Connect with us

Video Stories

ഇന്ധന വിലയ്ക്ക് ബ്രേക്കിടേണ്ടത് ആര്?

Published

on

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുടെ പ്രയാസം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് സഞ്ചാര മേഖലയെ മാത്രമല്ല ബാധിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. പെട്രോളിനും ഡീസലിനും വില കത്തിക്കയറുന്നതനുസരിച്ച് നിത്യോപയോഗ വസ്തുക്കളില്‍ വിലവര്‍ധനവ് പ്രകടമാവുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ കേരളത്തിലെ നികുതിയും കുറയുമെന്ന സംസ്ഥാന ധനകാര്യമന്ത്രിയുടെ വരട്ടുതത്വമാണ് കേരളത്തെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിക്കുന്നത്. വലിയ വായയില്‍ വിടുവായത്തം പറഞ്ഞു കേന്ദ്രം നികുതി കുറക്കുന്നതും കാത്തിരുന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വാണംപോലെ കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഈ ഒളിച്ചുകളി തുടരുന്ന പക്ഷം വരുന്ന വര്‍ഷക്കാലം വറുതിയുടെ വറച്ചട്ടിയില്‍ കിടന്ന് വെന്തുരുകാനായിരിക്കും പൊതുജനങ്ങളുടെ വിധി. പലചരക്കുകളുടെയും പച്ചക്കറിയുടെയും വിലക്കയറ്റം രൂക്ഷമാകുന്ന മഴക്കാലത്തിനു മുമ്പേ കരുതല്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിഭാരത്തിലും പ്രതിഫലിക്കുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തിലും ഇടതുസര്‍ക്കാറും അധികാരത്തില്‍ വന്നതിനു ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ മാറ്റമില്ലാതിരിക്കുകയും ഇന്ധന വിലവര്‍ധനവ് പിടിച്ചുകെട്ടാന്‍ കഴിയാതെ വരികയും ചെയ്തത്. പൊതുജനങ്ങളുടെ പ്രയാസമോര്‍ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നു വെക്കാന്‍ യു.ഡി.എഫ് കാണിച്ച ആര്‍ജവം എല്‍.ഡി.എഫിന് ഇല്ലാതെപോയത് കടുത്ത ജനവഞ്ചനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അടിക്കടി വില കൂട്ടുമ്പോഴെല്ലാം നികുതി കുറക്കാന്‍ തയാറല്ലെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയത്തോട് എല്ലാ കാര്യങ്ങളിലും താദാത്മ്യപ്പെടുന്ന പിണറായി വിജയന്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിലും മോദി പ്രിയം പിന്തുടരുന്നുവെന്നര്‍ത്ഥം. എക്‌സൈസ് തീരുവ കുറക്കാന്‍ തയാറല്ലെന്നും സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നികുതി കുറക്കട്ടേയെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ വില വര്‍ധനവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സംസ്ഥാനങ്ങളെ നികുതി കുറക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് വഴങ്ങേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ പിടിവാശിയാണ് പൊതുജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവ കൂട്ടയതു മാത്രമാണ് വില കൂടാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നുമാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇവ്വിഷയകമായി ന്യായം നിരത്തുന്നത്. ഇത് തത്വത്തില്‍ സര്‍ക്കാറിന്റെ കഴിവുകേട് ഏറ്റുപറയുന്നതും പൊതുജനങ്ങളുടെ പ്രയാസങ്ങളെ പുച്ഛത്തോടെ കാണുന്നതുമാണ്. അധികാരത്തില്‍ കയറിയതിനു ശേഷം ഇതേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് പ്രായോഗിക ബുദ്ധിയേക്കാള്‍ പ്രധാനം പ്രതിസന്ധികളില്‍ പിന്തിരിഞ്ഞോടുന്ന കുബുദ്ധിയാണെന്ന് എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇന്ധന വിലയുടെ കാര്യത്തിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമല്ലാത്തതിനാല്‍ വില്‍പ്പന നികുതി വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വില്‍പ്പന നികുതി ഈടാക്കുന്നുണ്ടെന്നു പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ കടിച്ചുതൂങ്ങുന്നത്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന ധനകാര്യ മന്ത്രിയുടെ കാര്‍ക്കശ്യമാണ് മാറിച്ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാത്ത ഘടകങ്ങളിലൊന്ന്. അതിനാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഏഴില്‍ താഴെ സംസ്ഥാനങ്ങള്‍ മാത്രമാണ് പെട്രോളിന് കേരളത്തേക്കാള്‍ നികുതി ഈടാക്കുന്നത്. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ നികുതി ചുമത്തുന്നതും കേരളമാണ്. ഇതു കാരണം കഴിഞ്ഞ വര്‍ഷം 6899 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വാറ്റ് വരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് 4515 കോടി രൂപയില്‍ നിന്നാണ് പിണറായി സര്‍ക്കാര്‍ ഈ വര്‍ധനവുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാറിന് മേനി ചുളിയാതെ കിട്ടുന്ന വരുമാനമായിട്ടു പോലും ഈ അധിക നികുതി വേണ്ടെന്നു വെക്കാന്‍ ധൈര്യപ്പെടാത്തത് ഭരണപരാജയത്തിന്റെ കുഴിയില്‍ വീണു കിടക്കുന്നതു കൊണ്ടാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി നില്‍ക്കുകയും ഭരണകൂടം നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘കത്തുന്ന പുരയുടെ ഊരുന്ന കഴുക്കോല്‍ ലാഭം’ എന്ന കാഴ്ചപ്പാടിലാണ് പിണറായി സര്‍ക്കാര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ലിറ്റിന് 78.38 രൂപയാണ് വില. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള നമ്മുടെ സംസ്ഥാനം ലിറ്റര്‍ ഡീസലിന് ഈടാക്കുന്നത് 71.38 രൂപയും. പെട്രോളിന് നികുതി ഇനത്തില്‍ 17.59 രൂപ സംസ്ഥാനത്തിനും എക്‌സൈസ് തീരുവയായി കേന്ദ്രത്തിന് 19.48 രൂപയും കിട്ടുന്നു. ഡീസലിന് കേന്ദ്ര തീരുവ 15.33 രൂപയും സംസ്ഥാന നികുതി 13.20 രൂപയുമാണ്. ഇതിനു പുറമെയാണ് കേരളത്തില്‍ പെട്രോളിനും ഡിസലിനും ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി ചുമത്തുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിന് 18.59 രൂപയും ഡിസലിന് 14.20 രൂപയുമാണ് ലഭിക്കുന്നത്. പൊതുജനങ്ങളെ പിഴിഞ്ഞെടുത്ത് കുത്തക മുതലാളിമാരുടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്. ഇനിയും പകല്‍ക്കൊള്ള തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പ്രതിഷേധാഗ്നി കത്തിയാളാന്‍ പെട്രോളും ഡീസലും തന്നെ മതിയായ കാരണമായി ഭവിക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending