Connect with us

News

ക്രിക്കറ്റ് ചരിത്രത്തിലേക്ക് മെല്‍ബണ്‍; ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളുടെ പ്രളയം

100,024 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ഗ്രൗണ്ടിന് സമീപകാലത്തെ ഏറ്റവും വലിയ ക്രിക്കറ്റ് തിരക്കാണ് ഇത്.

Published

on

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് എഴുതിക്കൂട്ടി. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നേരില്‍ കാണാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത് 93,442 ആരാധകര്‍.

ഇതോടെ ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ ഈ സ്‌റ്റേഡിയത്തിലെത്തിയ ഏറ്റവും കൂടുതല്‍ കാണികളുടെ റെക്കോര്‍ഡും പുതുക്കപ്പെട്ടു. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ (ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ്) എത്തിയ 93,013 കാണികളുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്.

2013ലെ ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ 91,112 പേരാണ് സ്‌റ്റേഡിയത്തിലെത്തിയത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ഗ്രൗണ്ടിന് സമീപകാലത്തെ ഏറ്റവും വലിയ ക്രിക്കറ്റ് തിരക്കാണ് ഇത്.

മത്സരത്തില്‍ ബാറ്റര്‍മാരെക്കാള്‍ ബൗളര്‍മാരാണ് ആദ്യ ദിനം കൈയ്യടക്കിയത്. പേസര്‍മാരുടെ ആധിപത്യത്തില്‍ ആദ്യ ദിനത്തില്‍ തന്നെ 20 വിക്കറ്റുകള്‍ വീണു. ഓസ്‌ട്രേലിയ 152 റണ്‍സിന് പുറത്തായപ്പോള്‍, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 110 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ ഓസ്‌ട്രേലിയക്ക് 42 റണ്‍സിന്റെ ലീഡ് ലഭിച്ചു. പേസര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയ ഓസ്‌ട്രേലിയന്‍ ടീം തന്ത്രം ഫലം കാണിച്ചപ്പോള്‍, ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ബൗളിങ് ആക്രമണത്തെ ചെറുക്കാന്‍ സാധിച്ചില്ല. ആവേശവും റെക്കോര്‍ഡുകളും നിറഞ്ഞ ബോക്‌സിങ് ഡേ ടെസ്റ്റ് ആദ്യ ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

News

2026ല്‍ ഐഫോണ്‍ 18 പ്രോ സീരീസ്; ഡിസൈനിലും കാമറയിലും ശ്രദ്ധേയ മാറ്റങ്ങള്‍ക്ക് സാധ്യത

ഐഫോണ്‍ 17 സീരീസിന്റെ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായി, 18 പ്രോ സീരീസ് ചില സുപ്രധാന ഡിസൈന്‍ മാറ്റങ്ങളോടെയാകും എത്തുക എന്നാണ് വിവരം.

Published

on

ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങി അധികം വൈകാതെ തന്നെ അടുത്ത തലമുറയായ ഐഫോണ്‍ 18 സീരീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2026ല്‍ ഐഫോണ്‍ 18 പ്രോയും 18 പ്രോ മാക്‌സും ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ സൂചനകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിനൊപ്പം തന്നെയാകും 18 പ്രോ സീരീസുകളുടെ ലോഞ്ച് നടക്കുക. വലിയ നാടകീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും, ഇതുവരെ പുറത്തിറങ്ങിയ ഐഫോണ്‍ സീരീസുകളില്‍ നിന്നുള്ള ഒരു നിര്‍ണായക പരിണാമമായിരിക്കും 18 പ്രോ മോഡലുകള്‍ പ്രതിനിധീകരിക്കുന്നത്.

ഐഫോണ്‍ 17 സീരീസിന്റെ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായി, 18 പ്രോ സീരീസ് ചില സുപ്രധാന ഡിസൈന്‍ മാറ്റങ്ങളോടെയാകും എത്തുക എന്നാണ് വിവരം. കാമറ വിഭാഗത്തിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടാതെ, ഐഫോണ്‍ 18 പ്രോയും 18 പ്രോ മാക്‌സും ഡിസ്‌പ്ലേയുടെ താഴെ ഫേസ് ഐഡി ഉള്‍പ്പെടുത്തുന്ന സംവിധാനത്തിലേക്ക് മാറിയേക്കാമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍, സമീപകാല ഐഫോണുകളുടെ പ്രത്യേകതയായ പില്‍ ആകൃതിയിലുള്ള ഡൈനാമിക് ഐലന്‍ഡ് കട്ട്ഔട്ട് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്‌

Continue Reading

News

‘സ്വഭാവം ശരിയല്ലെന്ന് തോന്നി പറഞ്ഞു വിട്ടു’; പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആന്‍മരിയ

‘അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,’ ആന്‍മരിയ പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആന്‍മരിയ വെളിപ്പെടുത്തി.
പള്‍സര്‍ സുനി ദിവസങ്ങള്‍ മാത്രം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പറഞ്ഞ് വിട്ടതെന്നും ആന്‍മരിയ പറഞ്ഞു.

ഏജന്‍സിയിലൂടെ വന്നതിനാല്‍ സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും താരം വ്യക്തമാക്കി.
‘അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,’ ആന്‍മരിയ പറഞ്ഞു.

അതിജീവിതയുടെ സംഭവം വാര്‍ത്തയായപ്പോള്‍ ടിവിയില്‍ സുനിയെ കണ്ടപ്പോഴാണ് ഇയാള്‍ തന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നില്ലേ എന്ന സംശയം തോന്നിയതെന്നും താരം പറഞ്ഞു. ‘ന്യൂസിലൊക്കെ കണ്ടപ്പോള്‍ ഇതാണോ പള്‍സര്‍ സുനിയെന്ന് തോന്നി. കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു,’ എന്നും ആന്‍മരിയ വ്യക്തമാക്കി.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയതായാണ് ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

Continue Reading

News

കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്

Published

on

ടൊറന്‌റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്‌റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്‌റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.

Continue Reading

Trending