News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: സന്നിധാനത്ത് എസ്‌ഐടി പരിശോധന രണ്ടാം ദിനത്തില്‍

By Manya

February 13, 2026

സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. എസ്എപി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് ശ്രീകോവിലിലെ സ്വർണപാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരണ നടപടികൾ ആരംഭിച്ചത്.

ഇന്നലെ ശ്രീകോവിലിന്റെ പിൻഭാഗത്തെ തൂണുകളിലെ സ്വർണപാളികൾ ആദ്യം ഇളക്കിയെടുത്തു. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളിലും പരിശോധന നടത്തി. അവശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഇന്ന് സാമ്പിൾ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിയോടൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവും കാലപ്പഴക്കവും സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും, സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും, അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എസ്ഐടിയുടെ നിലപാട്. കേസിൽ നിർണായക മുന്നേറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.