Culture
ചുടുചോര നുണയാന്‍ വെമ്പല്‍കൊള്ളുന്നവര്‍

ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്‍. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്‍നിന്നും പിറകില്‍ നിന്നുമെത്തിയ സി.പി.എമ്മുകാര്‍ വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ രണ്ടു മണി വരെ ഇവരെ തടഞ്ഞുവച്ചു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാലു പേരുടെയും ഫോട്ടോ മൊബൈയില്‍ പകര്‍ത്തി. എല്‍.സി അംഗമായ മറ്റൊരു നേതാവ് നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തെ ഫോണില്‍ വിളിച്ചറിയിച്ചു. മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ശുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍നിന്ന് പിടിച്ചിറക്കി വയലിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി. പ്രാദേശിക നേതാവ് നെഞ്ചിലേക്ക് കത്തി കുത്തിക്കയറ്റി. കൂടെ മറ്റു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു. ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പിന്നില്‍നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ശുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിര്‍ത്തി ചെയ്ത അരുംകൊല പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.
കണ്ണൂര്‍ ജില്ലയുടെ ശാപമായി മാറിയ കൊലപാതക രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി അരിയില്‍ ശുക്കൂര്‍ വധക്കേസ് കാലം സാക്ഷ്യപ്പെടുത്തുന്ന നാളുകള്‍ അതിവിദൂരമല്ല. പാര്‍ട്ടി തീരുമാനത്തിനനുസരിച്ച് പച്ച മനുഷ്യരുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ മാത്രമല്ല, കൊല്ലപ്പെടേണ്ടവരാരൊക്കെയെന്ന് വിധിയെഴുതുന്ന പാര്‍ട്ടി കോടതികളിലെ യജമാനന്മാര്‍കൂടി നീതിയുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നുവെന്നതാണ് ഈ കേസിനെ ചരിത്ര പ്രധാനമാക്കി മാറ്റുന്നത്. കണ്ണൂര്‍ ജില്ലയില്‍തന്നെ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കുടുങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും മനോധര്‍മ്മത്തിനും അനുസരിച്ച് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് കൊലക്കത്തി വിധിക്കുന്ന പാര്‍ട്ടിക്കോടതിയുടെ തലവനുള്‍പ്പെടെ വലയില്‍ കുടുങ്ങുന്നത് ഇതാദ്യമായാണ്.
അക്രമത്തിലും ഹിംസയിലും മാത്രം വിശ്വസിക്കുന്ന കുടില നേതൃത്വത്തിന്റെ കൈയിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണെന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യമുള്ളതാണ്. ഇവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പലപ്പോഴും വാടകപ്രതികളും ചിലപ്പോഴെങ്കിലും യഥാര്‍ത്ഥ പ്രതികളും അകത്തായിട്ടും ഒന്നിനുപിറകെ മറ്റൊന്നായി കൊലപാതക പരമ്പരകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. കൊല്ലപ്പെടേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിച്ച് സമയവും സ്ഥലവും നിശ്ചയിച്ച് ആയുധങ്ങള്‍ നല്‍കി അനുസരണയുള്ള അണികളെ പറഞ്ഞയക്കുന്നവര്‍ എല്ലാവിധ സംരക്ഷണവും ആസ്വദിച്ച് സൈ്വരമായി പുറത്തുകഴിയുന്നതാണ് ഇതിന് കാരണം. എത്രയേറെ പാര്‍ട്ടി പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘാംഗങ്ങളും അകത്തായാലും തങ്ങളെ അത് ബാധിക്കില്ലെന്ന ഉറച്ച ബോധ്യമാണ് വീണ്ടും വീണ്ടും മനുഷ്യന്റെ ചുടുചോര കുടിക്കാന്‍ ഇവര്‍ നാക്കുനുണയുന്നത്. അലംഘനീയമെന്ന് കരുതിയ ഈ ‘നിയമം’ ചരിത്രത്തിലാദ്യമായി ലംഘിക്കപ്പെട്ടുവെന്നതാണ് ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ക്രൂരവും ഭീകരവുമായി നടപ്പിലാക്കിയ അരിയില്‍ ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ സി.ബി.ഐ നടപടിയിലൂടെ ഉണ്ടായിരിക്കുന്ന സവിശേഷ കാര്യം.
പാര്‍ട്ടി കോടതികളുടെ മുമ്പത്തെ വിധികള്‍ നടപ്പിലാക്കിയത് ഇരുട്ടിന്റെ മറവിലോ മുഖംമൂടിയുടെ പിറകിലോ ആയിരുന്നു. എന്നാല്‍ ശുക്കൂര്‍ വധം അങ്ങനെയായിരുന്നില്ല. ഏതാനും യുവാക്കളെ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം കൊല്ലപ്പെടേണ്ടവനെന്ന് പാര്‍ട്ടി കോടതി സമയമെടുത്ത് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. പാര്‍ട്ടി കോടതിയുടെ തീരുമാനം തെറ്റിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ ഫോണ്‍ വഴി ബന്ദികളാക്കപ്പെട്ട യുവാക്കളുടെ ഫോട്ടോകള്‍ വിധി കര്‍ത്താക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ ഫോട്ടോ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടാപ്പകല്‍ 24 കാരനായ ഷുക്കൂറിന്റെ നെഞ്ചില്‍ കുത്തിയിറക്കി പാര്‍ട്ടി തിട്ടൂരം നടപ്പിലാക്കപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭീകരമായിരുന്നു ഇത്. ഹിംസാത്മകമായ ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങളായിരുന്നു നാലു ചെറുപ്പക്കാര്‍ വിചാരണ നേരിട്ട കണ്ണപുരത്തെ വയലിന് ചുറ്റും മുഴങ്ങിക്കേട്ടത്. മറിച്ച് പാര്‍ട്ടി യജമാനന്മാരുടെ വിധിതീര്‍പ്പ് കേട്ട് അത് നടപ്പിലാക്കാന്‍ ജാഗരൂഗരായി നില്‍ക്കുന്ന പാര്‍ട്ടിയുടെ അച്ചടക്കമുള്ള അണികളെയായിരുന്നു. പാടത്ത് തടഞ്ഞുനിര്‍ത്തപ്പെട്ട യുവാക്കളുടെ ദീനരോദനങ്ങളും കേണുകൊണ്ടുള്ള യാചനകളും ഈ കാലാളുകളുടെ ശിലാഹൃദയങ്ങളെ തെല്ലും കുലുക്കിയില്ല. പാര്‍ട്ടി കോടതിയുടെ വിധിക്കപ്പുറം മറ്റൊന്നുമില്ലെന്നതായിരുന്നു അവരുടെ തീരുമാനം. അതുകൊണ്ടുതന്നെയാണ് ശുക്കൂര്‍ വധക്കേസ് സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നത്. യജമാനന്മാരെ രക്ഷിച്ചെടുക്കാന്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും അവര്‍ പ്രയോഗിച്ചെങ്കിലും എല്ലാ സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും തന്ത്രങ്ങളെയും അതിജീവിച്ച് കേസ് ഇവിടംവരെ കൊണ്ടെത്തിക്കാന്‍ സാധിച്ചത് നിസ്സാരമല്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനെ രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറാക്കിവച്ചിരിക്കുന്ന വജ്രായുധങ്ങള്‍ ഇനിയുമുണ്ടാവുമെന്ന കാര്യത്തില്‍ സംശയവുമില്ല.
ഭീഷണിയുടെ സ്വരം സി.പി.എമ്മുകാരില്‍ നിന്ന് കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ശുക്കൂറിനു നീതിക്കുവേണ്ടി വരികള്‍ തീര്‍ത്ത എം.എസ്.എഫ് പ്രവര്‍ത്തകരെയും വെറുതെവിട്ടില്ല. തെളിവുകള്‍ നശിപ്പിച്ച് നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടാന്‍ ഉത്തരേന്ത്യന്‍ കലാപകാരികളേക്കാള്‍ മിടുക്കരാണ് എന്നറിയാം. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തുതന്നെയാണ് കേസ് ഇവിടം വരെ എത്തിയത്. സാക്ഷികളുടെ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷുക്കൂറിന്റെ ഉമ്മയെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനില്‍ പാര്‍പ്പിച്ചപ്പോള്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലേക്ക് അയക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരന്‍ ഷെഫീക്കിനെ ജയിലിലടച്ചപ്പോള്‍ സാക്ഷികളെ സമ്മര്‍ദ്ദംകൊണ്ട് വീര്‍പ്പ്മുട്ടിച്ചപ്പോള്‍ സുപ്രീംകോടതി വക്കീല്‍ പോലും ഹിയറിങിന്റെ മണിക്കൂറുകള്‍ക്ക്മുമ്പ് കളമൊഴിഞ്ഞപ്പോള്‍ ദൈവം ശുക്കൂറിന്റെ മാതാവിന്റെ കണ്ണീരിനൊപ്പമായിരുന്നു. നീതിയുടെ പുതുയുഗപ്പിറവി അത്ര ആയാസരഹിതമായിരിക്കില്ലെന്ന തിരിച്ചറിവുള്ളവരാണ് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കേണ്ടതാണ് മരണമെന്ന ഉറച്ച ബോധ്യമുള്ളവരാണവര്‍. അതിനുമുമ്പ് പേടിച്ചു മരിക്കാന്‍ ഒരുക്കമല്ലാത്തവര്‍, നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവര്‍. സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയിലും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്രവിധിക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരു നാടിന്റെ മുഴുവന്‍ മനസ്സും പ്രാര്‍ത്ഥനയും ഉണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്.
Film
ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Film
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.
പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Film
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോങ് “തേരാ പാരാ ഓടിക്കോ”, റെട്രോ വൈബ് സമ്മാനിച്ച തരളിത യാമം” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
“പടക്കളം” എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.
പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
kerala22 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു