kerala

ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

By Akhila

February 16, 2026

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്‍കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.