india

‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി

By webdesk17

May 11, 2026

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.

‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.