Sports
തുല്യശക്തികള്‍ തുല്യദുര്‍ബലര്‍

സെനഗല്‍ 2 ജപ്പാന് 2
തുല്യശക്തികള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ് എച്ചില് മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്‍ പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്‍ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും പറ്റി എന്‍.എസ് മാധവന് എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്‍ ജപ്പാനും കൊടുത്ത് ഞാന്‍ കളികാണാന്‍ തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്‍ക്കും തുല്യദൗര്‍ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്‍ കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്‍ കഴിഞ്ഞതും ഈ ശക്തിദൗര്‍ബല്യങ്ങള്‍ കൊണ്ടുതന്നെ.
വന്‍കിട ടീമുകളുടേത് പോലെ സങ്കീര്‍ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്മൈനസ്സുകള്‍ ഏറെക്കുറെ അറിയാവുന്നതിനാല്‍ ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്‍ ഊന്നല്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇരുബോക്സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്‍ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.
പ്രതിരോധത്തിലെ ദൗര്‍ബല്യം ജപ്പാന് ആക്രമണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ നാല് ഡിഫന്റര്‍മാര്‍ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്‍ ഒരാളെ കൂടി നിര്‍ത്തിയാണ് സെനഗല്‍ കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്‍ മനുഷ്യനായ നിയാങിനു പിന്നില്‍ നാല് മിഡ്ഫീല്‍ഡര്‍മാര്‍. ജപ്പാന് ബോക്സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന് കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്‍സിലെ പോരായ്മ പരിഹരിക്കാന്‍ വേണ്ടിക്കൂടി നിയുക്തരായിരുന്നു.
ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്‍, തങ്ങള്‍ ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്ബോളുകളുമായി എതിര്‍ബോക്സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്‍ ആദ്യഗോള്‍ വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ്. വലതുവശത്ത് ഓവര്‍ലാപ്പ് ചെയ്തുകയറിയ സെനഗല്‍ വിങ്ബാക്ക് മൂസാ വാഗെ ജപ്പാന് ബോക്സിലേക്ക് ക്രോസ് നല്കുമ്പോള് അതിലൊരു ഗോള്‍സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്സില്‍ തന്നെ സെനഗല്‍ താരത്തിന്റെ കാലില്‍ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്‍ മുന്നില്‍ നില്‍ക്കെയാണ് അയാള്‍ ഭാഗ്യം പരീക്ഷിച്ചത്. ഗോള്‍കീപ്പര്‍ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്‍ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്‍ വീഴുമ്പോള്‍ ബോക്സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്‍ക്കണം.
തുടക്കത്തിലേ വീണ ഗോളില്‍ നിന്ന് കരകയറാന്‍ ജപ്പാന് നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്‍ കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും അവര്‍ സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്‍ നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്‍ത്തിവിട്ട പന്ത് ബോക്സില്‍ താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്ണമായില്ലെങ്കിലും തകാഷി ഇന്‍യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്‍ സജീവമായി കളിച്ച് എതിര്‍പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്‍യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അയാള്‍ ഫാര്‍പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്‍ ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്‍വെച്ചു കൊടുക്കുകയോ അല്പം സാവകാശം പുലര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഗോളടിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ രണ്ട് ടീമും തുലച്ചു. സ്െ്രെടക്കര്‍ ഒസാക്കോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ താഴ്ന്നുവന്ന ക്രോസില്‍ കാല്‍വെക്കാന്‍ വൈകിയതും ഇന്‍യിയുടെ ഷോട്ട ക്രോസ്ബാറില്‍ തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്‍ഭാഗ്യങ്ങളായി. ക്ലോസ്റേഞ്ചില്‍ നിന്നുള്ള ചാന്‍സ് നിയാങും മിസ്സാക്കി.
ലോങ്ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്‍ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്‍ സെനഗലിന്റെ ആക്രമണങ്ങള്‍ക്ക്, അവ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, കൂടുതല്‍ മൂര്‍ച്ചയുണ്ടായിരുന്നു. വലതുവിങില്‍ കുതിച്ചോടുന്ന ഇസ്മായില സാറും സ്െ്രെടക്കര്‍ നിയാങുമായിരുന്നു സ്ഥിരം ഭീഷണി.
പക്ഷേ, അവരുടെ രണ്ടാം ഗോള്‍ വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്‍ ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്‍വരക്ക് കുറുകെ ഇന്നര്‍ ബോക്സിലേക്ക് നല്കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്കാല് കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന് മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്െ്രെടക്കറും രണ്ട് മിഡ്ഫീല്‍ഡര്‍മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്‍ ജപ്പാന് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഹോള്‍ഡറായ ആല്‍ഫ്രഡ് എന്‍ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്‍ സെനഗല്‍ നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.
എന്നിട്ടും സാമുറായ്കള്‍ തോറ്റില്ല. ഷിന്‍ജി കാഗവക്ക് പകരം കെയ്സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്‍ സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്‍ ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്‍സിലെ അലസതക്ക് സെനഗല്‍ വന്‍വില നല്‍കേണ്ടി വന്ന നിമിഷം. ബോക്സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്‍ക്കും കീപ്പര്‍ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്‍ നിന്ന് ഓടിയെത്തിയ ഇന്വി ഡിഫന്റര്‍മാര്‍ തീര്‍ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്‍മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്‍കീപ്പര്‍ വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്‍ ചെയ്യാനുള്ള അവസരം ഡിഫന്റര്‍മാര്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്‍ ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്‍ അയാള്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.
22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്‍ വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്‍ മൂന്നു പോയിന്റ് ലഭിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്കോര്‍ലൈന്‍ കല്യോട് പൂര്‍ണ നീതി പുലര്‍ത്തുന്നതായിരുന്നു.
News
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്സിയാഹ് പരിശീലകനായിരുന്നു.
മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, ജംഷഡ്പ്പൂര്‍ പരിശീലകന് ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന് സ്റ്റായ്ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന് ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.
170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന് സനാര്‍ഡീ, മുന്‍ ബാഴ്സലോണ റിസേര്‍വ്സ് പരിശീലകന് ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്ട്ട് എന്നിവരും ഉള്‍പ്പെടുന്നു.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ് തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്കുന്നതില് പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന് എട്ട് അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ