X

പാര്‍ത്ഥിവിനേക്കാളും മികച്ച കീപ്പര്‍ സാഹയെന്ന് മുഖ്യ സെലക്ടര്‍

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് വൃദ്ധിമാന്‍ സാഹ. ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് പാര്‍ത്ഥീവ് പട്ടേലിനെക്കാളും മുമ്പേ താരം സ്ഥാനം ഉറപ്പിച്ചത്. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് വിക്കറ്റ് കീപ്പറായിരുന്ന സാഹ പരിക്കിനെത്തുടര്‍ന്നാണ് പുറത്തായത്. പിന്നീട് ഇറാനി ട്രോഫിയില്‍ താരം തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ഇറാനി ട്രോഫിയില്‍ നടന്നത് ട്രയല്‍ അല്ല, സാഹയുടെ കായികക്ഷമതയുടെ പരിശോധനയാണെന്നാണ് എംഎസ്‌കെ പ്രസാദ് പറയുന്നത്. പരുക്കില്‍ നിന്നു മോചിതരായി വരുന്നവര്‍ ആഭ്യന്തര മത്സരം കളിക്കണമെന്നു ഞങ്ങള്‍ നിര്‍ബന്ധം പറഞ്ഞിട്ടുണ്ട്. കാരണം അതാണ് കായിക മികവു തെളിയിക്കാനുള്ള ഏറ്റവും അനുയോജ്യ വേദി. സാഹയാണ് നമ്പര്‍ വണ്‍ കീപ്പര്‍, പാര്‍ഥിവ് നമ്പര്‍ രണ്ടും. കായിക ക്ഷമത പരിശോധിക്കാന്‍ മാത്രമാണ് സാഹയെ കളിപ്പിച്ചതെന്നും പ്രസാദ് പറയുന്നു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയ പാര്‍ഥിവ് പട്ടേലും പിന്നീട് രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്‌ക്കെതിരെ സെഞ്ചുറി നേടി ഗുജറാത്തിനെ വിജയത്തിലെത്തിച്ചിരുന്നു. സാഹ ഇറാനി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നിലൂടെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനു കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ സ്ഥാനം ലഭിച്ച പാര്‍ഥിവ് അവസരം നന്നായി വിനിയോഗിച്ചു. തികഞ്ഞ പോരാളിയാണ് പാര്‍ഥിവ്. ശൂന്യതയില്‍ നിന്നാണു പാര്‍ഥിവ് ഗുജറാത്തിനെ രഞ്ജി കിരീടത്തില്‍ എത്തിച്ചത്. ഞങ്ങളുടെ ആലോചനയില്‍ പാര്‍ഥിവിന്റെ പേരും സജീവമാണ്. രണ്ടുപേരും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളു. ടെസ്റ്റ് ക്രിക്കറ്റിലാകുമ്പോള്‍ കൂടുതല്‍ മികവോടെ കീപ്പ് ചെയ്യുന്നയാള്‍ക്കാണു പ്രഥമ പരിഗണന. അത് സാഹയ്ക്ക് അനുകൂലമാണെന്നും പ്രസാദ് വ്യക്തമാക്കി.

chandrika: