈയ്യനായ സഞ്ജുവിന് അവസരം നല്‍കാനും നീക്കമുണ്ട്. അക്സര്‍ പട്ടേല്‍ ആദ്യ ഇലവനിലേക്ക് വരുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താവും. ചെപ്പോക്കിലെ ട്രാക്ക് സ്പിന്നിനെ അനുകുലിക്കുന്നതിനാല്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അര്ഷദിപ് സിംഗ് പുറത്താവും. പരിശീലന വേളകളില്‍ ജനപ്രിയനായ സഞ്ജുവിനൊപ്പമായിരുന്നു ഫാന്‍സ്.
റാസ സംഘത്തെ സൂക്ഷിക്കണം
ചെന്നൈ: ആന്‍ഡി ഫ്ളവര്‍, ഹീത്ത് സ്ട്രീക്ക്, ഹെന്‍ട്രി ഒലോങ്ക…. ക്രിക്കറ്റ് ലോകം മറക്കാത്ത സിംബാബ്വേ കളിക്കാര്‍. 90-കളുടെ മധ്യത്തില്‍ ഈ നാമങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമായിരുന്നെങ്കില്‍ ഇവര്‍ക്ക് ശേഷം സിംബാബ്വെ ക്രിക്കറ്റ് ആഭ്യന്തര പ്രശ്നങ്ങളില്‍ ആടിയുലഞ്ഞു. 90-കളുടെ അവസാനത്തില്‍ ഇന്ത്യക്കും പാക്കിസ്താനുമെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു ഇവര്‍. 99-ലെ ലോകകപ്പില്‍ ചുവന്ന യുനിഫോമില്‍ ഇവര്‍ നടത്തി അട്ടിമറികളില്‍ വമ്പന്മാര് വിറച്ചു. സൂപ്പര്‍ സിക്സ് ഘട്ടത്തില്‍ പ്രവേശിച്ച അവര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2003 ലെ ലോകകപ്പിന് ദക്ഷിണാഫ്രിക്ക, കെനിയ എന്നിവര്‍ക്കൊപ്പം സംയുക്തമായി ആതിഥേയത്വം വഹിച്ചവര്‍ സിംബാബ്വെയായിരുന്നു. പക്ഷേ റോബര്‍ട്ട് മുകാബേ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് അന്ന് ആന്‍ഡി ഫ്ളവറും ഒലോങ്കയും കറുത്ത ആം ബാന്‍ഡ് ധരിച്ചത് വലിയ വിവാദമായി.
തുടര്‍ന്ന് കണ്ടത് സിംബാബ്വേ ടീം സെലക്ഷനില്‍ ഉള്‍പ്പെടെ ഭരണക്കൂടത്തിന്റെ ഇടപെടലായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 14 സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റ് വിട്ടു. പിന്നെ കണ്ടത് തകര്‍ച്ചകളായിരുന്നു. 2006 ന് ശേഷം കണ്ടത് രാജ്യാന്തര വേദികളില്‍ സിംബാബ്വെ ടീം തകരുന്നതായിരുന്നു. മുഖ്യ വേദികളില്‍ നിന്നെല്ലാം അവര്‍ അകന്നു. തദേന്ഡ ടായിബുവിനെ പോലുളള താരങ്ങള്‍ മാത്രം മൈതാനത്ത് മിന്നി. പിന്നീട് സിംബാബ്വെയെ കണ്ടത് 2011 ലായിരുന്നു. ബംഗ്ലാദേശിനെതിരെ വിജയം നേടി. അതിന് ശേഷവും മല്‍സര രംഗത്ത് അവരുണ്ടായിരുന്നു. പക്ഷേ വിജയഗാഥകള്‍ കുറവായിരുന്നു. എന്നാലിപ്പോഴിതാ യുവതാരങ്ങളുടെ കരുത്തില്‍ സിംബാബ്വെക്കാര് തിരികെ വരുന്നു.
ഇപ്പോള്‍ പുരോഗമിക്കുന്ന ടി-20 ലോകകപ്പില്‍ രണ്ട് തകര്‍പ്പന്‍ വിജയങ്ങളാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ഓസ്ട്രേലിയക്കെതിരായ തകര്‍പ്പന്‍ വിജയം. നിരവധി തവണ ലോകകപ്പ് ഉയര്‍ത്തിയവരാണ് ഓസ്ട്രേലിയക്കാര്‍. അവര്‍ക്കെതിരെയായിരുന്നു വിജയം. പിന്നെ ആതിഥേയരായ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം. രണ്ട് വലിയ വിജയങ്ങള്‍ മാത്രമായിരുന്നില്ല ടീമിന്റെ ശക്തി. കൂറെ മികച്ച താരങ്ങള്‍. ആധികാരിക പ്രകടനങ്ങള്‍. സിക്കന്തര്‍ റാസ എന്ന മികച്ച കപ്പിത്താന്. പാക്കിസ്താന്കാരനായിരുന്നു റാസ. അവിടെ നിന്നും അദ്ദേഹം സിംബാബ്വെയിലെത്തുന്നു. ഫൈറ്റര്‍ പൈലറ്റായി ജിവിതം തുടങ്ങിയ റാസ 2002 മുതല്‍ സജീവ ക്രിക്കറ്റിലേക്ക് വരുന്നു. 2022 ലെ ടി-20 ലോകകപ്പില്‍ മൂന്ന് മല്‍സരങ്ങളില്‍ അദ്ദേഹം കളിയിലെ കേമനായി മാറി.
ഗാംബിയക്കെതിരായ മല്‍സരത്തില്‍ സിംബാബ്വെ നാല് വിക്കറ്റിന് 344 റണ്‍സ് നേടിയപ്പോള്‍ 133 റണ്‍സായിരുന്നു റാസയുടെ സമ്പാദ്യം. അതും കേവലം 43 പന്തില്‍ നിന്ന്. 2023 ല്‍ നെതര്‍ലന്‍ഡ്സിനെതിരെ റാസ 54 പന്തില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കി. ഇത്തവണ ഇന്ത്യയിലും ലങ്കയിലുമായി ലോകകപ്പ് നടക്കുമ്പോള്‍ സിംബാബ്വേ ടീമിനൊപ്പം അവരുടെ ഫാന്‍സുമുണ്ടായിരുന്നു. ഇത്തവണ ടീമിന് നല്ല പ്രതീക്ഷയുണ്ട്. അത് കൊണ്ടാണ് ഫാന്‍സ് ടീമിനൊപ്പം ചേര്‍ന്നതെന്നാണ് നായകന് പറയുന്നത്. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട് തകര്‍ന്നു പോയ സിംബാബ്വെക്കാര് ഇന്ന് ഇന്ത്യക്കെതിരെയാണ് ഇറങ്ങുന്നത്. എല്ലാം മറന്ന് വിജയത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് റാസ വ്യക്തമാക്കുന്നത്.
Sports
അലസിയ ചര്‍ച്ച
വാടക കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടാവാമെന്നും, ഇപ്പോള്‍ കളി നടക്കട്ടേ എന്ന നിലപാടാണ് ചെയര്മാന് സ്വീകരിച്ചത്.
അഷ്റഫ് തൈവളപ്പ്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്, ജി.സി.ഡി.എയുമായി നടത്തിയ ചര്‍ച്ച അലസി. നേരത്തേ അറിയിച്ചതിന് വിരുദ്ധമായി അവസാന നിമിഷം ജി.സി.ഡി.എ നടപടി അംഗീകരിക്കാനാവില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ് മാനേ ജ്മെന്റ്. ടീം അധികൃതര്‍ ഇന്നലെ ജി.സി.ഡി.എ ചെയര്മാന് കെ.ചന്ദ്രന്‍പിള്ളയുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തിയത്. വാടക കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടാവാമെന്നും, ഇപ്പോള്‍ കളി നടക്കട്ടേ എന്ന നിലപാടാണ് ചെയര്മാന് സ്വീകരിച്ചത്.
എന്നാല്‍ വാടക കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. സീസണ് അവസാനിച്ചതിന് ശേഷം പുതുക്കിയ വാടക നിരക്ക് ഒന്നിച്ച് ഈടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടില്‍ ബ്ലാസ്റ്റേഴ്സ് ഉറച്ചുനില്‍ക്കുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും. ബ്ലാസ്റ്റേഴ്സ് ക്വാഷന്‍ ഡെപ്പോസിറ്റായി നല്കിയ ഒരു കോടി രൂപയില്‍ നിന്ന് സ്റ്റേഡിയത്തിനുണ്ടായ നഷ്ടം കണക്കാക്കി 28 ലക്ഷം രൂപ കുറച്ചിരുന്നു. ഈ 28 ലക്ഷം രൂപയും പുതുക്കിയ വാടകനിരക്കായ 4.25 ലക്ഷം വീതം ശേഷിക്കുന്ന എട്ട് മത്സരങ്ങളുടെ ആകെ തുകയായ 36.16 ലക്ഷം രൂപയും ഒന്നിച്ചടയ്ക്കണമെന്ന നിലപാടാണ് ജി.സി.ഡി.എയുടേത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ക്ലബ്ബിന് വാടക വര്‍ധനവ് താങ്ങാനാവില്ലെന്ന് ടീം അധികൃതര്‍ ഇന്നലെയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
മാത്രമല്ല വിളിച്ചുവരുത്തി തങ്ങളെ അപമാനിച്ചെന്ന തോന്നലും ബ്ലാസ്റ്റേഴ്സിനുണ്ട്. ഹോം ഗ്രൗണ്ടായി കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്ക് മാറാന്‍ തീരുമാനിച്ച ബ്ലാസ്റ്റേഴ്സ്, ഇവിടെ സ്റ്റേഡിയം ലഭ്യമാവാത്തതിനാല്‍ മഞ്ചേരി സ്റ്റേഡിയത്തെ പരിഗണിക്കുമ്പോഴാണ് വാടക ഇളവെന്ന വാഗ്ദാനം നല്കി ജി.സി.ഡി.എ കൊച്ചിയില്‍ തുടരാന്‍ അഭ്യര്‍ഥിക്കുന്നത്. ഇത് വിശ്വാസത്തിലെടുത്ത് കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ച ക്ലബ്ബിനോട് ആദ്യ മത്സരത്തിന് മുമ്പാണ് കൂടുതല്‍ വാടക ആവശ്യപ്പെടുന്നത്. നേരത്തെ ജി.സി.ഡി.എ ചെയര്മാന് തന്നെ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചെയര്‍മാന്റെ തീരുമാനം ജി.സി.ഡി.എ എക്സിക്യുട്ടീവ് വെട്ടിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച്ച മത്സരക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് ഉടമ നിഖില്‍ ബി. നിമ്മഗഡ്ഡയെയും സംഘത്തെയും ഇറക്കിവിടുകയും, സ്റ്റേഡിയത്തില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മീഡിയ റൂം പൂട്ടിയിട്ട് തടസപ്പെടുത്തുകയും ചെയ്തിരുന്നു.
Cricket
പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; ബ്രൂക്കിന് തകര്‍പ്പന്‍ സെഞ്ച്വറി
സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം.
പല്ലേകെലെ: ടി20 ലോകകപ്പില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.
51 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ മി്ന്നും താരം. 10 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സ്.
പാകിസ്താന് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, അവസാന ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് ഉയര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്, ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ (45 പന്തില്‍ 63) മികവിലാണ് 164 റണ്‍സ് നേടിയത്. ബാബര്‍ അസമും ഫഖര്‍ സമാനും 25 റണ്‍സ് വീതം നേടി.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട്, ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.
Cricket
പിതാവിന്റെ ആരോഗ്യനില ഗുരുതരം; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
മുംബൈ: സിംബാബ്വെക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം റിങ്കു സിങ് ടീം വിട്ടു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് താരം അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലിവര്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ബി.സി.സി.ഐ വ്യക്തത നല്‍കിയിട്ടില്ല.
വ്യാഴാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സിംബാബ്വെക്കെതിരെയാണ് അടുത്ത മത്സരം. റിങ്കുവിന് പകരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു നെറ്റ്സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു.
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala19 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india19 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala19 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
