Connect with us

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പാസ്പോർട്ട് തിരികെ തേടി ദിലീപ്; ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.

Published

on

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണവിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ശിക്ഷാവിധി പ്രഖ്യാപിച്ച ദിവസവും ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ തീരുമാനം. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിരിക്കുന്ന സാഹചര്യത്തിൽ ഹർജിയെ പ്രോസിക്യൂഷൻ എതിര്‍ക്കാനാണ് സാധ്യത. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശയാത്ര അനിവാര്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ദിലീപ് കോടതിയിൽ ഉന്നയിക്കാൻ സാധ്യത. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.

അതേസമയം, അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അധിക്ഷേപ വിഡിയോ പങ്കുവെച്ചവരെയും കേസിൽ പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു.

kerala

ജയിൽ കോഴക്കേസ്; ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്

ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നുൾപ്പെടെ പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Published

on

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളിയായ കൊടിസുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നുൾപ്പെടെ പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമാണ് തടവുകാരുടെ ബന്ധുക്കളിൽനിന്ന് ഡിഐജി പണം വാങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ഏകദേശം 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ട്. പൂജപ്പുര വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണം.

വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. പരോളിനായി കൈക്കൂലി വാങ്ങുന്നതായും ജയിലുകളിൽ തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതായും ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി കേസുകളടക്കം ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് വേഗത്തിൽ പരോൾ ലഭിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു പണം വാങ്ങിയതെന്ന് കണ്ടെത്തി.

തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിയ്യൂർ ജയിലിലെ തടവുകാർക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കാൻ വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി. സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ പണം വാങ്ങിയെന്ന വിവരവും അന്വേഷണ പരിധിയിലുണ്ട്.

ഡിഐജി വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. മുൻപ് കണ്ണൂർ ജയിൽ സൂപ്രണ്ടായിരിക്കെ സ്ഥിരമായി ജോലിയിൽ ഹാജരാകാത്തതിന് വിനോദ് കുമാർ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. ടിപി കേസിലെ പ്രതികൾക്ക് വിയ്യൂർ ജയിലിൽ അനധികൃത സൗകര്യങ്ങൾ നൽകിയെന്നാരോപിച്ചാണ് രണ്ടാമത്തെ സസ്പെൻഷൻ.

വകുപ്പതല അന്വേഷണങ്ങൾ ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജി പദവിയിലേക്ക് ഉയർത്തപ്പെട്ട വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചതായി ആരോപണമുണ്ട്. നിരവധി പരാതികൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥന് സംരക്ഷണം നൽകിയെന്ന വിമർശനങ്ങൾ ശക്തമാണ്. വിരമിക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജയിൽ ആസ്ഥാന ഡിഐജി വിജിലൻസ് കേസിൽ പ്രതിയായത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസിൽ വീഡിയോ പ്രചരിപ്പിച്ച സംഭവം; മാർട്ടിനെതിരെ പൊലീസ് കേസ്

അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

Published

on

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ തൃശൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

അതിജീവിതയെ അധിക്ഷേപിക്കുന്നതും പേര് പരാമർശിക്കുന്നതുമായ വീഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

മാർട്ടിൻ്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചത്. ജാമ്യത്തിലായിരുന്ന സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നൽകിയത്.

Continue Reading

kerala

നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ പിടിയില്‍

മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

Published

on

കാസര്‍കോട് നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാസര്‍കോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപത്തു നിന്ന് ഉച്ചയോടെ ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. വിവരം ലഭിച്ചതോടെ പൊലീസ് ഉടന്‍ നടത്തിയ നീക്കത്തിലാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

സംഘത്തെ കര്‍ണാടക പൊലീസ് കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് ഹാസനില്‍ വച്ച് പിടികൂടി. പ്രതികളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്താനാണ് നീക്കം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

Trending