Connect with us

News

IPL: രാജസ്ഥാന്‍ ഇന്ന് ബെംഗളുരുവിനെതിരെ

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്.

Published

on

ജയ്പ്പൂര്‍: സ്വന്തം വേദിയില്‍ ഇത് വരെ പെരുമക്കൊത്ത വിജയം സ്വന്തമാക്കാനായിട്ടില്ല രാജസ്ഥാന്‍ റോയല്‍സിന്. ഇന്നവര്‍ അവിടെ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ എതിരിടുന്നു. വലിയ സമ്മര്‍ദ്ദത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തോല്‍വി രണ്ട് ടീമുകള്‍ക്കും ആഘാതമാവും. വൈകീട്ട് 3-30 ന് ആരംഭിക്കുന്ന ഈ അങ്കത്തിന് ശേഷം രാത്രിയിലെ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും കളിക്കും.

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജു സാംസണും സംഘവും അഞ്ചാമത് നില്‍ക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് ഫാഫ് ഡുപ്ലസിയും സംഘവും. രാജസ്ഥാന്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചവരാണ്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാവും. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 10 ലാണ് ബെംഗളുരു സംഘം. പ്ലേ ഓഫ് ബെര്‍ത്തിനായി എല്ലാവരും മല്‍സരിക്കുന്ന ഘട്ടത്തില്‍ ഓരോ പോയന്റും നിര്‍ണായകമാണ്. സഞ്ജു ആവര്‍ത്തിക്കുന്നത് ഇക്കാര്യമാണ്. അവസാന മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയം രാജസ്ഥാന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. യശ്‌സവി ജയ്‌സ്‌വാള്‍, യൂസവേന്ദ്ര ചാഹല്‍ എന്നിവരുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത് സംഘത്തിന് അതേ വീര്യത്തില്‍ കളിക്കാനാവണം. പക്ഷേ മികവിനൊത്ത ആധികാരികതയില്‍ ടീം പിറകില്‍ പോവാറുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അഞ്ചില്‍ നാല് വിജയങ്ങളും സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവര്‍ പിന്നീട് തുടര്‍ച്ചയായി തോറ്റു. പല തോല്‍വികളും അവസാന പന്തിലുമായിരുന്നു. ജയ്‌സ്‌വാള്‍-ജോസ് ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കമാണ് ടീമിന് പ്രധാനം. എല്ലാ മല്‍സരങ്ങളിലും ഒന്നുങ്കില്‍ ജയ്‌സ്‌വാളോ, അല്ലെങ്കില്‍ ബട്‌ലറോ മിന്നാറുണ്ട്. കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ചരിത്രം രചിച്ച ജയ്‌സ്‌വാളിനെ ഒതുക്കാന്‍ ഇന്ന് ബെംഗളുരുവിന് കഴിയാത്തപക്ഷം രാജസ്ഥാന്‍ വലിയ സ്‌ക്കോറിലേക്ക് പോവും. ബട്‌ലര്‍ അവസാന മല്‍സരത്തില്‍ ജയ്‌സ്‌വാളിന് വേണ്ടി റണ്ണൗട്ടാവുകയായിരുന്നു. അദ്ദേഹവും നിര്‍ണായക മല്‍സരത്തില്‍ വലിയ ഇന്നിംഗ്‌സിന് ശ്രമിക്കും.

സഞ്ജുവും കൊല്‍ക്കത്തക്കെതിരെ തകര്‍ത്തടിച്ചിരുന്നു. ബാറ്റിംഗില്‍ ആശങ്കപ്പെടാനില്ലാത്ത വിധം ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍, രവിചന്ദ്രന്‍ അശ്വിന്‍, ധ്രുവ് ജൂറല്‍ എന്നിവരെല്ലാം ബാറ്റിംഗ് വിലാസമുളളവരാണ്. ജോ റൂട്ടിന് ഇത് വരെ അവസരം കിട്ടിയിട്ടുമില്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് നല്‍കുന്ന ഞെട്ടിക്കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ ചാഹലിനെ പോലുള്ള അനുഭവ സമ്പന്നരുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി നില്‍ക്കുന്ന ചാഹലിനൊപ്പം അശ്വിനുമാവുമ്പോള്‍ പേടിക്കാനില്ല. ബെംഗളുരു സംഘം പൊട്ടിത്തെറിക്കുന്നവരാണ്. ഫാഫ് ഡുപ്ലസി അപാര ഫോമില്‍ കളിക്കുന്നു. റണ്‍വേട്ടയില്‍ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മുന്‍പന്തിയിലാണ്. വിരാത് കോലിയും ഫോമിലെത്തിയാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബാറ്റര്‍മാരിലെ അപകടകാരി. ഈ മൂന്ന് പേരെ നിയന്ത്രിക്കാനായാല്‍ വലിയ സ്‌ക്കോറില്‍ നിന്നും ടീമിനെ തടയാനാവും.

 

kerala

ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു.

Published

on

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ 100 പന്തം കൊളുത്തിയാണ് ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ആശമാര്‍ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ എത്തി.

അതേസമയം സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷമാക്കുമ്പോഴും ആശ വര്‍ക്കര്‍മാര്‍ സമരപ്പന്തലിലാണ്. െൈവകുന്നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ അഗ്നി ജ്വാല തെളിച്ചു. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി

പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി

Published

on

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി. പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു.

‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

ട്യൂഷന്‍ സെന്ററിലുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Continue Reading

kerala

സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.

Published

on

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. റോഡ് താഴ്ന്ന താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. എന്നാല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. അപകടങ്ങള്‍ പതിവായെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ താമരശ്ശേരി സ്വദേശി മജീദ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.

താമരശ്ശേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്ച രൂപപ്പെട്ടത്.

Continue Reading

Trending