യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ വി.ഡി സതീശന്‍ മന്ത്രിസഭ കേരളത്തിന് വീണ്ടും വിസ്മയം സമ്മാനിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് അതിനുതകുന്ന സംഘത്തെതന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടിസ്പീക്കറുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്‌ള മന്ത്രിയാകും. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സി.എം.പിയിലെ സി.പി. ജോണ്‍ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും.
നാല്‍പ്പത്തിനാലു വര്‍ഷത്തിനുശേഷമാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. 1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയായിരുന്നു ഇതിന് മുമ്പ് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടുള്ള കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലെല്ലാം മുഖ്യമന്ത്രിയും ഘടകകഷിക നേതാക്കളും മാത്രമാണ് ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നല്‍ ഇന്ന് മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യ പ്രതിജ്ഞ ചെയ്യുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനും യോജിപ്പിനും അടിവരയിടുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരില്‍ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി അനില്‍കുമാര്‍ എന്നിവരാണ് അനുഭവസമ്പത്തിന്റെ കരുത്തുള്ളവര്‍. 26 ാം വയസില്‍ നിയമസഭയിലെത്തുകയും 30 ാം വയസില്‍ സംസ്ഥാന മന്ത്രിസഭയിലെത്തുകയും ചെയ്ത രമേശ് ചെന്നിത്തല സംഘടനാ രംഗത്തും പാര്‍ലമെന്റി രംഗത്തും അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ക്കുടമയാണ്. കെ.പി.സി.സിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകസിമിതിയംഗമായും സേവനമനുഷ്ഠിച്ചു. മുന്‍ പ്രതിപക്ഷ നേതാവു പദവികൂടി അലങ്കരിച്ച ചെന്നിത്തല മുഖ്യമന്ത്രി പദവയിലേക്ക് സജീവമായ പരിഗണനയിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് സതീശന്‍ മന്ത്രിസഭക്ക് മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. പുതുമുഖങ്ങളും യുവമുഖങ്ങളുമായിട്ടുള്ള മറ്റു മന്ത്രിമാര്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാനിധ്യങ്ങളും സംഘടനയിലും സഭയിലുമെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവരുമാണ്.
പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെ മുസ്‌ലിം ലീഗ് മന്ത്രിമാരെല്ലാം മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. എന്നാല്‍ വി.ഇ അബ്ദുല്‍ ഗഫൂര് ഒഴികെയുള്ളവര്‍ നിയമസഭയിലെ പരിണിതപ്രജ്ഞരാണ്. ദീര്‍ഘകാലം വ്യവസായ, ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയ്യൊപ്പില്ലാത്ത ഒരു മുന്നേറ്റവും ഇരുവകുപ്പുകളിലും ആധുനിക കേരളത്തിലുണ്ടായിട്ടില്ല എന്നത് വസ്തുതമാത്രമാണ്. മികച്ച ഭരണാധികാരി എന്നതോടൊപ്പം മുന്നണി സംവിധാനത്തിന്റെയും സര്‍ക്കാറിന്റെയുമെല്ലാം ഏറ്റവും അഭിവാജ്യ ഘടകംകൂടിയാണദ്ദേഹം. തുടര്‍ച്ചയായ നാലുതവണ എം.എല്‍.എയായ പി.കെ ബഷീറിന്റെ പൊതുജീവിതത്തിലെ പൊന്‍തൂവലായിരുന്നു മുസ്‌ലിം ലീഗിന്റെ വയനാട് ഭവന പദ്ധതിയുടെ അമരത്വം. നാലാം തവണ നിയമസഭയിലെത്തുന്ന എന്‍. ശംസുദ്ദീനും മികവുറ്റ പാര്‍മെന്റേറിയനും സംഘടനാ രംഗത്തും പ്രഷോഭിച്ച വ്യക്തിത്വവുമാണ്. കെ.എം ഷാജിയുടെ നിയമസഭാംഗത്വവും മന്ത്രിസഭാ പ്രാതിനിധ്യവും ജനാധിപത്യ കേരളം ഏറെ ആഗ്രഹിച്ചതാണ്. തെളിച്ചമുള്ള നിലപാടും മൂര്‍ച്ചയുള്ളവാക്കുകളുമാണ് ഷാജിയെ പൊതു സമൂഹത്തിന്റെ പ്രിയങ്കരനാക്കുന്നത്. വി.ഇ അബദുല്‍ ഗഫൂറിന്റെ മന്ത്രിസഭാംഗത്വം ചരിത്രത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ്.
മധ്യകേരളത്തില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി കരുത്തോടെ നിലകൊള്ളുകയും കഠിനപ്രയത്‌നംകൊണ്ട് രണ്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കഴ്ച്ചവെക്കുകയും ചെയ്ത പിതാവ് വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അതേ പാത പിന്തുടരുന്ന ഗഫൂര്‍ സംസ്ഥാന മന്ത്രിയെ പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തില്‍ സഭയിലെത്തുന്നത്. ഘടക കക്ഷികളുടെ മറ്റുമന്ത്രിമാരും പ്രവര്‍ത്തന പാരമ്പര്യവും പ്രതിഭയും ഒരേപോലെ അവകാശപ്പെടാന്‍ കഴിയുന്നവരാണ്. യു.ഡി.എഫില്‍ ജനം അര്‍പ്പിക്കുന്ന പര്‍വത സമാനമായ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കാന്‍ ഈ ടീമിന് കഴിയുമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും സംശയത്തിനിടയുണ്ടാവില്ല. ഒരു പതിറ്റാണ്ടിനു ശേഷമുള്ള അധികാരലബ്ധി ആഘോഷമായിത്തന്നെ കൊണ്ടാടുമ്പോള്‍ കേരളം മാത്രമല്ല, രാജ്യത്തെ മതേതരവിശ്വാസികളൊന്നടങ്കം ആനന്ദലബ്ധിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെപോലും ദുരുപയോഗം ചെയ്ത്, സംഘ്പരിവാര്‍ സംസ്ഥാനങ്ങളില്‍ പിന്‍വാതിലിലൂടെ അധികാരം കവര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷയുടെ വലിയൊരു തുരുത്തായി കേരളം മാറുകയാണ്. രാജ്യത്തെ സമുന്നത നേതാക്കള്‍ക്കൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളുടെ സാനിധ്യവും ചടങ്ങിന് കൂടുതല്‍ നിറംപകരും.