india
ഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി, ഇന്ത്യന്‍ സാമൂഹിക പ്രവര്ത്തകന് ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ പണ്ട് ചുമത്തപ്പെട്ട ഭീകരവാദ കുറ്റങ്ങളോടാണ് ഉമര്‍ ഖാലിദിന്റെ നീണ്ട തടവുശിക്ഷയെ അദ്ദേഹം ഉപമിച്ചത്.
അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ‘നെല്‍സണ്‍ മണ്ടേല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഫോറ’ത്തില്‍ സംസാരിക്കവെയാണ്, ആറ് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലില്‍ തുടരുന്നതിനെ മംദാനി ചോദ്യം ചെയ്തത്.
‘ഉമര്‍ ഖാലിദ് ഡല്‍ഹിയിലെ തടവറയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതുവരെ നമ്മള് എന്തിനാണ് കാത്തിരിക്കുന്നത്? പണ്ട് മണ്ടേലയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു രാഷ്ട്രീയ തടവുകാരനാണദ്ദേഹം,’ മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മണ്ടേലയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച മംദാനി, ലോകമെമ്പാടുമുള്ള അനീതിക്കെതിരെ പോരാടുന്ന ആളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ സമരം ഇപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ത്തു.
‘നീതിക്കുവേണ്ടിയുള്ള ഓരോ പ്രതിഷേധങ്ങളിലും, ജനാധിപത്യത്തിനായുള്ള ഓരോ ആഹ്വാനങ്ങളിലും, ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഓരോ മാര്‍ച്ചുകളിലും മണ്ടേല ജീവിക്കുന്നു,’ സമകാലിക പൗരാവകാശ പോരാട്ടങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളെയും മണ്ടേലയുടെ പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സദസ്സിനോട് പറഞ്ഞു.
2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ യു.എ.പി.എ നിയമപ്രകാരം ജയിലിലാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചിട്ടുണ്ട്.
വിചാരണയില്ലാതെയുള്ള അദ്ദേഹത്തിന്റെ നീണ്ട തടങ്കലിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുകയും, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.
മംദാനിയുടെ ഈ പരാമര്‍ശം ഉമര്‍ ഖാലിദിന്റെ കേസിലേക്ക് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ വിയോജിപ്പുകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും വഴിതുറന്നേക്കും. അതേസമയം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള വിദേശ വിമര്‍ശനങ്ങളെ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വതന്ത്രമായാണ് നിയമനടപടികള്‍ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ നിലപാട്.
india
യുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ദൈവത്തിന് ആരോഗ്യപരിശോധന (ഹെല്‍ത്ത് ചെക്കപ്പ്) നടത്തി ഡോക്ടര്‍മാര്‍. പത്തോളം വരുന്ന പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ സംഘമാണ് ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്ക്ക് മേല്‍ സ്റ്റെതസ്കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വെച്ച് പരിശോധന നടത്തിയത്.
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരമ്പരാഗതമായ ഒരു ആചാരത്തിന്റെ ഭാഗമാണിതെന്നാണ് ക്ഷേത്ര അധികൃതര്‍ നല്കുന്ന വിശദീകരണം. ഈ പ്രത്യേക ആചാരമനുസരിച്ച് ഭഗവാന് ‘അസുഖം ബാധിക്കുന്ന’ സമയമാണിതെന്നും, അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘം നേരിട്ടെത്തി പരിശോധന നടത്തിയതെന്നുമാണ് ക്ഷേത്രത്തിന്റെ വാദം.
അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണോ ഇത്തരം നടപടികള്‍ എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എങ്കിലും പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന നിലപാടില്‍ തന്നെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍.
india
ജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
59-കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഏതൊരു പൗരന്റെയും ജീവന് വിലപ്പെട്ടതാണെന്നും അത് രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി.
സമരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. നിലവില്‍ ദിവസേന ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ചിലപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റു ചിലപ്പോള്‍ സ്വകാര്യ ഡോക്ടര്‍മാരുമാണ് പരിശോധനയ്ക്ക് എത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ്, വാങ്ചുക്കിന്റെ ആരോഗ്യനില സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ തന്നെ ദിവസേന പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. വാങ്ചുക്കിന്റെ ജീവന് സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഇടപെടലുകളും ഉറപ്പാക്കണം. ‘ജീവന് അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തില്‍ യാതൊരു വിധ വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.
india
പാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.
-
GULF3 days agoലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
-
GULF3 days agoഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍
-
GULF3 days agoഅബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു
-
News2 days agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്
-
GULF3 days agoകാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ
-
india2 days agoപാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
-
kerala2 days agoകപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്

