Connect with us

editorial

വലിയുന്ന ട്രംപ് തെളിയുന്ന സമാധാനം

മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുമ്പോള്‍ പശ്ചിമേഷ്യ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്.

Published

on

മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുമ്പോള്‍ പശ്ചിമേഷ്യ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്. കഴിഞ്ഞ നാല് ദിവസമായി സംഘര്‍ഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ സമാധാന കാംക്ഷികള്‍ക്ക് ആഹ്ലാദം നല്‍കുമ്പോള്‍ അമേരിക്കക്ക് അതു സമ്മാനിച്ചിരിക്കുന്നത് നിരാശയും ജാള്യതയുമാണ്.

വെനസ്വേല നല്‍കിയ ആവേശത്തില്‍ അടുത്ത കടന്നാക്രമണത്തി ന് തക്കംപാര്‍ത്തുനിന്ന ട്രംപിനും കൂട്ടര്‍ക്കും പത്തിമടക്കേണ്ടിവന്നിരിക്കുകയാണ്. ദിവസങ്ങളോളമായി തലസ്ഥാനമായ തെഹ്‌റാന്‍ ശാന്തമാണ്. വെടിവെപ്പുശബ്ദങ്ങളോ തീവെപ്പോ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇറാനിലെ പ്രക്ഷോഭം തണുക്കുകയും സഊദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇടപെടുകയും ചെയ്‌തോടെ ട്രംപിന് മറ്റുനിര്‍വാഹങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി താല്‍ക്കാലി കമായെങ്കിലും അകലുകയും ഫലസ്തീനിലെ ഇസ്രാഈല്‍ നരനായാട്ടില്‍ കണ്ണീര് കുടിക്കുന്ന ദേശത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിച്ചിരിക്കുകയുമാണ്. ട്രംപ് ഇറാനോടുള്ള നിലപാട് മയപ്പെടുത്താന്‍ കാരണം ഗള്‍ഫ് സഖ്യകക്ഷികളുടെ സമ്മര്‍ദമാണെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു നേരെ ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തലില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ നിലപാട് മാറ്റം. ഇറാനില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകരോട് അത് തുടര്‍ന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, പൊടുന്നനെയാണ് തന്റെ നിലപാടുകളില്‍ മാറ്റംവരുത്തിയത്.

അറബ് സഖ്യകക്ഷികളില്‍ നിന്നുള്ള നയത ന്ത്രപരമായ സമ്മര്‍ദ്ദവും യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകളും യു.എസിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിന്റെ സൈനിക ഇടപെടല്‍ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും ആ ഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഈജിപ്ത്, ഒമാന്‍, സഊദി അറേബ്യ, ഖത്തര്‍ എന്നിവിട ങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കു കയായിരുന്നു.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് പിന്നില്‍ എന്താണെന്നത് സമാധാനശ്രമങ്ങളുടെ മേലുള്ള ഭീഷണിയായി നിലനില്‍ക്കുകയാണ്. ട്രംപിന്റെ മനസില്‍ എന്താണെന്ന് അറിയാന്‍ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ വാക്കുകള്‍ ആശങ്കകള്‍ക്ക് അടിത്തറയി ടുകയാണ്. ഇറാനിലെ സാഹചര്യങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഇറാനെതിരായ നടപടികളില്‍ നിന്നും പിന്‍വാങ്ങണമെന്ന് സഊദി അറേബ്യ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഖത്തറും ഒമാനും ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും സംഘര്‍ഷാവസ്ഥ അയയാന്‍ കാരണമായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജി.സി.സി കൗണ്‍സിലിലെ രാജ്യങ്ങള്‍ക്ക് ഇറാനുമായി വ്യത്യസ്ഥ ബന്ധമാണുള്ളതെങ്കിലും ഇറാന്റെ പരമോന്നത നേതാവിനെ മാറ്റുകയോ സര്‍ക്കാര്‍ സംവിധാനം തകരുകയോ ചെയ്താല്‍ ഇതിന്റെ അലയൊലികള്‍ ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്.

2003 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനി വേശം നടന്ന ശേഷം പിന്നീട് അല്‍ഖാഇദയുടേയും ഐ.സിന്റേയും വളര്‍ച്ചക്ക് കാരണമായത് ഇതിന് തെളിവായി ജി.സി.സി രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പരമാധികാര രാഷ്ട്രങ്ങളില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് മുതലെടുപ്പ് നടത്തുക മാത്രമല്ല, ഭരണകൂടങ്ങളെ അട്ടിമരിക്കുകയും ചെയ്യുകയെന്ന ഭ്രാന്തന്‍ സമീപനവുമായി മുന്നോട്ടുപോകാന്‍ തയാറെടുക്കുന്ന ട്രംപിന് ലഭിച്ച ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇറാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ലോകം തന്റെ കൈയ്യിലെ കളിപ്പാവയല്ലെന്ന ബോധ്യം ഇറാന്‍ സംഭവങ്ങള്‍ ട്രംപിന് സമ്മാനിച്ചുവെന്നത് ആശ്വാസകരമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

ഇലകളറിയുമോ തീരാമോഹം

മാണിയുള്ള കാലത്ത് കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞ് പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സി.പി.എം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്.

Published

on

കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്നു കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി. കെ.എം മാണിയെ കോഴമാണി എന്ന് വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കലാപമുയര്‍ത്തിയ ഇടതുപക്ഷം പിന്നീട് ആ മുന്തിരിക്കുലയെ മോഹിച്ച് വിളി മാണിസാര്‍ എന്നാക്കിയിരുന്നു. മാണിയുള്ള കാലത്ത് കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞ് പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സി.പി.എം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്. പിന്നീട് കോഴയുടെ പേരില്‍ ചുരുട്ടി വച്ച ആ വിരിപ്പ് പിന്നീട് സംസ്ഥാന സമ്മേളന വേദിയില്‍ വീണ്ടും വിരിച്ചു. ഇക്കാലയളവിലാണ് ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് ഇടത് സര്‍ക്കാറിന്റെ വിജിലന്‍സ് പാടുപെട്ടു കണ്ടു പിടിച്ചത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവരെ ഇടതിനെ മോഹിപ്പിച്ചു നടന്ന മാണി പിന്നീട് മനം മാറ്റി. അപ്പോഴേക്കും വിജിലന്‍സി റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞിരുന്നു. മാണി പൊടീം തട്ടി പോവുകേം ചെയ്തു. കോഴ മാണിയില്‍ മാണി സാറിലേക്ക് സി.പി.എം നാക്കിനെ മാറ്റിയപ്പോള്‍ മകന്‍ ജോസ് മോന് അധികാരത്തോട് കലശലായ മോഹം. പിന്നെ ഒന്നും നോക്കിയില്ല തങ്ങളെ അഴിമതിക്കാരെന്ന് മുന്‍പ് വിളിച്ചവന്‍മാരുടെ കൂടെ തോളില്‍ കയ്യിട്ടൊരു പോക്കങ്ങു പോയി. മീനച്ചിലറില്‍ വെള്ളം പിന്നെയും കുറെ ഒഴുകി.

അപ്പന് ആനയുണ്ടെന്ന് കരുതി മകന് തഴമ്പുണ്ടാവില്ലെന്ന് ആര്‍ക്കറിയില്ലെങ്കിലും പാലാക്കാര്‍ക്ക് നന്നായി അറിയാം. ജോസ് മോനെ പാല പറ്റിച്ചു. കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി 1975 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. പരാജയമില്ലാത്ത, തുടര്‍ച്ചയായ 13 തിരഞ്ഞെടുപ്പുകള്‍ നേരിട്ടു കെ.എം മാണി എന്ന മാണിസാര്‍. പക്ഷേ മകന്‍ പാര്‍ട്ടി ചെയര്‍മാനായതോടെ സ്വന്തം വാര്‍ഡില്‍ പോലും തോറ്റു പതിറ്റാണ്ടുകളായി കൈവശം വെച്ച പാലാ മുനിസിപ്പാലിറ്റി കൂടി കൈമോശം വന്നതാണ് ആകെയുള്ള പാര്‍ട്ടിയുടെ ഇക്കാലയളവിലെ വളര്‍ച്ച. എന്നാല്‍ പിന്നെ ഇടതിനൊപ്പം രാജ്യസഭയെങ്കില്‍ രാജ്യസഭ തന്നെ. ഇടതിന്റെ കുത്തൊഴുക്ക് ഇരട്ടച്ചങ്കന്റെ ഏതാണ്ടൊക്കെ എന്ന് കൂവിയിട്ടും രണ്ടിലയ്ക്ക് പക്ഷേ ഇടതില്‍ വേണ്ടത്ര കിളിര്‍ക്കാനാവുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ജോസ്‌മോനും പാര്‍ട്ടിയും തിരിച്ചറിഞ്ഞു.

പണ്ട് അപ്പനുള്ളപ്പോള്‍ പാര്‍ട്ടി പിളരുന്തോറും വളരുമെന്നും വളരുന്തോറും പിളരുമെന്നൊക്കെ സിദ്ധാന്തമൊക്കെ ഇറക്കിയിരുന്നു. പക്ഷേ അപ്പനല്ലല്ലോ മകന്‍. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോസും പാര്‍ട്ടിയും ഒരു കാര്യം തിരിച്ചറിഞ്ഞു. സ്വന്തം ബൂത്തിലും പാലായിലും എന്തിനേറെ പറയുന്നു കോട്ടയത്തു പോലും പാര്‍ട്ടിക്ക് ഇപ്പോള്‍ മേല്‍വിലാസമില്ലാതായിരിക്കുന്നു. ഇനി രണ്ടിലയുടെ വാട്ടം മാറ്റാന്‍ പുഴിക്കടകനായി യു.ഡി.എഫിലേക്ക് ചാടിയാലോ എന്ന് പാര്‍ട്ടിക്കാര്‍ അടക്കം പറഞ്ഞ് തുടങ്ങി. ജോസിനും അത്തരമൊരു മോഹം പൂവിട്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഏക മന്ത്രിയെ പിണറായിയും സി.പി.എമ്മും ചാക്കിട്ടതോടെ താനില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചു.

പാര്‍ട്ടിയും ജോസും പെട്ടു. പാര്‍ട്ടി ജനാധിപത്യവും കര്‍ഷക പ്രേമവുമൊക്കെ വലിയ വായില്‍ പറയുന്ന മുന്‍നിര നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ നേരും നെറിയും കാണിക്കേണ്ട സുപ്രധാന ഘട്ടത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു. സ്ഥാനമാനങ്ങളും ‘സ്ഥാവരജംഗമസ്വത്തു’ക്കളും കൈമോശം വരുമെന്ന് തോന്നിയാല്‍ ജനാധിപത്യ രാഷ്ട്രീയ മര്യാദയൊക്കെ ആര് നോക്കാന്‍? വിവിധ കേരള കോണ്‍ഗ്രസുകളില്‍ മുന്‍കാലങ്ങളിലുണ്ടായ പിളര്‍പ്പുകളെ പോലെയാകില്ല മാണി കോണ്‍ഗ്രസില്‍ ഇനിയുണ്ടാകുന്ന പിളര്‍പ്പിന്റെ അനന്തരഫലം. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രശാലിയുടെ അഭാവത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് കൂടി സംഭവിച്ചാല്‍ പിന്നെ പാര്‍ട്ടി ചിഹ്നം കാണണമെങ്കില്‍ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നിടത്ത് പോകേണ്ടി വരും. ഇതോടെ രണ്ടില വെറും ഇലയായി മാറുമെന്ന ഘട്ടമായി. അല്ലെങ്കില്‍ തന്നെ ഉപ്പുവെച്ച കലം പോലെയുള്ള പാര്‍ട്ടി ഇനി ഒരു പിളര്‍പ്പുകൂടി താങ്ങില്ലെന്ന് കണ്ടറിഞ്ഞ ജോസും പാര്‍ട്ടിയും തല്‍ക്കാലം ഇടതില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. അപ്പോഴും പ്രശ്നം അവിടെ കിടക്കുകയാണ്.

ഇടതില്‍ തുടരുമ്പോഴും 3 തുടരുമ്പോഴും കണ്ണ് യു.ഡി.എഫില്‍ വെച്ചുകൊണ്ടാണ് ജോസ് കെ മാണി മുന്നോട്ടു പോകുന്നത്. ഇടതിനോട് ചോദിച്ചത് 13 സീറ്റാണ്. ഒന്നില്‍ പോലും ഗ്യാരന്റി ഇല്ല. പോരാത്തതിന് പാര്‍ട്ടി ചെയര്‍മാന് പാലയില്‍ വേരോട്ടമില്ല. കോട്ടയം ജില്ലയില്‍ ഒരിടത്തും ഇടതില്‍ നിന്നാല്‍ ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും കാട്ടാന കരിമ്പിന്‍ തോട്ടത്തില്‍ മേഞ്ഞ പോലെയാണ് പാര്‍ട്ടിയുടെ അവസ്ഥ തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരിടത്തും രണ്ടിലയില്ല. എന്തായാലും ജോസ് മോന്റെ ഇളക്കം കാരണം ഉറക്കം നഷ്ടമായ ഇടതും പിണറായിയും മാണി കോണ്‍ഗ്രസിനെ മുന്നണിയില്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനായി പൂഴിക്കടകനുമായി ഇറങ്ങിയിരിക്കുകയാണിപ്പോള്‍. കോഴ മാണിയെന്നും നരകത്തില്‍ കെടാത്ത തീയും ചാവാത്ത പുഴുക്കളുമൊക്കെ കാത്തിരിക്കു മെന്നൊക്കെ വിളിച്ചു കൂവിയവരാണെന്ന കാര്യം തല്‍ക്കാലം മറക്കുകയാണ്.

കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം അങ്ങ് ഇറക്കി. വരാനിരിക്കുന്ന തലമുറ കെ.എം മാണിസാര്‍ ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഒരു സ്മാരകം വേണ്ടത് തന്നെ. അത് സി.പി.എം കാലത്ത് തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാനായി ഓവര്‍ടെം പണിയെടുത്ത നേതാ ക്കളാണ് നിലവിലെ ഭരണക്കാര്‍. 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ജോസൊന്ന് കണ്ണ് തിരുമ്മിയപ്പോള്‍ പൊന്തിവന്നുവെന്നത് സി.പി.എമ്മും ഇടത് മുന്നണിയും ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഗതികേടിന്റെ ആഴം കൂടിയാണ് വെളിപ്പെടുത്തുന്നത്. എന്റെ വക കോഴമാണിക്ക് 500 എന്ന് സാമുഹിക മാധ്യമങ്ങളിലൂടെ പരിഹാസം ചൊരിയുകയും മാണിന്നുമൊക്കെ കാച്ചിയവര്‍ ഇനി മാണി സാറിന്റെ സ്മാരകം കാണുമ്പോള്‍ എങ്ങിനെ സഹിക്കുമോ എന്തോ?.

 

 

 

 

Continue Reading

editorial

ക്ഷാമബത്തയിലെ സര്‍ക്കാര്‍ ചതി

ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.

Published

on

ക്ഷാമബത്ത (ഡി.എ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. നിയമപരമായി നിര്‍ബന്ധമായും നല്‍കേണ്ട ആനുകൂല്യമല്ല ഡി.എ എന്നും ഇത് നല്‍കുന്ന കാര്യത്തില്‍ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല സര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നുമാണ് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌റ് പ്ലീഡര്‍ വഴി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡി.എ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ രീതിയാണ് തുടരുന്നതെന്നും ഇതുപ്രകാരം അഡീഷണല്‍ ഡി.എ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും ഡി.എ കുടിശ്ശികയുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം. ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.

ആറു ഗഡുക്കളായി 18 ശതമാനമാണ് കേരളത്തിലെ നിലവിലെ ക്ഷാമബത്ത കുടിശിക. ഇത്രമേല്‍ ഡി.എ കുടിശികയാക്കിത്തീര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന ധനകാര്യവകുപ്പിന് മാത്രം അവകാശപ്പെട്ടതാണെന്നതില്‍ രണ്ടഭിപ്രായത്തിനിടമില്ല. ധനകാര്യ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നതാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഒരു നയാപൈസപോലും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ഈ യമണ്ടന്‍കുടിശിക.

ബീഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ജീവനക്കാരുടെ അവകാശമായ ക്ഷാമബത്ത പൂര്‍ണമായും നല്‍കിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലാകട്ടെ ഒന്നും രണ്ടും ഗഡുക്കളെന്ന മാന്യമായ കുടിശികയേ കൊടുത്തുവീട്ടാനുള്ളൂ. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമെന്ന ക്രെഡിറ്റും പിണറായി സര്‍ക്കാര്‍ കഴുത്തിലണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഈ കിട്ടാക്കണക്കുകള്‍ക്കിടയിലും ഉന്നത ഉദ്യോഗസ്ഥരുടെ വിഹിതം കൊടുത്തു തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശുഷ്‌കാന്തിയാണ് കാ ണിച്ചിരിക്കുന്നത്.

സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരോട് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സമീപനം സ്വീകരിക്കുമ്പോഴാണ് ഉന്നതരോടുള്ള ഈ കരുതലും തലോടലും. ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നല്‍കുന്നതും.
ക്ഷാമബത്ത കുടിശിക പൂര്‍ണമായും (18 %) കൊടുക്കണ മെങ്കില്‍ 468 കോടി രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്. ഇത് കൃത്യമായി കൊടുക്കാതെ നീട്ടി കൊണ്ടു പോയതാണ് പ്രതിമാസ കുടിശിക ഉയരാന്‍ കാരണം.

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 26 കോടിയാണ്. ഏഴു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 182 കോടിയാണ്. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്ത് ഫണ്ട് ദൗര്‍ലഭ്യത്തിനിടയാക്കിയതെന്ന പതിവുപല്ലവി മാത്രമാണ് സര്‍ക്കാറിന് ഈ കെടുകാര്യസ്ഥതക്ക് ന്യായീകരണമായി പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയിലുള്ള നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതടക്കമുള്ള വിഷയമാണ് സുപ്രീംകോടതിയിലുള്ളത്. കുടിശ്ശികയായ ക്ഷാമബത്ത കുള അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതിയിലുള്ളത്.

വ്യാഴാഴ്ച ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് ജനുവരി 22 ലേക്ക് മാറ്റിയി രിക്കുകയാണ്. ഡി.എം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം നിയമപരമായും സംഘടനാപരമായും പോരാട്ടം നടത്തുമ്പോള്‍ സി.പി.എം അനുകൂല സംഘടനകള്‍ ദീക്ഷിക്കുന്ന മൗനം ഉദ്യോഗസ്ഥ സമൂഹത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയുള്ളൂ. ആന്റണി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നാരോപിച്ച് ഒരുമാസക്കാലം സമരത്തിനിറങ്ങിയവരാണ് ഇപ്പോള്‍ വാ തുറക്കാനാവാതെ മാളത്തിലൊളിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ പേരില്‍ എല്ലാ വിഭാഗം ജനങ്ങളോടും ശത്രുതാപരമായ സ്വീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അതില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്നതാണ് ഈ സത്യവാങ്മൂലം തെളിയിക്കുന്നത്.

 

Continue Reading

editorial

ശബരിമല: ഇടതുമുന്നണിക്ക് കുരുക്ക് മുറുകുന്നു

ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന വാര്‍ത്താ പരമ്പരകളില്‍ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്.

Published

on

ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന വാര്‍ത്താ പരമ്പരകളില്‍ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ, ഈ കേസ് കേവലമൊരു മോഷണത്തിനപ്പുറം രാഷ്ട്രീയവും ഭരണപരവുമായ വന്‍ അഴിമതിയായി പരിണമിച്ചിരിക്കുന്നു.

ശബരിമല സന്നിധാനത്തെ ശ്രീകോവില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നതിനെന്ന പേരില്‍ പുറത്തേക്ക് കടത്തി സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇതിനായി ഉപയോഗിച്ച സ്വര്‍ണത്തില്‍ കിലോക്കണക്കിന് കുറവുണ്ടായെന്നും വന്‍ ഗൂഢാലോചന നടന്നെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്.ഐ.ടിയെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയുടെ മകന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാലാണോ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് രജിസ്റ്റര്‍ ചെയ്ത അന്നുമുതല്‍ ആ ശുപത്രിയില്‍ കഴിയുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്.ഐ.ടി അറസ്റ്റു രേഖപ്പെടുത്തിയത്.

ശങ്കരദാസിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ’ എന്ന് കേസ് പരിഗണിക്കവേ കോടതി നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ശങ്കരദാസ് അ ബോധാവസ്ഥയിലാണെന്ന പ്രതിഭാഗം വാദത്തിന് വിരുദ്ധമായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ വേഗത്തിലായത്. ശങ്കരദാസിന്റെ അറസ്റ്റ് ഇടതു മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. കേസില്‍ അറസ്റ്റിലായവരില്‍ ഉണ്ണികൃഷ്ണന്‍ പോ റ്റിയും തന്ത്രിയും ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടതുമു ന്നണിയുടെ പ്രധാന നേതാക്കളാണ്.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമലയില്‍ നടന്ന കൊള്ളയില്‍ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഓരോരുത്തരായി പിടിയിലാകുന്നത് ഇടതുമുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു.

കേസില്‍ ഇതിനകം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ളവരോ മുന്നണിയിലെ ഉന്നത പദവികള്‍ അലങ്കരിച്ചവരോ ആണെന്നത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന വാദത്തിന് ഈ സംഭവങ്ങള്‍ കൂടുതല്‍ കരുത്തു പകരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെയാണ് ശങ്കരദാസ് ഈ ക്രമക്കേടുകളില്‍ പങ്കാളിയായതെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വിശ്വാസികളുടെ പണവും വഴിപാടുകളും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ എന്നെ വേലി ചാടി വിളവു തിന്നുന്ന കാഴ്ചയാണിവിടെ കാണുന്നത്.

തന്ത്രിയെയും മുന്‍ മേല്‍ശാന്തിയെയും പോലുള്ള ആത്മീയ സ്ഥാനീയര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്നത് കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. സി.പി.ഐയെ സംബന്ധിച്ചിടത്തോളം ഈ അറസ്റ്റ് വലിയ തിരിച്ചടിയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക്, തങ്ങളുടെ മുതിര്‍ന്ന നേതാവ് ഇത്തരമൊരു കേസില്‍ പ്രതിയായത് ജനങ്ങളോട് വിശദീകരിക്കുക പ്രയാസകരമായിരിക്കും.

ഇടതുമുന്നണിക്ക് ശബരിമല വിഷയം നേരത്തെ തന്നെ രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയി ട്ടുള്ളതാണ്. പുതിയ വെളിപ്പെടുത്തലുകള്‍ വിശ്വാസികള്‍ ക്കിടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കു. ഈ കേസില്‍ കേവലം ഏതാനും വ്യക്തികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പാവില്ല. സുതാര്യമായ അന്വേഷണം അനിവാര്യമാണ്. സ്വര്‍ണ്ണം എങ്ങോട്ടാണ് കടത്തിയത്? ഇതിന് പിന്നില്‍ വലിയ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?

ദേവസ്വം ബോര്‍ഡിലെ പരിശോധനാ സംവിധാനങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ ണ്ണമായും വീണ്ടെടുക്കാനും അത് പുനര്‍നിര്‍മ്മിക്കാനും അടിയന്തര നടപടികളും വേണം. ശബരിമലയെ രാഷ്ട്രീയക്കാരുടെ വിഹാരരംഗമാക്കി മാറ്റുന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എങ്കില്‍ മാത്രമേ തകര്‍ന്നുപോയ വിശ്വാസ്യത അല്‍പ്പമെങ്കിലും വീണ്ടെടുക്കാന്‍ അവര്‍ക്ക് സാധിക്കു.

Continue Reading

Trending