സംസ്ഥാനത്ത് കോര്‍പറേഷന്‍ മേയര്‍മാരെയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പറേഷനുകളില്‍ യു.ഡി.എഫ് സാരഥികള്‍ വിജയിച്ചപ്പോള്‍ കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്‍സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്‍പറേഷനില്‍ മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്‍ സ്ഥാനമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് നാലായി ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്‍പറേഷന്‍ മേയര്‍മാര്‍ യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്‍പോലും രണ്ടു കോര്‍പറേഷന്‍ മേയര്‍മാര്‍ മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്‍പറേഷനില്‍ ചരിത്രത്തിലാധ്യവും തൃശൂരില്‍ ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്‍മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്‍ കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്‍ ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്‍ ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്‍മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ യു.ഡി.എഫിന് സാധിച്ചപ്പോള്‍, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്‍ അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്‍ അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവര്‍ വിജയിച്ചുകയറുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരുടെ കാര്യത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്‍ ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്‍ത്തത്തില്‍ നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്‍ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്‍ വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് കുടുതല്‍ വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്‍ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്‍ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്‍ ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്‍ക്ക് ഒരു ആപ്തവാക്യമായിത്തീര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്‍ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്‍ക്കും ആരവങ്ങള്‍ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്‍ ആ പ്രതീക്ഷകള്‍ തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.