Connect with us

kerala

‘ശ്രീനി സര്‍ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല’; ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി സംഗീത

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും ശ്യാമളയെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുന്നതിനും കാരണക്കാരന്‍ ശ്രീനി സര്‍ ആണ്.

Published

on

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി സംഗീത . ശ്രീനി സര്‍ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ബാക്ക് ടു ബാക്ക് ഷൂട്ട് ഉള്ളതുകൊണ്ടും അത് കോമ്പിനേഷന്‍ സീനുകള്‍ ആയതിനാലും അദ്ദേഹത്തെ അവസാനമായി കാണാന്‍ പോകാനും സാധിക്കില്ലെന്ന വിഷമവും ബാക്കിയാണെന്ന് സംഗീത പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും ശ്യാമളയെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുന്നതിനും കാരണക്കാരന്‍ ശ്രീനി സര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണെന്ന് സംഗീത പറഞ്ഞു.

‘ചിന്താവിഷ്ടയായ ശ്യാമളയുടെ സമയത്ത് സാറുമായി അങ്ങനെ സംസാരമൊന്നും അധികം ഉണ്ടായിരുന്നില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ആ സിനിമയുടെയും കഥാപാത്രത്തിന്റെയും വില ഞാന്‍ തിരിച്ചറിയുന്നത്. വലിയ ഭാഗ്യമാണ് ആ സിനിമ. ഒരുപാട് ഇതിഹാസങ്ങള്‍ക്കൊപ്പമുള്ള സിനിമ. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം കുറേക്കാലം സാറിനെ കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പിന്നീടാണ് നഗരവാരിധി നടുവില്‍ ഞാന്‍ എന്ന സിനിമയ്ക്കായി സാറെന്നെ വിളിക്കുന്നത്. അതുകഴിഞ്ഞ് 2023-ലാണ് സാറിന് സുഖമില്ലാതിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുന്നത്. അതിനുശേഷം ഹൃദയപൂര്‍വത്തിന്റെ സെറ്റിലും സാര്‍ വന്നിരുന്നു. അന്നും കണ്ട് സംസാരിക്കാന്‍ സാധിച്ചു’- നടി ഓര്‍ത്തു.

‘അസുഖം ബാധിച്ച ശേഷം ഞാന്‍ വീട്ടില്‍ പോയി കണ്ട ശ്രീനി സാര്‍ ഞാന്‍ മുമ്പ് കണ്ട ശ്രീനി സാര്‍ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നര്‍മം കലര്‍ത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സര്‍ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സര്‍ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്. നമ്മളത്രയും ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് അസുഖമോ മറ്റോ വന്നാല്‍ മാനസികമായി ഞാന്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ശ്രീനി സാറിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ശ്രീനി സര്‍ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ സിനിമകളും കഥാപാത്രങ്ങളും എന്നെന്നും ഓര്‍ത്തിരിക്കുക തന്നെ ചെയ്യും’- അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും’; സണ്ണി ജോസഫ്

മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ സണ്ണി ജോസഫ് പറഞ്ഞു.

Published

on

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മലയാളികള്‍ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുമെന്നും സണ്ണി ജോസഫ് അനുസ്മരിച്ചു.

25 വര്‍ഷം മുമ്പിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്‍ ഇന്നും സമൂഹം ചര്‍ച്ച ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ സണ്ണി ജോസഫ് പറഞ്ഞു.

നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.

 

Continue Reading

kerala

‘യാത്ര പറയാതെ ശ്രീനി മടങ്ങി, ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത് -മോഹന്‍ലാല്‍

സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..

Published

on

കൊച്ചി: യാത്ര പറയാതെ ശ്രീനി മടങ്ങി. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..ശ്രീനിവാസന്റെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പുമായി മോഹന്‍ലാല്‍. എടാ..വിജയാ എന്നു വിളിക്കുമ്പോള്‍ എന്താടാ ദാസാ എന്ന് മറുവിളി കേള്‍ക്കാന്‍ ഇനി വിജയനുണ്ടാകില്ല. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി വിജയന്‍ അനശ്വരതയിലേക്ക് മടങ്ങി.

ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു.

മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്. ജഗതിയും മോഹന്‍ലാലും പോലും പ്രേക്ഷകര്‍ ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു ലാലിന്റെയും ശ്രീനിയുടേതും.. അവസാന കാലത്ത് പൊതുവേദിയില്‍ ഒരുമിച്ച് കണ്ടപ്പോള്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന ലാലിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. സിനിമക്കപ്പുറം അത്രയും മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…എന്ന് മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

‘വീണ്ടെടുക്കാനാവാത്ത നഷ്ടം’: ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍

ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്‍ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്‍ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയില്‍ നിലനിന്നിരുന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും, ആസ്വാദനതലത്തെ ഭാവാത്മകമായി മാറ്റുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സാമൂഹിക കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ അസാധാരണ വിജയം കൈവരിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളിലൊക്കെയും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. ഒരിക്കല്‍ ഒരുമിച്ചിരുന്ന അഭിമുഖവും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഇന്നും ഓര്‍മയിലുണ്ട്. പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ് ശ്രീനിവാസന്റെ ജീവിതം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനുശോചനമറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശ്രീനിവാസനെ ”കാലത്തിന് മുന്‍പേ നടന്ന അമൂല്യ പ്രതിഭ”യെന്ന് വിശേഷിപ്പിച്ചു.

എം.കെ. മുനീര്‍ ബുദ്ധിപരമായി സിനിമയെ സമീപിച്ച മനുഷ്യനായിരുന്നു ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും പറഞ്ഞു.

ഇ.പി. ജയരാജന്‍ വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സാമൂഹികബോധമുള്ള വിഷയങ്ങളെ സരസമായി അവതരിപ്പിച്ച മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു.

നടന്‍ എം. മുകേഷ് 43 വര്‍ഷത്തെ സൗഹൃദം അനുസ്മരിച്ച്, ശ്രീനിവാസനോടൊപ്പമുള്ള നിമിഷങ്ങള്‍ ”ഗോള്‍ഡന്‍ മൊമെന്റ്‌സ്” ആയിരുന്നുവെന്ന് പറഞ്ഞു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സാമൂഹികബോധമുള്ള കലാസൃഷ്ടികളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം ശക്തമായി അവതരിപ്പിച്ച കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് ഭാവനാസമ്പന്നമായ കഥാപാത്രങ്ങളുടെ സൃഷ്ടാവായിരുന്നു ശ്രീനിവാസനെന്ന് അനുസ്മരിച്ചു.
സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ”ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞു.

മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ”മലയാളത്തിന്റെ മുഖശ്രീയായിരുന്ന ഹാസ്യശ്രീ മാഞ്ഞു; ഈ വിടവ് നികത്താനാവില്ല” എന്നും പറഞ്ഞു.

മലയാള സിനിമയെ ചിരിയിലൂടെയും ചിന്തയിലൂടെയും സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സംസ്ഥാനമാകെ വലിയ ദുഃഖമായി മാറുകയാണ്.

 

 

Continue Reading

Trending