Connect with us

Video Stories

ആ സ്‌നേഹത്തിന് മരണമില്ല

Published

on

എ.പി. താജുദ്ദീന്‍

”ദൈവം ഹൃദയത്തിലാണെങ്കില്‍
ഹൃദയം വഴി നടത്തുന്നവന്‍
ദൈവം വഴി നടത്തുന്നവനാണ്.
ദൈവം സ്‌നേഹമാണെങ്കില്‍
ഹൃദയത്തിന്റെ ഭാഷ
സ്‌നേഹത്തിന്റേതു മാത്രമാണ്.
അപ്പോള്‍ അയാള്‍
ഹൃദയത്തിന്റെ അടിമയായിത്തീരുന്നു.
അയാളുടെ ഉടമ
ദൈവം മാത്രമായിത്തീരുന്നു.
അപ്പോള്‍ അയാളുടെ ഹിതം
ദൈവഹിതം മാത്രമാകുന്നു.”

അങ്ങനെയാവുമ്പോള്‍ ആലപ്പുഴക്കാരന്‍ നൗഷാദിന്റെ കണ്ണു നഷ്ടപ്പെടുമായിരുന്ന വിദേശ കോടതിയുടെ വിധി തിരുത്തിയതും ഇറാഖില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യക്കാരെ കുടുംബങ്ങള്‍ക്ക് മടക്കിക്കൊടുത്തതും കലാപത്തിന്റെ കനലെരിയുന്ന കോയമ്പത്തൂരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും തെരുവുകളിലെ ചോരച്ചാലുകളിലൂടെ നടന്നതും ഇ. അഹമ്മദ് എന്ന വിദേശകാര്യ സഹമന്ത്രിയോ പാര്‍ലമെന്റ് അംഗമോ ആയിരുന്നില്ല. ഹൃദയത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം പതിഞ്ഞ ഇ. അഹമ്മദ് എന്ന മനുഷ്യന്‍ മാത്രമാകുന്നു.

മുക്കാല്‍ നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന സ്‌നേഹഭാവങ്ങളൊക്കെയും ദൈവാനുഗ്രഹങ്ങളായിരുന്നു.
ഒരോ പുറപ്പാടിന് മുമ്പും മുറിയില്‍ കയറി വാതിലടച്ച് വളരെ പഴയ ആ ഖുര്‍ആന്‍ പ്രതി നെഞ്ചില്‍ ചേര്‍ത്ത് താന്‍ എന്നും ശരിയായിരിക്കും എന്ന് സത്യം ചെയ്യുകയും ഉമ്മറച്ചുമരില്‍ ഫ്രെയിം ചെയ്തുവെച്ച ‘ദൈവത്തില്‍ നിന്നുള്ള വിജയവും സഹായവും ഏറ്റവും സമീപമാകുന്നു’ (നസ്‌റും മിനള്ളാഹി വ ഫത്ഹും ഖരീബ്) എന്ന ഖുര്‍ആന്‍ വാക്യം ധ്യാനിച്ചശേഷം മാത്രം വാഹനത്തില്‍ കയറുകയും ചെയ്യുന്ന അദ്ദേഹത്തിന് ഹൃദയത്തിന്റെതല്ലാത്ത ഒരു ഭാഷ എങ്ങനെ സംസാരിക്കാനാവും. വിജയത്തിന്റേതല്ലാത്ത സ്വാദ് എങ്ങനെ രുചിക്കാനാവും…

…………..

ഷഫീഖ് എന്നാല്‍ സഹചാരി എന്നാണര്‍ത്ഥം. ചേലേമ്പ്രയിലെ പരേതനായ വി.പി. മൂസ്സയുടെയും ഉണ്ണീമയുടെയും മകനായി ഷഫീഖിനെ ദൈവം ജനിപ്പിച്ചത് ഇ. അഹമ്മദ് എന്ന വിശ്വത്തോളം വളര്‍ന്ന സ്‌നേഹമരത്തിന് സഹചാരിയാവാനായിരിക്കുമോ… കഴിഞ്ഞ 17 വര്‍ഷക്കാലം വസതിയിലും ഓഫീസിലും വിമാനത്തിലും വിദേശത്തും മരുന്നായും ഭക്ഷണമായും ഊന്നുവടിയായും ഒപ്പമുണ്ടായിരുന്ന ഷഫീഖിനേ അറിയൂ ഇ. അഹമ്മദ് എന്ന സ്‌നേഹമരത്തെക്കുറിച്ച്… നമുക്കൊക്കെ അറിയുന്നത് അധികാരമുള്ള അഹമ്മദിനെ.
1999 അവസാനമാണ് ഷഫീഖ് അഹമ്മദിന്റെ സഹചാരിയാവുന്നത്. കാരണക്കാരന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി.

ഷഫീഖും അഹമ്മദ് സാഹിബും

ഷഫീഖും അഹമ്മദ് സാഹിബും

രക്തത്തില്‍ ത്രില്ലുള്ള ഷഫീഖ് ഡ്രൈവറായാണ് മായിന്‍ഹാജിയുടെ അടുത്തെത്തുന്നത്. രണ്ടുമാസം കഴിയുന്നതേ ഉള്ളൂ. ഒരു ദിവസം മായിന്‍ ഹാജി ഷഫീഖിനോട് പറഞ്ഞു: കോഴിക്കാട് ഹോട്ടല്‍ മലബാര്‍ പാലസില്‍ പോയി അഹമ്മദ് സാഹിബിനെ ഒന്നു കാണണമെന്ന്. കണ്ടപാടേ അഹമ്മദ് ഷഫീഖിനോട് ചോദിച്ചത് മോന്‍ എന്തെങ്കിലും കഴിച്ചോ എന്നായിരുന്നു. ആ ചോദ്യം പിന്നീട് സംഭവിക്കാനിരിക്കുന്നതിന്റെ ഒരു സാമ്പിള്‍ മാത്രമായിരുന്നു.

ഡ്രൈവറായാലും പ്യൂണായാലും തന്നോടൊപ്പമുള്ളവര്‍ താന്‍ കഴിക്കുന്നത് തന്നോടൊപ്പം കഴിക്കണമെന്നും താന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ താമസിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷഫീഖ് ഓര്‍ക്കുന്നു, ആദ്യ യാത്ര അന്നത്തെ മഞ്ചേരി മണ്ഡലത്തിലെ നിലമ്പൂരിലേക്ക,് അടുത്തയാത്ര മകള്‍ ഫൗസിയയുമായി കണ്ണൂരിലേക്ക്… അവസാന യാത്ര 2017 ജനുവരി 30-ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ വഴി ന്യൂഡല്‍ഹിയിലേക്ക്…

………………

ന്യൂഡല്‍ഹി ജുമാമസ്ജിദ് സ്ട്രീറ്റിലെ മട്ട്യാര മൊഹല്ലയിലെ കുഷ്ഠരോഗികളും യാചകരും കഴിഞ്ഞ വെള്ളിയാഴ്ചയും ഇ. അഹമ്മദിന്റെ മരണവാര്‍ത്ത അറിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതറിയാന്‍ സാധ്യതയുമില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അതവര്‍ വിശ്വസിക്കില്ല… കാരണം, ഇനിയുള്ള വെള്ളിയാഴ്ചയും റൊട്ടിയും ഇറച്ചിക്കറിയും ബിരിയാണിയും അവര്‍ക്ക് ലഭിക്കും. ഇ. അഹമ്മദ് എന്നാല്‍ അവര്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളിലെ ഭക്ഷണമാണ്. 12 വര്‍ഷം മുമ്പാണ് ഈ പതിവു തുടങ്ങിയത്.

ഏതു രാജ്യത്തായാലും എല്ലാ വ്യാഴാഴ്ചയും ഓര്‍മ്മയോടെ പറയും ഹനീഫാനെ വിളിച്ച് ഭക്ഷണം ഏര്‍പ്പാടാക്കണമെന്ന്. ആദ്യം 200 പേര്‍ക്കായിരുന്നു, പിന്നീട് 500 ആയി. കഴിഞ്ഞ വെള്ളിയാഴ്ച 1000 പേരുണ്ടായിരുന്നു. ഇക്കാര്യം അധികമാര്‍ക്കും അറിയില്ല. ഷഫീഖിനും റാഫിക്കും ചിലപ്പോള്‍ ഡല്‍ഹിയിലുള്ള വീട്ടിലെ ഇസ്മായിലിനും ഹനീഫാക്കും മുസഫറിനും സയ്യിദ് ഹോട്ടലുടമ മര്‍സൂഖ് ഖാനും മാത്രം അറിയുന്ന സ്‌നേഹരഹസ്യം. ആരോടും പറയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമായാണ് തന്റെ സാഹിബിന് കൊടുത്ത ഒരു വാക്ക് ഷഫീഖ് ലംഘിക്കുന്നത്. ലംഘിച്ചതല്ല. അറിയാതെ വിതുമ്പിപ്പോയതാണ്.

ആ യാത്ര സിറ്റി ജുമാഅത്ത് പള്ളിയിലെ ആറടി മണ്ണില്‍ മറഞ്ഞ വ്യാഴാഴ്ച തന്നെ ഹോട്ടലുടമ വിളിച്ചിരുന്നു നാളെ അതു വേണോ എന്ന് ചോദിക്കാന്‍. മകന്‍ റയീസ് അഹമ്മദിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുടക്കണ്ട, നമുക്ക് തുടരാമെന്ന് പറയുകയായിരുന്നു. അതാണ് പറഞ്ഞത് അഹമ്മദ് മരിച്ചതായി അവര്‍ വിശ്വസിക്കില്ലെന്ന്… ഒരു തരത്തില്‍ അവര്‍ തന്നെയായിരിക്കും ശരി. സ്‌നേഹത്തിന് മരണമില്ലല്ലോ…

………………..

ഷഫീഖിന്റെ മനസ്സില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന ഓര്‍മ്മകളുടെ അനേകം ചൂളകളുണ്ട്. അതിലൊന്ന് സഊദിയില്‍ ഒരാളുടെ കണ്ണ് പോയ സംഭവത്തിന്റെ പേരില്‍ നിയമപ്രകാരം ശിക്ഷ വിധിക്കപ്പെട്ട് സ്വന്തം കണ്ണുകള്‍ നഷ്ടപ്പെടുെമന്ന ഭീതിയില്‍ കഴിഞ്ഞ നൗഷാദിന്റെ കഥയാണ്. ആ ചെറുപ്പക്കാരന്റെ പിതാവും ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളും ഡല്‍ഹിയി തീന്‍മൂര്‍ത്തി മാര്‍ഗിലെ വീട്ടില്‍ അവസാനത്തെ അത്താണി തേടി വന്നതാണ്. അവര്‍ കണ്ണീരുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എല്ലാം കേട്ടശേഷം അഹമ്മദ് സാഹിബ് പറഞ്ഞു: കോടതി വിധിയാണ്. കണ്ണിന് പകരം കണ്ണുതന്നെയാണ് ശിക്ഷ. ഒന്നും ചെയ്യാന്‍ സാധിക്കില്ല.

പ്രതീക്ഷയുടെ നേരിയ കിരണം പോലും നല്‍കാതെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്. അവരിറങ്ങിയ ഉടനെ അന്നത്തെ സഊദി അംബാസഡര്‍ ഗാംദിയെ വിളിച്ചു. അദ്ദേഹവുമായി നല്ല ബന്ധമാണ്, കേസ് പഠിച്ചു. സഊദി പ്രോട്ടോക്കോള്‍ പ്രകാരം എന്തെങ്കിലും ചെയ്യാനാവുമോ എന്ന് അന്വേഷിച്ചു. പ്രത്യാശാപരമായിരുന്നില്ല മറുപടി, എങ്കിലും മുന്നോട്ടുപോയി. അഹമ്മദ് സാഹിബിന്റെ താല്പര്യം കണ്ടപ്പോള്‍ ദയാ ഹരജിയില്‍ ഉപയോഗിക്കേണ്ട ചില വാക്കുകളും നടപടി ക്രമങ്ങളും അംബാസഡര്‍ അഹമ്മദ് സാഹിബിനെ പഠിപ്പിച്ചു. അങ്ങനെ നീണ്ടകാലത്തെ പരിശ്രമഫലമായാണ് നൗഷാദ് കണ്ണ് നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്.

……………..

ഇന്ത്യക്കാരെ ഭീകരര്‍ ഇറാഖില്‍ ബന്ദികളാക്കിയ സാഹചര്യമായിരുന്നു മറ്റൊന്ന്. എന്നും നയതന്ത്ര ചര്‍ച്ചകള്‍, യോഗങ്ങള്‍, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിര്‍ത്താത്ത ഫോണ്‍വിളികള്‍…ആ ദിവസങ്ങളില്‍ അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. എന്നോടും ഉറങ്ങരുതെന്ന് പറഞ്ഞു. ഒരു ദിവസം രാത്രി ഞാന്‍ കണ്ണുചിമ്മാന്‍ നേരത്ത് വാതിലിന് ഒരു മുട്ട്. ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നപ്പോള്‍ കോപം ജ്വലിപ്പിച്ച് അഹമ്മദ് സാഹിബ്.

മന്‍മോഹന്‍ സിംഗിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിട്ട് എന്താണ് ഫോണെടുക്കാതിരുന്നത്. ഒരുപാട് തവണ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് എന്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി പരാതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആ സമയത്ത് ആരെങ്കിലും വിളിക്കുകയോ മന്‍മോഹന്‍സിംഗ് പരാതി പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞത് മുന്‍കരുതലായിരുന്നു. ജാഗ്രതക്കു വേണ്ടി…

………………

അഹമ്മദ് സാഹിബിന്റെ സ്‌നേഹത്തെക്കുറിച്ചു തന്നെയാണ് പിന്നെയും ഷഫീഖിന് പറയാനുള്ളത്. ഒരുമാസം മുമ്പൊരു ദിവസം. അനീസ് വിളിച്ചു പറഞ്ഞു പി.എന്‍.എം. കോയക്ക് സുഖമില്ലെന്ന്. തന്റെ രാഷ്ട്രീയ ഗുരു സി.എച്ച്. മുഹമ്മദ് കോയയുടെ സന്തത സഹചാരിയാണ് രോഗം ബാധിച്ച് കിടപ്പിലായ പി.എന്‍.എം. കോയ. പുതിയങ്ങാടിയിലാണ് വീട്. നല്ല സുഖമില്ലാത്ത സാഹചര്യത്തിലും പോയേ തീരൂ എന്ന് നിര്‍ബന്ധം. പോയി കണ്ടു ആശ്വസിപ്പിച്ചു. അതിനുശേഷം ഏറെ നാള്‍ കഴിഞ്ഞാണ് ഒരു യാത്രക്കിടെ വ്യവസായി പി.കെ. അഹമ്മദ് വിളിക്കുന്നത്.

ഓര്‍മ്മക്കുറവ് അലട്ടിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പി.കെ. അഹമ്മദിനോട് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: നമ്മുടെ വേണ്ടപ്പെട്ടവനാണ് പി.എന്‍.എം. കോയ. പാവമാണ്, സഹായിക്കണം. അവശതയിലും ആ സ്‌നേഹത്തിന് തീരെ ഓര്‍മ്മക്കുറവുണ്ടായിരുന്നില്ല. നവംബറില്‍ ദുബായിലായിരുന്നു. അവസാനത്തെ ദുബൈ യാത്ര. ഞാന്‍ പോയിരുന്നില്ല.

ദിവസവും വിളിക്കും. മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശത്തെക്കുറിച്ചും ഉതുപ്പേട്ടന്റെ മകന്‍ മാനുവലിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടല്‍ ഉടമയാണ് ഉതുപ്പ്. അഹമ്മദ് സാഹിബ് അവിടത്തെ 502-ാം നമ്പര്‍ മുറി സ്വന്തം വീടാക്കി മാറ്റിയതിന് ശേഷം പിറന്ന മകനാണ് മാനുവല്‍. വല്ലാത്ത സ്‌നേഹമായിരുന്നു അവരോട്.

……………

ദിവസവും മൂന്ന് യാസീന്‍ ഓതുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. രണ്ടെണ്ണം മാതാപിതാക്കള്‍ക്ക് വേണ്ടിയും ഒരെണ്ണം ഭാര്യക്കുവേണ്ടിയും. ശിഹാബ് തങ്ങളുടെ അന്ത്യത്തോടെ അത് നാലായി ഉയര്‍ന്നു.കൊടപ്പനക്കല്‍ തറവാടിനെയും പാണക്കാടിനെയും കുറിച്ച് പറഞ്ഞാല്‍ മതിവരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം ഇതുവരെ 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പോയിടങ്ങളിലെല്ലാം പാണക്കാടിനെക്കുറിച്ചും തങ്ങളെക്കുറിച്ചും പറയുമായിരുന്നു.

ശിഹാബ് തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞ ദിവസം ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്‍വെ മന്ത്രി എന്ന നിലയില്‍ ആ ദിവസം കപൂര്‍ത്തല കോച്ച് ഫാക്ടറി സന്ദര്‍ശനത്തിലായിരുന്നു. സന്ധ്യക്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് പി.വി. അബ്ദുല്‍ വഹാബ് എം.പി. വിളിക്കുന്നത്. തങ്ങള്‍ക്ക് സുഖമില്ലെന്നറിഞ്ഞതുമുതല്‍ അഹമ്മദ് സാഹിബ് ദു:ഖിതനായിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തോട് നേരിട്ട് പറയാന്‍ മനസ്സ് സമ്മതിച്ചില്ല.

വേദിയിലുണ്ടായിരുന്ന റെയില്‍വെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടൈറ്റസ് കോശിക്ക് കുറിപ്പെഴുതി നല്‍കി. ആ കുറിപ്പ് വായിച്ച ശേഷം ഒരു നിമിഷം എനിക്ക് ഇരിക്കണമെന്ന് അദ്ദേഹം യോഗത്തിനെത്തിയവരോട് പറഞ്ഞു. തളര്‍ന്ന് ഇരുന്ന അദ്ദേഹം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു: എന്റെ പ്രിയ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടിയിരിക്കുന്നു. വിമാനമോ ട്രെയിനോ ആ രാത്രി അവിടെ നിന്ന് ഉണ്ടായിരുന്നില്ല. ഉടന്‍ സ്‌പെഷ്യല്‍ സലൂണില്‍ എഞ്ചിന്‍ ഘടിപ്പിച്ച് ആടിയുലഞ്ഞ് പാളം തെറ്റാതിരിക്കാന്‍ എട്ടു ബോഗികള്‍ കൊളുത്തി ഒരു നോണ്‍ സ്റ്റോപ് യാത്രയായിരുന്നു.

………….

എല്ലാം നേരത്തെ അറിഞ്ഞതു പോലെയായിരുന്നു അവസാനത്തെ ഉംറ. മുഴുവന്‍ സമയവും ഹറമില്‍ ഖുര്‍ആന്‍ പാരായണത്തിലായിരുന്നു. ത്വവാഫിലും സഹ്‌യിലും പ്രാര്‍ത്ഥനയിലും പതിവില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. അവസാനത്തെ വെള്ളിയാഴ്ച ജുമുഅക്ക് എത്തുമ്പോഴേക്കും അകത്തേക്കുള്ള ഗേറ്റില്‍ റെഡ് സിഗ്നല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഹറമിന്റെ അകത്തു നിന്നുതന്നെ നമസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധം. ഒടുവില്‍ അതിനുള്ള ഏര്‍പ്പാടായി. എല്ലാവരും ജുമുഅ കഴിഞ്ഞ് പോയിട്ടും അഹമ്മദ് സാഹിബ് പ്രാര്‍ത്ഥനയിലായിരുന്നു.

………………

ജനുവരി 30-ന് അവസാന യാത്ര.
വിമാനത്താവളത്തില്‍ പി.വി. അബ്ദുല്‍ വഹാബും ഭാര്യ ജാസ്മിനും… അഹമ്മദ് സാഹിബിന്റെ മുഖം വായിച്ച് വഹാബ് സാഹിബ് ചോദിച്ചു മടിയുണ്ട് അല്ലേ? ഉണ്ട്. എന്നാലും പോകണം… ബജറ്റ്… അതിനുമുമ്പ് ഓള്‍ പാര്‍ട്ടി മീറ്റിംഗ്. ജനം ഏല്‍പിച്ച വിശ്വാസം നിറവേറ്റിയേ തീരൂ എന്ന ദൃഢനിശ്ചയം. മരിക്കുമ്പോഴും കുപ്പായക്കീശയിലുണ്ടായിരുന്ന ആ ചെറിയ ഖുര്‍ആന്‍ പ്രതി… ഷഫീഖിന്റെ ഓര്‍മ്മകള്‍ പെയ്തുതീരുന്നില്ല.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending