Connect with us

kerala

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയിലെ വൈകിപ്പില്‍ പ്രധിഷേധിച്ച് ഡബ്ല്യു.സി.സി

ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

Published

on

സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിലെ വൈകിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്തെത്തി. ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഐ.എഫ്.എഫ്.കെ മലയാളികളുടെ അഭിമാനമാണെന്നും ലോകസിനിമ ഭൂപടത്തില്‍ കേരളം സ്വന്തമായ മുദ്ര പതിപ്പിച്ച വേദിയാണെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. എന്നാല്‍ ഐ.എഫ്.എഫ്.കെ-യുടെ മുപ്പതാമത് പതിപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെ മലയാള സിനിമാ വിഭാഗം സിലക്ഷന്‍ കമ്മറ്റി അധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്തുനിന്ന് ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത് ഫെസ്റ്റിവല്‍ നടത്തിപ്പിലെ ഗുരുതരമായ അപഭ്രംശമാണെന്നും കുറിപ്പില്‍ പറയുന്നു.

സിലക്ഷന്‍ കമ്മറ്റി സിറ്റിംഗ് നടക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നും സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അതിജീവിത തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലെ വൈകിപ്പ് IFFK-യുടെ ഖ്യാതിക്ക് ദോഷകരമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി IFFK വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റിനിര്‍ത്തിയത് ഉചിതമായ നടപടിയാണെങ്കിലും നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഡബ്ല്യു.സി.സി ഉന്നയിച്ചു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാറില്‍ നിന്നു അടിയന്തിരവും നീതിയുക്തവുമായ ഇടപെടല്‍ അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു.

രാഷ്ട്രീയ സ്വാധീനമുള്ള മുന്‍ എം.എല്‍.എ കൂടിയായ പ്രതിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതാണ് നിലവിലെ കാത്തുനില്‍പ്പെന്നും, അതിജീവിത വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡബ്ല്യു.സി.സി ആരോപിച്ചു. ഐ.എഫ്.എഫ്.കെ 2025 നടക്കുന്നതിന് മുന്‍പ് തന്നെ വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യു.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

 

kerala

 രാഷ്ട്രപതിയുടെ ശബരിമല യാത്ര; ഹെലിപ്പാഡ് നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്

Published

on

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന്റെ നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ഉയർന്നു. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി നിർദേശം നൽകി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒക്ടോബർ 21-നുണ്ടായ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രമാടത്താണ് ഹെലിപ്പാഡ് നിർമിച്ചത്. കാലാവസ്ഥ മോശമായതിനാൽ നിലക്കലിൽ ലാൻഡിങ് സാധ്യമാകാതെ വന്നതോടെയാണ് അടിയന്തിരമായി പ്രമാടത്ത് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്.

എന്നാൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നത് വലിയ വിവാദമായി. താഴ്ന്ന ഹെലികോപ്റ്റർ പിന്നീട് സുരക്ഷാ ജീവനക്കാർ തള്ളി നീക്കേണ്ടി വന്നു. കോൺക്രീറ്റ് പൂർണമായി സെറ്റ് ആവാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണമെന്നായിരുന്നു വിശദീകരണം.

ഹെലിപ്പാഡ് നിർമാണത്തിനായി പൊതുഖജനാവിൽ നിന്ന് 20 ലക്ഷം രൂപ ചെലവാക്കിയെന്ന രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടാക്കിയ ഹെലിപ്പാഡ് വൻ തുക ചെലവഴിച്ചാണ് നിർമിച്ചതെന്ന് വ്യക്തമായതോടെ വിഷയത്തിൽ സർക്കാർ കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.

ഹെലിപ്പാഡ് നിർമാണത്തിലെ അപാകതകളെ ചൂണ്ടിക്കാട്ടി ബിജെപിയും കോൺഗ്രസും ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

Continue Reading

kerala

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം; ലോകസഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍

സാമ്പത്തിക ഭരണ രീതികൾ പുനഃസംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

72 മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ?1.30 ലക്ഷം കോടി രൂപയുടെ സപ്ലിമെന്ററി ഡിമാൻഡ് അവതരിപ്പിക്കേണ്ടി വന്നത് ഇന്ത്യയുടെ സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനത്തിന്റെ പരാജയമാണെന്നും വിഷയത്തിൽ അടിയന്തരമായ ആത്മപരിശോധന അനിവാര്യമാണെന്ന് വ്യക്തമാവുന്നുണ്ടന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി ഇന്ന് പാർലമെന്റിൽ പറഞ്ഞു. സാമ്പത്തിക ഭരണ രീതികൾ പുനഃസംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബജറ്റ് നിർദ്ദേശിച്ച പ്രവർത്തനങൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന വൈകൽ പ്രകിയകൾക്ക് ധനകാര്യ, ഭരണ, നടപടിക്രമ തലങ്ങളിലെ ഗുരുതര പോരായ്മകളാണ് കാരണമെന്ന് എംപി പറഞ്ഞു. കേന്ദ്രവിഹിതം സംസ്ഥാനങ്ങളിലേക്കും നടപ്പിലാക്കുന്ന ഏജൻസികളിലേക്കും സമയബന്ധിതമായി കൈമാറാത്തതും, സംസ്ഥാനങ്ങളുടെ പങ്കുവിഹിതം വൈകുന്നതും, യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റ് കണക്കുകൂട്ടലുകളും ആവർത്തിച്ചുള്ള സപ്ലിമെന്ററി ഗ്രാന്റുകൾ നൽകുന്നതിനും നിർവഹണത്തിലെ മന്ദഗതിക്കും വഴിയൊരുക്കുന്നു. പദ്ധതികളുടെ ആസൂത്രണത്തിലെ അപാകതകൾ, വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ ഇല്ലായ്മ, ബഹുസ്ഥര അനുമതി നടപടികൾ, പരിസ്ഥിതിവനം ഉൾപ്പെടെയുള്ള ക്ലിയറൻസുകളിലെ വൈകലുകൾ എന്നിവയും പ്രധാന തടസ്സങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സർക്കാർ സംവിധാനങ്ങളിൽ ഗുണമേന്മയുള്ള മനുഷ്യവിഭവ ശേഷിയുടെ കുറവും സാങ്കേതിക കഴിവുകളുടെ അപര്യാപ്തതയും ഗുരുതര പ്രശ്‌നങ്ങളായി തുടരുന്നു. രാജ്യം അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന അവകാശവാദവും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുവെന്നും, ലോകം ‘Survival of the Fastest’ എന്ന സമീപനം സ്വീകരിക്കുമ്പോൾ ഇന്ത്യ ഇപ്പോഴും പഴയ രീതികളിൽ കുടുങ്ങിക്കിടക്കുകയാണെന്നും എംപി വിമർശിച്ചു. സാങ്കേതിക രംഗത്തുപോലും ഇന്ത്യ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളിൽ ഇന്ത്യയ്ക്ക് സ്വന്തം സമീപനം അനിവാര്യമാണെന്നും, ആഗോളവത്കരണത്തിന് ഇന്ത്യൻവൽക്കരണം ആവശ്യമാണ് എന്നും എംപി അഭിപ്രായപ്പെട്ടു.

നെഹ്റുവിയൻ ജനാധിപത്യ സോഷ്യലിസത്തിന്റെ പശ്ചാത്തലവും ഇന്നത്തെ നയമാറ്റങ്ങളും തമ്മിലുള്ള താരതമ്യ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് സംസ്ഥാനം സമ്പദ്വ്യവസ്ഥയിലെ മുഖ്യ പങ്കാളിയായിരുന്നുവെങ്കിൽ, ഇന്ന് അത് വെറും സൗകര്യദാതാവായി മാറുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ കമ്പനികളുടെ ലാഭം രാജ്യത്തുനിന്ന് പുറത്തേക്ക് മാറ്റുന്നത് ഗൗരവമായ ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും, ഇന്ത്യയെ വെറും വിപണിയായി കാണുന്ന സമീപനം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും എം.പി പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി,പിന്നീട് പരിഗണിക്കും

ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയില്‍ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ഹര്‍ജി പരിഗണിച്ച ഉടന്‍ തന്നെ ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞത്, ഇത് പെട്ടെന്ന് തീരുമാനമെടുക്കാന്‍ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ്.

അതിന് ശേഷം ഫയലില്‍ സ്വീകരിച്ചു കൊണ്ട് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

Trending