Connect with us

editorial

സാംസ്‌കാരിക കേരളത്തിന്റെ മനസ്സ്

EDITORIAL

Published

on

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണ മാറ്റത്തിന്റെ സൂചനകളും അലയൊലികളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കവി കെ. സച്ചിദാനന്ദന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ അതിന് അനുഗുണമായ തരത്തിലുള്ള ഇടപെടലുകളാണ് ഇടതുപക്ഷ നേതാക്കളില്‍ നിന്നും സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുമെല്ലാം ഒരു പോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠവും അനുഭവത്തിന്റെ പിന്‍ബലത്തിലുമുള്ള ഈ വിലയിരുത്തലുകളാകട്ടേ സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിറളി പിടിപ്പിക്കുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. വി.ഡി സതീശന്‍ നയിക്കുന്ന നവയുഗ യാത്രയിലും ഇടതുപക്ഷത്തിന്റെ നേത്യത്വത്തിലുള്ള മേഖലാ ജാഥകളിലും അനുകൂലമായും പ്രതികൂലമായും ഈ ചര്‍ച്ചകള്‍ പ്രകടമാവുകയും ചെയ്യുന്നുണ്ട്. ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നായിരുന്നു ഒരു അഭിമുഖത്തിനിടെയുള്ള സച്ചിദാനന്ദന്റെ തുറന്നുപറച്ചില്‍. തുടര്‍ഭരണം നല്ലതല്ലെന്നും രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും വ്യക്തമാക്കിയ അദ്ദേഹം തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്നും അവസരവാദികള്‍ ഒപ്പം കൂടുമെന്നും ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നതിലുപരി സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനം ഇടതുപക്ഷത്തിന്റെമേല്‍ ഇടിത്തീയായാണ് ഭവിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. വിശേഷിച്ചും ഭരണത്തുടര്‍ച്ചയുടെ പേര് പറഞ്ഞ് കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വട ക്കേ അറ്റംവരെ ജാഥ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാ ത്തലത്തില്‍. കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള സര്‍ക്കാ റിന്റെ പി.ആര്‍ വര്‍ക്കുകളെയെല്ലാം ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുന്നതായിരുന്നു ഈ പ്രഖ്യാപനം.
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സച്ചിദാനന്ദന്റെ അഭിപ്രായപ്രകടനത്തെ പിന്തുണക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനായിരിക്കുമെന്നുമായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ഭരണാധികാരത്തില്‍ വന്നത് ഇടതുപക്ഷ പാര്‍ട്ടിയാണെന്നും അടിസ്ഥാന വര്‍ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടതുണ്ടെന്നും ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത് എന്നുമായിരുന്നു അവരുടെ കൂട്ടിച്ചേര്‍ക്കല്‍. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവര്‍ക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരില്‍ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വര്‍ഗമായ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല, തുടങ്ങിയ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അതിശക്തമായ പ്രഹരശേശിയുണ്ടായിരുന്നു. ഇവരുടെ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തലങ്ങും വിലങ്ങും വിശദീകരിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ പതിവുപോലെ രംഗം കൈയ്യടക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. അറപ്പുളവാക്കുന്ന അസഭ്യവര്‍ഷങ്ങള്‍ക്കൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ഡായ അവസ്ഥയിലാണ് ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കുന്നതിന് പകരം അതിശക്തമായ തിരിച്ചടികൂടി സച്ചിദാനന്ദന്റെ ഭാഗത്തുനിന്നുണ്ടായതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്. തന്നെ വിമര്‍ശിക്കുന്ന സൈബര്‍ കുട്ടങ്ങള്‍ മുഢ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നും അവര്‍ തന്റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ കുറിക്കുകയുണ്ടായി. പറഞ്ഞതില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നുള്ള നിലപാടുകൂടിയായപ്പോള്‍ പത്മവ്യൂഹത്തിലകപ്പെട്ടുപോയ പാര്‍ട്ടി ആയുധംവെച്ച് കിഴടങ്ങാനുള്ള സന്നദ്ധതപോലും അറിയിക്കുകയുണ്ടായി. അതിന്റെ ഭാഗമായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും അക്കാദമി വൈസ്‌ചെയര്‍മാന്റെയും അനുനയ സന്ദര്‍ശനം. ഇതിനിടയിലാണ് ഇരുട്ടടിയായി സി.പി.ഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവനയുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണ കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് യുവാക്കള്‍ തൊഴില്‍ തേടി ഇതര രാജ്യങ്ങളിലേക്ക് പോകുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയെ മൊത്തത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ കേര ളം ഒരു ചെറിയ പഞ്ചായത്ത് മാത്രമാണെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നുമുള്ള ദിവാകരന്റെ പരാമര്‍ശം സര്‍ക്കാരിന്റെ കഴിവുകേടിലേക്കും പിടിപ്പുകേടിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായിരുന്നു. ചുരുക്കത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകരും എന്തിന് സര്‍ക്കാറിന്റെ ഭാഗമായിനില്‍ക്കുന്നവര്‍ പോലും ദയയില്ലാതെ വിമര്‍ശിക്കുമ്പോള്‍ അതേറ്റ് പുളഞ്ഞുകൊണ്ടിരിക്കുകയാണ് പാര്‍ട്ടിയും മുന്നണിയും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

പുകയുന്ന പാര്‍ലമെന്റും സ്പീക്കറുടെ റോളും

ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു.

Published

on

By

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് കടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറാന്‍ തുടങ്ങിയിട്ട് നാളേറെയായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ സമാപിക്കുകയെന്ന അപൂര്‍വ ചരിത്രത്തിനും ഇത്തവണ സഭ സാക്ഷിയാകേണ്ടിവന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു. പക്ഷേ രാജ്യം എല്ലാം കാണുന്നുണ്ടായിരുന്നു എന്ന സത്യം മറച്ചുവെക്കാനാവില്ല. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിലുള്ള ന്യായമായ പ്രതിഷേധമാണ് ലോക്‌സഭയും രാജ്യസഭയും കണ്ടത്. ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍പോലും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കുന്നത്.

അതിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ പരിഹാരം കാണേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്ന കാഴ്ചയാണ് കാണുന്നത്. അഭിപ്രായം പറയാനും സര്‍ക്കാറിന്റെ വീഴ്ചകള്‍ ചുണ്ടിക്കാട്ടാനും അനുവദിക്കാത്ത സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. സഭക്കു പുറത്ത് കൂടിയാലോചനകളിലൂടെ രമ്യമായ പരിഹാരം കണ്ടെത്തുന്ന കീഴ്‌വഴക്കം പോലും ഇല്ലാതാകുകയും പരസ്പര വൈരവും സ്പീക്കറുടെ കാര്യക്ഷമതക്കുറവും വര്‍ധിച്ചുവരുന്നതും ദൗര്‍ഭാഗ്യകരമാണ്. ജനുവരി അവസാനം തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. മുന്‍ കരസേനാ മേധാവി ഉന്നയിച്ച പരാമര്‍ശവും ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പോലും ചര്‍ച്ചചെയ്യാനും രാജ്യതപര്യം സംരക്ഷിക്കാനുമല്ലെങ്കില്‍ എന്തിനാണ് പാര്‍ലമെന്റ്? ഈ സാഹചര്യത്തിലാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കമാരംഭിച്ചത്.

പ്രതിപക്ഷത്തിന്റെ തീരു മാനം കേവലം രാഷ്ട്രീയ നീക്കമല്ല; മറിച്ച്, സഭാധ്യക്ഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പാര്‍ലമെന്ററി മര്യാദകളെക്കുറിച്ചുമുള്ള ഗൗരവതരമായ ചോദ്യം ചെയ്യലാണ്. ഭരണപക്ഷത്തെ സംരക്ഷിക്കാനും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനും സ്പീക്കര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ജനാധിപത്യ പ്രക്രിയയുടെ സുഗമമായ ഒഴുക്കിന് തടസ്സമാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം സ്പീക്കറുടെ ഇരട്ട നീതിയെക്കുറിച്ചാണ്. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ പുസ്തകത്തിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ പരാമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച സ്പീക്കര്‍, അതേസമയം തന്നെ ഗാന്ധി കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുസ്തകഭാഗങ്ങള്‍ വായിക്കാന്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്ക് അനുമതി നല്‍കിയത് സ്പീക്കറുടെ കസേരയുടെ അന്തസ്സിന് ചേര്‍ന്നതല്ല. സഭനിയന്ത്രിച്ചിരുന്ന ടി.ഡി.പി അംഗം വിലക്കിയിട്ടും പ്രസംഗം തുടര്‍ന്ന ദുബെക്കെതിരെ നടപടിയെടുക്കാത്തതും, എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതും ഭരണകൂട താല്‍പര്യ ങ്ങള്‍ക്കനുസരിച്ചുള്ള ഏകപക്ഷീയമായ നീക്കങ്ങളാണെന്ന് വിലയിരുത്തേണ്ടി വരും.

പ്രധാനമന്ത്രിക്ക് പ്രസംഗം റദ്ദാക്കേണ്ടിവന്നതും സഭ നേരത്തെ പിരിഞ്ഞതും പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്. ‘പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയെ ഉപദ്രവിച്ചേക്കാം’ എന്ന സ്പീക്കറുടെ വിശദീകരണം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സഭയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായിരിക്കെ, പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച എം.പിമാരെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ സ്പീക്കര്‍ കവചമായി നില്‍ക്കുന്നത് അസ്വാഭാവികമാണ്. സഭയില്‍ ഉയരുന്ന ചോദ്യങ്ങളെ നേരിടുന്നതിന് പകരം പ്രധാനമന്ത്രി സ്പീക്കര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ പരിഹാസം ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നു.

സ്പീക്കര്‍ എന്നത് ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ല, മറിച്ച് സഭയുടെ മൊത്തം നാഥനാണ്. ഭരണപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിലുപരി, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചു നല്‍കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പിനുള്ള ഇടം ഇല്ലാതാകുമ്പോള്‍ സഭ ഒരു ഏകാധിപത്യ വേദിയായി മാറുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നതും അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതും ഒടുവില്‍ സ്പീക്കര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രഖ്യാപിക്കേണ്ടിവരുന്നതും ആരോഗ്യകരമായ ലക്ഷണങ്ങളല്ല. സഭയിലെ ചര്‍ച്ചകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ സഭാധ്യക്ഷന്‍ ഒരു പ്രത്യേക പക്ഷത്തിന് വേണ്ടി ബാരിക്കേഡുകള്‍ തീര്‍ക്കുമ്പോള്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചക്കാണ് വഴിതുറക്കുക. ഈ അവിശ്വാസ പ്രമേയം പാര്‍ലമെന്റിലെ സ്പീക്കറുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാവട്ടെ.

 

Continue Reading

editorial

നൂറ്റാണ്ടിന്റെ നറുവെളിച്ചം

വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്.

Published

on

By

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ അറിവിന്റെ കെടാവിളക്കായി തെളിഞ്ഞുനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. കേവലമൊരു പണ്ഡിത സഭ എന്നതിലുപരി, ഒരൊറ്റ മനസ്സായി ഒരു വലിയ സമുദായത്തെ വാത്സല്യത്തോടും കരുതലോടെയും ചേര്‍ത്തുപിടിച്ച തണല്‍വൃക്ഷമായി സമസ്ത ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്. കാസര്‍കോട് കുണിയയുടെ മണ്ണില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനം കേരളീയ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയായിരുന്നു.ആത്മീയമായൊരു പുനര്‍ജന്മത്തിന്റെ വിളംബരമായിരുന്നു കുണിയയിലെ ഓരോ നിമിഷവും. ആത്മാവില്‍ പെയ്തിറങ്ങിയ അനുരാഗത്തിന്റെ മഴവില്ലായി ആ മഹാസംഗമം ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ കുളിര്‍മയേകി.

1921ന്റെ കനല്‍വഴികളില്‍, പകച്ചുനിന്ന ഒരു ജനതയ്ക്ക് വഴികാട്ടിയാകാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മഹാമനീഷി പാകിയ വിത്ത് ഇന്ന് ആത്മീയതയുടെയും അറിവിന്റെയും ആകാശമായി വികസിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയില്‍ രാജ്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും, സ്വത്വബോധത്തിന്റെ കടുക് മണിത്തൂക്കം വിട്ടുവീഴ്ച ചെയ്യാതെ കാത്തുസൂക്ഷിച്ച ചരിത്രമാണ് സമസ്തയുടേത്. ആദര്‍ശത്തിന്റെ അടിത്തറയില്‍ സമുദായത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഈ പണ്ഡിതസഭ കാണിച്ച നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണ്. അടിയുറച്ച ഭയഭക്തിയും വൈജ്ഞാനിക മണ്ഡലങ്ങളിലെ അവഗാഹവും സമന്വയിപ്പിച്ച പണ്ഡിത തേജസ്സുകളായിരുന്നു എന്നും സമസ്തയുടെ കരുത്തും കാവലും. കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ നേരിട്ടത് ആയുധം കൊണ്ടല്ല, മറിച്ച് അറിവിന്റെ ആര്‍ജവം കൊണ്ടായിരുന്നു. വിശ്വാസസംഹിതകള്‍ക്ക് നേരെയും രാജ്യത്തിനെതിരെയും ഉയര്‍ന്ന ബൗദ്ധികവും ആശയപരവുമായ കടന്നാക്രമണങ്ങളെ തങ്ങളുടെ വൈജ്ഞാനിക പ്രതിഭ കൊണ്ട് അവര്‍ പ്രതിരോധിച്ചു.

അറിവിനെ സാമൂഹിക പരിഷ്‌കരണത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയതാണ് സമസ്തയെ വേറിട്ടുനിര്‍ത്തുന്നത്. വൈജ്ഞാനിക ലോകത്തെ ഈ അക്ഷരക്കരുത്ത് തന്നെയാണ് ഒരു നൂറ്റാണ്ടിനു ശേഷവും ആ പ്രസ്ഥാനത്തെ ഇത്രമേല്‍ പ്രസക്തമാക്കുന്നത്. കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും സമുദായത്തിന്റെ ദിശാസൂചികളായി ജ്വലിച്ചുനിന്ന കാലം സമസ്തയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. വിജ്ഞാനത്തിന്റെ ആഴവും പരപ്പും ഒത്തുചേര്‍ന്ന അറിവിന്റെ മഹാസമുദ്രമായിരുന്നു ശംസുല്‍ ഉലമയെങ്കില്‍, ആത്മീയതയുടെ ഗിരിശൃംഗമായിരുന്നു കണ്ണിയത്ത് ഉസ്താദ്. പാണ്ഡിത്യവും ലാളിത്യവും കൈകോര്‍ത്ത ആ യുഗപ്രഭാവര്‍ക്കൊപ്പം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌നേഹമസൃണമായ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ കേരളീയ സമൂഹത്തിന് അത് പകരംവെക്കാനില്ലാത്ത സുരക്ഷിത താവളമായി മാറി.

സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കുന്നതില്‍ സമസ്തയുടെ നേതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതകള്‍ക്കുമപ്പുറം, തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം തേടുന്ന അത്താണിയാണ് എക്കാലവും സമസ്ത നേതൃത്വം. ആ തണല്‍മരത്തിന് കീഴില്‍ ഭിന്നസ്വരങ്ങള്‍ ഐക്യത്തിന്റെ രാഗമായി മാറി. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളില്‍ സമുദായം ഉലയാതെ നിന്നത് ഈ പണ്ഡിതതേജസ്സുകളുടെ കാവലിലായിരുന്നു. ജാതിമത ഭേദമന്യേ സര്‍വ്വാദരവ് പിടിച്ചുപറ്റിയ ആ നേതൃപാഠവം, കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് നല്‍കിയ കരുത്ത് ഇന്നും ചരിത്രത്തില്‍ മായാതെ നില്‍ക്കുന്നു. ശരീഅത്ത് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും മുത്വലാഖ് ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഏക സിവില്‍ കോഡിനായുള്ള മുറവിളികള്‍ ഉയര്‍ന്നപ്പോഴും സമുദായത്തിന് ആത്മധൈര്യത്തിന്റെ കവചമൊരുക്കാന്‍ സമസ്തയെന്ന പണ്ഡിതസഭയ്ക്ക് സാധിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കറുത്ത ദിനങ്ങളില്‍, വികാരങ്ങള്‍ വിവേകത്തിന് വഴിമാറണമെന്ന് ഉദ്‌ബോധിപ്പിച്ച് രാജ്യത്തെ ആത്മസംയമനത്തിന്റെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് ചരിത്രപരമായ ദൗത്യമായിരുന്നു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനമായിരിക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്റെ ശബ്ദമാവുകയാണ് സമസ്ത ചെയ്യുന്നത്. പൗരത്വ നിയമഭേദഗതി പോലുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി മുന്നില്‍നിന്ന് പോരാടാന്‍ ഈ പ്രസ്ഥാനം കരുത്തുകാട്ടുന്നു. ആരംഭകാലത്ത് നേരിട്ടതിനേക്കാള്‍ സങ്കീര്‍ണ്ണവും ബഹുതലങ്ങളുള്ളതുമായ പുതിയ കാലത്തെ വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ വേരുപിടിക്കുമ്പോഴും, ജനാധിപത്യവഴിയില്‍ നിന്നുകൊണ്ട് സമുദായത്തെയും രാജ്യത്തെയും ചേര്‍ത്തുപിടിക്കുകയാണ് സമസ്ത. വിവേചനത്തിന്റെ മതിലുകള്‍ക്കെതിരെ അറിവിന്റെയും ഐക്യത്തിന്റെയും പ്രതിരോധം തീര്‍ക്കുന്ന ഈ പണ്ഡിതസഭ, പുതിയ കാലത്തെ പോരാട്ടവീര്യത്തിന്റെ കൂടി അടയാളമാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടയാളപ്പെടുത്തിയ വിജ്ഞാന വിപ്ലവം വിസ്മരിക്കാനാവില്ല. നൂറ്റാണ്ടിന്റെ പ്രയാണത്തില്‍ ലോകത്തിന് സമസ്ത നല്‍കിയ ഏറ്റവും വലിയ മാതൃക സമാനതകളില്ലാത്ത മദ്രസാ സംവിധാനമാണ്. കേവലമൊരു പാഠശാല എന്നതിനപ്പുറം, വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസത്തെ പുനര്‍നിര്‍മ്മിച്ചതാണ് സമസ്തയുടെ വിജയം. കേരളത്തിന്റെ ഓരോ ഗ്രാമത്തിലും അറിവിന്റെ വെളിച്ചമെത്തിക്കുന്നതില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. ഇസ്‌ലാമിക ബാലപാഠങ്ങള്‍ മുതല്‍ ഉന്നത വിജ്ഞാനീയങ്ങള്‍ വരെ പകര്‍ന്നുനല്‍കുന്ന വലിയൊരു ശൃംഖലയ്ക്കാണ് സമസ്ത രൂപംനല്‍കിയിരിക്കുന്നത്. ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെയാണ് അത് വാര്‍ത്തെടുത്തത്.
പുതിയ കാലത്ത് സമസ്തയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ പ്രക്ഷുബ്ധമായ കടലുകളാണ്. പ്രതിസന്ധികളില്‍ ചാരിനില്‍ക്കാനുള്ള കേവലമൊരു ഊന്നുവടിയല്ല സമസ്ത; തളരുമ്പോള്‍ താങ്ങുന്ന ശിലാസ്തംഭവുമാണത്. വരുംകാലത്തും രാജ്യത്തിന് സമസ്തയെ ആവശ്യമുണ്ട്-ഒരു വഴികാട്ടിയായി, പ്രതീക്ഷയുടെ അഭയകേന്ദ്രമായി. കാലത്തിന്റെ കുത്തൊഴുക്കിലും ആദര്‍ശത്തിന്റെ നങ്കൂരമുറപ്പിച്ചു നില്‍ക്കുന്ന ആദര്‍ശദാര്‍ഢ്യമാണ് സമസ്തയുടെ മുഖമുദ്ര. അക്ഷരങ്ങളുടെയും ആത്മീയതയുടെയും ആഴക്കടലുകള്‍ നീന്തിക്കയറിയ ജൈത്രയാത്ര കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇനിയും വഴികാട്ടിയാകട്ടെ.

 

 

Continue Reading

editorial

കേരളം കാത്തിരിക്കുന്ന മോചനം

EDITORIAL

Published

on

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു ചലനം സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് നടത്തുന്ന ‘പുതുയുഗ യാത്ര’ വെറുമൊരു രാഷ്ട്രീയ യാത്രയല്ല; മറിച്ച് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ശ്വാസംമുട്ടുന്ന ഒരു ജനതയുടെ പ്രതിഷേധാഗ്നിയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഫാഷിസ്റ്റ് രീതികളും കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മറ്റൊ രുപതിപ്പാണ് ഇടതു സര്‍ക്കാരും കാഴ്ചവെക്കുന്നത്. പിണറായി ഭരണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധ നപ്രതിസന്ധി നേരിടുന്നു. ഭരണത്തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു.
ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നാം അഭിമാനിച്ചിരുന്ന ‘കേരള മോഡല്‍’ ഇന്ന് വെറും ഓര്‍മ്മ മാത്രമായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഈ രണ്ട് മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. മരുന്നില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളും അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാത്ത ചികിത്സാ സംവിധാനങ്ങളും ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ ഡോ. ഹാരിസ് തയാറായത് മറ്റൊരു ഗതിയു മില്ലാതായിട്ടാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിക്ക് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരളത്തിലാണ്. ശസ്ത്രക്രിയ വേളയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതും ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായതും ആരോഗ്യമേഖലയുടെ ഭീകരാവസ്ഥ തുറന്നുകാട്ടുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളാകുന്നു. തീപിടിത്തവും കെട്ടിടം തകര്‍ന്നു വീഴലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികി ത്സക്കുപോകാന്‍ തന്നെ ഭയമാകുന്ന അവസ്ഥയാണ്. കോവിഡിന്റെ മറവില്‍ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗം സി.പി.എം സെല്ലുകളുടെ നിയന്ത്രണത്തിലായതോടെ നിലവാരം കുത്തനെ ഇടിഞ്ഞു. കുട്ടികള്‍ ഉപരിപഠനത്തിനായി കുട്ടത്തോടെ നാടുവിടുന്ന കാഴ്ചയാണിന്ന്. കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി, വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സര്‍ക്കാരില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം 8 ലക്ഷം കോടിയാകും. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തെ 1000 ലീറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍തെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തായി കേരളം. സാധാരണക്കാരന്‍ പട്ടിണിയിലാകുമ്പോഴും ഭരണത്തിന്റെ തണലില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കൊള്ള ഞെട്ടിപ്പിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും കൊള്ളയടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടം ഭക്തിയെയും വിശ്വാസത്തെയും എത്രമാത്രം നിസ്സാരമായാണ് കാണുന്നതെന്ന് വ്യക്തം. ആ ചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഭഗവാന്റെ സമ്പാദ്യത്തിലും കൈവെച്ചിരിക്കുന്നു.
ക്ഷേമനിധികള്‍ പലതും തകര്‍ന്നു. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശിക. എസ്.സി എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മത്സ്യത്തൊഴിലാളികളെയും വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്ത ബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാരാണിത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന, ഫാഷിസ്റ്റ് ശൈലിയിലുള്ള മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ ഇന്ന് ഭരിക്കുന്നത്. ഈ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കറ കഴുകിക്കളയാന്‍ ‘പുതുയുഗ യാത്ര’ക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ പോരാട്ടം അനിവാര്യമാണ്. അഴിമതിയും അഹങ്കാരവും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിന്റെ അതിജീവനത്തിനുള്ള ഏക വഴിയാണ്. പുതുയുഗ യാത്ര കേരളത്തിന്റെ വീണ്ടെടുപ്പിനുള്ള കാഹളമാകട്ടെ.

 

Continue Reading

Trending