Connect with us

Video Stories

ജി.എസ്.ടി: കൊള്ള ലാഭം തടയാനും നടപടി വേണം

Published

on

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. അതേസമയം ജി.എസ്.ടി സംബന്ധിച്ച ഒട്ടേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് അകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കേവല ബോധവല്‍ക്കരണം മാത്രം മതിയാവില്ല. ഉറച്ച ചില നിലപാടുകളും ഇടപെടലുകളും ആവശ്യമാണ്. പ്രത്യേകിച്ച് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ തുറന്നുകിട്ടുന്ന അവസരം കൊള്ളലാഭം കൊയ്യാനുള്ള അവസരമായി കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് തടയാന്‍ ശക്തമായ ഇടപെടലുകള്‍ തന്നെ അനിവാര്യമായി വരും.
വിവിധ ഇനങ്ങളിലായി ഒരു ഡസനിലധികം നികുതികള്‍ രാജ്യത്ത് നിലവിലുണ്ട്. കേന്ദ്ര എക്‌സൈസ് തീരുവ, കേന്ദ്ര വില്‍പ്പന നികുതി, അന്തര്‍ സംസ്ഥാന ചരക്കുകടത്തു നികുതിയായ ഒക്ട്രോയ്, ആഢംബര നികുതി, വിനോദ നികുതി, മൂല്യവര്‍ധിത നികുതി(വാറ്റ്), മുദ്രപത്ര നികുതി (എസ്.ടി.ടി), ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവക്കു മേലുള്ള നികുതി തുടങ്ങിയവ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സെസുകള്‍, സര്‍ചാര്‍ജുകള്‍, തദ്ദേശ ഭരണകൂടങ്ങള്‍ ചുമത്തുന്ന വിനോദ നികുതി, പ്രഫഷണല്‍ ടാക്‌സ് തുടങ്ങിയവ ഇതിന് പുറമേയാണ്. കേന്ദ്ര നികുതി ഒരു പോലെയാണെങ്കിലും സംസ്ഥാനങ്ങള്‍ വിവിധ നിരക്കിലാണ് നിലവില്‍ നികുതി ചുമത്തുന്നത്. ഇത് വിലയില്‍ അന്തരം സൃഷ്ടിക്കുന്നതിനൊപ്പം നികുതിവെട്ടിപ്പിനും അവസരം ഒരുക്കുന്നുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒട്ടാകെ ഒരു പേരില്‍ ഒരേ നിരക്കില്‍ ഒറ്റ നികുതിഘടന നടപ്പാക്കുന്നത്. അതായത് ജി.എ്‌സ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏതൊരു ഉത്പന്നത്തിനും സേവനത്തിനും ഇനി ഒറ്റ നികുതി നിരക്കേ നിലവിലുണ്ടാകൂ. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികളും പ്രഫഷണല്‍ ടാക്‌സും അതുപോലെതന്നെ നിലനില്‍ക്കും.
ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സ്വഭാവത്തിനനുസരിച്ച് നലു വ്യത്യസ്ത നിരക്കിലുള്ള നികുതിയാണ് ജി.എസ്.ടിയില്‍ ശിപാര്‍ശ ചെയ്യുന്നത്. 5, 12, 18, 28 ശതമാനം എന്ന തോതിലാണിത്. പിരിച്ചെടുക്കുന്ന നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കുകയാണ് ചെയ്യുക. ജി.എസ്.ടി വരുന്നതോടെ ഭൂരിഭാഗം ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഉത്പാദന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ 16.5 ശതമാനം നികുതിയും വില്‍പ്പന വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ 14.5 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. കേന്ദ്ര നികുതി കൂടി ചേര്‍ത്തുള്ള തുകക്കാണ് സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നത് എന്നതിനാല്‍ 31 ശതമാനമോ അതില്‍ കൂടുതലോ ആണ് ഓരോ ഉത്പന്നത്തിനും മേലുള്ള നികുതി. പലപേരിലും തലത്തിലും വിഘടിച്ചുപോകുന്നതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ ഭാരം ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം.
ജി.എസ്.ടി വരുന്നതോടെ ഇവയില്‍ ഗണ്യമായ കുറവുണ്ടാകും. നികുതി നിരക്ക് കുറയുമെങ്കിലും നികുതി വ്യാപ്തി വര്‍ധിക്കും എന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തെ ജി.എസ്.ടി ഒരു തരത്തിലും ബാധിക്കില്ല. 1200ഓളം ഉത്പന്നങ്ങളും സേവനങ്ങളുമാണ് ജി.എസ്.ടി പ്രകാരം നികുതി പരിധിയില്‍ വരുന്നത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടാനാണ് സാധ്യത. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള ഉത്പാദന സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയുമെന്ന ആശങ്കയുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നഷ്ടം വരുന്ന സംസ്ഥാനങ്ങള്‍ക്ക് നികത്തി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കക്ക് വകയില്ല.
അരി, പയര്‍ പോലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും കേവലം അഞ്ചു ശതമാനം മാത്രമാണ് ജി.എസ്.ടി നിരക്ക്. മറ്റുള്ളവക്ക് യഥാക്രമം 12ഉം 18ഉം ശതമാനവും. സിനിമ പോലുള്ളവയുടെ വിനോദ നികുതിയും ആഢംബര ഉത്പന്നങ്ങള്‍ക്കും സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ നികുതി ഈടാക്കുക. തത്വത്തില്‍ 80-90 ശതമാനം ഉത്പന്നങ്ങള്‍ക്കും നിലവില്‍ ഈടാക്കുന്നതിനേക്കാള്‍ 12 മുതല്‍ 18 ശതമാനം വരെ കുറവായിരിക്കും നികുതി. സ്വാഭാവികമായും ഇതിനു ആനുപാതികമായി ചരക്കുകളുടേയും സേവനങ്ങളുടെയും വിലയിലും കുറവുണ്ടാകണം. എങ്കിലേ ജി.എസ്.ടി നടപ്പാക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകൂ. എന്നാല്‍ ജി.എസ്.ടി വരുമ്പോള്‍ ആനുപാതികമായി വില കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ ഇതുവരേയും യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. വില കുറച്ചില്ലെങ്കില്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമായി മാറും. ഉദാഹരണത്തിന് 100 രൂപ വിലയുള്ള ഒരു ഉത്പന്നത്തിന് ജി.എസ്.ടി വരുന്നതോടെ 12 ശതമാനമാണ് നികുതിയെങ്കില്‍ നികുതി ഇനത്തില്‍ നിലവിലുള്ളതില്‍നിന്ന് ഏകദേശം 17 രൂപയോളമാണ് കുറവുണ്ടാവുക. ഈ കുറവ് യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഉപഭോക്താവിന് നേട്ടം ലഭിക്കണമെങ്കില്‍ കമ്പനികള്‍ ഇത്രയും തുക പരമാവധി വില്‍പ്പന വിലയില്‍(എം.ആര്‍.പി) കുറവ് വരുത്തണം. വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനുള്ള ആത്യന്തിക ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. സംസ്ഥാന സര്‍ക്കാറിനും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. സമാനമായ സാഹചര്യം തന്നെ ജി.എസ്.ടിയുടെ കാര്യത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. നികുതി ഘടന ഉള്‍പ്പെടെയുള്ളവ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടും ഇക്കാര്യത്തില്‍ മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒരു ഉറപ്പും നല്‍കാത്തത് ദുരൂഹമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള വേദി ഒരുക്കാനുള്ള ഗൂഢ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയം സ്വാഭിവകമാണ്. ആ സംശയം ദൂരീകരിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിറവേറ്റേണ്ടതുണ്ട്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending