Video Stories

സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം

By webdesk17

December 29, 2025

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ ക്കാര്‍ പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്. ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്‍കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.