Connect with us

GULF

ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്

വിവിധ കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

Published

on

റസാഖ് ഒരുമനയൂർ

അബുദാബി: ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. വിവിധ കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

ട്രാഫിക് പോയിന്റ് പ്രോഗ്രാം സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിന് 2026 ലെ ലിവ ഡേറ്റ് ഫെസ്റ്റിവലിലെ സ്റ്റാന്‍ഡ് സന്ദര്‍ശിക്കാന്‍ അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു.

‘സ്മാര്‍ട്ട് റോഡ് സുരക്ഷ’ യുമായി യോജിപ്പിച്ച്, ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Advertisement

2026 ജൂലൈ 17 മുതല്‍ 19 വരെയും 2026 ജൂലൈ 22 മുതല്‍ 23 വരെയുമാണ് സേവനം ലഭ്യമാകുക. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ എടുത്തുമാറ്റുകയാണ് പൊലീസ് ചെയ്യുന്നത്. നിയമപരമായി നിലവിലുള്ള നിബന്ധനായായി വൈകുന്നേരം 4:30, 6:00, 7:30 എന്നീ സമയങ്ങളിലായി മൂന്ന് അവബോധ ക്ലാസ്സുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലാക്ക പോയിന്റ് ഒഴിവാക്കുന്നതിന് ഇതില്‍ പങ്കാളികളാകല്‍ നിര്‍ബന്ധമാണ്.

സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 30 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി എമിറേറ്റ്സ് ഐഡി നിര്‍ബന്ധമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു

സ്മാര്‍ട്ട് മൊബിലിറ്റി സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനും ഗതാഗത നവീകരണത്തിനും ഭാവിയിലെ ഗതാഗത പരിഹാരങ്ങളുടെ വികസനത്തിനും അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

അബുദാബി: അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (അബുദാബി
മൊബിലിറ്റി), അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായി ആദ്യത്തെ ലൈസന്‍സ് പ്ലേറ്റുകള്‍ പുറത്തിറക്കി.

സ്മാര്‍ട്ട് മൊബിലിറ്റി സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനും ഗതാഗത നവീകരണത്തിനും ഭാവിയിലെ ഗതാഗത പരിഹാരങ്ങളുടെ വികസനത്തിനും അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെസ്റ്റിംഗ്, പൈലറ്റ് പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയും, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാണിജ്യ സേവനങ്ങള്‍ നല്‍കുന്നവയെയും വ്യക്തമായി തിരിച്ചറിയുന്ന പ്രത്യേക ലൈസന്‍സ് പ്ലേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് എമിറേറ്റിന്റെ റോഡുകളില്‍ ഓട്ടോണമസ് വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുതുതായി അവതരിപ്പിച്ച പ്ലേറ്റുകള്‍ രണ്ട് പ്രധാന വിഭാഗങ്ങളില്‍ പെടുന്നു. വാണിജ്യ സ്വയംഭരണ സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന പ്ലേറ്റുകളില്‍ ”ഓട്ടോ ഡ്രൈവ്” എന്ന വാചകം ഉണ്ടായിരിക്കും, അതേസമയം ടെസ്റ്റിംഗ്, പൈലറ്റ് പ്രോഗ്രാമുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പ്ലേറ്റുകളില്‍ ”ടെസ്റ്റ്” എന്ന വാക്ക് പ്രദര്‍ശിപ്പിക്കും. രണ്ട് വിഭാഗങ്ങളിലും ഏകീകൃത നീല രൂപകല്‍പ്പനയുണ്ട്, ഇത് സ്വയംഭരണ വാഹനങ്ങളെ റോഡുകളില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ അനുവദിക്കുന്നു.

Advertisement

റോഡുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വ്യത്യസ്ത തരം സ്വയംഭരണ വാഹനങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഈ പ്ലേറ്റുകള്‍ ബന്ധപ്പെട്ട അധികാരികളെ പ്രാപ്തരാക്കുന്നു, ഇത് മെച്ചപ്പെട്ട ഫീല്‍ഡ് നിരീക്ഷണത്തെ പിന്തുണയ്ക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്നു.

ഓട്ടോണമസ് വാഹനങ്ങള്‍ക്ക് അംഗീകരിച്ച ലൈസന്‍സിംഗ്, പ്രവര്‍ത്തന ആവശ്യകതകളുമായി പ്ലേറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു, ഇത് എമിറേറ്റില്‍ സ്വീകരിച്ചിരിക്കുന്ന സാങ്കേതിക, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ഓപ്പറേറ്റിംഗ് കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്മാര്‍ട്ട് വാഹനങ്ങളുടെ വിന്യാസം ക്രമേണ വികസിക്കുന്നതിനനുസരിച്ച് ഈ മേഖല കൈകാര്യം ചെയ്യുന്നതിന്റെ കാര്യക്ഷമത ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ഈ പ്ലേറ്റുകളുടെ സമാരംഭം അബുദാബിയില്‍ വാണിജ്യ സേവനങ്ങളിലൂടെയും ഈ മേഖലയിലെ പ്രത്യേക കമ്പനികള്‍ നടത്തുന്ന പരീക്ഷണ, പൈലറ്റ് പ്രോഗ്രാമുകളിലൂടെയും ഓട്ടോണമസ് വാഹന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായ വികാസവുമായി പൊരുത്തപ്പെടുന്നു.
എമിറേറ്റിലെ ഓട്ടോണമസ് വെഹിക്കിള്‍ ഇക്കോസിസ്റ്റത്തിന്റെ തുടര്‍ച്ചയായ വികസനത്തിന് ഈ നടപടി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രസക്തമായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും, ഈ മേഖലയെ പിന്തുണയ്ക്കുന്ന നയങ്ങളുടെയും ചട്ടങ്ങളുടെയും വികസനത്തിന് സംഭാവന നല്‍കാനും, ഈ സാങ്കേതികവിദ്യകള്‍ അളക്കുന്നതിനനുസരിച്ച് നിയന്ത്രണ ചട്ടക്കൂടിന്റെ സന്നദ്ധത ശക്തിപ്പെടുത്താനും സഹായിക്കും.

സുരക്ഷയുടെയും കാര്യക്ഷമതയുടെയും ഉയര്‍ന്ന നിലവാരത്തിന് അനുസൃതമായി സ്വയംഭരണ വാഹനങ്ങളുടെ പരീക്ഷണത്തെയും വിന്യാസത്തെയും പിന്തുണയ്ക്കുന്ന ഒരു സമഗ്രമായ നിയന്ത്രണ, പ്രവര്‍ത്തന അന്തരീക്ഷം നല്‍കിക്കൊണ്ട് ഭാവിയിലെ മൊബിലിറ്റി സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അബുദാബിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയെയും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.

Advertisement
Continue Reading

GULF

കാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി

അടിയന്തര വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനം ആവശ്യമായ അനുമതി നേടാതെ പൊതു റോഡിലൂടെ ഓടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം പ്രതിക്ക് ആറ് മാസം തടവും വാഹനം കണ്ടുകെട്ടലും വിധിച്ചത്.

Published

on

അബുദാബി: നിയമപരമായ അനുമതിയില്ലാതെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനം പൊതുക്രമം തടസ്സപ്പെടുത്തിയതിന് രണ്ട് പേരെ അബുദാബി ക്രിമിനല്‍ കോടതി ശിക്ഷിച്ചു.

അടിയന്തര വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനം ആവശ്യമായ അനുമതി നേടാതെ പൊതു റോഡിലൂടെ ഓടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം പ്രതിക്ക് ആറ് മാസം തടവും വാഹനം കണ്ടുകെട്ടലും വിധിച്ചത്.

സുരക്ഷാ സംവിധാന വ്യാപാരത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരു കമ്പനിയുടെ മാനേജരായ രണ്ടാം പ്രതിക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് നല്‍കിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കമ്പനിയുടെ ഇന്‍വെന്ററി കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. ആവശ്യമായ അനുമതിയില്ലാതെ അടിയന്തര സിസ്റ്റം ഉപകരണങ്ങള്‍ വിതരണം ചെയ്തതിനും ഇന്‍സ്റ്റാള്‍ ചെയ്തതിനും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

അടിയന്തര വാഹനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന മുന്നറിയിപ്പ് ലൈറ്റുകളുള്ള വാഹനം പൊതു റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്.

Advertisement

സുരക്ഷാ റിപ്പോര്‍ട്ടുകളും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങളും വഴി വാഹനം തിരിച്ചറിഞ്ഞു. അതിന്റെ ഡ്രൈവര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് നിയമപരമായ അനുമതിയില്ലെന്ന് കണ്ടെത്തി.
സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഉത്തരവാദിയായ കമ്പനിയെ തിരിച്ചറിയുകയും കമ്പനി മാനേജരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് പ്രതികളെയും അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കേസ് അന്വേഷിച്ച് കോടതിയിലേക്ക് റഫര്‍ ചെയ്തിരുന്നു.

നിയമപരമായ ആവശ്യകതകള്‍ പാലിക്കാന്‍ അബുദാബി ജുഡീഷ്യല്‍ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വകാര്യ വാഹനങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് ലൈറ്റുകളോ കേള്‍ക്കാവുന്ന സിഗ്‌നലുകളോ വില്‍ക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ സ്ഥാപിക്കുന്നതിനോ എതിരെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Continue Reading

GULF

ഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍

Published

on

കെ. സൈനുല്‍ ആബിദീന്‍

ഒരു മനുഷ്യന്റെ ദീര്‍ഘവീക്ഷണത്തിന് ഒരു രാജ്യത്തിന്റെ ഭൂപടത്തെയും അതിന്റെ വിലാസത്തെയും എത്രത്തോളം മാറ്റിമറിക്കാന്‍ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. ആധുനിക ഖത്തറിന്റെ ശില്പിയും അറബ് ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ഭരണാധികാരികളില്‍ ഒരാളുമായിരുന്ന മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി എന്ന വാര്‍ത്ത വലിയ സങ്കടത്തോടെയാണ് പ്രവാസി ലോകം കേട്ടത്. ഞങ്ങളുടെ തലമുറയിലുള്ള ആളുകള്‍ ഈ ഖത്തറിന്റെ മണ്ണിലേക്ക് വന്ന നാള്‍ മുതല്‍ ഇന്നുവരെ കണ്ടതും അനുഭവിച്ചതുമായ ഖത്തര്‍ എന്ന ഈ നാടിന്റെ വളര്‍ച്ചയും ഈ വലിയ മനുഷ്യന്റെ ജീവിതവും ഒന്നുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രവാസി സമൂഹത്തിന് നഷ്ടമായത് തങ്ങളുടെ വളര്‍ച്ചയ്ക്ക് തണലൊരുക്കിയ ഒരു വലിയ രക്ഷാധികാരിയായിരുന്നു എന്നതില്‍ സംശയമില്ല.

നാട്ടിലെ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷമാണ് ഞാന്‍ ഖത്തറിലേക്ക് വരുന്നത്. ഈയുള്ളവന്‍ ഖത്തറിന്റെ മണ്ണിലേക്ക് എത്തുമ്പോള്‍ ശൈഖ് ഹമദിന്റെ പിതാവ് ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയായിരുന്നു ഖത്തറിന്റെ അമീര്‍. അക്കാലത്ത് ഇന്നത്തെപ്പോലെയുള്ള ആധുനിക സൗകര്യങ്ങളോ വലിയ കെട്ടിടങ്ങളോ ഖത്തറിലുണ്ടായിരുന്നില്ല. എന്നാല്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മനസ്സിലാക്കി, വലിയൊരു ദീര്‍ഘവീക്ഷണത്തോടെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പിന്നീട് ഈ രാജ്യത്തിന്റെ ഭരണം പൂര്‍ണ്ണമായി ഏറ്റെടുത്തു. അവിടെ നിന്നായിരുന്നു ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ അവിശ്വസനീയമായ കുതിച്ചുചാട്ടം ആരംഭിച്ചത്. ലോകത്തിന്റെ നെറുകയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു വികസിത രാജ്യമായി ഖത്തറിനെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രകൃതിവാതക നിക്ഷേപങ്ങളെ കൃത്യമായി വിനിയോഗിച്ചും, വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും അദ്ദേഹം ഖത്തറിനെ ലോകത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി.

ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും വലിയൊരു അനുഗ്രഹമായി മാറി. ഒരു വിദേശ രാജ്യത്ത് വന്ന് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും അദ്ദേഹം ഇവിടെ ഒരുക്കിത്തന്നു. വ്യക്തിപരമായി ഈ വിനീതനും ഈ വലിയ വികസനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ന് മൂവായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കമ്പനികളും കെട്ടിപ്പടുക്കാനും അവ വിജയകരമായി മാനേജ് ചെയ്യാനും സാധിക്കുന്നുണ്ടെങ്കില്‍, അതിന് വഴിയൊരുക്കിയത് ഈ മണ്ണില്‍ ശൈഖ് ഹമദ് നടപ്പിലാക്കിയ പ്രവാസി സൗഹൃദ നയങ്ങളും ബിസിനസ്സ് അന്തരീക്ഷവുമാണ്.

Advertisement

ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു രാജ്യമായി ഖത്തര്‍ മാറിയപ്പോള്‍, അതോടൊപ്പം വളരാന്‍ ഞങ്ങളെപ്പോലെയുള്ള പ്രവാസി വ്യവസായികളെയും അദ്ദേത്തെ പോലെയുള്ള ഭരണാധികാരികള്‍ പിന്തുണച്ചു.

ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി വളരെ അടുത്തതും ഊഷ്മളവുമായ ബന്ധമാണ് ശൈഖ് ഹമദ് കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും വിശ്വസ്തതയെയും അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ തൊട്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. മാറുന്ന നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞ ഒരു ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ വേള്‍ഡ് കപ്പ് -2022 ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഗെയിമുകളും സമ്മേളനങ്ങളും ഖത്തറിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു മിഡില്‍ ഈസ്റ്റ് രാജ്യം ലോകകപ്പിന് വേദിയാകുമെന്ന് ആരും ചിന്തിക്കാതിരുന്ന കാലത്താണ് അദ്ദേഹം അതിനുള്ള അടിത്തറ പാകിയത്.

ലോകത്തിലെ വലിയ വലിയ രാജാക്കന്മാരും ഭരണാധികാരികളും തങ്ങളുടെ അധികാരം ജീവിതാവസാനം വരെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, ശൈഖ് ഹമദ് ചരിത്രത്തില്‍ വ്യത്യസ്തനായത് മറ്റൊരു തീരുമാനത്തിലൂടെയാണ്. 2013-ല്‍ തന്റെ മകനും ഇന്നത്തെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് അദ്ദേഹം സ്വമേധയാ ഭരണം കൈമാറി. പുതിയ തലമുറയ്ക്ക് വഴിയൊരുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും യുവനേതൃത്വത്തിന് കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചു. ലോകത്തിന് മുന്നില്‍ ഒരു മാതൃകാ രാജ്യം കെട്ടിപ്പടുത്ത് സമ്മാനിച്ചാണ് അദ്ദേഹം ഇന്ന് യാത്രയായിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഖത്തറിനെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാനത്ത് എത്തിച്ച ശേഷമാണ് ആ ധന്യമായ ജീവിതത്തിന് തിരശ്ശീല വീണത്. ഈ വേര്‍പാട് ഉണ്ടാക്കുന്ന സങ്കടം ചെറുതല്ലെങ്കിലും, അദ്ദേഹം പ്രവാസികള്‍ക്കും ഈ രാജ്യത്തിനും നല്‍കിയ തണലും ഓര്‍മ്മകളും എന്നും ജനമനസ്സുകളില്‍ ജീവിക്കും. ആ വലിയ ഭരണാധികാരിയുടെ പാവനമായ സ്മരണയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.

Advertisement
Continue Reading

Trending