Video Stories
ഭിന്ന സംഘടനകള്‍ക്ക് അതീതമായ ഐക്യം

ഇസ്ലാം പേടി എന്ന പ്രതിഭാസം ഇളക്കിവിട്ട് ലോകത്തുടനീളം ഒരു ഇസ്ലാം വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചില ശക്തികള്‍. അമേരിക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് പ്രചാര വേല നടത്തുന്ന സമയത്ത് തന്നെ തന്റെ മുസ്ലിം വിരുദ്ധ നയം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മുസ്ലിംകളെ മുസ്ലിംകളെക്കൊണ്ട് തന്നെ നശിപ്പിക്കാനായി ആദ്യം അവരില്‍ തീവ്രവാദികളെ സൃഷ്ടിക്കുകയും പിന്നെ തീവ്രവാദ വേട്ട നടത്തുകയും ചെയ്യുന്ന തന്ത്രമാണ് ഈ ശക്തികള്‍ പ്രയോഗിക്കുന്നത്. അറബ് വസന്തം എന്ന പേരില്‍ അരങ്ങേറിയ വിപ്ലവത്തിന് പാശ്ചാത്യ ശക്തികള്‍ പിന്തുണ നല്കിയപ്പോള് ഏകാധിപതികള്‍ക്കെതിരിലുള്ള പോരാട്ടം എന്ന് വിശേഷിപ്പിച്ച് അതില്‍ പങ്കെടുത്ത ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അറബ് നാടുകളില്‍ ഇന്ന് കാണുന്ന അരാജകത്വമായിരിക്കും അതിന്റെ പരിണിത ഫലമെന്ന് കാണാനുള്ള ബുദ്ധിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂപംകൊള്ളുന്ന ഇസ്ലാം വിരുദ്ധ സഖ്യത്തില്‍ ഇന്ത്യ കണ്ണി ചേരണമെന്നാഗ്രഹിക്കുന്നവര്‍ ദേശത്തിന്റെ പുറത്തെന്നപോലെ അകത്തുമുണ്ട്. ഇന്ത്യയില്‍ തീവ്രവാദം, ദേശദ്രോഹം, സമുദായിക സ്പര്‍ദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തി പലര്‍ക്കുമെതിരില്‍ നടപടികളാരംഭിച്ചു. ഈ കൈകള്‍ ആര്‍ക്കുമെതിരിലും നീണ്ടേക്കാം. അസാധുവാക്കല്‍ നോട്ടില്‍ മാത്രം പരിമിതമാകുമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ മുസ്ലിംകള് മത-സമുദായ- രാഷ്ട്രീയ സംഘടനാ വിഭജനങ്ങള്‍ക്കെതീതമായ ഒരൈക്യത്തിന് തയ്യാറാകേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണ്.
പക്ഷേ എന്താണ് മുസ്ലിംകളുടെ അവസ്ഥ. ഒരു അറബിക്കവിയുടെ വിലയിരുത്തല്‍ ഇങ്ങനെ:
‘ഞാന്‍ കിഴക്കും പടിഞ്ഞാറും ചുറ്റിക്കറങ്ങി ഭൂമിയിലുള്ള മതങ്ങളെയെല്ലാം പരിശോധിച്ചു.
ഇസ്ലാമിനെപ്പോലെ ഇത്രയേറെ ഐക്യത്തിനാഹ്വാനം ചെയ്യുന്ന മറ്റൊരു മതത്തെയും കണ്ടില്ല.
ഈ മതത്തിന്റെ അനുയായികളെപ്പോലെ ഇത്രയേറെ ഭിന്നിപ്പുള്ളവരെയും!
ഭിന്ന വീക്ഷണം സ്വാഭാവികമാണ്. ഒരു അച്ചില്‍ വാര്‍ത്തെടുത്തവയല്ല മനുഷ്യബുദ്ധികള്‍. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും അവയെ അടിസ്ഥാനമാക്കി അഭിപ്രായങ്ങളും വിധികളും രൂപപ്പെടുത്തുന്നതിലും വ്യത്യസ്തതകള്‍ സംഭവിക്കും. പ്രവാചകന്റെ കാലത്ത് തന്നെ ചില വിഷയങ്ങളില്‍ അനുയായികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തിരുമേനി ഒരു സംഘത്തോട് ബനൂഖുറൈദയില്‍ എത്തിയല്ലാതെ നിങ്ങള്‍ അസര്‍ നമസ്കരിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയെത്തുമ്പോള്‍ അസറിന്റെ സമയം തെറ്റുമെന്ന് കണ്ട് ചിലര്‍ യാത്രാമധ്യേ നമസ്കരിച്ചു.
വേറൊരു വിഭാഗം റസൂലിന്റെ കല്പന അക്ഷരം പ്രതി പാലിച്ചു ബനൂഖുറൈദയില്‍ എത്തിയശേഷമാണ് നമസ്കരിച്ചത്. അതുപോലെ പ്രവാചകന് രണ്ടുപേരെ ഒരു സ്ഥലത്തേക്കയച്ചു. നമസ്കാരത്തിന് സമയമായി. വെള്ളം കിട്ടിയില്ല. രണ്ടു പേരും തയമ്മും ചെയ്തു നമസ്കരിച്ചു. പിന്നെ വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ അതുകൊണ്ട് അംഗശുദ്ധി വരുത്തി നമസ്കാരം ആവര്‍ത്തിച്ചു. മറ്റേ ആള് ആദ്യത്തെ നമസ്കാരം കൊണ്ടു മതിയാക്കി. പ്രവാചകന് രണ്ടു പേരുടെയും നടപടി അംഗീകരിക്കുകയാണ് ചെയ്തത്. പ്രവാചകന് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. മുസ്ലിംകള് സിറിയയിലേക്ക് പുറപ്പെട്ടപ്പോഴാണ് അവിടെ കോളറയുണ്ടെന്ന വിവരം കിട്ടുന്നത്. അപ്പോള്‍ അവര്‍ രണ്ടു ചേരിയായി. ലക്ഷ്യത്തിലേക്ക് നീങ്ങുകതന്നെ വേണമെന്ന് ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ കോളറ ബാധിത പ്രദേശത്തേക്ക് എടുത്തു ചാടിപോകുന്നതിന് എതിരും. അവസാനം ഉമര്‍ യാത്ര നിര്‍ത്തിവെക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ പ്രസിദ്ധനായ നബിശിക്ഷ്യന്‍ അബൂ ഉബൈദയുടെ വിമര്‍ശനം: ‘ദൈവ വിധിയില്‍ നിന്ന് ഒളിച്ചോടുകയോ?’ ഉമറിന്റെ മറുപടി ഇങ്ങനെ: ‘അതെ, ദൈവ വിധിയില്‍ നിന്ന് ദൈവവിധിയിലേക്ക്’
എന്നാല്‍ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസികള്‍ക്ക് ഭിന്ന വീക്ഷണം പാടില്ല. അവയില്‍ പ്രധാനമായത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ള ഇപ്പറയുന്നവയാണ്: ആരാധനയും പ്രാര്‍ത്ഥനയും അല്ലാഹുവിന് മാത്രം. പ്രപഞ്ച സ്രഷ്ടാവായ അവന് ഏകനാണ്. ദൈവ നിഷേധവും ബഹുദൈവത്വവും കപട വിശ്വാസവും വര്‍ജ്ജ്യം. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധം. ദൈവം, മലക്കുകള്‍, വേദ ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്, രക്ഷാശിക്ഷകള്‍ ലഭിക്കുന്ന പരലോക ജീവിതം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കണം. വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങിയ ബാഹ്യമായ നീചകൃത്യങ്ങളും അസൂയ, വിരോധം, വഞ്ചന തുടങ്ങിയ ആന്തരീയ നീചതകളും പാടില്ല. സത്യം, നീതി, കരാര്‍ പാലനം തുടങ്ങിയവ പാലിക്കണം. അന്യരുടെ ജീവന്, സ്വത്ത്, അഭിമാനം, മതം, സ്വാതന്ത്ര്യം എന്നിവക്ക് സംരക്ഷണം നല്‍കണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിച്ചുള്ള തെറ്റായ ഒരു ധനസമ്പാദനവും പാടില്ല. ഈ അടിസ്ഥാന തത്വങ്ങളില്‍ അഭിപ്രായ ഭിന്നതയില്ലെങ്കിലും വിശദാംശങ്ങളില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.
ഉദാഹരണമായി നമസ്കാരം. അതിന്റെ നിര്‍വഹണ രൂപത്തില്‍ കൈകെട്ട്, ബിസ്മി ഓതല്‍, സുബ്ഹിലെ ഖുനൂത്ത്, അത്തഹിയ്യാത്തിലെ വിരലനക്കല്‍ തുടങ്ങി എത്രയോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിദ്ധ പണ്ഡിതനായ ദഹ്ലവി ‘അല്‍ ഇന്‍സാഫ് ഫീ അസ്ബാബില്‍ ഇഖ്തിലാഫ്’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതിങ്ങനെ: സ്വഹാബികളിലും താബിഉകളിലും ശേഷമുള്ളവരിലുമെല്ലാം ബിസ്മി ഓതുന്നവരും ഓതാത്തവരും ഉറക്കെ ഓതുന്നവരും പതുക്കെ ഓതുന്നവരും സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം തുടര്‍ന്നു നമസ്കരിച്ചിരുന്നു.’ ഇതാണ് മാതൃകാ യോഗ്യമായ സഹിഷ്ണുതയും സംസ്കാരവും.
നാലു മദ്ഹബുകള്‍ ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. അവയുടെ ഇമാമുകള്‍ എത്ര വിശാല മനസ്കരായിരുന്നു. അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലല്ല. ഇമാം ശാഫിഇയുടെ അനുയായികള്‍ക്കും അബൂഹനീഫക്കുമൊന്നും മദീനയില്‍ ബിസ്മി ഓതാത്ത മാലികികളെ തുടര്‍ന്നു നമസ്കരിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. ഇമാം ശാഫിഈ മാലികിനോട് കുറ്റമറ്റ ഒരു ഹദീസ് ലഭിച്ചാല്‍ തനിക്ക് നല്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇമാം അബൂ ഹനീഫയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അബൂകുറൈബ്. പക്ഷേ, ഇമാം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഒരു നല്ല മനുഷ്യന്’ എന്നായിരുന്നു. ഇമാം ദഹബിക്ക് ഇബ്നുഹസമിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിഴച്ചു എന്ന് പറയാതെ അദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെയും തികഞ്ഞ വിജ്ഞാനത്തിന്റെയും മുമ്പില്‍ താന്‍ തലകുനിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.
മത വിഷയങ്ങളില്‍ മൗലികമല്ലാത്ത കാര്യങ്ങളിലുള്ള ഭിന്നാഭിപ്രായം ഒരിക്കലും സമുദായത്തിന്റെ പിളര്‍പ്പിനോ അനൈക്യത്തിനോ കാരണമായിക്കൂടാ. മൂന്നാം ഖലീഫ ഉസ്മാന് തന്റെ മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി മിനായില്‍ നാലു റക്അത്തുള്ള നമസ്കാരം ചുരുക്കാതെ പൂര്‍ത്തിയായി നിര്‍വഹിച്ചു. ഇബ്നു മസ്ഊദ് ഇതിനെ ശക്തിയായി എതിര്‍ത്തുവെങ്കിലും ഖലീഫയുടെ പിന്നില്‍ നിന്ന് നാലു റക്അത്ത് പൂര്‍ത്തിയാക്കി നമസ്കരിച്ചു. ഇതിന് അദ്ദേഹം പറഞ്ഞ കാരണം ‘ഭിന്നിപ്പ് തിന്മയാണ്’ എന്നതാണ്.
സംഘടനകള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണവും ശക്തിയും ക്രമീകരണവും വരുത്താനാണ്. ഈ സംഘടനകള്‍ സമുദായത്തിന്റെ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിയില്‍ വഹിച്ച പങ്ക് ആര്‍ക്കും കുറച്ചു കാണിക്കുക സാധ്യമല്ല. ഓരോ സംഘടനക്കും മറ്റേതില്‍ നിന്ന് വ്യത്യസ്തമായ സ്വന്തമായ വ്യക്തിത്വവും ക്രമവും കര്‍മ രീതിയുമുണ്ടാകും. എന്നാല്‍ അവ തമ്മില്‍ പരസ്പരമുള്ള വിരോധത്തിനും അകല്‍ച്ചക്കും വിദ്വേഷ പ്രചാരണത്തിനും ന്യായീകരണമില്ല. അടിസ്ഥാനതത്വങ്ങളില്‍ എല്ലാവരും ഒന്നായിരിക്കെ.
ലോകത്തില്‍ പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചുമുള്ള ഇന്നത്തെ ആശങ്കാജനകമായ സാഹചര്യത്തില്‍ വ്യത്യസ്ത മുസ്ലിം മത-സാമൂഹ്യ- രാഷ്ട്രീയ സംഘടനകള്‍ മതത്തെയും സമുദായത്തെയും നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതില്‍ യോജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതും അഭിപ്രായപ്പെടുന്നതും മാത്രം ശരി. അതിനോട് വിയോജിക്കുന്നവരുമായി ഒരിക്കലും അടുക്കാന്‍ പാടില്ല’ എന്ന നിലപാട് എത്ര അപകടകരമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പിളര്‍ന്ന ചില മത സംഘടനകള്‍ യോജിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസം പകരുന്നതാണ്. ഇത്തരം നീക്കങ്ങളെ എല്ലാ സുമനസ്സുകളും സ്വാഗതം ചെയ്യുകയും മാതൃകയാക്കുകയും ചെയ്യും. സംഘടനകള്‍ക്കതീതമായ സമുദായ ഐക്യം ഇതായിരിക്കട്ടെ, എല്ലാവരുടെയും സ്വപ്നം.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി