Connect with us

Video Stories

അറബ് നേതാക്കളുമായി ഉന്നത ബന്ധം, പ്രവാസികളുടെ ഉറ്റതോഴന്‍

Published

on

ഡോ. പുത്തൂര്‍ റഹ്മാന്‍

റബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ഇത്ര ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ഇന്ത്യന്‍ മന്ത്രിയും ഇ. അഹ്മദ് സാഹിബിനെ പോലെ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക സന്ദേശവുമായി യുഎഇലെത്തി അന്ന് യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ കണ്ട ഔദ്യോഗിക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക സന്ദേശവുമായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനെയും ഇപ്രകാരം അദ്ദേഹം കണ്ടിട്ടുണ്ട്.

ശൈഖ് ഖലീഫയെ കൂടാതെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി തുടങ്ങിയവരുമായി അദ്ദേഹത്തിന് നിരന്തര ബന്ധമുണ്ടായിരുന്നു. ഫുജൈറ ഭരണാധികാരിയെ ഏഴിലധികം തവണ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

സഊദി രാജാവായിരുന്ന അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ്, ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ് തുടങ്ങിയവരെ പല തവണ നേരിട്ടു കാണുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം. കഅ്ബ കഴുകുന്ന പുണ്യ ചടങ്ങില്‍ നിരവധി തവണ പങ്കെടുക്കാന്‍ കഴിഞ്ഞ അപൂര്‍വതയും ഇ. അഹ്മദ് സാഹിബിന് മാത്രം സ്വന്തമായതാണ്. ബഹ്‌റൈന്‍ രാജാവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ബഹ്‌റൈന്‍ കെ.എം.സി.സിക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നേടിക്കൊടുക്കാന്‍ സഹായിക്കുകയുണ്ടായി.

ഗുലാം നബി ആസാദ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഓപണ്‍ സ്‌കൈ പോളിസി നടപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രവാസികളുടെ വിമാന യാത്രയിലെ നിരക്കുകൊള്ള ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലക്കാണ് ഓപണ്‍ സ്‌കൈ പോളിസിക്ക് വേണ്ടി അദ്ദേഹം വാദിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളം ആരംഭിക്കുന്നതിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ അഹ്മദ് സാഹിബിന് സാധിച്ചു. സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സഹായകമായിരുന്നു. അതിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.

അതുപോലെ, ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ റമദാന്‍ പോലുള്ള പുണ്യ വേളകളില്‍ ഭരണാധികാരികളുടെ മാപ്പ് ലഭിച്ച് പുറത്തിറങ്ങാന്‍ സഹായിക്കുന്നതിലേക്കും ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടിരുന്നുവെന്നതും സ്മര്‍ത്തവ്യമാണ്. ഇന്ത്യയിലുടനീളം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം വിദേശ കാര്യ സഹ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായിക്കുകയുണ്ടായി.

മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് തുടങ്ങാന്‍ ഇ. അഹ്മദ് സാഹിബിന്റെ നീക്കങ്ങള്‍ ശ്‌ളാഘനീയമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതല്ലല്ലോ. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ അദ്ദേഹം ശക്തമായ സമ്മര്‍ദവും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായും മറ്റും കുടുങ്ങിയ നിരവധി ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ അദ്ദേഹം തന്നാലാകുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ന്യൂനപക്ഷ-അധ:സ്ഥിത സമൂഹങ്ങളുടെ ഉന്നമനത്തിന് വേണ്ടി പട പൊരുതിയ മുസ്‌ലിം ലീഗിന്റെ ജിഹ്വയായ ചന്ദ്രികയില്‍ ഒരുകാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ള അദ്ദേഹം അവസാനം പങ്കെടുത്ത പരിപാടിയും ചന്ദ്രികയുടേതായിരുന്നു. ചന്ദ്രിക നവീകരണവുമായി ബന്ധപ്പെട്ട് ദുബൈ കെഎംസിസി അടുത്തിടെ ദുബൈയില്‍ സംഘടിപ്പിച്ച പ്രചാരണ ചടങ്ങിലായിരുന്നു അത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ചന്ദ്രികയുടെ പൂര്‍വകാല ചരിത്രവും നാള്‍വഴികളും അദ്ദേഹം സദസ്സുമായി പങ്കു വെച്ചത് ഏവര്‍ക്കും ഹൃദയാവര്‍ജകമാകുന്ന വിധത്തിലായിരുന്നു.

ഞാന്‍ ബ്രിട്ടനിലെ കിംഗ്‌സ് കോളജ് ഹോസ്പിറ്റലില്‍ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന സമയത്ത് എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കിയത് ഈ വേളയില്‍ ഓര്‍ക്കുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ആശുപത്രിയിലേക്കയച്ച് ആവശ്യമായ മുഴുവന്‍ സഹായങ്ങളും എത്തിക്കാന്‍ അദ്ദേഹം കാട്ടിയ ഔത്സുക്യവും സന്മനോഭാവവും കാരുണ്യപൂര്‍ണമായ സമീപനവും ഞാനെന്നും നന്ദിയോടെ സ്മരിക്കും. അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
(യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending