Connect with us

main stories

സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമായ പ്രഖ്യാപനം

പൗരന്മാരോട് ചെലവു ചുരുക്കലിനും സാമ്പത്തിക അച്ചടക്കത്തിനും നിര്‍ദേശിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.

Published

on

പൗരന്മാരോട് ചെലവു ചുരുക്കലിനും സാമ്പത്തിക അച്ചടക്കത്തിനും നിര്‍ദേശിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇന്ത്യയെ അത് രൂക്ഷമായി ബാധിക്കുമെന്നും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പലയിടങ്ങളിലും സിലിണ്ടറിനായി ആളുകള്‍ കിലോമീറ്റര്‍ ക്യൂ നില്‍ക്കവേ സിലിണ്ടറുകള്‍ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്നായിരുന്നു അന്ന് സര്‍ക്കാറിന്റെ വാദം. എന്നാല്‍ സര്‍ക്കാറിന്റെ അവകാശ വാദങ്ങള്‍ക്ക് നേര്‍വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതകങ്ങള്‍ക്ക് ഒറ്റയടിക്ക് ആയിരം രൂപയോളം വര്‍ധിച്ചപ്പോള്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണവില കുതിച്ചുയര്‍ന്നുവെന്നു മാത്രമല്ല, പ്രതിസന്ധി തരണം ചെയ്യാനാകാതെ നിരവധി സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുകയും ചെയ്തു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണത്തില്‍ നഗര – ഗ്രാമ വ്യത്യാസമില്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിനു പുറമെ ഇവക്കുള്ള സബ്സിഡി ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സര്‍ക്കാറിന്റെ കൈയ്യില്‍ നില്‍ക്കുന്നില്ലെന്നു മാത്രമല്ല, വളര്‍ച്ചയുടെയും തകര്‍ച്ചയുടെയുമൊന്നും വ്യക്തമായ ചിത്രങ്ങള്‍പോലും അവരുടെ പക്കലില്ലെന്നുമാണ് യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ഈ പ്രസ്താവനകള്‍ വിളിച്ചറിയിക്കുന്നത്.

വിദേശനാണ്യ ശേഖരവും പുറത്തേക്കൊഴുകുന്ന പണവും തമ്മിലുള്ള അന്തരം മുമ്പൊന്നുമില്ലാത്ത വിധം വര്‍ധിച്ചുവരുന്ന അവസ്ഥയിലാണ് രാജ്യം നിലവിലുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നതോടെ ഈ വ്യത്യാസം ഇനിയും വര്‍ധിക്കും. എന്നാല്‍ ഗൗരവതരമായ ഈ യാഥാര്‍ത്ഥ്യം തുറന്നുപറയാതെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിദഗ്ധമായി മൂടിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ പൂഴ്ത്തിവെപ്പിന്റെ അനിവാര്യമായ പരിണിതഫലമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെല്ലാം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടാണ്. ഇന്ധന ഉപയോഗം കുറക്കുന്നതിലൂടെ ഇറക്കുമതി നിയന്ത്രിച്ച് രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം സംരക്ഷിക്കാന്‍ സഹായിക്കണം, ജോലി ആവശ്യങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ പൊതു ഗതാഗതത്തെയും കാര്‍പൂളിങ് സംവിധാനത്തേയും ഇലക്ട്രിക് വാഹനങ്ങളേയും ആശ്രയിക്കണം, ദീര്‍ഘദൂര ചരക്കുകടത്തിന് പരമാവധി റെയില്‍വേയെ ആശ്രയിക്കണം, മറ്റൊന്ന് വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്നിങ്ങനെ നീണ്ടുപോവുകയാണ് ഈ ഉപദേശങ്ങള്‍. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മറ്റൊരു അഭ്യര്‍ത്ഥന. ഇതെല്ലാം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.

Advertisement

ഭരണകൂടത്തിന്റെ വീഴ്ച്ചകളുടെ പാപഭാരം രാജ്യത്തെ സാധാരണക്കാര്‍ ഏറ്റെടുക്കണമെന്ന ധ്വനിയാണ് ഇതില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന ധാരണയാണ് ഈ ധിക്കാരപരമായ സമീപനത്തിലേക്ക് ഭരണകൂടത്തെ നയിക്കുന്നത്. നോട്ടുനിരോധനം പോലെയുള്ള സര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങളത്രയും ജനങ്ങള്‍ ക്ഷമയോടെ ഏറ്റുവാങ്ങിയതാവണം സര്‍ക്കാറിന് പ്രേരണയായിത്തീരുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് മോദിയും കൂട്ടരും തിരിച്ചറിയാതെ പോവുകയാണ്.

അന്നന്നത്തെ ജീവിതത്തിന് അന്നന്ന് വരുമാനം കണ്ടെത്തുന്ന കര്‍ഷകരും തൊഴിലാളികളുമെല്ലാം എന്ത് വര്‍ക്ക് അറ്റ് ഹോമിനെയാണ് ആശ്രയിക്കുക. അത്യാവശ്യത്തിന് മാത്രം വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഗ്രാമീണരായ മനുഷ്യര്‍ ഇനി എങ്ങോട്ടാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. സര്‍ക്കാര്‍ പറയുമ്പോഴേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കോര്‍പറേറ്റ് മേഖലക്ക് ഒരു ഉപദേശവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പദ് വ്യവസ്ഥക്ക് ഏല്‍പ്പിച്ച ആഘാതം നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവായാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്. എണ്ണവില വര്‍ധനവ് അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനും കുടുംബ ബജറ്റുകള്‍ താളം തെറ്റുന്നതിലേക്കും എത്തിക്കും. ഇന്ധന വില വര്‍ധവിലുള്ള ജനരോഷം കുറക്കാനും വില വര്‍ധനവിനെ ന്യായീകരിക്കാനുമാണ് പ്രതിസന്ധി രൂക്ഷമെന്ന് ധ്വനിപ്പിക്കുന്ന മോദിയുടെ വാക്കുകള്‍. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ലക്നോവില്‍ ജ്വല്ലറി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജ്വല്ലറി മേഖലയെ തകര്‍ക്കുന്നതാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെന്നാണ് വിമര്‍ശനം. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകളായ ടൈറ്റന്‍, കല്യാണ്‍ ജ്വല്ലേഴ്സ്, സെന്‍കോ ഗോള്‍ഡ്, സ്‌കൈ ഗോള്‍ഡ്, തങ്കമയില്‍ ജ്വല്ലറി, പി.സി ജ്വല്ലറി, ത്രിഭുവന്‍ദാസ് തുടങ്ങിയവയുടെ ഓഹരികളെല്ലാം മോദിയുടെ അഭ്യര്‍ത്ഥനയില്‍ കൂപ്പുകുത്തി.ട്രാവല്‍ ആന്റ് ടൂറിസം, പൊതുമേഖലാ എണ്ണക്കമ്പനികള്‍ എന്നിവയുടെ ഓഹരികളും വീണു. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനക്കെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.

Advertisement

പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വര്‍ണ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തു കയും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രയാസകരമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ആരോപിച്ചു. തകര്‍ന്നുകിടക്കുന്ന സമ്പദ്ഘടനയെ സംബന്ധിച്ചടുത്തോളം കൂനിന്മേല്‍ കുരുവായി മാറാനേ ഈ പ്രഖ്യാപനങ്ങള്‍ ഉപകരിക്കുകയുള്ളൂ.

 

main stories

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഈ ‘പരീക്ഷ’ണം നീറ്റല്ല

നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍.

Published

on

By

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍. പരീക്ഷാ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ ക്രമക്കേടുകള്‍ മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് ഹര്‍ജി.

2024ലെ നീറ്റ് പരീക്ഷാ ക്രമക്കേടും സുപ്രീംകോടതിയുടെ ഇടപെടലുകളും നിലനില്‍ക്കേ, പുതിയ സംഭവം വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേ സമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമുണ്ടെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ദിനേശ് ബിവാല്‍, സഹോദരന്‍ മംഗിലാല്‍ ബിവാല്‍ എന്നിവരെ രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി സി.ബി. ഐക്ക് കൈമാറി. ഇരുവരും നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഇതുവരെ 15 പേരെ രാജസ്ഥാനില്‍ മാത്രം അറസ്റ്റു ചെയ്തിട്ടുണ്ട്. ചോര്‍ന്ന ചോദ്യപേപ്പര്‍ ഇരുവരും 30 ലക്ഷം രൂപക്ക് വാങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മുഖ്യ പ്രതികളിലൊരാളായ രാകേഷ് കുമാറില്‍ നിന്നും ഇരുവരും ചോദ്യപേപ്പര്‍ പണം നല്‍കി വാങ്ങിയത് കുടുംബത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ധന്‍ സിങ് രാത്തോഡിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ദിനേശ് ബിവാലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം മാത്യക ചോദ്യപേപ്പര്‍ എന്ന പേരില്‍ കേരളത്തിലേക്കും ഇത് എത്തിയെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ലഭിച്ചെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറിയിരുന്നു. ഇതില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരുണ്ടെന്നാണ് വിവരം. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.

നാസിക്കിലെ ഒരു പ്രസ്സിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാര്‍ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയര്‍ വഴി കൈമാറി. ഇയാള്‍ വഴി സിക്കറില്‍ ഈ നീക്കത്തന്റെ സൂത്രധാരന്‍ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, ജമ്മുകശ്മീര്‍, ബിഹാര്‍, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്‍ക്ക് കിട്ടി.

Advertisement

ആദ്യം കിട്ടിയ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പര്‍ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നല്‍കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25000 മുതല്‍ ലക്ഷങ്ങള്‍ വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. കേരളത്തില്‍ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാള്‍ വഴി കേരളത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ഈ മാതൃക പേപ്പര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെന്ന പേരില്‍ 410 ചോദ്യങ്ങളടങ്ങിയ ചോദ്യപ്പേപ്പറാണ് പ്രതികള്‍ പ്രചരിപ്പിച്ചത്.

 

Continue Reading

kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

നിയമസഭാ കക്ഷി യോഗം ഇന്ന്

Published

on

ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.
രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

 

Continue Reading

EDUCATION

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

85.20 മാണ് വിജയശതമാനം

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.

അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.

Advertisement

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.

 

Continue Reading

Trending