india
ജിന്ന ടവറിനെതിരെ കലാപക്കൊടിയുമായി ബി.ജെ.പി
ജിന്ന ടവര്‍ എ.പി.ജെ അബ്ദുല്‍ കലാം ടവറെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം.
അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ചരിത്ര സ്മാരകമായ ജിന്ന ടവറിനെതിരെയും കലാപക്കൊടിയുമായി ബി.ജെ.പി. ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജിന്ന ടവര്‍ എ.പി.ജെ അബ്ദുല്‍ കലാം ടവറെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം. പാര്‍ട്ടിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എമ്മിന്റെ യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജിന്ന ടവറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിക്കുകയായിരുന്നു. ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പിയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തുണ്ട്.
എന്നാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ ആന്ധ്രയിലെ ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തയാറായിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ബി.ജെ. പി രാജ്യസഭാംഗം ജി.വി. എല്‍ നരസിംഹറാവു രംഗത്തെത്തി. നമ്മള് ആന്ധ്രയിലാണോ അതോ പാകിസ്താനിലാണോ ജീവിക്കുന്നതെന്ന് റാവു ട്വീറ്റ് ചെയ്തു. അതേസമയം ബി.ജെ.പിയുടെ വര്‍ഗീയ നീക്കത്തെ ഭരണകക്ഷിയായ വൈ.എസ്.ആര് കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി ഇത്രയും തരംതാഴരുതെന്ന് പാര്‍ട്ടി നേതാവ് ലെല്ല അപ്പി റെഡ്ഡി പ്രതികരിച്ചു.
‘ജിന്ന ടവര്‍ സ്വാതന്ത്ര്യത്തിന് മുമ്പ് നിര്‍മിച്ചതാണ്, അത് സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ്. ടവര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമേ സൃഷ്ടിക്കൂ’- അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാപക നേതാവ് എല്‍.കെ അദ്വാനി പാകിസ്താന് സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ സ്വാതന്ത്ര്യ സമര സേനാനിയും മതേതരവാദിയുമാണെന്ന് വിശേഷിപ്പിച്ചത് ഓര്‍ക്കണമെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.
india
കന്നട ജയില്‍ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനവ്യാപക റെയ്ഡ്; 30 മൊബൈല്‍ ഫോണുകള്‍ പിടികൂടി
അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവ തടയാനുള്ള നടപടികള്‍ ശക്തമാക്കിയതായി ജയില്‍ ഡിജിപി അലോക് കുമാര്‍ ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു.
മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വ്യാപക പരിശോധനയും റെയ്ഡും നടത്തിയത്. അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവ തടയാനുള്ള നടപടികള്‍ ശക്തമാക്കിയതായി ജയില്‍ ഡിജിപി അലോക് കുമാര്‍ ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ കലബുറുഗി, മംഗളൂരു, ശിവമൊഗ്ഗ എന്നിവയുള്‍പ്പെടെയുള്ള ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടികൂടി. ജയില്‍ വളപ്പിനുള്ളില്‍ കള്ളക്കടത്ത് വസ്തുക്കള്‍ക്കെതിരായ പരിശോധന സംസ്ഥാനത്തുടനീളം തുടരുകയാണെന്ന് ഡിജിപി വ്യക്തമാക്കി. കലബുറുഗിയില്‍ നിന്ന് 10 മൊബൈല്‍ ഫോണുകളും നാല് സിം കാര്‍ഡുകളും, മംഗളൂരുവില്‍ നിന്ന് ആറു ഫോണുകളും, ബല്ലാരിയില്‍ നിന്ന് നാല് ഫോണുകളും, ശിവമോഗ ജയിലുകളില്‍ നിന്ന് മൂന്ന് ഫോണുകളും നാല് സിം കാര്‍ഡുകളും കണ്ടെത്തി.
ഇതിനിടെ, ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നടത്തിയ പരിശോധനയില്‍ 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിതെന്ന് അലോക് കുമാര്‍ അറിയിച്ചു. തിരച്ചിലിന് നേതൃത്വം നല്കിയ എസ്പി അന്‍ഷു കുമാറിനെയും ജയിലര്‍ ശിവകുമാറിനെയും ഡിജിപി അഭിനന്ദിച്ചു. തിരച്ചില്‍ സംഘത്തിന് 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മയക്കുമരുന്ന് വസ്തുക്കള്‍, കത്തികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. മംഗളൂരു ജില്ല ജയിലില്‍ ചൊവ്വാഴ്ച രാത്രി രണ്ട് ബ്ലോക്കുകളിലെ തടവുകാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ്ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് ശരണബസപ്പ നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്കിടെയാണ് എ, ബി ബ്ലോക്കുകളിലെ തടവുകാര്‍ ബഹളം വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു.
Cricket
ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി
ന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന അഞ്ചാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിനാണ് ഇന്ത്യ കീഴടക്കയത്. ഇന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഇന്ത്യക്കായി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റുമെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. എന്നാല്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് അടിച്ചുതകര്‍ത്തതോടെ ടീം നാലോവറില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ സ്കോര്‍ 67 ലെത്തി. ആ ഘട്ടത്തില്‍ 47 റണ്‍സും ഡി കോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഏഴാം ഓവറില്‍ 13 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സ് മടങ്ങി.
ഡി കോക്ക് അര്‍ധസെഞ്ചുറി തികച്ചു. 30 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചതോടെ ടീം പത്തോവറില്‍ 118 റണ്‍സെടുത്തു. 35 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ്(31), എയ്ഡന്‍ മാര്‍ക്രം(6), ഡൊണോവന്‍ ഫെരെയ്ര (0) എന്നിവര്‍ പുറത്തായി. മാര്‍ക്രമിനെയും ഫെരെയ്രയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി.
ജേവിഡ് മില്ലര്‍ 18 റണ്‍സും ജാേര്‍ജ് ലിന്‍ഡെ 16 റണ്‍സുമെടുത്തു. മാര്‍കോ യാന്സന് 14 റണ്‍സുമെടുത്തു. ഒടുവില്‍ 200 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റെടുത്തു.
സഞ്ജു സാംസണും അഭിഷേക് ശര്‍മയും പവര്‍പ്ലേയില്‍ ഫോമായി. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ അഭിഷേക് ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തടിച്ചത്. ആദ്യ രണ്ടോവറില്‍ ടീം 25 റണ്‍സെടുത്തു. നാലാം ഓവറില്‍ മൂന്നുഫോറുകളടക്കം 14 റണ്‍സ് സഞ്ജു നേടി. അഞ്ചോവറില്‍ ടീം 56 റണ്‍സിലെത്തി. എന്നാല്‍ ആറാം ഓവറില്‍ അഭിഷേക് ശര്‍മ പുറത്തായി. താരം 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.
തിലക് വര്‍മയും സഞ്ജുവും വെടിക്കെട്ട് തുര്‍ന്നതോടെ ഒന്‍പത് ഓവറില്‍ ഇന്ത്യ 97 റണ്‍സിലെത്തി. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് സഞ്ജു മടങ്ങി. സൂര്യകുമാര്‍ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്തു.
പിന്നീട് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിംങ് നടത്തി. 4-ാം ഓവറില്‍ 27 റണ്‍സാണ് ടീം അടിച്ചെടുത്തത്. തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 15 ഓവറില്‍ 170 റണ്‍സിലെത്തി. ഹാര്‍ദിക് 16 പന്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
പിന്നാലെ ഇന്ത്യ 18 ഓവറില്‍ ഇരുന്നൂറ് കടന്നു. 25 പന്തില്‍ നിന്ന് അഞ്ച് വീതം ഫോറുകളും സിക്സറുകളും അടക്കം 63 റണ്‍സ് പാണ്ഡ്യയെടുത്തു. തിലക് വര്‍മ 42 പന്തില്‍ നിന്ന് 73 റണ്‍സെടുത്തു.
20 ഓവറില്‍ 231 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.
india
ജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന് എം.പി
രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന് (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന് എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന് ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്കിയിരുന്നെങ്കില്, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
kerala3 days ago‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
-
india2 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
