Connect with us

kerala

കോഴിക്കോട് മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി

പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Published

on

കോഴിക്കോട്: മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കണ്ടി സ്വദേശി യാസിന്‍ അറാഫത്തിനാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

വാക്കുതര്‍ക്കം രൂക്ഷമായതിനിടെ മകന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതെന്നാണ് അച്ഛന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെയും മറ്റൊരു മകന്‍ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മകന്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അബൂബക്കര്‍ സിദ്ദിഖ് നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

kerala

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ല; വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം അല്ലാതെയും രക്ഷാകര്‍ത്താക്കള്‍ പരാതി അറിയിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ജാതിമത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ വിത്തുകള്‍ പാകുന്നത് അംഗീകരിക്കാനാകില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളില്‍ നിന്നാണ്. ക്രിസ്മസ് ആഘോഷത്തിന് കുട്ടികള്‍ നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വയ്ക്കുന്നത് കുട്ടികളോടുള്ള ക്രൂരമായ നടപടിയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്.

‘എയ്ഡഡ് സ്‌കൂളായാലും അണ്‍ എയ്ഡഡ് സ്‌കൂളായാലും പ്രവര്‍ത്തിക്കുന്നത് ഈരാജ്യത്തെ നിയമത്തിനനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനസുരിച്ചാണ്. സങ്കുചിത രാഷ്ട്രീയ വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയത്തെ മാറ്റിയാല്‍ കര്‍ശനനടപടിയെടുക്കും. എതെങ്കിലും ഒരുമതത്തിന്റെ ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം വിവേചനം വച്ചുപുലര്‍പ്പിക്കില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശം നല്‍കും. കുട്ടികളെ കുട്ടികളെയായി കാണുക. അവരെ വര്‍ഗീയതയുടെ കളളികളില്‍ ഒതുക്കാതിരിക്കുക’ – വി ശിവന്‍കുട്ടി പറഞ്ഞു.

Continue Reading

kerala

മലയാളിയുടെ ശ്രീനിവാസന്‍ വിട; ഓര്‍മകളില്‍ ജീവിക്കുന്നൊരു കാലഘട്ടം

നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.

Published

on

കൊച്ചി: മലയാളിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വിടപറഞ്ഞു. പകരക്കാരില്ലാത്ത സംഭാവനകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരനാണ് ഇനി തന്റെ സിനിമകളിലൂടെ മാത്രം ജീവിക്കുക. നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.

കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടരയോടെ അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഭാഗധേയം നിര്‍ണയിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്‍.

താലൂക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തി. ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹം നാല് മണിയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു. ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1956ല്‍ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂള്‍ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡില്‍ സ്കൂളിലും കതിരൂര്‍ ഗവ. ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെനിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടി 1977ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.

ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന്‍ അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ *‘ആപ് കൈസേ ഹോ’*യാണ് അവസാന ചിത്രം. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയ്ക്കാണ് അദ്ദേഹം അവസാനമായി തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ ഒരു യുഗം അടയാളപ്പെടുത്തിയാണ് ശ്രീനിവാസന്റെ വിടവാങ്ങല്‍.

Continue Reading

kerala

നിലമ്പൂര്‍ തേക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില; രണ്ട് കഷ്ണങ്ങള്‍ക്ക് 31.85 ലക്ഷം

ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.

Published

on

മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ഇ-ലേലത്തില്‍ തേക്ക് തടികള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡ് വില. ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.

ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,43,000 രൂപ നിരക്കില്‍ 9,96,948 രൂപ ലഭിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതി ചേര്‍ത്തതോടെ ഒറ്റ കഷ്ണത്തിന്റെ വില 12,59,922 രൂപയായി.
സി ക്ലാസ് കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,21,000 രൂപ നിരക്കില്‍ 15,23,925 രൂപ ലഭിച്ചു. നികുതി ഉള്‍പ്പെടെ ഇതിന്റെ അന്തിമ വില 19,25,906 രൂപയായി. ഇതടക്കമാണ് വനംവകുപ്പിന് മൊത്തം 31,85,828 രൂപ ലഭിച്ചത്.

വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്കുതടിയാണ് മുറിച്ച് അരുവാക്കോട് ഡിപ്പോയില്‍ ലേലത്തിന് വച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ-ലേലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കി. വീട് നിര്‍മാണത്തിനായി സി കയറ്റുമതി ഇനത്തിലെ തേക്ക് തടിയാണ് തമിഴ്‌നാട് സ്വദേശി കൈവശമാക്കിയത്.

Continue Reading

Trending