Article
സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്ക്കുന്നവര്
രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്ത്തകന് ദിമിത്രി മുറാതോവും.
ഷംസീര്‍ കേളോത്ത്
‘സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്ക്കുന്നതെങ്ങനെ?’ എന്നത് 2022 ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേരാണ.് വളരെയധികം വിറ്റുപോകാനിടയുള്ള പുസ്തകമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, സ്വേച്ഛാധിപത്യ ഭരണത്തെ തുറന്നെതിര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകയാണ് അതിന്റെ രചയിതാവ് എന്നതാണ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയവരിലൊരാളായ മരിയ റെസ്സയാണ് ആ മാധ്യമപ്രവര്‍ത്തക. രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്ത്തകന് ദിമിത്രി മുറാതോവും. മരിയയുടെ വരാനിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുംപോലെ സ്വേച്ഛാധിപത്യത്തോട് അല്ലെങ്കില്‍ സമാന പ്രവണതകളോട് നിരന്തര കലഹത്തിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും. നൊബേല്‍ സമ്മാന കമ്മിറ്റി ഈ വര്‍ഷത്തെ സമ്മാനത്തിനായി ഇവരെ തെരഞ്ഞടുത്തശേഷം പറഞ്ഞത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ആവിഷ്കാര സ്വാതന്ത്ര്യവും അത് ഉറപ്പാക്കുന്ന മാധ്യമങ്ങളുമെന്നാണ്. മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ സ്വതന്ത്ര നിര്‍ഭയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
അധികാര ദുരുപയോഗം തുറന്ന്കാട്ടിയവര്‍
മരിയ റെസ്സയും ദിമിത്രി മുറാതോവും കലുഷിതമായ സാഹചര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയവരാണ്. അധികാരികളെ അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കുക എന്ന ദൗത്യം നിര്‍വഹിച്ചവരാണ്. സര്‍ക്കാര്‍ പ്രചാരണങ്ങളും കള്ളങ്ങളും വാര്‍ത്തയായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് നേരിന്റെ ‘മാധ്യമമാവുക’ എന്ന ധര്‍മ്മം പല മാധ്യമങ്ങളും മറന്നുപോവാറുണ്ട്. ഒഴുക്കിനൊപ്പം നീന്തുക എളുപ്പമാണെന്ന് തിരിച്ചറിഞ്ഞ് ഏകാധിപത്യത്തിന് ജനാധിപത്യവിരുദ്ധതയ്ക്ക് കുടപിടിക്കുന്ന പ്രവണത ഏറിവരികയാണ്. ഒഴുക്കിനെതിരെ നീന്തിയാല്‍ പീഡനത്തിന് വിധേയമാക്കപ്പെട്ടേക്കാമെന്ന ഭയം മാത്രമല്ല, അധികാരികള്‍ക്ക് കുടപിടിച്ചാല്‍ അവരുടെ ഹീനമായ ചെയ്തികളെ വെള്ളപൂശിയാല്‍, അത് മറച്ചുപിടിച്ചാല്‍ പരിഗണനയും സൗജന്യങ്ങളും ലഭിച്ചേക്കുമെന്ന ചിന്തയുമാണ് മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തങ്ങളുടെ ജോലി ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഏറെക്കാലം സി.എന്‍.എന്‍ പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ജോലി നോക്കിയതിന്ശേഷം ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനത്തിറങ്ങിയ വ്യക്തിയാണ് മരിയ റെസ്സ. 2012ല്‍ മരിയയും കുറച്ച് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തുടങ്ങിയ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റിലൂടെയാണ് അവര്‍ ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. ഏകാധിപത്യ സ്വഭാവം പലവുരു പ്രകടിപ്പിച്ചിട്ടുള്ള പ്രസിഡന്റ് റോഡ്രിഗോ ദ്യുതര്‍ത്തെയുടെ മയക്കുമരുന്ന് വേട്ട വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായിരുന്നു. പതിനായിരക്കണക്കിണ് പേരാണ് നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന്വെക്കാന്‍ മരിയക്കും സംഘത്തിനുമായി. ഭരണകൂട വേട്ടയായിരുന്നു നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിണിത ഫലം. നിരവധി കേസുകളാണ് ആ മാധ്യമ സ്ഥാപനവും മേധാവിയെന്ന നിലയില്‍ മരിയയും നേരിട്ടത്. പ്രസിഡന്റ് ദ്യുതര്‍ത്തെ പരസ്യമായി റാപ്ലറിനെതിരെ രംഗത്തെത്തി. മണിക്കൂറില്‍ 90 വീതം തെറിവിളിയാണ് ഓണ്‍ലൈനില്‍ തനിക്കെതിരെ വന്നുകൊണ്ടിരുന്നതെന്ന് മരിയ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഏറെക്കുറെ സമാന അനുഭവമാണ് ദിമിത്രിയുടെതും. സോവിയറ്റ് കാലത്തെ ചാരസംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുടിന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെയും എതിര്‍ശബ്ദങ്ങളെയും നിര്‍ദാക്ഷിണ്യമായാണ് നേരിടാറുള്ളത്. സര്‍ക്കാറിനെതിരെയുള്ള ശബ്ദങ്ങളൊക്കെ നിശബ്ദരാക്കപ്പെടുകയാണ് പതിവ്. അവിടെയാണ് ദിമിത്രിയുടെ പത്രത്തിന്റെ പ്രസക്തി. റഷ്യയില്‍ നിലവിലുള്ള ഏക സ്വതന്ത്ര പത്രമാണ് ദിമിത്രി എഡിറ്ററായുള്ള നവായെ ഗസറ്റെയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പത്രത്തിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലേറെ പേരും സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന്കാട്ടിയവരുമാണ്. അന്ന പൊളിറ്റ്കൊസ്കായ എന്ന മാധ്യമപ്രവര്‍ത്തക രണ്ടാം ചെച്നിയിന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ നവായ ഗസറ്റയിലൂടെ തുറന്ന് കാട്ടിയിരുന്നു. 2006ല്‍ തന്റെ വീടിനടുത്ത്വെച്ച് അവര്‍ വെടിയേറ്റു മരിച്ചു. വിഷം നല്‍കിയും മര്‍ദ്ദനത്തിന് വിധേയമാക്കിയും വെടിയേറ്റും കൊല്ലപ്പെട്ട ആറോളം നവായ ഗസറ്റ പത്രപ്രവര്‍ത്തകര്‍ക്കാണ് ഈ അവാര്‍ഡെന്നാണ് ദിമിത്രി നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന്ശേഷം പ്രതികരിച്ചത്.
മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍
സമാധാനത്തിനുള്ള നൊബേല്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയുള്ള പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെന്ന മലയാളി പത്രപ്രവര്ത്തകന് യു.പിയിലെ ജയിലിലടയ്ക്കപ്പെട്ടതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതെന്നത് യാദൃച്ഛികമാവാം. നിര്‍ഭയമായി സത്യം വിളിച്ചുപറഞ്ഞതിന് ജയിലലടയ്ക്കപ്പെട്ടിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് കാപ്പന്. മാസങ്ങളും വര്‍ഷങ്ങളുമായി ജയിലഴികള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂലാര്‍ഥത്തില്‍ രണ്ട് രീതിയിലുള്ള പ്രശ്നങ്ങളെയാണഭിമുഖീകരിക്കുന്നത്. അതിലാദ്യത്തേത്, ഭരണകൂടത്തിന്റെയും മറ്റ് സാമൂഹ്യ ഗ്രൂപ്പുകളുടെയും ഭാഗത്തുനിന്നുള്ള ശത്രുതാപരമായ സമീപനമാണ്. രണ്ടാമത്തേത്, മാധ്യമധര്‍മ്മം മറക്കുന്നവരായി മാറുന്ന മാധ്യമപ്രവര്‍ത്തകരാണ്. ഒന്ന് പുറത്ത് നിന്നുള്ള ഭീഷണിയാണെങ്കില്‍ രണ്ടാമത്തേത് ആഭ്യന്തരമായുള്ള വെല്ലുവിളിയാണ്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ഞടഎ) എന്ന അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന മാധ്യമസ്വാതന്ത്ര്യ ഇന്‍ഡക്സില്‍ ഈ വര്‍ഷം 142 ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു. വലിയതോതില്‍ ആള്‍ക്കൂട്ട സൈബര്‍ വിചരാണക്കും തെറിയഭിഷേകങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊല വീഡിയോയില്‍ പകര്‍ത്തിയതിനാണ് പ്രാദേശിക മാധ്യമപ്രവര്ത്തകന് കൊലചെയ്യപ്പെട്ടതെന്ന് കുടുംബം ആരോപിച്ചത് ഈയടുത്താണ്. ഫ്രീഡം ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ ഇതൊക്കെ വളരെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷിയും അവര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളുമാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കശ്മീരിലെ മാധ്യമ സെന്‍സര്‍ഷിപ്പ് ഓര്‍വീലിയിന്‍ സ്റ്റേറ്റിനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സക്ക് അവാര്‍ഡ് കിട്ടിയതെങ്കില് ഫ്രീഡം റാങ്കിങ്ങില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനേക്കാള്‍ പിറകിലാണെന്ന വസ്തുത ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 138ാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. റണാ അയ്യൂബിനെയും രവീഷ് കുമാറിനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ ഭീകരമാണ്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ ഭീഷണികള്‍പോലും സര്‍വസാധാരണമായി മാറിയിരിക്കുന്ന സാഹചര്യമാണ്. റഷ്യയിലായാലും ഫിലിപ്പൈന്‍സിലായാലും ഇന്ത്യയിലായാലുമൊക്കെ ഭരണകൂടങ്ങളും അവരോട് ചേര്‍ന്ന് നില്ക്കുന്ന ഗ്രൂപ്പുകളും മാധ്യമങ്ങളെ നിലക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം വിമര്‍ശനമുന്നയിക്കുന്നവരെ വിദേശ ചാരന്മാരായി മുദ്രകുത്തുക എന്നതാണ്. നിര്‍ഭയമായി ജോലിനോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശ ഫണ്ട് ലഭിക്കുന്നവരാണന്നും രാജ്യദ്രോഹികളാണെന്നും പ്രചരിപ്പിക്കുകയാണ് ചെയ്യുക. ഇത് വഴി പൗരന്മാര്ക്കിടയില് സംശയങ്ങള്‍ ജനിപ്പിക്കാനും അവരുടെ വിശ്വാസ്യത തകര്‍ക്കാനും കഴിയുമെന്ന് അവര്‍ കരുതുന്നു. അതിന് സാധിച്ചില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട കേസുകളില്‍പെടുത്തി വേട്ടയാടുകയാണ് പതിവ്. എന്‍.ഡി.ടി.വി, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഇത്തരം വേട്ടയാടലുകള്‍ നേരിട്ടിട്ടുണ്ട്.
മാധ്യമങ്ങള്‍ നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളി ഉള്ളില്‍ തന്നെയുള്ള പുഴുക്കുത്തുകളാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മാധ്യമങ്ങളുടെ സര്‍ക്കാറനുകൂല സമീപനത്തെ കളിയാക്കി ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞ വാക്കുകള്‍ ഇന്ത്യയിലെ മാധ്യമ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ‘അധികാരികള്‍ കുനിയാന്‍ പറയുമ്പോഴേക്ക് മാധ്യങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങിയിരുന്നു’ എന്നാണ് അന്നത്തെ മാധ്യമ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചത്. ജസ്റ്റിസ് കട്ജു ഈയടുത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത് അടിയന്തരാവസ്ഥ കാലത്തെ ആ സമീപനത്തില്‍ നിന്ന്് ഒരു പടി മുന്നോട്ട് പോയി ഇന്ന് ചില മാധ്യമങ്ങള്‍ ഭരണാധികാരികളുടെ കാല്ക്കീഴില് സാഷ്ടാംഗം പ്രണമിക്കുകയാണെന്നാണ്. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍, റണ അയ്യൂബ്, കരണ്‍ഥാപ്പര്‍ തുടങ്ങി ചുരുക്കം ചിലരാണ് ഇന്നും രാജ്യത്ത് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് സത്യം തുറന്ന്പറയുന്നത്. സര്‍ക്കാറനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ രവീഷ് കുമാറിനെ പോലെയുള്ളവര്‍ ഉപയോഗിച്ച പദമാണ് ഗോദി മീഡിയ എന്നത്. അധികാരികളുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കുന്ന, സര്‍ക്കാര്‍ വിമര്‍ശകരെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുന്ന ഒരു പറ്റം മാധ്യമങ്ങളെയാണ് ഇങ്ങനെയൊരു പദം കൊണ്ട് അര്‍ഥമാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ പ്രധാനമാധ്യങ്ങളില്‍ പലതും ഈ വിശേഷണത്തിന് അര്‍ഹരാണ് എന്നതാണ് വസ്തുത. പൗരത്വ പ്രക്ഷോഭത്തെയും കര്‍ഷക സമരത്തെയും വക്രീകരിച്ചുകാണിക്കാന്‍ മല്‍സരിക്കുകയായിരുന്നു ഇത്തരം ചാനലുകളും പത്രങ്ങളുമൊക്കെ. ജനരോഷവും പലപ്പോഴും ഇത്തരം മാധ്യമങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയതാണ് രാജ്യത്തെ മാധ്യമസ്വതന്ത്ര്യത്തെപറ്റിയുള്ള ആലോചനക്ക് വഴിവെച്ചത്. നേര് ഉറക്കെ പറയാനും ആരോരുമില്ലാത്ത അരികുവത്കിരക്കപ്പെട്ട സമൂഹങ്ങളുടെ സമുദായങ്ങളുടെ നീതിക്കായുള്ള മുറവിളികള്‍ ലോകത്തെ കേള്‍പ്പിക്കാനുമുള്ള ബാധ്യത ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, ഇരയെ വേട്ടക്കാരനാക്കി അക്രമിക്ക് കൂട്ട്നില്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത അനീതിയും.
Article
അതിര് കടക്കുന്ന കേന്ദ്ര അവഗണന
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കെ എന്‍ ബാലഗോപാല്‍
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും നമുക്ക് ആകെ എടുക്കാവുന്ന വായ്പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്‍ത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി.
അവസാനത്തെ മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുകക്ക് പിന്നീട് അറിയിപ്പുവരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്ഷന് കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17 ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറി നല്കല് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്.
ഈവര്‍ഷംമാത്രം സംസ്ഥാന സര്‍ക്കാരിന് അനുവദനീയമായ കടത്തില്‍നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്‍ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്‍ നിന്ന് ആര്.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്‍ നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്ര സര്‍ക്കാരിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബാങ്കിന്റെയും സി & എ.ജിയുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര ഉല്പാദനവും ഇരട്ടിയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇത് 1,03,240 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ കുറേ കാലത്തിനിടയില്‍ കടത്തിന്റെ വര്‍ധനനിരക്ക് കുറഞ്ഞുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് സി&എ.ജിയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാന്‍സെസ് 2023-24 റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ധനകമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി&എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധനകമ്മിയാണുള്ളത്. ബീഹാര്‍, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനകമ്മി നാല് ശതമാനത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത് 38.47 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.
ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്ക്കുന്ന എന്നതിനാലാണ് നമുക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്. നല്ല സ്കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള് ഉണ്ടാക്കിയതിനാല്‍, അതിന്റെപേരില്‍ നമ്മേ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.എം- ശ്രീ, എന്‍.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഡിസംബര്‍ 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.
Article
മരവിച്ച രാത്രികളില്‍ സ്നേഹത്തിന്റെ പുതപ്പ്
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്.
ഇ.ടി മുഹമ്മദ് ബഷീര്‍
കൊടുംതണുപ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് ആ കാഴ്ചകള്‍ മറക്കാനാവില്ല. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെ, വെറും തറയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും വയോധികരുടെയും കാഴ്ചകള്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ദൃശ്യങ്ങളാണ്. ഓരോ വര്‍ഷവും ഡിസംബര്‍ പിറക്കുമ്പോള്‍ ഭീതിയോടെയാണ് ഈ മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നത്. അവിടെ തണുപ്പ് കേവലം ഒരു കാലാവസ്ഥയല്ല, നിശബ്ദനായി കടന്നുവരുന്ന ഒരു കൊലയാളി പോലുമാണ്. കാരണം നിരവധി പേര് ഈ കൊടും ശൈത്യത്തില്‍ മരണത്തിന് പോലും കീഴടങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്. ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ ഈ ദുരന്തത്തിന്റെ തീവ്രത നമുക്ക് ബോധ്യപ്പെടും. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ശൈത്യകാലത്തെ വെറും 56 ദിവസത്തിനുള്ളില്‍ (2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 10 വരെ) 474 പേര് തണുപ്പേറ്റു മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതില്‍ 80 ശതമാനവും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ്; അതായത് തെരുവുകളില്‍ അഭയമില്ലാതെ കഴിഞ്ഞിരുന്ന പാവപ്പെട്ട മനുഷ്യര്‍. നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 3,639 പേര് ശീതതരംഗം മൂലം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമ്പോള്‍ മതിയായ വസ്ത്രമോ പുതപ്പോ ഇല്ലാത്തതിനാല്‍ ഓരോ ദിവസവും ശരാശരി 8 മുതല്‍ 10 വരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മരണം കാത്തുനില്ക്കുന്ന രാത്രികള്‍
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചുപോകുന്നു. വീടുകളില്ലാത്തവര്‍ക്ക് പുറമെ, ചേരികളിലും മറ്റും വസിക്കുന്ന ദരിദ്ര മനുഷ്യര്‍ക്ക് ശൈത്യത്തെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശൈത്യകാലത്ത് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 30 ശതമാനത്തോളം വര്‍ദ്ധിക്കുന്നു. ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ഉത്തരേന്ത്യയില്‍ പതിവ് കാഴ്ചയാണ്. നമുക്ക് ഒരു പുതപ്പ് കേവലമൊരു വസ്ത്രം മാത്രമാണെങ്കില്‍, ആ ജനതക്ക് കമ്പിളിപ്പുതപ്പുകള്‍ ചില സമയങ്ങളില്‍ ജീവന് രക്ഷാ കവചം കൂടിയാണ്. മരണത്തിന് വിട്ടുകൊടുക്കാതെ ഈ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് വലിയൊരു ദൗത്യമായി നമ്മുടെ മുന്നിലുണ്ട്. കൊടുംതണുപ്പില്‍ വിറയ്ക്കുന്നവരുടെ അരികിലെത്തി, സ്നേഹത്തോടെ അവരെ പുതപ്പിക്കുമ്പോള്‍ ആ മുഖങ്ങളില്‍ വിരിയുന്ന ആശ്വാസം കാണുമ്പോഴാണ് ‘മനുഷ്യത്വം’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്.
ലാഡര്‍ ഫൗണ്ടേഷന്റെ കരുതലോടെയുള്ള ഇടപെടല്‍
ഈ വലിയ ജീവകാരുണ്യ ദൗത്യത്തിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീര്‍വാദത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ യാണ് നേതൃത്വം നല്‍കുന്നത്. കേവലം ഒരു സന്നദ്ധ സംഘടന എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യവും എത്തിക്കാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മയാണിത്. ദുരന്തമുഖങ്ങളില്‍ ഓടിയെത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാനും ലാഡര്‍ ഫൗണ്ടേഷന് മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന് നടത്തിയ ബ്ലാങ്കറ്റ് വിതരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉള്‍ഗ്രാമങ്ങളില്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാര്‍ നേരിട്ടെത്തിയാണ് പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. ഗുണനിലവാരമുള്ള പുതപ്പുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫാക്ടറികളില്‍ നിന്നും നേരിട്ട് ശേഖരിച്ച് അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ലാഡര്‍ ഫൗണ്ടേഷന് ഉറപ്പു വരുത്തുന്നുണ്ട്.
നമുക്കും പങ്കാളികളാകാം
പ്രിയപ്പെട്ടവരെ, ഈ വര്‍ഷത്തെ ബ്ലാങ്കറ്റ് വിതരണ പദ്ധതിക്ക് ലാഡര്‍ ഫൗണ്ടേഷന് തുടക്കം കുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ തെരുവുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ട്. അവരിലേക്ക് സ്നേഹത്തിന്റെ ചൂടേകാന്‍ നിങ്ങളോരോരുത്തരുടെയും സഹായം ആവശ്യമാണ്. നമ്മള് മാറ്റിവെക്കുന്ന ചെറിയൊരു തുക മതിയാകും ഒരു മനുഷ്യന്റെ ജീവന് നിലനിര്‍ത്താന്‍. ‘സേവനമാണ് ഏറ്റവും വലിയ ആരാധന’ എന്ന് നാം വിശ്വസിക്കുന്നു. അതിരുകളില്ലാത്ത ഈ മാനുഷിക പ്രവൃത്തിയില്‍ പങ്കാളികളാകുന്നത് ഒരു വലിയ പുണ്യമാണ്. നമ്മുടെ സുരക്ഷിതമായ വീടുകളില്‍ ഉറങ്ങുമ്പോള്‍, തണുപ്പില്‍ വിറയ്ക്കുന്ന ആ സഹോദരങ്ങളെയും നമുക്ക് ഓര്‍ക്കാം. നിങ്ങളുടെ ഓരോ പുതപ്പും ഓരോ ജീവനാണ്.
Article
വന്ദേമാതരവും സംഘപരിവാറും
വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്.
ഡോ.എം.കെ മുനീര്‍
വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്. ഭാഗികമായി നോക്കിയാല്‍ പ്രത്യക്ഷത്തില്‍ ഇതൊരു ദേശഭക്തി ഗാനമായി തോന്നുമെങ്കിലും വന്ദേമാതരവും അതിന്റെ മാതൃസ്ഥാനമായ ആനന്ദമഠം നോവലും പരിശോധിച്ചാലാണ് സംഘപരിവാറിന്റെ ഇക്കാര്യത്തിലെ നവസ്നേഹവും അമിതാവേശവും വ്യക്തമാകുക.
കഴിഞ്ഞ നവംബര്‍ ഏഴിന് വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചരിത്രത്തെ പാടെ തമസ്കരിച്ച് വര്‍ത്തമാനകാല വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യാപനത്തിനുള്ള വാചകമടിയായി ചുരുങ്ങി. ഗാന്ധിജിയെയും അഹിംസയെയും പിന്തള്ളാന് ദേശീയ ഗാനമായ ജനഗണമനയെയും ടാഗോറിനെയുമെല്ലാം താഴ്ത്തിക്കെട്ടാന്‍ സംഘപരിവാറിന് ബങ്കിംചന്ദ്ര ചാറ്റര്‍ജി ഒരു ഉപകരണമാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയും ആനന്ദമഠമെന്ന നോവലിനെയും ശരിയായി മനസിലാക്കുന്നതില്‍ മതേതര ചേരിയിലുള്ളവര്‍പോലും പരാജയപ്പെടുമ്പോഴാണ് വന്ദേമാതരമൊരു രാഷ്ട്രീയ ആയുധമായി മൂര്‍ച്ചകൂട്ടപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ എന്ന കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ‘വന്ദേമാതരം’ എന്ന ഗാനം ആദ്യ വിമര്‍ശനത്തിന് വിധേയമായത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെയാണ്. ദേശീയ ഐക്യബോധം എന്ന സങ്കല്പത്തെ ശിഥിലമാക്കിക്കൊണ്ട് രചിക്കപ്പെട്ട ഗാനമായി അത് പല കോണില്‍ നിന്നും പ്രതിഷേധത്തിന് വിധേയമായി. ‘ആനന്ദമഠം’ വളരെയേറെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഒരു നോവലാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ വെട്ടിയും തിരുത്തിയും മുറിച്ചും കൂട്ടിച്ചേര്‍ത്തും മൂലകൃതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ അണിചേര്‍ന്നവര്‍, ജാതിമതഭേദമന്യ ആദ്യത്തെ പ്രതി ഷേധമുയര്‍ത്തിയപ്പോഴും, പിന്നീട് ഇംഗ്ലീഷുകാരന്റെ ഇംഗിതത്തെ മാനിച്ച് പലവുരുവും ആനന്ദമാഠം എന്ന സൃഷ്ടി പുനര്‍ജനിച്ചു.
കോണ്‍ഗ്രസിന്റെ ദേശീയ സമിതിയിലും ഈ ഗ്രന്ഥം അമര്‍ഷത്തിന്റെ വേനല്‍ ചൂടേറ്റു. അവരുടെ കൂട്ടായ എതിര്‍പ്പുകള്‍ക്കിടയില്‍ ന്യൂനപക്ഷസമുദായത്തിന്റെ ശബ്ദവുമുണ്ടായിരുന്നു എന്നുമാത്രം. എന്നാല്‍ ഇന്ന് സംഘ്പരിവാറിന്റെ ദൃഷ്ടിയില് ദേശീയബോധമുയര്‍ത്തുന്ന ഒരു ഗാനത്തിനെതിരെ ന്യൂനപക്ഷസമുദായത്തിന്റെ രാഷ്ട്രവിരുദ്ധമായ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ഈ കഥയുടെ പ്രചാരണത്തിലൂടെ ഒരു ധ്രുവീകരണത്തിന് വേണ്ടിയുള്ള കഠിന പ്രയത്നം അവര്‍ നടത്തുന്നു. ഇവിടെ വര്‍ഗീയ പ്രശ്നമായി നാം ഇതിനെ കാണരുത്.
മതേതര മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ജനമനസുകളില്‍ തീപ്പൊരി വാരിയിടാതെ, തികച്ചും നിഷ്പക്ഷമായ കോണിലൂടെ നമുക്ക് ഈ ഗ്രന്ഥത്തെ ഒന്ന് വിലയിരുത്താം. അതിനായി നമുക്കാശ്രയിക്കാനുള്ളത് പ്രഗത്ഭരായ ഗ്രന്ഥകാരന്മാരെത്തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്റു, ബിപിന്‍ ചന്ദ്ര, റൊമിളാ ഥാപ്പര്‍, ഡോ. ഭീമീബൊരി മജൂംദാര്‍, താനികാ സര്‍ക്കാര്‍, പ്രൊഫ.വി. അരവിന്ദാക്ഷന് തുടങ്ങിയവര്‍ ‘ആനന്ദമഠ’ത്തെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെ അവലംബമായി സ്വീകരിച്ചുകൊണ്ട് തികച്ചും നീതിയുക്തമായി നമുക്ക് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ സര്‍ഗ സൃഷ്ടിയുടെ ആഴങ്ങളിലേക്കൊന്നു മുങ്ങിനോക്കാം.
മാറ്റിത്തിരുത്തലിന്റെ നാള്‍വഴികള്‍ ബിപിന്‍ ചന്ദ്ര ഇീാാൗിമഹശമൊ ശി ങീറലൃി കിറശമ എന്ന കൃതിയില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വന്ദേമാതരം രചിക്കപ്പെട്ടപ്പോള്‍ സപ്ത കോടി കണ്ഠകളകളനിനാദകരാളേ എന്നായിരുന്നു. ഏഴുകോടി പ്രാര്‍ത്ഥനാനിര്‍ഭരമായ്… എന്നു പറയുന്നത് ഇന്ത്യയുടെ ജനസംഖ്യ ആയിരുന്നില്ല. ഹിന്ദുക്കളുടേതുമായിരുന്നില്ല. ബംഗാളികളുടേത് പോലുമായിരുന്നില്ല. അത് ബ്രിട്ടീഷുകാര്‍ സമകാലികമായുണ്ടാക്കിയ ഒറിയക്കാരും ആാസാമികളും, ബീഹാറികളുമെല്ലാമടങ്ങുന്ന ബംഗാള്‍ ‘പ്രസി ഡന്‍സി’യിലെ ജനസംഖ്യയായിരുന്നു. ഈ ‘കപടബോധം’ അധികനാള്‍ പിടിച്ചു നിറുത്താന്‍ സാധിച്ചില്ല ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് നേരെ പ്രതിഷേധം ഇരമ്പി.
‘പ്രസിഡന്‍സി പാട്രിയോട്ടിസം.’ ഏഴുകോടി ശബ്ദമുയര്‍ന്നു എന്നത് ‘ഇരുപത് കോടി ശബ്ദം’ എന്നു മാറ്റിയെഴുതി. എന്നിട്ടും ഇന്ത്യന്‍ ദേശീയതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമാണ് ‘രാജഭരണപ്രദേശങ്ങള്‍’ എന്ന സ്ഥിതിവന്നു. രോഷാഗ്നിയില്‍ തിളച്ച ദേശസ്നേഹികള്‍ ചാറ്റര്‍ജിക്ക് നേരെ ശരവര്‍ഷമായി. പിന്നീട് രാജഭരണ പ്രദേശത്തില്‍ ഉള്ളവരെക്കൂടെ ഇന്ത്യയിലെ ജനതയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത് 1930ലെ ജനകീയ മുന്നേറ്റത്തെത്തുടര്‍ന്നാണ്, ‘കോടികോടി കണ്ഠകളകള നിനാദകരാളേ കോടികോടി ഭുജൈധ്യത ഖരകരവാളേ…’ എന്നായത്.
അതുകൊണ്ട് ആര്.എസ്.എസ് ആദ്യകാലത്ത് ‘വന്ദേ മാതരത്തോട്’ മാനസികമായി പൊരുത്തപ്പെട്ട് പോയിരുന്നില്ല. ആനന്ദമഠത്തിനെതിരെ ശബ്ദമുയര്‍ന്നു തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിലെ വര്‍ഗീയ പശ്ചാത്തലവും ഇംഗ്ലീഷ് പ്രീണനവും ബോധ്യമായി. പക്ഷേ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പൂര്‍ണമായ ശ്രമം അവര്‍ നടത്തിയില്ല. വന്ദേ മാതരത്തിനെതിരെ ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ ഇതിനെ സംബന്ധിച്ച് പഠിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു കമ്മറ്റി രൂപീകരിച്ചു.
അതില്‍ ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബ്ദുള്‍കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, ആചാര്യ നരേന്ദ്രദേവ് എന്നിവര്‍ അംഗങ്ങളായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശം തേടാനും കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം രൂപപ്പെടുത്തിയത് നെഹ്റുവാണ്. 1939 ല്‍ ആദ്യ രണ്ട് പദ്യഭാഗവും നിലനിറുത്തിക്കൊണ്ട് മറ്റുള്ളവ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എങ്കിലും വന്ദേമാതരത്തിനെതിരെയുള്ള വിമര്‍ശനം കോണ്‍ഗ്രസിന കത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദമായിരുന്നു ഇതിനു കാരണം. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യത്തിനുശേഷം പൂര്‍ണ ഭേദഗതി വരുത്താന്‍ കോണ്‍ഗ്രസ് തയാറായി. 1950 ജനുവരി 24ന് കോണ്‍സ്റ്റിസ്റ്റ്യുവന്റ് അസംബ്ലി കൂടിയപ്പോള്‍ ‘ജന ഗണമന’യെ ദേശീയഗാനമായി അംഗീകരിച്ചു. നെഹ്റു ഒരിക്കല്‍ സുബാഷ് ചന്ദ്രബോസിനെഴുതി. (1937 ഒക്ടോബറിലായിരുന്നു അത്) ‘ആനന്ദമഠം വായിച്ചശേഷം അതിലെ ഗാനത്തിന്റെ പശ്ചാത്തലം’ മുസ്ലിംകളെ ചൊടിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നു തോന്നുന്നു. വന്ദേമാതരത്തിനെതിരെയുള്ള ആക്രോശം വലിയ അളവോളം വര്‍ഗീയ ശക്തികളുടെ സൃഷ്ട്ടിയാണ്. പക്ഷേ അതേ സമയം അല്പം കാമ്പും ഇല്ലാതില്ല. വര്‍ഗീയമായ ചായ്വുള്ളവരില്‍ അത് വല്ലാതെ പ്രശ്നമുണ്ടാക്കും.
ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ ‘ബംഗദര്‍ശനം’ എന്ന സാഹിത്യ പത്രികയില്‍ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്. അതില്‍ ‘സന്ന്യാസികളുടെ പോരാട്ട’ത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് നടന്ന സ്ഥലങ്ങളുടെ പേരുകളും വര്‍ഷവും കാലവും എല്ലാം രേഖപ്പെ ടുത്തിയിരുന്നു. അന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബ്രിട്ടീഷുകാര്‍ക്ക് കീഴിലുള്ള ഒരു ഡപ്യൂട്ടി കലക്ടറായിരുന്നു. ‘ബംഗദര്‍ശന’ത്തില്‍ വന്ന ആദ്യനോവലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം കൂടിയാണ് സന്ന്യാസികള്‍ നടത്തുന്നതെന്ന് വരുന്ന തരത്തിലായിരുന്നു കഥ. അപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്ക് കീഴെ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് തന്റെ സ്ഥാനമാനങ്ങളെ ദുരുപയോഗം ചെയ്ത് സാഹിത്യ രചന നടത്തിയാല്‍ ആ പദവിക്ക് ഏല്ക്കാന് സാധ്യതയുള്ള ആഘാതത്തെ ക്കുറിച്ച് സുഹൃത്തുക്കള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് മുന്നറിയിപ്പ് നല്കി.
വളരെ കൃത്യമായി ചാറ്റര്‍ജി ബ്രിട്ടീഷുകാരുടെ പേരുകള്‍ തന്റെ അടുത്ത പതിപ്പില്‍ നിന്ന് നീക്കംചെയ്തുകൊണ്ട് സ്വസ്ഥനായി. പകരം നവാബിന്റെ കീഴിലുള്ള മുസ്ലിം ഉദ്യോഗസ്ഥരെ വില്ലന്മാരാക്കി അവരോട് ദേശാഭിമാനത്തോടെ പൊരുതുന്ന പടയാളികളുടെ പുതിയ വ്യാഖ്യാനം പുറത്തിറക്കി. ആര്.എസ്.എസിന്റെ സൈദ്ധാന്തികന്‍ മനല്‍ക്കാനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ത്രിവര്‍ണ പതാകക്ക് പകരം കാവിക്കൊടിയെ ദേശീയ പതാകയാക്കി മനസില്‍ ധ്യാനിക്കുന്ന ‘സംഘ്പരിവാര്‍ കുടുംബം’ വന്ദേമാതരം കൂടുതല്‍ ദേശീയത തുളുമ്പുന്ന ഗാനമായി ഗണിച്ചുപോരുന്നതിന് പിന്നിലെ ചേതോവികാരം നിഷ്പക്ഷമതികള്‍ ചികഞ്ഞുനോക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി ‘സര്‍ഗസൃഷ്ടിയെ’ വെട്ടിയും കുത്തിയും ശിഥിലമാക്കി പുനര്‍ രചനയ്ക്ക് വിധേയമാക്കിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിനേക്കാള്‍ കലാസൗഷ്ഠവം രവീന്ദ്രനാഥ ടാഗോറിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും രചനകള്‍ക്കില്ല എന്നു പറയുന്ന സംഘ്പരിവാര്‍, ഗീബത്സിന്റെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ ഉപേക്ഷിക്കണമെന്നുപോലും അവര്‍ രഹസ്യ പ്രചാരണം നടത്തുന്നു. ജോര്‍ജ്ജ് അഞ്ചാമനെ പാടിപ്പുകഴ്ത്തുന്ന സ്തുതിഗാനമായി മാത്രമേ അതിനെ പരിഗണിക്കാന്‍ പാടുള്ളൂ എന്ന ആശ്ചര്യജനകമായ പുതിയ വ്യാഖ്യാനം നല്‍കാനും അവര്‍ തയ്യാറായിരിക്കുന്നു.
( അവസാനിക്കുന്നില്ല )
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
GULF18 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala18 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
