Connect with us

Health

മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും

ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല.

Published

on

ഡോ. സുരേഷ് കുമാര്‍ ഇ കെ, പീഡിയാട്രിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച് ഒഡി ആസ്റ്റര്‍ മിംസ് ,കോഴിക്കോട്

ഗര്‍ഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘര്‍ഷങ്ങളുടെ ദിനങ്ങള്‍ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങള്‍. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോര്‍മോണ്‍ വൃതിയാനങ്ങള്‍, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍, അങ്ങനെ എന്തെല്ലാം! അതിനെല്ലാം പ്രകൃതി തന്നെ ഒരുക്കിവെച്ചിരിക്കുന്ന ഒരു മറുമരുന്നാണ് മുലയൂട്ടല്‍. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്ന്. ഒരു ഗര്‍ഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും മുലയൂട്ടലിന് കഴിയും.

ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാല്‍ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വര്‍ഷവും എട്ട് ലക്ഷത്തിലധികം കുട്ടികള്‍ മരിക്കുന്നു. ആവശ്യത്തിന് മുലപ്പാല്‍ കിട്ടാത്തത് കാരണം ഒരുപാട് കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നനങ്ങള്‍ പേറുകയും ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെത്തിക്കാനാണ് എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യത്തെ ഏഴ് ദിവസങ്ങള്‍ ലോകാരോഗ്യ സംഘടനാ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ ഗുണങ്ങളെ കുറിച്ച് ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കണം. അതിന് അവര്‍ക്കാവശ്യമായ സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം. ഇതാണ് 2022 ലെ മുലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം.

മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മുലപ്പാല്‍

മുലപ്പാലിനായി കുഞ്ഞ് മുലകളില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാന്‍ അമ്മയുടെ തലച്ചോര്‍ ശരീരത്തിന് നിര്‍ദേശം നല്‍കുന്നു. ആ ഹോര്‍മോണുകളാണ് പ്രോലാക്ടിനും ഓക്സിടോസിനും. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണാണ് പാല്‍ ഉത്പാദിപ്പിക്കാനുള്ള ഉത്തേജനം നല്‍കുന്നത്. അമ്മയുടെ നെഞ്ചിലെ പേശികളെ സാന്ദ്രമാക്കി, കുഞ്ഞിന്റെ ചുണ്ടുകളിലേക്ക് മുലപ്പാല്‍ എത്തിക്കുന്നത് ഓക്സിടോസിന്‍ ആണ്.

മുലപ്പാല്‍ ഉല്പാദിപ്പിക്കുന്നതിനൊപ്പം, വേദന, ടെന്‍ഷന്‍, സ്‌ട്രെസ്, ആശങ്കകള്‍ എന്നിവ കുറയ്ക്കാനും ഈ രണ്ട് ഹോര്‍മോണുകള്‍ക്കും കഴിയും. പ്രസവശേഷം കുഞ്ഞിനെ കാണുമ്പോഴും മുലകൊടുക്കുമ്പോഴും എല്ലാ വേദനയും മറന്ന് അമ്മമാരില്‍ സന്തോഷമുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് ഈ രഹോര്‍മോണുകള്‍ കാരണമാണ്. പിന്നീടങ്ങോട്ട് കുഞ്ഞിന്റെ ശബ്ദമോ കരച്ചിലോ കേള്‍ക്കുമ്പോള്‍ തന്നെ ഈ ഹോര്‍മോണുകള്‍ അവരുടെ ജോലി തുടങ്ങുകയും അമ്മയെ എല്ലാ വിഷാദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. സാധാരണ വിഷാദം പോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് രാത്രിയില്‍ ആണല്ലോ. പ്രസവശേഷം രാത്രി കാലങ്ങളില്‍ ഈ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുതലാണ്. അതുകൊണ്ട് മുലപ്പാലിന്റെ അളവും കൂടും. മുലയൂട്ടാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ഇത്തരം അനുഗ്രഹങ്ങള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്.

വേറെയുമുണ്ട് മുലയൂട്ടലിന് ഗുണങ്ങള്‍. പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങുന്നതിനും രക്തംപോക്ക് പെട്ടെന്ന് നില്‍ക്കാനും മുലയൂട്ടല്‍ സഹായിക്കും. അണ്ഡോല്പാദനം വേഗത്തിലാക്കുകയും അടുത്ത ആര്‍ത്തവം പരമാവധി നേരത്തേയാക്കുകയും ചെയ്യും. സ്തനങ്ങളിലും അണ്ഡാശയത്തിലും ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.

മുലപ്പാല്‍ എന്ന ജീവാമൃതം

പ്രസവം കഴിഞ്ഞയുടനെ ഉണ്ടാകുന്ന മുലപ്പാല്‍ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരു ഔണ്‍സില്‍ താഴെ മാത്രമേ കൊളസ്ട്രം അമ്മയുടെ ശരീരത്തില്‍ ഒരു സമയം ഉണ്ടാവൂ. പക്ഷെ കുഞ്ഞിന്റെ വയര്‍ നിറയ്ക്കാന്‍ അത് ധാരാളമാണ്. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന് പുറമെ രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിന്‍സം കൊളസ്ട്രത്തില്‍ സമൃദ്ധമാണ്. ഈ പാല്‍ പ്രസവം കഴിഞ്ഞ് ആദ്യത്തെ 2 മുതല്‍ 5 ദിവസം വരെയാണ് ഉണ്ടാകാറ്.

രണ്ട് ഭാഗങ്ങളായാണ് മുലപ്പാല്‍ വരുന്നത്. ആദ്യം വരുന്ന പാലില്‍ വെള്ളം കൂടുതലായിരിക്കും. പിന്നീട് വരുന്ന പാലിലാണ് പോഷകങ്ങള്‍ കൂടുതല്‍. അതുകൊണ്ട് കൂടുതല്‍ നേരം പാല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയാല്‍ ചെവിയില്‍ മൃദുവായി പിടിച്ചോ കാല്പാദത്തിനടിയില്‍ ഉരസിയോ കുഞ്ഞിനെ ഉണര്‍ത്താം. അമ്മമാര്‍ ബദാമും നട്‌സും പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുന്നത് മുലപ്പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

വയറു നിറയെ പാല്‍ കുടിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഛര്‍ദിക്കുന്നത് സ്വാഭാവികമാണ്. ആദ്യത്തെ ആറ് മാസം വരെ കുഞ്ഞുങ്ങളിലെ ”തേട്ടല്‍” സാധാരണമാണ്. പാല്‍ കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വയറിലെ ഗ്യാസ് പുറത്തേക്ക് കളയാന്‍ പിറകില്‍ പതിയ തട്ടിക്കൊടുക്കാം.

മുലയൂട്ടല്‍ എത്ര നാള്‍?

ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം കുടിച്ച് വളരുന്ന കുഞ്ഞുങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും, അനുബാധയും കുറവായിരിക്കും. വളരുമ്പോള്‍ പ്രമേഹവും ഉദരസംബന്ധമായ രോഗങ്ങളും കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ സമയം വേറെ ആഹാരങ്ങള്‍ നല്‍കിയാല്‍ അത് ദഹിപ്പിക്കാനാകാതെ കുഞ്ഞ് വിഷമിക്കും. വയറിന് അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.

പശുവിന്‍ പാലും ആട്ടിന്‍പാലും കുഞ്ഞിന് നല്ലതല്ല. പശുവിന്‍ പാല്‍ പശുക്കിടാവിനുള്ളതാണ്. പശുക്കള്‍ക്ക് ജീവിക്കാന്‍ ആവശ്യം മസിലുകള്‍ ആയതുകൊണ്ട് പശുവിന്‍പാലില്‍ പ്രോട്ടീന്‍ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങള്‍ അമ്മയുടെ മുലപ്പാലില്‍ മാത്രമേയുള്ളു.

ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പാലാണ് അവരുടെ അമ്മമാര്‍ ഉല്പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാല്‍, മാസം തികഞ്ഞ് പ്രസവിക്കുന്ന അമ്മമാരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ പാല്‍ നിങ്ങള്‍ക്ക് മാത്രമേ ഉല്പാദിപ്പിക്കാന്‍ കഴിയൂ.

എപ്പോഴും കുഞ്ഞിന് നേരിട്ട് പാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജില്‍ 24 മണിക്കൂര്‍ വരെയും പുറത്ത് 4 മണിക്കൂര്‍ വരെയും മുലപ്പാല്‍ കേടാകാതെ ഇരിക്കും.

ആറ് മാസം മുതല്‍ രണ്ട് വയസ്സുവരെയുള്ള സമയത്ത് മറ്റ് ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും കൊടുക്കണം.

മുലയൂട്ടുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

ചില അമ്മമാര്‍ക്ക് മുലകളില്‍ കടുത്ത വേദന ഉണ്ടാകാറുണ്ട്. അതിനു കാരണം കുഞ്ഞിന് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പാല്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ്. അധികമായി ഉണ്ടാകുന്ന പാല്‍ കെട്ടിക്കിടക്കും. ഒരു കാരണവശാലും ഈ സമയത്ത് മുലയൂട്ടല്‍ നിര്‍ത്തരുത്. മുല കുടിച്ചു തുടങ്ങുന്ന സമയത്ത് ഏറെ ശക്തിയോടെയാണ് കുഞ്ഞ് പാല്‍ വലിച്ചെടുക്കുന്നത്. ഇത് മാറിടത്തിലെ വേദന കുറയാന്‍ സഹായിക്കും. രണ്ട് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കാം. മാറിടം മസാജ് ചെയ്യുന്നതും ചൂടുപിടിക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. വേദന കൂടി പനിയോ നീര്‍ക്കെട്ടോ ഉണ്ടായാല്‍ ഡോക്ടറെ കാണണം.

മുലയൂട്ടുമ്പോള്‍ ചിലരുടെ മുലക്കണ്ണില്‍ മുറിവുകള്‍ ഉണ്ടാകാറുണ്ട്. ഇത് മുലയൂട്ടുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. മുലക്കണ്ണ് പൂര്‍ണമായും കുഞ്ഞിന്റെ വായക്കുള്ളില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മുറിവുണ്ടാകും. ഈ മുറിവ് കുഞ്ഞിന്റെ വായക്കുള്ളില്‍ ഫങ്കസ് ബാധയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ ഡോക്ടറെ കാണിക്കണം. മുലക്കണ്ണിലെ മുറിവ് മാറ്റാന്‍ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.

മുലയൂട്ടാന്‍ നേരത്തെ തയാറെടുക്കാം

ആദ്യമായി പ്രസവിക്കാന്‍ ഒരുങ്ങുന്ന അമ്മമാര്‍ക്ക് മാനസികമായ പിന്തുണ അത്യാവശ്യമാണ്. മുലയൂട്ടുന്നതിന്റെ ശരിയായ രീതിയും അതിന്റെ ഗുണങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. പ്രസവിച്ചയുടനെ മുലയൂട്ടല്‍ തുടങ്ങാനും തയാറെടുപ്പുകള്‍ ആവശ്യമാണ്. അതിന് പരിശീലനം കിട്ടിയിട്ടുള്ള നേഴ്സുമാരുടെ സഹായം തേടാം. വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാലും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണം.

തയ്യാറാക്കിയത് :

ഡോ. സുരേഷ് കുമാര്‍ ഇ കെ, പീഡിയാട്രിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച് ഒഡി ആസ്റ്റര്‍ മിംസ് ,കോഴിക്കോട്

 

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

Trending