Article
സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്ക്കുന്നവര്
രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്ത്തകന് ദിമിത്രി മുറാതോവും.

ഷംസീര്‍ കേളോത്ത്
‘സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്ക്കുന്നതെങ്ങനെ?’ എന്നത് 2022 ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേരാണ.് വളരെയധികം വിറ്റുപോകാനിടയുള്ള പുസ്തകമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, സ്വേച്ഛാധിപത്യ ഭരണത്തെ തുറന്നെതിര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകയാണ് അതിന്റെ രചയിതാവ് എന്നതാണ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയവരിലൊരാളായ മരിയ റെസ്സയാണ് ആ മാധ്യമപ്രവര്‍ത്തക. രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്ത്തകന് ദിമിത്രി മുറാതോവും. മരിയയുടെ വരാനിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുംപോലെ സ്വേച്ഛാധിപത്യത്തോട് അല്ലെങ്കില്‍ സമാന പ്രവണതകളോട് നിരന്തര കലഹത്തിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും. നൊബേല്‍ സമ്മാന കമ്മിറ്റി ഈ വര്‍ഷത്തെ സമ്മാനത്തിനായി ഇവരെ തെരഞ്ഞടുത്തശേഷം പറഞ്ഞത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ആവിഷ്കാര സ്വാതന്ത്ര്യവും അത് ഉറപ്പാക്കുന്ന മാധ്യമങ്ങളുമെന്നാണ്. മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ സ്വതന്ത്ര നിര്‍ഭയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
അധികാര ദുരുപയോഗം തുറന്ന്കാട്ടിയവര്‍
മരിയ റെസ്സയും ദിമിത്രി മുറാതോവും കലുഷിതമായ സാഹചര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയവരാണ്. അധികാരികളെ അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കുക എന്ന ദൗത്യം നിര്‍വഹിച്ചവരാണ്. സര്‍ക്കാര്‍ പ്രചാരണങ്ങളും കള്ളങ്ങളും വാര്‍ത്തയായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് നേരിന്റെ ‘മാധ്യമമാവുക’ എന്ന ധര്‍മ്മം പല മാധ്യമങ്ങളും മറന്നുപോവാറുണ്ട്. ഒഴുക്കിനൊപ്പം നീന്തുക എളുപ്പമാണെന്ന് തിരിച്ചറിഞ്ഞ് ഏകാധിപത്യത്തിന് ജനാധിപത്യവിരുദ്ധതയ്ക്ക് കുടപിടിക്കുന്ന പ്രവണത ഏറിവരികയാണ്. ഒഴുക്കിനെതിരെ നീന്തിയാല്‍ പീഡനത്തിന് വിധേയമാക്കപ്പെട്ടേക്കാമെന്ന ഭയം മാത്രമല്ല, അധികാരികള്‍ക്ക് കുടപിടിച്ചാല്‍ അവരുടെ ഹീനമായ ചെയ്തികളെ വെള്ളപൂശിയാല്‍, അത് മറച്ചുപിടിച്ചാല്‍ പരിഗണനയും സൗജന്യങ്ങളും ലഭിച്ചേക്കുമെന്ന ചിന്തയുമാണ് മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തങ്ങളുടെ ജോലി ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഏറെക്കാലം സി.എന്‍.എന്‍ പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ജോലി നോക്കിയതിന്ശേഷം ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനത്തിറങ്ങിയ വ്യക്തിയാണ് മരിയ റെസ്സ. 2012ല്‍ മരിയയും കുറച്ച് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തുടങ്ങിയ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റിലൂടെയാണ് അവര്‍ ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. ഏകാധിപത്യ സ്വഭാവം പലവുരു പ്രകടിപ്പിച്ചിട്ടുള്ള പ്രസിഡന്റ് റോഡ്രിഗോ ദ്യുതര്‍ത്തെയുടെ മയക്കുമരുന്ന് വേട്ട വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായിരുന്നു. പതിനായിരക്കണക്കിണ് പേരാണ് നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന്വെക്കാന്‍ മരിയക്കും സംഘത്തിനുമായി. ഭരണകൂട വേട്ടയായിരുന്നു നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിണിത ഫലം. നിരവധി കേസുകളാണ് ആ മാധ്യമ സ്ഥാപനവും മേധാവിയെന്ന നിലയില്‍ മരിയയും നേരിട്ടത്. പ്രസിഡന്റ് ദ്യുതര്‍ത്തെ പരസ്യമായി റാപ്ലറിനെതിരെ രംഗത്തെത്തി. മണിക്കൂറില്‍ 90 വീതം തെറിവിളിയാണ് ഓണ്‍ലൈനില്‍ തനിക്കെതിരെ വന്നുകൊണ്ടിരുന്നതെന്ന് മരിയ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഏറെക്കുറെ സമാന അനുഭവമാണ് ദിമിത്രിയുടെതും. സോവിയറ്റ് കാലത്തെ ചാരസംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുടിന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെയും എതിര്‍ശബ്ദങ്ങളെയും നിര്‍ദാക്ഷിണ്യമായാണ് നേരിടാറുള്ളത്. സര്‍ക്കാറിനെതിരെയുള്ള ശബ്ദങ്ങളൊക്കെ നിശബ്ദരാക്കപ്പെടുകയാണ് പതിവ്. അവിടെയാണ് ദിമിത്രിയുടെ പത്രത്തിന്റെ പ്രസക്തി. റഷ്യയില്‍ നിലവിലുള്ള ഏക സ്വതന്ത്ര പത്രമാണ് ദിമിത്രി എഡിറ്ററായുള്ള നവായെ ഗസറ്റെയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പത്രത്തിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലേറെ പേരും സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന്കാട്ടിയവരുമാണ്. അന്ന പൊളിറ്റ്കൊസ്കായ എന്ന മാധ്യമപ്രവര്‍ത്തക രണ്ടാം ചെച്നിയിന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ നവായ ഗസറ്റയിലൂടെ തുറന്ന് കാട്ടിയിരുന്നു. 2006ല്‍ തന്റെ വീടിനടുത്ത്വെച്ച് അവര്‍ വെടിയേറ്റു മരിച്ചു. വിഷം നല്‍കിയും മര്‍ദ്ദനത്തിന് വിധേയമാക്കിയും വെടിയേറ്റും കൊല്ലപ്പെട്ട ആറോളം നവായ ഗസറ്റ പത്രപ്രവര്‍ത്തകര്‍ക്കാണ് ഈ അവാര്‍ഡെന്നാണ് ദിമിത്രി നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന്ശേഷം പ്രതികരിച്ചത്.
മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍
സമാധാനത്തിനുള്ള നൊബേല്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയുള്ള പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെന്ന മലയാളി പത്രപ്രവര്ത്തകന് യു.പിയിലെ ജയിലിലടയ്ക്കപ്പെട്ടതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതെന്നത് യാദൃച്ഛികമാവാം. നിര്‍ഭയമായി സത്യം വിളിച്ചുപറഞ്ഞതിന് ജയിലലടയ്ക്കപ്പെട്ടിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് കാപ്പന്. മാസങ്ങളും വര്‍ഷങ്ങളുമായി ജയിലഴികള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂലാര്‍ഥത്തില്‍ രണ്ട് രീതിയിലുള്ള പ്രശ്നങ്ങളെയാണഭിമുഖീകരിക്കുന്നത്. അതിലാദ്യത്തേത്, ഭരണകൂടത്തിന്റെയും മറ്റ് സാമൂഹ്യ ഗ്രൂപ്പുകളുടെയും ഭാഗത്തുനിന്നുള്ള ശത്രുതാപരമായ സമീപനമാണ്. രണ്ടാമത്തേത്, മാധ്യമധര്‍മ്മം മറക്കുന്നവരായി മാറുന്ന മാധ്യമപ്രവര്‍ത്തകരാണ്. ഒന്ന് പുറത്ത് നിന്നുള്ള ഭീഷണിയാണെങ്കില്‍ രണ്ടാമത്തേത് ആഭ്യന്തരമായുള്ള വെല്ലുവിളിയാണ്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ഞടഎ) എന്ന അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന മാധ്യമസ്വാതന്ത്ര്യ ഇന്‍ഡക്സില്‍ ഈ വര്‍ഷം 142 ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു. വലിയതോതില്‍ ആള്‍ക്കൂട്ട സൈബര്‍ വിചരാണക്കും തെറിയഭിഷേകങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊല വീഡിയോയില്‍ പകര്‍ത്തിയതിനാണ് പ്രാദേശിക മാധ്യമപ്രവര്ത്തകന് കൊലചെയ്യപ്പെട്ടതെന്ന് കുടുംബം ആരോപിച്ചത് ഈയടുത്താണ്. ഫ്രീഡം ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ ഇതൊക്കെ വളരെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷിയും അവര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളുമാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കശ്മീരിലെ മാധ്യമ സെന്‍സര്‍ഷിപ്പ് ഓര്‍വീലിയിന്‍ സ്റ്റേറ്റിനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സക്ക് അവാര്‍ഡ് കിട്ടിയതെങ്കില് ഫ്രീഡം റാങ്കിങ്ങില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനേക്കാള്‍ പിറകിലാണെന്ന വസ്തുത ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 138ാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. റണാ അയ്യൂബിനെയും രവീഷ് കുമാറിനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ ഭീകരമാണ്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ ഭീഷണികള്‍പോലും സര്‍വസാധാരണമായി മാറിയിരിക്കുന്ന സാഹചര്യമാണ്. റഷ്യയിലായാലും ഫിലിപ്പൈന്‍സിലായാലും ഇന്ത്യയിലായാലുമൊക്കെ ഭരണകൂടങ്ങളും അവരോട് ചേര്‍ന്ന് നില്ക്കുന്ന ഗ്രൂപ്പുകളും മാധ്യമങ്ങളെ നിലക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം വിമര്‍ശനമുന്നയിക്കുന്നവരെ വിദേശ ചാരന്മാരായി മുദ്രകുത്തുക എന്നതാണ്. നിര്‍ഭയമായി ജോലിനോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശ ഫണ്ട് ലഭിക്കുന്നവരാണന്നും രാജ്യദ്രോഹികളാണെന്നും പ്രചരിപ്പിക്കുകയാണ് ചെയ്യുക. ഇത് വഴി പൗരന്മാര്ക്കിടയില് സംശയങ്ങള്‍ ജനിപ്പിക്കാനും അവരുടെ വിശ്വാസ്യത തകര്‍ക്കാനും കഴിയുമെന്ന് അവര്‍ കരുതുന്നു. അതിന് സാധിച്ചില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട കേസുകളില്‍പെടുത്തി വേട്ടയാടുകയാണ് പതിവ്. എന്‍.ഡി.ടി.വി, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഇത്തരം വേട്ടയാടലുകള്‍ നേരിട്ടിട്ടുണ്ട്.
മാധ്യമങ്ങള്‍ നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളി ഉള്ളില്‍ തന്നെയുള്ള പുഴുക്കുത്തുകളാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മാധ്യമങ്ങളുടെ സര്‍ക്കാറനുകൂല സമീപനത്തെ കളിയാക്കി ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞ വാക്കുകള്‍ ഇന്ത്യയിലെ മാധ്യമ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ‘അധികാരികള്‍ കുനിയാന്‍ പറയുമ്പോഴേക്ക് മാധ്യങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങിയിരുന്നു’ എന്നാണ് അന്നത്തെ മാധ്യമ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചത്. ജസ്റ്റിസ് കട്ജു ഈയടുത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത് അടിയന്തരാവസ്ഥ കാലത്തെ ആ സമീപനത്തില്‍ നിന്ന്് ഒരു പടി മുന്നോട്ട് പോയി ഇന്ന് ചില മാധ്യമങ്ങള്‍ ഭരണാധികാരികളുടെ കാല്ക്കീഴില് സാഷ്ടാംഗം പ്രണമിക്കുകയാണെന്നാണ്. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍, റണ അയ്യൂബ്, കരണ്‍ഥാപ്പര്‍ തുടങ്ങി ചുരുക്കം ചിലരാണ് ഇന്നും രാജ്യത്ത് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് സത്യം തുറന്ന്പറയുന്നത്. സര്‍ക്കാറനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ രവീഷ് കുമാറിനെ പോലെയുള്ളവര്‍ ഉപയോഗിച്ച പദമാണ് ഗോദി മീഡിയ എന്നത്. അധികാരികളുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കുന്ന, സര്‍ക്കാര്‍ വിമര്‍ശകരെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുന്ന ഒരു പറ്റം മാധ്യമങ്ങളെയാണ് ഇങ്ങനെയൊരു പദം കൊണ്ട് അര്‍ഥമാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ പ്രധാനമാധ്യങ്ങളില്‍ പലതും ഈ വിശേഷണത്തിന് അര്‍ഹരാണ് എന്നതാണ് വസ്തുത. പൗരത്വ പ്രക്ഷോഭത്തെയും കര്‍ഷക സമരത്തെയും വക്രീകരിച്ചുകാണിക്കാന്‍ മല്‍സരിക്കുകയായിരുന്നു ഇത്തരം ചാനലുകളും പത്രങ്ങളുമൊക്കെ. ജനരോഷവും പലപ്പോഴും ഇത്തരം മാധ്യമങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയതാണ് രാജ്യത്തെ മാധ്യമസ്വതന്ത്ര്യത്തെപറ്റിയുള്ള ആലോചനക്ക് വഴിവെച്ചത്. നേര് ഉറക്കെ പറയാനും ആരോരുമില്ലാത്ത അരികുവത്കിരക്കപ്പെട്ട സമൂഹങ്ങളുടെ സമുദായങ്ങളുടെ നീതിക്കായുള്ള മുറവിളികള്‍ ലോകത്തെ കേള്‍പ്പിക്കാനുമുള്ള ബാധ്യത ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, ഇരയെ വേട്ടക്കാരനാക്കി അക്രമിക്ക് കൂട്ട്നില്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത അനീതിയും.

അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
GULF3 days ago
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു