Connect with us

News

വെനസ്വലന്‍ അധിനിവേശം; അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളി-മുസ്ലിംലീഗ്

തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ മറ്റൊരു രാജ്യത്തെ സൈന്യം പുറത്താക്കുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ്.

Published

on

അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ആയുധക്കുറ്റവും അഴിമതിയും മയക്കുമരുന്ന് ഭീകരവാദവും ആരോപിച്ച് വെനസ്വേലയിലെ നിക്കോളാസ് മഡുറോയ് സര്‍ക്കാറിനെ അട്ടിമറിച്ച സംഭവം ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ് എന്നവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ മറ്റൊരു രാജ്യത്തെ സൈന്യം പുറത്താക്കുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ്. വിയറ്റ്നാമിലും ഇറാഖിലും ഫലസ്തീനിലും ഇപ്പോള്‍ വെനസ്വേലയിലും നടന്ന അക്രമങ്ങള്‍ക്കും അട്ടിമറികള്‍ക്കും പിന്നില്‍ അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ പ്രകടമാണ്.

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സര്‍ക്കാര്‍ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ രീതിയില്‍ തിരിച്ചടിയേറ്റിരുന്നു. താല്‍ക്കാലികമായി ഇവിടെ അമേരിക്ക ഭരിക്കുമെന്നും വിശാലമായ എണ്ണശേഖരം വില്‍ക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ അധിനിവേശ താല്‍പര്യം വ്യക്തമാണ്. ഇറാഖില്‍ രാസയുധ പേരു പറഞ്ഞ് അനേകം പേരെ കൊന്നവരാണ് ഇപ്പോള്‍ മയക്കുമരുന്നിന്റെ പേര് പറഞ്ഞ് വെനസ്വേലയെയും തീര്‍ക്കുന്നത്. വെനസ്വേലയില്‍ സമ്പദ്ഘടനക്കും സമാധാനത്തിനും ആഘാതമേല്‍പ്പിക്കുന്ന നിലപാടില്‍ അമേരിക്കയുടെ പേര് പറയാതെയും അക്രമണത്തെ അപലപിക്കാതെയും കേന്ദ്രസര്‍ക്കാര്‍ നയതന്ത്രനാടകം കളിക്കുന്നത് നിരാശാജനകമാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ഉമര്‍ പാണ്ടികശാല, പൊണ്ടംകണ്ടി അബ്ദുല്ല, സി.പി സൈതലവി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, അസി. സെക്രട്ടറിമാരായ അഡ്വ. ഫൈസല്‍ ബാബു, ജയന്തി രാജന്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം ദേശീയ, സംസ്ഥാന ഭാരവാഹികള്‍, മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളും ക്ഷണിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബൂബക്കര്‍ ഹസ്രത്തിന്റെ പരലോകമോക്ഷത്തിന് വേണ്ടിയും സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രോഗശമനത്തിന് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനയോടുകൂടിയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വിദ്വേഷ പ്രചാരണം, പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം, വെനസ്വേലയിലെ അമേരിക്കന്‍ നടപടി, ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷ, ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.

News

സ്‌പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി: കരിപ്പൂരില്‍ ദുബായ് യാത്രക്കാര്‍ വലഞ്ഞു, 180 പേര്‍ കുടുങ്ങി

തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

Published

on

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട സ്‌പൈസ്‌ജെറ്റ് വിമാനം തുടര്‍ച്ചയായി റദ്ദാക്കിയതോടെ 180 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടിലായി.

തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം റദ്ദായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെ, ചൊവ്വാഴ്ച വിമാനം പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്‌പൈസ്‌ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തില്‍ കുടുങ്ങി.

Continue Reading

News

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത;ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

Published

on

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

അതേസമയം, മറ്റ് ജില്ലകളില്‍ ഇടത്തരം മുതല്‍ നേരിയ മഴ വരെ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

News

പാക്കിസ്ഥാന്റെ 15 വയസ്സുള്ള ഇന്ത്യന്‍ ചാരന്‍ അറസ്റ്റില്‍;സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന് സൂചന

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Published

on

പത്താന്‍കോട്: ഇന്ത്യയില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാനിലേക്ക് കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ചാരനാക്കിയതായി പഞ്ചാബ് പൊലീസ് കണ്ടെത്തി. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാലനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവരെ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് ഈ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പോലീസ് ചോദ്യം ചെയ്യലില്‍, തനിക്കൊപ്പം കൂടുതല്‍ പേര്‍ ഈ ചാരസംഘത്തിലുണ്ടെന്ന വിവരം കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഐഎസ്‌ഐ ചാരപ്രവര്‍ത്തനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പത്താന്‍കോട് പൊലീസ് സൂപ്രണ്ട് ദല്‍ജീന്ദര്‍ സിങ് ദിലന്‍ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ കേസില്‍ സുനില്‍കുമാര്‍ എന്നയാളെയും പൊലീസ് പിടികൂടി. അമ്പാല വ്യോമസേനാ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന കരാറുകാരനായിരുന്നു ഇയാള്‍. പാക്കിസ്ഥാനിലെ ഒരു സ്ത്രീയുമായി സുനില്‍കുമാര്‍ ബന്ധത്തിലായിരുന്നുവെന്നും, വ്യോമതാവളത്തിലെ ചിത്രങ്ങള്‍ ഇയാള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസില്‍ അമ്പാല പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

Continue Reading

Trending