kerala
വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനില്‍പ്പും
കെ.പി.എ മജീദ്
പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മില്‍ നിന്ന് ആരാവണമെന്ന് ഞാന്‍ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടന്‍ ചമയുന്നു എന്ന ആരോപണത്തില്‍ നിന്ന് എല്ലാം തമ്പ്രാന്‍ കല്‍പിക്കുമെന്ന നിലയിലെത്തി. മേല്‍മുണ്ട് കക്ഷത്തില്‍ വെച്ച് തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് സി.പി.എമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെകുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല.
തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം ആധുനിക കേരള ചരിത്രത്തില്‍ സി.പി.ഐക്ക് തനതായൊരു വ്യക്തിത്വമുണ്ടെന്നത് വസ്തുതയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എം ഇല്ലാതെ സി.പി.എം തുടര്‍ച്ചയായി മുഖ്യമന്ത്രി പദവും തുടര്‍ ഭരണവുമെല്ലാമായി പതിറ്റാണ്ടോളം അന്തസോടെ നിന്നിരുന്നു. സി.പി.എമ്മിന്റെ വലയില്‍ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എല്‍.ഡി.എഫ് ചെയര്‍മാന്‍ കണ്‍വീനര്‍ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ല.
കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് സി.പി.ഐയുടെ വാക്കിനെക്കാള്‍ സി.പി.എം കീറച്ചാക്കിനായിരുന്നു വിലകണ്ടിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയും ശിവന്‍കുട്ടിയും പി.എം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ യു.ഡി.എഫിന്റെ അതേ ശബ്ദത്തില്‍ സി.പി.ഐ മുന്നണിയോഗത്തിലും പുറത്തുമെല്ലാം അരുതേയെന്ന് ഉറക്കെ പറഞ്ഞിരുന്നു. പി.എം ശ്രീ കരാരില്‍ ഒപ്പിച്ച അതേ പിണറായി ആ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയാത്ത യു.ഡി.എഫ് സര്‍ക്കാറിനെതിരെ പറയാന്‍ എന്തെങ്കിലും അര്‍ഹതയുണ്ടോ. വീടിന് തീകൊടുത്ത സി.പി.എം അതു കെടുത്താനെന്ന പേരില്‍ പെട്രോള്‍ ഒഴിക്കുന്നതാണ് പി.എം ശ്രീ വിഷയത്തില്‍ തുടരുന്നു വിരോധാഭാസം.
മുസ്്‌ലിംലീഗും സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലമാണ് കേരള വളര്‍ച്ചയുടെ അടിത്തറദൃഢപ്പെടുത്തിയത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വിശ്വാസത്തര കേരളമോഡല്‍ രൂപപ്പെട്ടതു പോലും അക്കാലമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുന്ന ഒരേയൊരു പാര്‍ട്ടിയേയൊള്ളൂ; സി.പി.എം. 1969 നവംബര്‍ 1 മുതല്‍ 1977 മാര്‍ച്ച് 25 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോനാണ് കേരളത്തില്‍ ഭൂപരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കിയത്. കുടിയാന്‍മാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയ, കേരളത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റിമറിച്ച ആ വിപ്ലവകരമായ നിയമം നടപ്പാക്കിയത് സി.പി.ഐ നേതൃത്വം നല്‍കിയ സര്‍ക്കാരാണ്.
പക്ഷേ, സി.പി.എം ചരിത്രത്തിന് നേരെ കണ്ണടച്ച് ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ഇ.എം.എസിലും കെ.ആര്‍ ഗൗരിയമ്മക്കും മാത്രം നല്‍കുന്നു. 2019ല്‍ ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് പോലും പറഞ്ഞില്ല. ഇതിനെതിരെ സി.പി.ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിലൂടെ പ്രതിഷേധിച്ചപ്പോഴും പിണറായി തിരുമനസ്സ് മൈന്റ് ചെയ്തില്ല. മുസ്്‌ലിംലീഗും കോണ്‍ഗ്രസ്സും സി.പി.ഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയതെന്ന് എത്രകഴിഞ്ഞാലും സി.പി.എമ്മിന് കഴിയില്ല. സാര്‍വത്രിക സ്‌കൂള്‍ വിദ്യാഭ്യാസവും പി.എച്ച്.സികളും മുതല്‍ പി.എസ്.സി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍, മികച്ച വ്യവസായ നയങ്ങള്‍ തുടങ്ങി മിന്നുന്ന ട്രാക്ക് റിക്കോര്‍ഡുളള സി.പി.ഐ നേതൃത്വം നല്‍കിയ ഭരണത്തെ അംഗീകരിക്കുന്നില്ലെന്നതിന് അര്‍ത്ഥം ഒന്നേയൊള്ളൂ; അഹന്ത.
ഇ.എം.എസ് രാജിവെച്ച് ഒരാഴ്ചക്കുള്ളില്‍ സി.അച്യുത മേനോനെ മുഖ്യമന്ത്രിയാക്കിയ ബാഫഖി തങ്ങളും ആ ഭരണത്തില്‍ മന്ത്രിമാരായി തിളങ്ങിയ സി.എച്ച് മുഹമ്മദ് കോയയും, കെ.അവുക്കാദര്‍ക്കുട്ടി നഹയുമെല്ലാം മുസ്്‌ലിംലീഗിനെയും സി.പി.ഐയെയും ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളിലെഴുതിയ ഒരേ താളില്‍ വായിച്ചെടുക്കാനാവും. മുന്നണിവിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ശേഷവും മുസ്്‌ലിംലീഗും സി.പി.ഐയും ആരോഗ്യകരമായ വിമര്‍ഷനങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പരസ്പരം അന്തസ്സ് ഹനിക്കുന്ന സമീപനം കൈകൊണ്ടിട്ടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫില്‍ സി.പി.ഐ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ പിണറായി സര്‍ക്കാറിന്റെ പതനത്തോടെ പരമ്യതയിലെത്തുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും വേദനയുണ്ടാവും.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 35 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍, സി.പി.ഐ 17ല്‍ നിന്ന് എട്ടിലേക്ക് താഴ്ന്നു. എങ്കിലും ആ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ. അവര്‍ക്ക് പ്രതിപക്ഷ ഉപ നേതൃപദവി നല്‍കണമോ വേണ്ടയോ എന്നത് ആ മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ, അതു മിണ്ടാന്‍പോലും അവകാശമില്ലെന്നും എല്ലാം തമ്പ്രാന്‍ കല്‍പ്പിക്കുമെന്ന് പൊതു സമൂഹത്തില്‍ വന്ന് മാധ്യമങ്ങളോട് തുറന്നടിക്കുമ്പോള്‍ സി.പി.ഐ എന്തിനിത്ര ആട്ടുംതുപ്പും സഹിക്കണമെന്ന് ചിന്തിക്കാതെങ്ങനെ.
പിണറായിയുടെ പത്താണ്ടിന്റെ വലതുപക്ഷ ഭരണത്തില്‍ പലതും പൂവണിയാതെ പോയതില്‍ ആ സര്‍ക്കാറിലെ സി.പി.ഐയുടെ സാനിധ്യം ഒരു കാരണമാണെന്നതു കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കും നോക്കും കടുത്തതാകാന്‍ കാരണം. സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫില്‍ അംഗമാവണമെന്നോ ഉള്ള ചര്‍ച്ചകളൊക്കെ അവര്‍ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍, കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് ഗുണവും മണവുമെല്ലാം മാറിക്കഴിഞ്ഞ സി.പി.എം നയിക്കുന്ന മുന്നണിയില്‍, കേരള രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണത്തിനും സീറ്റുകള്‍ക്കുമപ്പുറം സ്ഥാനം നേടിയ സി.പി.ഐക്ക് എന്തു പ്രസക്തിയെന്ന് ആശങ്ക പ്രകടിപ്പിക്കാതെങ്ങനെ.
ഏതെങ്കിലുമൊരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോള്‍ യു.ഡി.എഫിന് ഭീഷണിയോ ആശങ്കയോ സൃഷ്ടിക്കുന്നില്ല. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സി.പി.ഐക്ക് എല്‍.ഡി.എഫില്‍ തുടരുന്നത് ദുഷ്‌കരമാവും. കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷം യു.ഡി.എഫാണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എല്‍.ഡി.എഫ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതാരിക്കില്ലല്ലോ.
(മുസ്്‌ലിംലീഗ് ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)
kerala
ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കണം: ജില്ലാ കളക്ടർ
ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
kerala
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ‘മലബാറിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാകുന്ന തീരുമാനം പുനഃപരിശോധിക്കണം’: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനം കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ വികസനത്തിലെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു.
കേരളം ദീര്‍ഘകാലമായി പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് നിലവിലുള്ള പാലക്കാട് ഡിവിഷന്‍ തന്നെ വിഭജിക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മലബാര്‍ മേഖലയിലെ റെയില്‍വേ ആവശ്യങ്ങള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതോടെ, മലബാറിന്റെ റെയില്‍വേ വികസനത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
”കേരളം പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള ഡിവിഷന്‍ തന്നെ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ല. മലബാറിനോടും കേരളത്തോടുമുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ നീക്കം പുനഃപരിശോധിച്ച് പൊതുതാല്‍പര്യവും കേരളത്തിന്റെ റെയില്‍വേ വികസനവും മുന്‍നിര്‍ത്തി തീരുമാനം തിരുത്തണമെന്ന് അദ്ദേഹം റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന്റെ ഭാവി സംബന്ധിച്ച കേന്ദ്ര നീക്കത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.
kerala
മലബാർ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ന്യൂഡൽഹി: മലബാറിലെ ധാതു അവകാശവും റോയൽറ്റി സംബന്ധമായ തർക്കത്തിൽ കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസ ഉത്തരവ്. 2013 ലെ ത്രേസ്യാമ്മ ജേക്കബ് Vs സ്റ്റേറ്റ് ഓഫ് കേരള, 2024 ലെ മൈനിംഗ് ഏരിയാ ഡവലപ്മെൻ്റ് അതോരിറ്റി കേസിൻറെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലും ധാതുക്കളുടെ ഉടമസ്ഥവകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 2021 ലെ കേരളാ ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല എന്നും, ഭരണഘടനയുടെ 39 ( b) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും. അത് കൊണ്ട് തന്നെ മുൻ കാല സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും 202l ലെ നിയമം നിലനിൽക്കുന്നതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി, അഡ്വ മുഹമ്മദ് ഷാ, സുപ്രീം കോടതിലെ കേരള സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ സുൽഫിക്കർ അലി എന്നിവർ വാദിച്ചു. ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1000 ക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിധി സ്റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, നിയമം നിലനിർത്തണമെങ്കിൽ നഷ്ട പരിഹാരത്തിനുള്ള വകുപ്പുകൾ പുതിയതായി ചേർക്കേണ്ടി വരുമെന്നും, ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവെക്കണമെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ വാദിച്ചപ്പോൾ സംസ്ഥാനത്തിൻറെ ധനസ്ഥിതിയെക്കുറിച്ച് കോടതി ഓർമ്മപ്പെടുത്തി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറും ഹാജരായി.
-
india3 days agoആര്‍എസ്എസ് മതേതരത്വത്തിന് എതിര്, അവരുടെ പരിപാടിയോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്; മേയര്‍ സൊഹ്റാന് മംദാനി
-
kerala2 days agoഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കണം: ജില്ലാ കളക്ടർ
-
GULF2 days agoഇറാന്റെ ഏകപക്ഷീയമായ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളുമായുള്ള വിശ്വാസം തകര്‍ത്തതായി യുഎഇ
-
india2 days ago‘മഴ നിര്‍ത്താന്‍ താന്‍ നാരങ്ങ മുറിച്ചുവെന്ന് ബിജെപി എംപി; ‘എങ്കില്‍ വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
-
india14 hours ago‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം

