india
ഇന്ത്യയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകള് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
15 മരണങ്ങള്‍ക്ക് പിന്നില്‍ ഭരണകൂട സംവിധാനങ്ങള്‍
ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ അക്രമങ്ങള്‍ വീണ്ടും ശക്തിപ്പെടുന്നു. 2026 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളില്‍ 25 മുസ്ലിംകള് കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും നിരീക്ഷിക്കുന്ന ‘ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട 25 പേരില്‍ 15 മരണങ്ങള്‍ക്കും ഉത്തരവാദികള്‍ പോലീസോ ഭരണകൂട സംവിധാനങ്ങളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കസ്റ്റഡി മരണങ്ങള്, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗം, നിയമവിരുദ്ധ നടപടികള്‍ എന്നിവയിലൂടെയാണ് ഇവര്‍ക്ക് ജീവന് നഷ്ടമായത്. ബാക്കിയുള്ള 10 മരണങ്ങള് തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ ഭരണകൂട ഏജന്‍സികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.2022-ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ആകെ 44 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 19 മുസ്ലിംകള് ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേര് ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.
india
വിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും
india
കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്; നവീന്‍ പട്നായിക്
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്
കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.
ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.
മുന്‍പ് സ്പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്
india
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്
വിമര്‍ശനങ്ങള്‍ തടയാന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി
മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുയരുന്ന ജനകീയ പ്രതിഷേധങ്ങളെയും സര്‍ഗ്ഗാത്മക വിമര്‍ശനങ്ങളെയും കേസില്‍ കുടുക്കി നിശബ്ദമാക്കാന്‍ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുടെ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവെച്ച ട്രോളുകളും വിമര്‍ശന വീഡിയോകളുമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി മറച്ചുവെക്കാനും രാഷ്ട്രീയ എതിര്‍പ്പുകളെ വായടപ്പിക്കാനുമാണ് ബിജെപി പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
20-ഓളം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിച്ചെന്നും ഇവ ഹോസ്റ്റ് ചെയ്തതിന് മെറ്റയ്ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനും ട്രോളുകളിലൂടെ പ്രതികരിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി വക്താവ് എന്‍. വി. സുഭാഷ് അവകാശപ്പെടുന്നുണ്ടെങ്കിലും, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സൈബര്‍ കേസില്‍ കുടുക്കി ഭയപ്പെടുത്തുന്ന സമീപനമാണ് ബിജെപി തുടരുന്നത്. തെലങ്കാന സൈബര്‍ ക്രൈം പോലീസ് എടുത്ത കേസില്‍ പരാമര്‍ശിച്ചിരുന്ന ലിങ്കുകളെല്ലാം ഇതിനകം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ സ്വതന്ത്രമായ ആശയപ്രകടനത്തെ തടയാനുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
-
local3 days agoമൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക
-
kerala2 days agoപാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
-
health2 days agoവർക്കിംഗ് മദേഴ്സിന് ഒരു ഗൈഡ്: മുലപ്പാൽ പമ്പ് ചെയ്യുന്നതും സംഭരിക്കുന്നതും എങ്ങനെ?
-
kerala2 days agoകോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല
-
EDUCATION22 hours agoപ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ

