Connect with us

News

ഇന്‍ഡോര്‍ മലിനജല ദുരന്തം;മരണം പതിനേഴായി,കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്

പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Published

on

ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ ആകെ 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

രോഗബാധിതരും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം, മലിനജലം കുടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ ജലദുരന്തം സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്. എന്നാല്‍ മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും ചികിത്സാ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്‍ഡോറിലെ ഭഗീരഥപുരം വാര്‍ഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധ ഉണ്ടായത്. ദുരന്തം സംഭവിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതി വഷളായി. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബര്‍ 28ഓടെ വാര്‍ഡിലെ 90 ശതമാനം ആളുകള്‍ക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

കുടിവെള്ള പൈപ്പ് ലൈനിന് മുകളിലായി, സുരക്ഷാ ടാങ്കില്ലാതെ നിര്‍മിച്ച ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളില്‍ രോഗകാരികളായ അണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും.

Published

on

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെയെന്ന് സൂചന. ഒറ്റ ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.

Continue Reading

News

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.

ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

Continue Reading

News

വീണ്ടും സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 440 രൂപ കൂടി

ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 12,725 രൂപയാണ് നിലവിലെ വില.

Published

on

അമേരിക്ക-വെനസ്വേല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 440 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 12,725 രൂപയാണ് നിലവിലെ വില.

ഇന്നലെ മാത്രം സ്വര്‍ണവില മൂന്ന് തവണ ഉയര്‍ന്നിരുന്നു. ആകെ 1,760 രൂപയാണ് ഒരുദിവസംകൊണ്ട് വര്‍ധിച്ചത്. ആഗോളതലത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2,240 രൂപ കുറഞ്ഞതോടെയാണ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. എന്നാല്‍ പിന്നീട് വില വീണ്ടും ഉയരുകയായിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിന് പിന്നാലെയുള്ള ദിവസങ്ങളിലും വില വര്‍ധന തുടര്‍ന്നു. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണം സര്‍വകാല റെക്കോഡും സൃഷ്ടിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ തന്നെ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending