Connect with us

Video Stories

വികസനക്കുതിപ്പിന് പച്ചക്കൊടി

Published

on

വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്‍പികള്‍ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ചെറിയ ഭാഗമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ അധികാരത്തില്‍ മാറിമാറിവന്ന ജനാധിപത്യമുന്നണി സര്‍ക്കാരുകളാണ് വന്‍ വികസന പദ്ധതികളുടെ ശില്‍പികളെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. കൊച്ചിയിലെതന്നെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് നിസ്സീമമാണെന്ന് ആരും സമ്മതിക്കും. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നെങ്കില്‍ കൊച്ചി വിമാനത്താവളം പ്രഗല്‍ഭനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മാനസപുത്രിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തദ്ദിശയിലെ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് കൊച്ചി മെട്രോ.
നൂറു ചതുര ശ്രകിലോമീറ്ററോളം വിസ്താരമുള്ള കൊച്ചി മഹാനഗരത്തില്‍ 13.4 കിലോമീറ്റര്‍ദൂരം വരുന്ന ആദ്യഘട്ടം കൊണ്ട് മതിയായ യാത്രക്കാരോ വരുമാനമോ ഉണ്ടാവില്ലെങ്കിലും മഹാരാജാസ് കോളജ്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുംനാളുകളില്‍ മെട്രോ ഓടിയെത്തുമ്പോള്‍ പദ്ധതി മുഴുവനായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷത്തോളം വാഹനങ്ങളാണ് കൊച്ചി നഗത്തില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികം വാഹനങ്ങള്‍ വര്‍ധിക്കുന്നു. മിക്കവാറും ഒരാള്‍ മാത്രം യാത്രചെയ്യുന്ന സ്വകാര്യ കാറുകളാണ് കുരുക്കിന് ഒരു കാരണം. യൂറോപ്പിലെ പോലെ പൊതുഗതാഗത സംവിധാനത്തിലൂടെ ഇവരെ മെട്രോയിലെത്തിക്കാന്‍ കഴിണമെങ്കില്‍ പദ്ധതി മുഴുവന്‍ യാഥാര്‍ഥ്യമാകണം. ഒപ്പം തന്നെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപപാതകളുടെ നിര്‍മാണവും നടക്കണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിക്കാര്‍ക്ക് ശുദ്ധമായവായു ഉറപ്പുവരുത്താനും മെട്രോ മൂലം കഴിയും. കൊച്ചിയുടെ വിനോദ സഞ്ചാരരംഗം കുതിച്ചുയരുന്നതിലൂടെ മികച്ച വരുമാനം കേരളത്തിന് സ്വായത്താമാക്കാനുമാകും. ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍ രൂപകല്‍പനയും നിര്‍മാണവും നടത്തിയ മലയാളികളുടെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകന്‍ എന്നതിനാല്‍ കേരളത്തിന്റെ പതിവു കാലതാമസങ്ങളെല്ലാം ഒഴിവാക്കിയാണ് പദ്ധതി നിശ്ചിത സമയത്തില്‍ നിന്ന് അല്‍പം വൈകിയെങ്കിലും യാഥാര്‍ഥ്യമാക്കാനായത്. 2011ല്‍ പണിയാരംഭിച്ചതുമുതല്‍ ഓരോതീയതിയും എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു നിര്‍മാണം മുന്നോട്ടുപോയത്. എന്നാല്‍ സമരങ്ങളും തൊഴിലാളികളുടെ അഭാവവും മറ്റും കൊണ്ട് പണി അല്‍പം നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിതാന്തമായ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തിയതാണ് ഈ മഹാവിജയത്തിന് കാരണം. ഇ.ശ്രീധരനും കൊച്ചിമെട്രോറെയില്‍ കോര്‍പറേഷന്‍ (കെ.എം.ആര്‍.എല്‍) എം.ഡി ഏലിയാസ്‌ജോര്‍ജും ഇക്കാര്യത്തില്‍ വഴികാട്ടികളായി. ആദ്യഘട്ടത്തില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ആശങ്ക ജനിപ്പിച്ചെങ്കിലും കൊച്ചി ജനതയൊന്നടങ്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഹമഹമികയാ പിന്തുണ നല്‍കി. റെയില്‍ പാലങ്ങളുടെ നിര്‍മാണം മുതല്‍ താഴത്തെ റോഡുകളുടെയും പാര്‍ക്കിങ് സംവിധാനങ്ങളുടെയും കാര്യത്തില്‍ വരെ അഭൂതപൂര്‍വമായ സഹകരണമാണ് ലഭിച്ചത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മെട്രോകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈകിയാണെങ്കിലും ഒരുപാട് മാതൃകകള്‍ സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും നല്‍കിയ തൊഴില്‍ പങ്കാളിത്തം, സൗരോര്‍ജം, പൂര്‍ണമായ ഡിജിറ്റല്‍ ടിക്കറ്റുകള്‍, യാത്രക്കാര്‍ക്ക് സൗജന്യ സൈക്കിള്‍ സവാരി തുടങ്ങിയവ ഇതില്‍ പ്രധാനം. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആശയ രൂപീകരണത്തിന്റെ ഫലമായിരുന്നു 2001ല്‍ ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി. 2005ല്‍ പദ്ധതി രൂപരേഖ അംഗീകരിക്കല്‍. 2007ല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ചലനമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ താല്‍പര്യപ്രകാരമായിരുന്നു അനുമതി. 2011ലാണ് ഇപ്പോഴത്തെ അഡീ. ചീഫ് സെക്രട്ടറി ടോംജോസിന് ആദ്യ ചുമതല നല്‍കിയത്. അന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. ആദ്യ ഘട്ടമായി 5100 കോടി രൂപ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ നഗര വികസന മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും റെയില്‍ വകുപ്പു വഹിച്ച ആര്യാടന്‍ മുഹമ്മദും വഹിച്ച പങ്കു വലുതാണ്.
നിര്‍ഭാഗ്യവശാല്‍ പതിവുപോലെ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം, ഉദ്ഘാടനത്തീയതി, വേദിയിലാരൊക്കെയാവണം എന്നീ കാര്യത്തിലെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടായി. പുതിയ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലും ചിലര്‍ കാണിക്കുന്ന ഈ പ്രവണത ബഷീര്‍ കഥയിലെ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ ജനതയുടെ മുന്നില്‍ സ്വയം ജാള്യരാകാനേ ഉപകരിക്കുന്നുള്ളൂ. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയുടെ ഓഫീസുകള്‍ പൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജല മെട്രോ പോലുള്ള പദ്ധതികളും കാത്തിരിക്കുന്നു. ആരൊക്കെ മമ്മൂഞ്ഞ് ചമഞ്ഞാലും ചരിത്രയാഥാര്‍ഥ്യങ്ങളായ സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലല്ലോ. കൊച്ചി മെട്രോ നിധിയാണ്; ഇത് വരുംകാലപദ്ധതികള്‍ക്ക് പുതിയ കാഴ്ചപ്പാട് പകരുമെന്ന ഇ. ശ്രീധരന്റെ വാക്കുകള്‍ക്ക് അര്‍ഥതലങ്ങളേറെയാണ്. ഇദ്ദേഹത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉദ്ഘാടന വേദിയില്‍ കസേര നല്‍കാന്‍ പോലും തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അതിന്റെ ബഹുമാന്യത തകര്‍ക്കുകയായിരുന്നു. ഏതിലും അഴിമതിക്ക് വക കണ്ടെത്തുന്നവര്‍ കൊച്ചി മെട്രോയെക്കുറിച്ച് അത് പറയാതിരിക്കുന്നതുതന്നെ ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ്. കൊച്ചിയുടെ വാതായനങ്ങള്‍ ലോകത്തിന് തുറന്നുകൊടുക്കുന്ന മെട്രോയെ യാഥാര്‍ഥ്യമാക്കിയ മെട്രോമാനെ അര്‍ഹമായി ആദരിക്കാം. ഉമ്മന്‍ചാണ്ടി പറഞ്ഞതു പോലെ കേരളത്തിലൊന്നും നടക്കില്ലെന്ന പരാതി മാറി ആത്മവിശ്വാസം പകരുകയാണ് കൊച്ചിമെട്രോ.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending