Connect with us

india

സ്‌പെക്ട്രം കുടിശ്ശിക നല്‍കാന്‍ കഴിയാത്തതിനാല്‍ വോഡഫോണ്‍ ഐഡിയയുടെ 35.8 % ഓഹരി കേന്ദ്രത്തിലേക്ക്

വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ട 58,254 കോടി രൂപയില്‍ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
പലിശയായി 16,000 കോടി വേറെയും നല്‍ക്കണം.

Published

on

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ (വി) 35.8 % ഓഹരി കേന്ദ്രത്തിലേക്ക്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വി. കേന്ദ്രത്തിന് 35.8 % ഓഹരി നല്‍കുന്നത് കമ്പനി കൊടുകേണ്ടിയിരുന്ന സ്‌പെക്ട്രം കുടിശ്ശികക്ക് പകരമായിട്ടാണ്. കോടികളുടെ കടബാധ്യത കമ്പനിക്ക് നല്‍കാന്‍ കഴിയാതായതോടെയാണ് കേന്ദ്രത്തിന് ഓഹരി വില്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.

വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ട 58,254 കോടി രൂപയില്‍ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
പലിശയായി 16,000 കോടി വേറെയും നല്‍ക്കണം. കഴിഞ്ഞ ദിവസം എജിആര്‍ കുടിശ്ശികയും സ്‌പെക്ട്രം ലേല തവണകളുമായി സംബന്ധിച്ച് ഇക്വിറ്റിയിലേക്ക് മുഴുവന്‍ പലിശയും മാറ്റാന്‍ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.  നിരക്കുകള്‍ ഉയര്‍ത്തിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കമ്പനി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രെയിൻ വൈകി പരീക്ഷ എഴുതാനായില്ല; വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്ക്ക് ഉത്തരവ്

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.

Published

on

ലഖ്‌നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായക പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.

ഗാന്ധിനഗർ പികൗര ബക്ഷ് സ്വദേശിനിയായ സമൃദ്ധി സിങ് ആണ് അഭിഭാഷകൻ മുഖേന റെയിൽവേയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. 2018 മെയ് 7ന് ലഖ്‌നൗവിലെ ജയ് നാരായൺ പി.ജി. കോളേജിൽ നടന്ന നീറ്റ് പരീക്ഷ എഴുതുന്നതിനായി സമൃദ്ധി ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 190 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30 ആയിരുന്നു പരീക്ഷയുടെ റിപ്പോർട്ടിങ് സമയം.

എന്നാൽ ട്രെയിൻ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത് നിശ്ചിത സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകിയതോടെയാണ് വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഇതോടെ ആ വർഷത്തെ കരിയർ തന്നെ തകർന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിനും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് സമൃദ്ധി അതേ വർഷം സെപ്തംബറിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 20 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ട്രെയിൻ വൈകിയതായി റെയിൽവേ വാദത്തിനിടെ സമ്മതിച്ചെങ്കിലും, വൈകിയതിന് തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചില്ല. തുടർന്നാണ് 45 ദിവസത്തിനുള്ളിൽ 9.10 ലക്ഷം രൂപ സമൃദ്ധിക്ക് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. നിശ്ചിത സമയത്തിനകം തുക നൽകാത്തപക്ഷം 12 ശതമാനം പലിശയും നൽകേണ്ടിവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Continue Reading

india

പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

Published

on

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ വിവിധ പ്രാദേശിക മാതൃഭാഷകളെ ഇല്ലാതാക്കുമെന്നും സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയുടെ ആധിപത്യം കാരണം വടക്കേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും ഇതിനകം അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി. ഹരിയാന്‍വി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകള്‍ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും, ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും ദ്വിഭാഷാ നയത്തില്‍ (തമിഴ്, ഇംഗ്ലീഷ്) മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ സമരത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രേഖകളില്‍ വെളിപ്പെടുത്തരുത്: പോലീസിനോട് ഡല്‍ഹി ഹൈക്കോടതി

ഒരു പോക്‌സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങള്‍, മേല്‍വിലാസം എന്നിവ കോടതികളില്‍ സമര്‍പ്പിക്കുന്ന ഒരു രേഖയിലോ റിപ്പോര്‍ട്ടിലോ വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നഗര പോലീസിന് നിര്‍ദ്ദേശം നല്‍കി. അതിജീവിച്ചവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ എസ്.എച്ച്.ഒമാര്‍ക്കും (SHO) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഒരു പോക്‌സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ചത് കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു.

‘തന്റെ പരിധിയിലുള്ള എല്ലാ എസ്.എച്ച്.ഒമാരെയും ബോധവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ട ഏരിയയിലെ ഡി.സി.പിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേരോ മേല്‍വിലാസമോ കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു രേഖയിലും വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം,’ ജനുവരി 14-ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

2021-ല്‍ 12-13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കബളിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പിന്നീട് വീട്ടുകാര്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ കുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിലുള്ള വിരോധം കാരണം കുട്ടിയെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചതാണെന്നുമാണ് പ്രതി വാദിച്ചത്. കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലമായതിനാല്‍ കുറ്റകൃത്യം നടക്കാന്‍ സാധ്യതയില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. പാന്‍ഡെമിക് കാലമായതുകൊണ്ട് മാത്രം കുറ്റകൃത്യം നടക്കില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും അതിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു.

‘താന്‍ വിശ്വസിക്കുകയും ‘ചാച്ച’ (അങ്കിള്‍) എന്ന് വിളിക്കുകയും ചെയ്ത, പിതൃതുല്യനായ ഒരാളാണ് തന്നെ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങള്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെ സംശയിക്കാന്‍ കാരണമാകുന്നില്ല. ഒരു കുട്ടി നേരിട്ട അതിക്രമത്തിന്റെ ഗൗരവം മൂന്നാമതൊരാളുടെ പെരുമാറ്റം വെച്ച് വിലയിരുത്താനാകില്ല,’ കോടതി നിരീക്ഷിച്ചു.

ഈ കാരണങ്ങളാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

 

Continue Reading

Trending