Connect with us

Culture

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഏഴ് മരണം

Published

on

കോഴിക്കോട്:സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വ്യാപക നാശനഷ്ടം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചു. കോഴിക്കോട്ട് തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരിയായ ചാലിയം കപ്പലങ്ങാടി കുരിക്കള്‍കണ്ടി ഖദീജക്കുട്ടി (60)യാണ് മരിച്ചത്. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി ദീപ(40)യും തെങ്ങു ദേഹത്ത് മുറിഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട എടത്വ തലവടിയല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍ക്കോട് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക്, കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിനിയായ എല്‍.കെ.ജി വിദ്യാര്‍ഥിനി ഫാത്തിമ, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്.

ഉച്ച 12.30 ഓടെ ബന്ധുവീട്ടില്‍ന്ന് മടങ്ങും വഴി കാറ്റും മഴയും കണ്ട് ഖാദിയാരകത്തിന് സമീപത്തെ വീട്ടിലേക്ക് കയറി നില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഖദീജക്കുട്ടിയുടെ ദേഹത്തേക്ക് പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണത്. കൂടെയുണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: അഷ്‌റഫ് , സലീം ( മലബാര്‍ സൗണ്ട്‌സ്, വട്ടപ്പറമ്പ്) ഹമീദ്, നദീറ. മരുമക്കള്‍: റസിയ (പാലത്തിങ്ങല്‍, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: അബ്ദുല്ലക്കോയ ,സുഹറ, സുബൈദ, സൈനബ.

സംസ്ഥാനത്ത് മഴയില്‍ 50 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 100 വീടുകള്‍ക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 40 ഇടങ്ങളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. കഴക്കൂട്ടം ദേശീയപാതയില്‍ മരം വീണതോടെ ഗതാഗതം സ്തംഭിച്ചു. മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കോഴിക്കോട് കടലുണ്ടിയില്‍ നാല് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. കൊയിലാണ്ടിയില്‍ ബസിന് മുകളില്‍ മരം വീണു.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മഴയിലും കാറ്റിലും കനത്ത കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കട്ടപ്പന കല്‍ത്തൊട്ടി മേപ്പാറയില്‍ വീടിനു മുകളില്‍ മരംവീണു നാലു പേര്‍ക്കും തങ്കമണിയില്‍ വീടിനു മുകളില്‍ കല്ല് ഉരുണ്ടുവീണു മറ്റൊരാള്‍ക്കും പരുക്കേറ്റു. നെടുങ്കണ്ടം മേഖലയില്‍ മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം തകരാറിലായി. പൈനാവ് കുളമാവ് മാങ്കുളം കല്ലാര്‍ റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ വീടിനു മുകളില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു. കല്ലാര്‍കുട്ടി അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കണ്ണൂരിലും വ്യാപക നാശനഷ്ടമുണ്ടായി. പഴയ ബസ് സ്റ്റാന്റിനു സമീപം കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡ് പൊട്ടിവീണു വാഹനങ്ങളും ഭാഗ്യക്കുറി കടയും തകര്‍ന്നു. ഭാഗ്യക്കുറി വില്‍പനക്കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആലക്കോട് മേഖലയിലുണ്ടായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. റബറും വാഴയും തെങ്ങും നിലംപൊത്തി. മരം വീണ് വാഹനങ്ങള്‍ നശിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. തൃശൂര്‍ ജില്ലയിലും മഴ നാശം വിതച്ചു. നഗരമധ്യത്തില്‍ സ്വരാജ് റൗണ്ടില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. അഗ്നി ശമന സേനയെത്തി മുറിച്ചുമാറ്റി. കൊടകര ഭാഗത്തു മറ്റത്തൂര്‍ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കു നാശം സംഭവിച്ചു. കുലച്ച പതിനായിരത്തോളം വാഴകള്‍ ഒടിഞ്ഞു. മരങ്ങള്‍ വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇരിങ്ങാലക്കുട മേഖലയില്‍ പലയിടത്തും മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മണ്ണുത്തി ദേശീയപാതയില്‍ മൂന്നിടത്തു രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെ നാല് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. പട്ടിക്കാട്ടും പാണഞ്ചേരിയിലും മരങ്ങള്‍വീണു ഗതാഗതം മുടങ്ങി. അന്തിക്കാട് കാറിനു മുകളില്‍ മരം വീണു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending