Connect with us

News

കുതിച്ച് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

കടുത്ത മുന്നറിയുപ്പുമായി യുഎസ്

Published

on

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കപ്പലുകള്‍ക്ക് തീയിടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്നായ ഈ ജലപാതയിലൂടെ ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നതാണ്.

കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനം പെട്രോള്‍,ഡീസല്‍ വിലയില്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടാനിടയുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് വഴിയുള്ള കപ്പലുകള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. സമീപ ആഴ്ചകളില്‍ രണ്ടാം തവണയാണ് ടെഹ്‌റാന്‍ ഈ നിര്‍ണായക കടലിടുക്ക് അടച്ചത്.

ഇറാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാനിലേക്ക് കരസേനയെയും അയയ്ക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ തുടര്‍ന്നാണ് നടപടികളെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നാവികസേനയുടെ 10 കപ്പലുകള്‍ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് നിര്‍ദേശം നല്‍കി. മേഖലയിലെ സുരക്ഷാ സാഹചര്യം ഗുരുതരമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍, ആഗോള ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം ശക്തമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ച നില തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുഎസ്-ഇസ്രാഈല്‍ സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

ദുബൈ വിമാനത്താവളം ഭാഗികമായി തുറക്കും

Published

on

മസ്‌ക്കറ്റ്: പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രാഈല്‍ സൈനിക നീക്കങ്ങള്‍ ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്. മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ സാധാരണ നിലയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്.

ഒമാനില്‍ നിന്ന് നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഇന്നോ നാളെയോ യാത്ര ചെയ്യേണ്ടവര്‍ ഒരു ടിക്കറ്റിനായി 535 മുതല്‍ 544 ഒമാന്‍ റിയാല്‍ വരെ നല്‍കേണ്ട അവസ്ഥയാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 1,32,000 രൂപയ്ക്ക് മുകളിലാണ്.

സലാം എയര്‍, ഇന്‍ഡിഗോ തുടങ്ങിയ ബജറ്റ് എയര്‍ലൈനുകള്‍ സര്‍വീസ് പൂര്‍ണ്ണമായി പുനരാരംഭിച്ചാല്‍ മാത്രമേ നിരക്കില്‍ കുറയൂ. കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പരിമിതമായ രീതിയില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ എമിറേറ്റ്സ് തീരുമാനിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്സും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും

Continue Reading

india

ലോകകപ്പ് താരം റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ബംഗാളില്‍ രാഷ്ട്രീയ വിവാദം

സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ലോകകപ്പ് ജേതാവും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്. ഇത് പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യക്കായി 2023-ലെ അണ്ടര്‍ 19 ടി20 ലോകകപ്പും 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും നേടിയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് റിച്ച ഘോഷ്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താരം.

സിലിഗുരിയിലെ 19-ാം വാര്‍ഡില്‍ ജനിച്ചു വളര്‍ന്ന അന്താരാഷ്ട്ര താരത്തിന്റെ പൗരത്വവും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെന്നും പേര് ഒഴിവാക്കപ്പെട്ടതില്‍ അമ്പരപ്പുണ്ടെന്നും റിച്ചയുടെ പിതാവ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളിന്റെ അഭിമാനമായ താരത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് സിലിഗുരി മേയര്‍ ഗൗതം ദേബ് വിമര്‍ശിച്ചു.’രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ലോകകപ്പ് ഹീറോയ്ക്ക് സ്വന്തം നാട്ടില്‍ പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസംബന്ധമാണ്.’ – തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

Continue Reading

india

‘ഒരാള്‍ മാത്രമായാലും ജയിക്കുന്നത് ഞാനായിരിക്കും’; വോട്ടര്‍ പട്ടികയിലെ വെട്ടിത്തിരുത്തലിനെതിരെ മമത ബാനര്‍ജി

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രതികരണം.

‘ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണ്. തിരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എത്ര വെട്ടിത്തിരുത്തലുകള്‍ നടത്തിയാലും എനിക്ക് ആശങ്കയില്ല. എന്റെ മണ്ഡലമായ ഭവാനിപൂരിലും വന്‍തോതില്‍ വോട്ടര്‍മാരെ വെട്ടിച്ചുരുക്കി. എന്നാല്‍, ഒരു വോട്ടര്‍ മാത്രമാണ് എന്റെ മണ്ഡലത്തില്‍ അവശേഷിക്കുന്നതെങ്കില്‍ പോലും ഞാന്‍ വിജയിക്കും’ -മമത വ്യക്തമാക്കി.

പുതുക്കിയ വോട്ടര്‍ പട്ടികയനുസരിച്ച് പശ്ചിമ ബംഗാളില്‍ 63.66 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ ഏകദേശം 8.3 ശതമാനമാണിത്. എണ്ണത്തില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 7.04 കോടിയിലധികമാണ്. ഏകദേശം 60.06 ലക്ഷം വോട്ടര്‍മാരെ ‘പരിശോധനയിലുള്ളവര്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 2,342 പേരുകള്‍ നീക്കം ചെയ്തപ്പോള്‍ വെറും 18 പുതിയ വോട്ടര്‍മാരെ മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അവിടെ 397 പേരെ ഒഴിവാക്കിയപ്പോള്‍ 1,167 പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ ‘നുഴഞ്ഞുകയറ്റക്കാര്‍’ ആണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ വാദം.

Continue Reading

Trending