Culture
സി.പിഎമ്മില്‍ ഭിന്നത രൂക്ഷം: കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് യെച്ചൂരി, വിട്ടുകൊടുക്കാതെ കാരാട്ട്
ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്‍ കാരാട്ട് പക്ഷം വിസമ്മതിച്ചതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. ഇതോടെ പുതിയ ജനറല്‍ സെക്രട്ടറിയായി വീണ്ടും യെച്ചൂരി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടില്ല വിലയിരുത്തല്‍.
അതേസമയം തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതായാണ് സൂചന.ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ രഹസ്യ വോട്ടെടുപ്പിനാവും നടക്കുക
നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേന്ദ്ര കമ്മിറ്റിയില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷത്തിനും കേരളഘടകത്തിനും. പല സംസ്ഥാനങ്ങളിലും ജനറല്‍ സെക്രട്ടറിമാര്‍ മാറിയതിനാല്‍ കേന്ദ്ര കമ്മിറ്റിയില്‍ മാറ്റം വേണമെന്നാണ് യെച്ചൂരിയുള്‍പ്പടെയുളളവരുടെ ആവശ്യം. അതിനിടെ, എസ്.രാമചന്ദ്രന്‍ പിള്ളക്ക് പ്രായത്തിന്റെ ഇളവ് നല്‍കി തുടരാന്‍ അനുവദിക്കണമെന്ന് കാരാട്ട് പക്ഷവും വാദിച്ചു.
പിബിയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ജനറല്‍ സെക്രട്ടറി എന്ന രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാനോ തന്റെ നയങ്ങള്‍ നടപ്പിലാക്കാനോ പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ പരാതിപ്പെട്ടിരുന്നു. ആയതിനാല്‍ ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തല്‍. അതിനാല്‍, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണിയാണ് യെച്ചൂരി ലക്ഷ്യം വെക്കുന്നത്.
Film
ഡിജിറ്റൽ വെല്ലുവിളിക്ക് മറുപടിയായി നൊസ്റ്റാൾജിയ: പഴയ സൂപ്പർഹിറ്റുകളിലൂടെ തിയറ്ററുകൾക്ക് പുതുജീവൻ
ഒരു കാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ പഴയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ പുതിയ രക്ഷാകവചം.
മുംബൈ: നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ വളർച്ച തിയറ്റർ വ്യവസായത്തിന് കടുത്ത വെല്ലുവിളിയായിരിക്കെ, പ്രതിസന്ധി മറികടക്കാൻ പുതിയ വഴിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് തിയറ്ററുകൾ. ഒരു കാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ പഴയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ പുതിയ രക്ഷാകവചം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വീണ്ടും റിലീസ് ചെയ്ത പഴയ സിനിമകളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. പഴയ ചിത്രങ്ങൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത്, പുനർപ്രദർശനങ്ങൾക്കായി പ്രത്യേക ഡിപാർട്ട്മെന്റ് തുടങ്ങാനുള്ള പദ്ധതിയിലാണ് പി.വി.ആർ ഐനോക്സ്, സിനിപോളിസ് തുടങ്ങിയ രാജ്യത്തെ മുൻനിര മൾട്ടിപ്ലക്സ് കമ്പനികൾ.
ഈ വർഷം മാത്രം 200ലധികം പഴയ സിനിമകളാണ് പി.വി.ആർ ഐനോക്സ് വീണ്ടും റിലീസ് ചെയ്തത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ നാല് ശതമാനം പഴയ സിനിമകളുടെ റീറിലീസിംഗിലൂടെ ലഭിക്കുന്നതാണെന്ന് പി.വി.ആർ ഐനോക്സിന്റെ മുതിർന്ന സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജലി വ്യക്തമാക്കി. കഴിഞ്ഞ വർഷം 150 സിനിമകളാണ് പുനർപ്രദർശിപ്പിച്ചിരുന്നത്. അടുത്ത വർഷം ഇതിലും കൂടുതൽ പഴയ സിനിമകൾ തിയറ്ററുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
സിനിപോളിസിലും ഒരു വർഷത്തിനിടെ പഴയ സിനിമകളുടെ പ്രദർശനത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 40 സിനിമകളാണ് സിനിപോളിസ് വീണ്ടും തിയറ്ററുകളിലെത്തിച്ചത്. പഴയ സിനിമകൾ മൂലം പ്രേക്ഷകസംഖ്യ വർധിച്ചതിനൊപ്പം സ്ക്രീനിങ് വരുമാനവും ഉയർന്നതായി സിനിപോളിസിന്റെ എം.ഡി ദേവാങ്ക് സമ്പത് പറഞ്ഞു. പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന തന്ത്രം വിജയിച്ചതോടെ കൂടുതൽ സൂപ്പർഹിറ്റ് സിനിമകൾ റീറിലീസ് ചെയ്യാൻ പ്രമുഖ സ്റ്റുഡിയോകളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരെ വർഷങ്ങളോളം ആവേശത്തിലാക്കിയ ഷോലേ സിനിമ എത്രയും വേഗം വീണ്ടും റിലീസ് ചെയ്യാനാണ് സിനിപോളിസിന്റെ അടുത്ത പദ്ധതി. 30ഓളം പഴയ സിനിമകൾ ഇതിനകം പുനർപ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ 3.5 ശതമാനം വരുമാനം പഴയ സിനിമകളിൽനിന്ന് പ്രതീക്ഷിക്കുന്നതായും സമ്പത് പറഞ്ഞു.
ഓർമാക്സ് മീഡിയ തയ്യാറാക്കിയ ഇന്ത്യ ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ തിയറ്ററുകളുടെ മൊത്തം വരുമാനം ഇടിവിലാണ്. 2023ൽ 12,226 കോടി രൂപയായിരുന്ന തിയറ്റർ വരുമാനം കഴിഞ്ഞ വർഷം 11,833 കോടി രൂപയായി കുറഞ്ഞു. ഹിന്ദി സിനിമകളിൽനിന്നുള്ള വരുമാനം 5,380 കോടി രൂപയിൽനിന്ന് 4,679 കോടി രൂപയായും താഴ്ന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വെള്ളിത്തിരയുടെ രക്ഷകരായി പഴയ സൂപ്പർഹിറ്റുകൾ മാറുന്നത്.
സിനിപോളിസിന്റെ പുനർ റിലീസിങ്ങിൽ ഏറ്റവും വലിയ വിജയം നേടിയ സനം തേരി കസം സിനിമ കാണാൻ മൂന്ന് ലക്ഷം പേരാണ് തിയറ്ററുകളിലെത്തിയത്. റോക്സ്റ്റാർ അടക്കമുള്ള നിരവധി സിനിമകളുടെ റീറിലീസ് പി.വി.ആർ ഐനോക്സിന് ലക്ഷക്കണക്കിന് രൂപയുടെ അധിക വരുമാനം സമ്മാനിച്ചു.
നൊസ്റ്റാൾജിയയ്ക്ക് പുറമേ, സ്ഥിരമായി തിയറ്ററിൽ പോകുന്ന പ്രേക്ഷകർക്ക് കാണാൻ പുതിയ സിനിമകളുടെ കുറവുണ്ടെന്നതും പുനർ റിലീസിങ് കൂടുതൽ വിജയകരമാക്കുന്നതായി, എച്ച്.ബി.ഒ, വാർണർ ബ്രദേഴ്‌സ് തുടങ്ങിയ കമ്പനികൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന ദിസ്മാൾബിഗ്ഐഡിയ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഹരികൃഷ്ണൻ പിള്ള അഭിപ്രായപ്പെട്ടു.
Film
‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
”ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
Film
‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി
ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി പ്രതികരിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി പ്രതികരിച്ചു.
”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.
തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.
സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.
മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
-
india2 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india8 hours agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india9 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
kerala2 days ago‘സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യണം’; അന്വേഷണം വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല: വി.ഡി. സതീശന്‍
