X

ആനന്ദ സിങ് തിരിച്ചെത്തി; എല്ലാ എം.എല്‍.എമാരേയും നിയമസഭയിലെത്തിച്ച് കരുത്തുക്കാട്ടി കോണ്‍ഗ്രസ് ക്യാമ്പ്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ തങ്ങളുടെ എല്ലാ എം.എല്‍.എമാരേയും കോണ്‍ഗ്രസ് നിയമസഭയിലെത്തിച്ചു. അവസാന നിമിഷം പ്രതാഭ് പാട്ടീലും ആനന്ദ് സിങ് പാട്ടീലിനേയും നിയമസഭയിലെത്തിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ കരുത്തറിയിച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാരും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കും.

അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി റെഡ്ഡി സഹോദരങ്ങളിലെ എം.എല്‍.എയായ സോമശേഖര റെഡ്ഡി ഇതുവരെ നിയമസഭയിലെത്തിയില്ല. അവിശ്വാസ വോട്ടെടുപ്പില്‍ എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനേറ്റ വലിയ തിരിച്ചടിയാണ് സോമശേഖര റെഡ്ഡി നിയമസഭയിലെ അഭാവം.

രാവിലെ 11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നാലു മണിക്കാണ് അവിശ്വാസ വോട്ടെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ 110 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമുള്ളത്. ബി.ജെ.പിയുടെ 103 അംഗങ്ങളാണ് സഭയിലുള്ളത്. വൈകുന്നേരം നാലുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

chandrika: