News
“ചതിച്ചിട്ടും തോറ്റു!” അൽ-നാസറിനെതിരെയും റൊണാൾഡോയ്ക്കെതിരെയും കടുത്ത പരിഹാസവുമായി അൽ-ഇത്തിഹാദ്
സൗദി പ്രോ ലീഗിൽ അൽ-നാസറിനെതിരെ അൽ-ഇത്തിഹാദിന് നിർണായക വിജയം. ആവേശകരമായ മത്സരത്തിൽ ഒടുവിൽ 2-1 എന്ന സ്കോറിനാണ് അൽ-ഇത്തിഹാദ് അൽ-നാസറിനെ വീഴ്ത്തിയത്. മത്സരത്തിലെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ-നാസറിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ പരിഹാസവുമായി എതിരാളികൾ രംഗത്തെത്തി. ഫൈനൽ വിസിലിന് തൊട്ടുപിന്നാലെ “ചതിച്ചിട്ടും തോറ്റു” എന്ന അടിക്കുറിപ്പോടെയാണ് അൽ-ഇത്തിഹാദ് വിജയം ആഘോഷിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റം നടത്തിയ അൽ-ഇത്തിഹാദ് താരമായ ജോർജ് ഇലെനിഖേനയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. നാലാം മിനിറ്റിലും 22-ാം മിനിറ്റിലും ഇരട്ട ഗോളുകൾ നേടി ഇലനിഖേന ടീമിന്റെ ലീഡ് ഉറപ്പിച്ചു. 36-ാം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേലിലൂടെ അൽ-നാസർ ഒരു ഗോൾ മടക്കിയെങ്കിലും, സമനില ഗോൾ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങൾ വിഫലമായി. ആഞ്ചെ പോസ്റ്റെകോഗ്ലോയുടെ കീഴിലിറങ്ങിയ അൽ-നാസർ ടീമിന് ഈ തോൽവി വലിയ തിരിച്ചടിയായി.
മത്സരത്തിനിടയിലെ ഒരു രസകരമായ നിമിഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അൽ-ഇത്തിഹാദ് ബെഞ്ച് ഡാനിലോ പെരേരയ്ക്ക് നൽകിയ തന്ത്രപരമായ കുറിപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി ഒളിഞ്ഞുനോക്കി വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ രീതിയിൽ ചിരിപടർത്തുകയും വൈറലാകുകയും ചെയ്തിരുന്നു.
ലീഗ് സ്റ്റാൻഡിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽ-നാസറിന് ഈ തോൽവി തുടക്കത്തിലെ വലിയൊരു തിരിച്ചടിയാണ്. അഞ്ച് മത്സരങ്ങളും വിജയിച്ച് ലീഗ് പട്ടികയിൽ ഒന്നാമതുള്ള അൽ-ഹിലാലിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് അൽ-നാസർ ഇപ്പോൾ. 2026-27 സീസണിലെ തന്റെ ആദ്യ മുഴുവൻ 90 മിനിറ്റ് മത്സരമായിരുന്നു റൊണാൾഡോയുടേത് . വരുന്ന ബുധനാഴ്ച അബയ്ക്കതെതിരെയുള്ള മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് അൽ-നാസർ.
international
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് മരണം; വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം തുടരുന്നു
വെടിനിർത്തൽ പ്രഖ്യാപനങ്ങൾ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അറബ് സലിം, നബാത്തിഹ് അൽ-ഫൗഖ എന്നിവിടങ്ങളിലാണ് ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ആക്രമണങ്ങൾ നബാത്തിഹ്, അറബ് സലിം, നബാത്തിഹ് അൽ-ഫൗഖ, കഫാർ റെമാൻ തുടങ്ങിയ പ്രവിശ്യകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ലെബനന്റെ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി (എൻഎൻഎ) റിപ്പോർട്ട് ചെയ്തു. അറബ് സലീമിൽ കെട്ടിടം ഒഴിയാൻ ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബതിഹ് അൽ-ഫൗഖയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നബാതിയേഹ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു ലെബനീസ് പാർലമെന്റ് അംഗത്തിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചരിത്രപ്രധാനമായ കെട്ടിടവും സമീപത്തെ നിരവധി വീടുകളും പൂർണ്ണമായി തകർന്നു. കഫാർ റെമാനിൽ അന്തരിച്ച മുൻ മേയറുടെ വീടും ആക്രമണത്തിൽ തകർന്നു. മുനിസിപ്പൽ പാർക്കുകൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഹിസ്ബുള്ള തങ്ങളുടെ സേനയ്ക്ക് നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചതിന് മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ ലെബനനിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെക്കൻ ലെബനനിൽ 10 കിലോമീറ്ററോളം ആഴത്തിൽ ‘സുരക്ഷാ മേഖല’ തീർത്താണ് ഇസ്രായേൽ സൈന്യത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനം. ജൂണിൽ കരാറുകളിൽ ഒപ്പുവെച്ചെങ്കിലും തെക്കൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും നിരന്തരം തുടരുകയാണ്.
News
വാക്കേറ്റത്തിന് ബാറ്റ് കൊണ്ട് മറുപടി; ദുലീപ് ട്രോഫി ഫൈനലിൽ തിലക് വർമ്മയെയും സിറാജിനെയും വിറപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയും ഈസ്റ്റ് സോണിന്റെ 15 വയസ്സുകാരൻ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിൽ ഗ്രൗണ്ടിൽ വാഗ്വാദം. മത്സരത്തിനിടയിൽ സൗത്ത് സോൺ നായകൻ തിലക് വർമ്മ വൈഭവിന്റെ അടുത്തുചെല്ലുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിലാണ് ചെറിയ തോതിൽ ചൂടേറിയ വാക്ക് തർക്കം ഉണ്ടായത്. എങ്കിലും പിന്നീട് ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഈ വാഗ്വാദങ്ങളോടും പ്രകോപനങ്ങളോടും മികച്ച ബാറ്റിംഗിലൂടെയാണ് ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള കൗമാര താരം മറുപടി നൽകിയത്. സൗത്ത് സോണിന്റെ മികച്ച ബൗളിംഗ് നിരയെയും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെയും ലക്ഷ്യം വെച്ച് തകർപ്പൻ ഷോട്ടുകളാണ് സൂര്യവംശി പായിച്ചത്. സിറാജ് എറിഞ്ഞ ഒരു ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു ഗ്ലാമറസ് സിക്സും ഉൾപ്പെടെ 14 റൺസാണ് താരം അടിച്ചെടുത്തത്. യുവതാരത്തിന്റെ ഈ കടന്നാക്രമണത്തിന് മുന്നിൽ പതറിയ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയ്ക്ക്, സിറാജിനെ ബോളിങ്ങ് എൻഡിൽ നിന്ന് തിരിച്ചുവിളിക്കേണ്ടി വന്നു.
സൂര്യവംശിക്കൊപ്പം മികച്ച പിന്തുണ നൽകി ഓപ്പണർ അഭിമന്യു ഈശ്വരനും നിലയുറപ്പിച്ചതോടെ ഈസ്റ്റ് സോൺ സ്കോർ ബോർഡ് ചലിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപ്പണർമാരുടേത്. അർദ്ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവ് സൂര്യവംശി, ചാമ വി. മിലിന്ദിന്റെ പന്തിൽ പുറത്താകുകയായിരുന്നു. 37 പന്തുകൾ നേരിട്ട് 5 ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്താണ് താരം മടങ്ങിയത്. സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 92 റൺസിന് പുറത്തായ താരത്തിന് ഫൈനലിലും മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചില്ല.
2012-13 സീസണിനുശേഷം ആദ്യമായി ദുലീപ് ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് ഈസ്റ്റ് സോൺ ഇറങ്ങിയിരിക്കുന്നത്. ടൂർണമെന്റിൽ 12 കിരീടങ്ങളുടെ മികച്ച ചരിത്രമുള്ള സൗത്ത് സോണാവട്ടെ, ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
News
‘കിരീടം ചൂടാതെ കളം വിടില്ല’; വിരമിക്കൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽപ്പറത്തി രാജ്യത്തിനായി വീണ്ടും ബൂട്ടണിയാൻ ലൂക്കാ മോഡ്രിച്ച്
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ക്രൊയേഷ്യൻ ക്യാപ്റ്റനും ഇതിഹാസവുമായ ലൂക്കാ മോഡ്രിച്ച്. 41-ാം വയസിലേക്ക് കടക്കുന്ന താരം ക്രൊയേഷ്യയ്ക്കായി തുടർന്നും ബൂട്ടണിയും. യുവേഫ നേഷൻസ് ലീഗിന്റെ വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്കായി താൻ ലഭ്യമാണെന്ന് മോഡ്രിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുതിയ ഹെഡ് കോച്ച് സ്ലാവൻ ബിലിചിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ക്രൊയേഷ്യൻ നിരയെ മോഡ്രിച്ച് തന്നെയാകും നയിക്കുക. സെപ്റ്റംബർ 26ന് ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് ക്രൊയേഷ്യയുടെ പുതിയ നേഷൻസ് ലീഗ് സീസൺ ആരംഭിക്കുന്നത്. തുടർന്ന് സ്പെയിൻ, ഇംഗ്ലണ്ട് എന്നീ വമ്പന്മാർക്കെതിരായ മത്സരങ്ങളിലും മോഡ്രിച്ച് ടീമിന്റെ ഭാഗമാകും.
സെപ്റ്റംബർ ഒമ്പതിന് 41 വയസ്സ് തികയുന്ന മോഡ്രിച്ച്, ഈ പ്രായത്തിലും ടോപ് ലെവലിൽ കളിക്കുന്ന അപൂർവം താരങ്ങളിൽ ഒരാളായി മാറുകമണ്. ക്രൊയേഷ്യയ്ക്കായി ഇതുവരെ 202 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 29 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിലെ ഐതിഹാസിക കരിയറിന് ശേഷം നിലവിൽ ഇറ്റാലിയൻ ഭീമന്മാരായ എ.സി മിലാനൊപ്പമാണ് താരം പന്തുതട്ടുന്നത്. എ.സി മിലാനുമായുള്ള താരത്തിന്റെ കരാർ 2027 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിരമിക്കലിലേക്ക് നീങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും, അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വെറ്ററൻ മിഡ്ഫീൽഡറുടെ ഉജ്ജ്വലമായ തിരിച്ചുവരവ് പ്രഖ്യാപനം.
-
main stories2 days agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
india2 days agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
Video Stories2 days agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
main stories1 day agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories1 day agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
-
main stories1 day agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
crime1 day agoതറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്ഠനും കുടുംബവും
-
News24 hours agoഇന്ത്യക്ക് അഫ്ഗാൻ പേടി; ഭയം കൊണ്ടാണ് കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തത്’: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ

