india
രാജ്യസഭയില്‍ ബി.ജെ.പിക്ക് 101 എം.പിമാര്‍
രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് ബി.ജെ.പി. നിലവില്‍ ബിജെപിക്ക് 101 അംഗങ്ങളാണുള്ളത്. ഇതോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയായി ബി.ജെ.പി മാറി.
1988നു ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും അംഗങ്ങളുടെ എണ്ണത്തില്‍ 100 കടക്കാനായിരുന്നില്ല. രാജ്യസഭയില്‍ ഒഴിവുവന്ന 13 സീറ്റുകളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് നാല് അംഗങ്ങളെ ജയിപ്പിച്ച് ബി.ജെ.പി 100 പിന്നിട്ടത്. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നീ മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നുമാണ് ബി.ജെ.പിയുടെ നാല് സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് ജയിച്ചത്. ഇവര്‍ക്കു പുറമെ അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന്റെ ഒരു സ്ഥാനാര്‍ഥിയും വിജയിച്ചു.
ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച്, ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാനിക് സാഹ രാജ്യസഭയിലെത്തി. സിപിഎമ്മിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. നാഗാലാന്‍ഡില്‍നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി എസ്.ഫന്‍ഗ്‌നോന്‍ കോന്യാക്, ഇവിടെനിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചു. സഖ്യകക്ഷിയായ എന്‍പിഎഫിന്റെ സിറ്റിങ് സീറ്റില്‍നിന്നാണ് ഇക്കുറി ബിജെപി ഇവിടെ ജയിച്ചത്. കടുത്ത മത്സരം നടന്ന അസമില്‍നിന്ന് ബിജെപിയുടെ പബിത്ര മര്‍ഗരീത്തയും സഖ്യകക്ഷിയായ യുപിപിഎലിന്റെ റ്വാന്‍ഗ്ര നര്‍സാരിയുമാണ് ജയിച്ചത്. ഇവിടെ 12 പ്രതിപക്ഷ എംഎല്‍എമാരുടെ വോട്ടുകൂടി ലഭിച്ചതോടെയാണ് എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. സിറ്റിങ് രാജ്യസഭാ എം.പി കൂടിയായ കോണ്‍ഗ്രസിന്റെ റിപുന്‍ ബോറ തോറ്റു. ഇദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2ന് അവസാനിക്കും. ഈ തിരഞ്ഞെടുപ്പോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 14 രാജ്യസഭാ സീറ്റുകളില്‍ 13ഉം ബി.ജെ.പി നയിക്കുന്ന എന്‍ഡിഎയുടെ കൈവശമായി. അസമിലെ ഒരു സീറ്റ് സ്വതന്ത്രന്റെ കൈവശമാണ്. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് ഒരു അംഗം പോലുമില്ലാതായി.
രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.
india
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.
india
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ മാനിക്കാതെ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്ല് ജനവിരുദ്ധമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.
ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്റെ വികാരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയിലുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
വിബിജി റാംജി എന്ന പുതിയ ബില്ലില്‍ കേന്ദ്ര വിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ചുരുക്കി, സംസ്ഥാന വിഹിതം 10 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി. തൊഴില്‍ ദിനം 100ല്‍ നിന്ന് 125 ആക്കുകയും, കൂലി ഒരാഴ്ചക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനം തൊഴിലില്ലായ്മ വേതനം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ നല്‍കേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പഞ്ചായത്തുകളില്‍ മാത്രം ജോലി നല്‍കുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
india
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്
പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം.
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala23 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
